ഗൗരിശങ്കരം
01 June, 2026
21 May, 2026
പൂയപ്പിള്ളി തങ്കപ്പന്‍ മാസ്റ്റര്‍
പൂയപ്പിള്ളി മാഷിന് അക്കാദമി പുരസ്കാരം
ഒരു ശിഷ്യന്റെ അനുമോദനക്കുറിപ്പ്
കേരള സാഹിത്യ അക്കാദമി സാഹിത്യ പുരസ്കാരം ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ മാസ്ററര്‍ നേടിയപ്പോള്‍ എഴുതിയ കുറിപ്പാണിത്.കേരള സര്‍ക്കാരിന്റെ വിശിഷ്ടമായ ഈ സാഹിത്യ പുരസ്കാരം എന്റെ ഗുരുനാഥനാണ് കരസ്ഥമാക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ ഓരോശിഷ്യനും സ്വയം അഭിമാനിക്കുന്നുണ്ടാവും എന്റെ ഗുരുനാഥനെന്ന് . അതാണ് ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ മാസ്റ്റര്‍.
ചെറായി സഹോദരന്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളില്‍ മലയാളം അധ്യാപകനായിരുന്നു തങ്കപ്പന്‍ മാസ്റ്റര്‍. 1974 – '77 കാലഘട്ടത്തിലായിരുന്നു ചെറായി എസ്.എം.എച്ച്.എസില്‍ എന്റെ ഹൈസ്ക്കൂള്‍ പഠനകാലം.സാറിന്റെ മലയാളം ക്ളാസ്സ് മനസ്സിലിന്നും മായാതെ നില്‍ക്കുന്നു.
ചുണ്ടില്‍ മൃദു മന്ദഹാസവുമായി മലയാളം പഠിപ്പിക്കുന്ന മാഷ്. പാഠപുസ്തകത്തിലെ കഥകളുടെ ആഖ്യാനവും , ഉപാഖ്യാനവും , വിവരണങ്ങളും.കവിതകളുടെ കാവ്യാത്മകമായ ആലാപനം. അക്ഷരങ്ങളും , വാക്കുകളും സുവ്യക്തമായി സ്ഫുടതയോടെ മണി മണിയായി ഉതിര്‍ന്ന് വീഴുമ്പോള്‍ ആ വാക്ധോരണിയില്‍ ഞാന്‍ അത്ഭുതപ്പെട്ട് ക്ളാസ്സിലിരുന്നിട്ടുണ്ട്. മലയാളത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുക അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയായിരുന്നു.
പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു കഥ ആദ്യമായി അച്ചടിച്ച് വന്നത് സാര്‍ വായിക്കാനിടയായ സംഭവം ഇന്നുമോര്‍ക്കുന്നു.ഇന്റര്‍വെല്‍ കഴിഞ്ഞുള്ള പിരീഡ്.മലയാളമാണ്.സാര്‍ കളാസ്സിലേക്ക് വരുന്നു.
“സന്തോഷേ, നിനക്കൊരു തപാല്‍ വന്നിട്ടുണ്ട്.ഞാനതെടുത്ത് കൊണ്ട് വന്നിട്ടുണ്ട്.”
സാര്‍ എന്നെ നോക്കി പറഞ്ഞു.
തപാലിന്റെ റാപ്പര്‍ പൊട്ടിച്ച് സാര്‍ പുസ്തകം പുറത്തെടുത്തു.ഇനിയെന്താണാവോ സംഭവിക്കുക? ഞാന്‍ ആകാംഷയോടെ തല താഴ്ത്തിപ്പിടിച്ച് സാറിന്റെ കൈയിലിരിക്കുന്ന പുസ്തകത്തിലേക്ക് ഒളിഞ്ഞ് നോക്കി.പുസ്തകത്തിന്റെ പുറം താളിലെ പേര് വായിച്ചു.
“ബാലലോകം” ബാലമാസിക.ഞാന്‍ കഥ അയച്ചിരുന്നു.എന്റെ ഹൃദയത്തില്‍ ആഹ്ളാദത്തിന്റെ ഒരു പൂത്തിരി കത്തി.കഥ പ്രസിദ്ധീകരിച്ചിരിക്കുന്നു! എന്റെ ആദ്യ കഥയുടെ പ്രകാശന കര്‍മ്മമാണ് അപ്പോള്‍ നടക്കുന്നത്.
സാര്‍ ബാലലോകത്തിന്റെ പേജുകള്‍ മറിച്ച് എന്റെ കഥയുള്ള പേജ് കണ്ടുപിടിച്ചു.
സാര്‍ കഥ ഉറക്കെ വായിച്ചു.ഒരു കുട്ടിക്കഥ ആയിരുന്നു അത്.ഒരു വനത്തിലെ പുഴയോരത്ത് മന്ത്രവാദി മണ്ണ് കുഴച്ചെടുത്ത് മൂന്ന് പ്രതിമകളുണ്ടാക്കി അവയ്ക് ജീവന്‍ നല്‍കുന്നതാണ് കഥ.
“ധാരാളം വായിക്കണം. നല്ല ഭാഷയും ആശയങ്ങളും കൈവശമാക്കണം എന്നാലേ എഴുതാന്‍ പറ്റുകയുള്ളു. ” പുസ്തകം എനിക്ക് തന്നു കൊണ്ട് സാര്‍ പറഞ്ഞു.
പിന്നെയും ഏതാനം കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ എന്റെ എഴുത്തില്‍ പുരോഗതി ഉണ്ടായില്ല.സര്‍ഗ്ഗാത്മകതയുടെ ആ പളുങ്ക് പാത്രം യാത്രക്കിടയില്‍ വഴിയിലെവിടെയോ വീണുടഞ്ഞ് പോയി.
അവാര്‍ഡ് കിട്ടിയ വിവരം പത്രത്തില്‍ വായിച്ചറിഞ്ഞ ഉടനെ അനുമോദനം നേരിട്ട് പറയാന്‍ ചെറായിലെ സാറിന്റെ വീട്ടിലെത്തിയപ്പോഴും അദ്ദേഹം പണ്ട് പറഞ്ഞ കാര്യം തന്നെ ഓര്‍മ്മിപ്പിച്ചു.
“വായിക്കണം . ഇപ്പോള്‍ ധാരാളം സമയമുണ്ടല്ലോ.”
ഇസ്തിരിയിട്ട ചുളിവ് ലവലേശം വീഴാത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് , തലമുടി ചീകി ഒതുക്കി വെച്ച് , അല്‍പ്പം ഗമയോടെ ക്ളാസ്സിലേക്കുള്ള ആ വരവ് ! നിറമല്‍പ്പം കറുത്തിട്ടാണെങ്കിലെന്ത് ? സംസാരത്തിലും , സമീപനത്തിലും , വിനയത്തിലും , വിവേകത്തിലും , സ്നേഹത്തിലും , സമഭാവനയിലും മാത്രമല്ല ആ ചിരിക്ക് പോലും ഏഴഴകാണ് അന്നും , ഇന്നും !
അന്നും മികച്ച വാഗ്മിയായിരുന്നു തങ്കപ്പന്‍മാസ്റ്റര്‍. നാട്ടില്‍ നടക്കുന്ന സാംസ്ക്കാരിക സമ്മേളനങ്ങളിലും , ക്ളബ്ബുകളുടെ വാര്‍ഷികങ്ങളിലും സാറിന്റെ പ്രസംഗമുണ്ടാവും.ശ്രീനാരായണ ഗുരുവിനെക്കുറിച്ചായാലും, സഹോദരനയ്യപ്പനെക്കുറിച്ചായാലും സാഹിത്യ ചര്‍ച്ചയായാലും ആഴത്തില്‍ പഠിച്ചിട്ടായിരിക്കും പ്രസംഗ വേദിയിലേക്ക് വരുന്നത്.അതുകൊണ്ട് തന്നെ പ്രസംഗം അനുവാചക ഹൃദയത്തിലേക്ക് ആഴ് ന്നിറങ്ങും.പാശ്ചാത്യ സാഹിത്യത്തിലെ പോലും , ചരിത്രവും , കഥയും, കഥാപാത്രങ്ങളും കാലഘട്ടവും ഓര്‍മ്മയില്‍ നിന്ന് തത്സമയം വിനിമയം ചെയ്തുകൊണ്ടുള്ള പ്രസംഗങ്ങള്‍ .ആ കൃത്യത കൊണ്ട് തന്നെ സാറിന്റെ നിലപാടുകള്‍ ഖണ്ഡിക്കാന്‍ പറ്റാതെ വരും.
പ്രസംഗ വേദികളിലും , സാഹിത്യസൃഷ്ടികളിലും തന്റെ നിലപാടുകള്‍ നിര്‍ഭയം വിളിച്ച് പറയാന്‍ വൈമനസ്യമില്ല. അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന പോലെ സാറിന്റെ വിമര്‍ശന ശരമേറ്റ് പുളയാത്തവരുണ്ടാവില്ല സാഹിത്യത്തിലും രാഷ്ട്രീയത്തിലും.
കവി, ഗാനരചയിതാവ്, ഗ്രന്ഥകാരന്‍, സാഹിത്യ നിരൂപകന്‍, വാഗ്മി എന്നിങ്ങനെ ബഹുമുഖ പ്രതിഭ.പുരോഗമന കലാസാഹിത്യ സംഘടനയുടെ ജില്ലാ സെക്രട്ടറി, ഇടതു പക്ഷ അധ്യാപക സംഘടന നേതാവ്, വൈപ്പിന് ബ്ളോക്ക് പഞ്ചായത്ത് പ്രതിനിധി എന്നിങ്ങനെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലും തിളങ്ങിയിട്ടുണ്ട്.
സാറിന്റെ പതിനൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗുരുദക്ഷിണ, യാത്ര(കവിത)
കുമാരനാശാനും സഹോദരനയ്യപ്പനും സാമൂഹ്യ വിപ്ളവവും( എഡിറ്റര്‍)
സഹോദരനയ്യപ്പന്‍ വിപ്ളവങ്ങളുടെ മാര്‍ഗ്ഗദര്‍ശി, കെടാമംഗലം പപ്പുക്കുട്ടി - കവിതയിലെ വിപ്ളവ ജ്വാല, ടി.കെ.രാമകൃഷ്ണന്‍ - ജീവിതവും കാലവും, പണ്ഡിറ്റ് കറുപ്പന്‍ , വിപ്ളവം - കവിതയിലും സാമൂഹ്യരംഗത്തും.(ജീവചരിത്രം ) നവോത്ഥാനകാല കവിത ( എഡിറ്റര്‍)
നവോത്ഥാന കവിത ( എഡിറ്റര്‍ ) , സഹോദരന്റെ പദ്യകൃതികള്‍ ( പഠനം , വ്യാഖ്യാനം)
രണ്ട് കൃതികള്‍ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.
ചങ്ങാതികള്‍( കുട്ടികളുടെ നോവല്‍) , ഗ്രീഷ്മ സന്ധ്യയിലെ കാറ്റ് ( കവിതാ സമാഹാരം)
ആയിരത്തോളം ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാഷ് നടത്തിയിട്ടുള്ള ഉജ്വലമായ പ്രസംഗങ്ങളുടെ എണ്ണവും ഏതാണ്ട് അത്ര തന്നെ വരും.
തങ്കപ്പന്‍ മാഷിന്റെ ഗ്രന്ഥങ്ങളോരോന്നും ഗവേഷണ ചാതുരിയോടെ രചിക്കപ്പെട്ടിട്ടുള്ളതാണ്.പഠനാര്‍ഹങ്ങളാണ്.
എം.എന്‍.സന്തോഷ്
..........................................................
19 January, 2026
കേൾക്കാനൊരാൾ
കഥ
കേൾക്കാനൊരാൾ
എം.എൻ. സന്തോഷ്
പഴയ ഇരുമ്പു പാലത്തിൽ പുഴയിലേക്ക് നോക്കി തല താഴ്ത്തി നിൽക്കുമ്പോൾ നിതിന് നഗരത്തിന്റെ കാഴ്ച വിദൂരവും നിറം മങ്ങിയതുമായിരുന്നു. ഓറഞ്ചും പിങ്കും കലർന്ന ചോരയൊലിക്കുന്ന മുറിവുള്ള സൂര്യൻ ആകാശരേഖയിൽ നിന്നും കടലിൽ മുങ്ങിത്താഴ്ന്നു ജലസമാധി തുടങ്ങിയിരുന്നു. അയാൾക്ക് ഇനി ആസ്വദിക്കാൻ കഴിയാത്ത നിറങ്ങളിൽ, കലങ്ങിയ വെള്ളം പുഴയിൽ ചിത്രങ്ങൾ വരച്ചു. ഓരോ പ്രതിഫലനവും അവന്റെ ഉള്ളിൽ ആധിയായി പെരുങ്കളിയാട്ടമാടി.
നാളത്തെ സൂര്യോദയത്തെക്കുറിച്ചുള്ള ചിന്ത അസഹനീയമായിരുന്നു. അവസാന പ്രവൃത്തി. ഒരേയൊരു രക്ഷപ്പെടൽ. അതായിരുന്നു ലക്ഷ്യം.
അവന്റെ ചിന്തകളുടെ കാർമേഘത്തിലൂടെ അപ്രതീക്ഷിതവും ചിരപരിചിതമായ ഒരു ശബ്ദം ഇളം കാറ്റ് പോലെ പ്രവേശിച്ചു.
" ഹായ് നിതിൻ!"
അയാൾ ഞെട്ടി തിരിഞ്ഞു. ഏതാനും അടി അകലെയുള്ള കൈവരിയിൽ ചാരി നിൽക്കുകയായിരുന്നു മറ്റൊരാൾ.
തന്റെ ജീവിതത്തിലെ വളരെക്കാലം മുമ്പ് അടച്ചുവെച്ച ഒരു അധ്യായത്തിൽ നിന്നുള്ള ഒരു സുഹൃത്ത്. നിതിൻ ഓർമ്മിച്ചതിലും കുറച്ച് കൂടുതൽ തെളിമയോടെ പഴയ സഹപാഠിയുടെ മുഖം, പെട്ടെന്ന് ആശ്ചര്യത്തോടെ തെളിഞ്ഞു വന്നു.
" രഞ്ജിത്ത് അല്ലേ."
നിതിൻ ഒരു ദീർഘ നിശ്വാസത്തോടെ ആ പേര് ഉച്ഛരിച്ചു.
രഞ്ജിത്ത് പുഞ്ചിരിച്ചുനിന്നു .
"വൗ, വർഷങ്ങളായി കണ്ടിട്ട്. നീ ഇവിടെ എന്താണ് ചെയ്യുന്നത്?" അയാൾ ഒരു ചുവട് അടുത്തേക്ക് നീങ്ങി, കണ്ണുകൾ കൊണ്ട് നിതിന്റെ മുഖം പരിശോധിച്ചു. നിതിൻ വരുത്താൻ ശ്രമിച്ച പൊള്ളയായ പുഞ്ചിരിക്ക് മുകളിൽ ഒരു കറുത്ത തട്ടം ആവരണം ചെയ്തിട്ടുണ്ടായിരുന്നു.
"ഹേയ്... നിനക്ക് സുഖമാണോ? ."
വളരെ ലളിതവും നേരിട്ടുള്ളതുമായ ആ ചോദ്യം, നീതിന്റെ നിരാശയ്ക്ക് ചുറ്റും നിർമ്മിച്ച ലോലമായ അണക്കെട്ട് തകർത്തു. ആ ഭാവം നിസംഗതയുടേതായി. വാക്കുകൾ, ശ്വാസംമുട്ടലും അസഹ്യവുമായി, പുറത്തേക്ക് ഒഴുകാൻ തുടങ്ങി. അവൻ രഞ്ചിത്തിനോട് എല്ലാം പറഞ്ഞു.
ജീവിതം , തുടർച്ചയായ പ്രഹരങ്ങളുടെ ഒരു പരമ്പരയായി മാറിയതു മുതൽ......
നഷ്ടപ്പെട്ട ജോലി, തകർന്ന ബന്ധം, സ്വപ്നങ്ങളുടെ മന്ദഗതിയിലുള്ളതും വേദനാജനകവുമായ മണ്ണൊലിപ്പ്. ഒരിക്കൽ ചൂടുള്ള ഓർമ്മകൾ, ഇപ്പോൾ അവന്റെ മനസ്സിൽ ഗ്ലാസ് കഷ്ണങ്ങൾ പോലെ ചിതറുന്നത്. ദുരിതം അവന് വലിച്ചെറിയാൻ കഴിയാത്ത കട്ടിയുള്ളതും ശ്വാസംമുട്ടിക്കുന്നതുമായ ഒരു പുതപ്പായിരുന്നു,
തന്റെ മൂല്യത്തെ നിരാകരിക്കുന്ന ഒരു വിധിന്യായം പോലെ തോന്നിക്കുന്ന പിരിച്ചുവിടൽ കത്ത്, നഷ്ടപ്പെട്ട സ്നേഹം , കുടുംബത്തെ നിരാശപ്പെടുത്തുന്നതിന്റെ ഭാരം, വിജയം മാത്രം ആഘോഷിക്കുന്ന ഒരു ലോകത്ത് ഒരു അദൃശ്യ പരാജയമാണെന്ന തോന്നൽ എന്നിവയെക്കുറിച്ച് നിതിൻ സംസാരിച്ചു.
രഞ്ചിത്ത് ഇടപെട്ടില്ല. അവൻ വെറുതെ പറയുകയോ എളുപ്പമുള്ള പരിഹാരങ്ങളോ നൽകിയില്ല. വെറും കേൾവിക്കാരനായി നിന്നു.
നഗരവിളക്കുകൾ ചുറ്റും മിന്നിമറയാൻ തുടങ്ങി. വർഷങ്ങൾക്കുശേഷം , ആദ്യമായി താൻ യഥാർത്ഥത്തിൽ ഉണ്ടെന്ന് നിതിന് തോന്നിപ്പിക്കുന്ന വികാര ഭാവത്തോടും ക്ഷമയോടും കൂടി അവൻ എല്ലാം ശ്രദ്ധിച്ചു കേട്ടു. നിതിൻ അകപ്പെട്ട കൊടുങ്കാറ്റിൽ സുഹൃത്ത് ഒരു നിശബ്ദ നങ്കൂരമായി മാറി.
നിതിൻ സംസാരിച്ചപ്പോൾ, പാലത്തിലേക്ക് അവനെ നയിച്ച ഭ്രാന്തമായ ഊർജ്ജം അലിഞ്ഞുപോകാൻ തുടങ്ങി. വിഷ ചിന്തകൾക്ക് ശേഷി നഷ്ടപ്പെട്ടതായി തോന്നി. ഭാരം പങ്കിടുന്ന പ്രവൃത്തി, മറ്റൊരാൾക്ക് സാക്ഷ്യം വഹിക്കാൻ എല്ലാം തുറന്നുകൊടുക്കുന്നത്, ഒരു മുറിവ് തുന്നി കെട്ടുന്നത് പോലെയായിരുന്നു.
ഒടുവിൽ അയാൾ നിശബ്ദനായപ്പോൾ, താഴെയുള്ള വെള്ളത്തിന്റെ മൃദുലമായ രാഗവും വാഹനങ്ങളുടെ ദൂരെയുള്ള മുഴക്കവും മാത്രം . വായു നിശ്ചലമായിരുന്നു. ഇത്രയും നേരം കണ്ണുനീർ പൊഴിച്ച നിതിന്റെ ഉള്ളകം വിചിത്രമായി പ്രകാശിച്ചു. അഗാധമായ ശാന്തതയും നിശ്ശബ്ദതയും ആഴവും അവനിൽ കുടിയേറി. ഇതുവരെ വേദന ഉണ്ടായിരുന്നിടത്ത് ശാന്തവും സുഖകരവുമായ ഒരു ശൂന്യത.
വാക്കുകൾക്കയാൾ വിമ്മിഷ്ടപ്പെട്ടു. ഗദ്ഗദം കണ്ണിരായി. പിന്നെ ഏങ്ങലടിച്ചു നിലവിട്ടു കരഞ്ഞു.
രഞ്ചിത്തിൻ്റെ നെഞ്ചിൽ നിന്നും ശിരസ് വിടുവിച്ച് അയാൾ പാഞ്ഞൊഴുകുന്ന പുഴയെ നോക്കി കണ്ണീർ തുടച്ചു. പ്രായശ്ചിത്തം പോലെ ചിരിച്ചു .ഇനി ഒരു രക്ഷപ്പെടലിനായി ഞാൻ നിൻ്റെ അടിയൊഴുക്കുകളിലേക്കില്ല.
ഒരു മണിക്കൂർ മുമ്പ് തനിക്ക് വളരെ യുക്തിസഹവും അനിവാര്യവുമായി തോന്നിയ ആ ആശയം ഇപ്പോൾ മറ്റൊരാളിൽ നിന്നുള്ള ഒരു ചിന്ത പോലെ, ആരോ ഒരാൾ കണ്ട ദുഃസ്വപ്നം പോലെ അയാൾക്കനുഭവപ്പെട്ടു
"നന്ദി," നിതിൻ പറഞ്ഞു,
അവന്റെ ശബ്ദം ആത്മഗതം മാത്രമായിരുന്നു, പക്ഷേ വൈകുന്നേരത്തെ തണുത്ത കാറ്റിൽ അത് സന്ധ്യാരാഗം പോലെ സുഖസാന്ദ്രമായിരുന്നു.
രഞ്ജിത്ത് മന്ദഹസിച്ചു. നിശബ്ദമായ ധാരണയുടെ മുഖഭാവം. " നമുക്കിനിയും കാണാം, എപ്പോൾ വേണമെങ്കിലും. ജസ്റ്റ് ഡയൽ."
സൂര്യന്റെ ജലസമാധി പൂർണ്ണമായി ക്കഴിഞ്ഞിരുന്നു. ഇരുമ്പു പാലത്തിൽ അവൻ കുറച്ച് നിമിഷങ്ങൾ കൂടി നിശബ്ദനായി നിന്നു.
ഏറെ നാളുകൾക്കു ശേഷം അന്ന് ആദ്യമായി അവൻ കൊച്ചി നഗരത്തെ തെളിമയോടെ കണ്ടു. നഗരത്തിലെ വെളിച്ചം ഇപ്പോൾ രാത്രിയുടെ കൂടാരത്തിലാണെങ്കിലും വാഗ്ദാനപ്രദവും പ്രചോദിപ്പിക്കുന്നതുമായ ഒരു പ്രകാശമായിരുന്നു.
മറ്റൊരു സൂര്യോദയം കാണാൻ അവൻ കൊതിച്ചു.
__________________
16 October, 2025
15 October, 2025
ഒക്ടോബർ 10 മലയാള മനോരമ 🖕
🌹🌹❤️❤️❤️❤️❤️❤️🌹🌷🙏🙏🙏🙏
കേസരി റസിഡൻ്റ്സ് അസോസിയേഷൻ
എന്നെ അനുമോദിക്കുന്നതിന് നേരിട്ട് വീട്ടിൽ വരികയും അമൂല്യമായ ഒരു സ്നേഹോപഹാരം നൽകുകയും ചെയ്ത കേസരി റസിഡൻ്റസ് അസോസിയേഷൻ്റെ ബഹുമാന്യരായ ഭാരവാഹികൾക്ക് ഞാൻ വിനയപൂർവം നന്ദി അറിയിക്കുന്നു.
ഡോ. APJ അബ്ദുൾ കലാം രചിച്ച 'Wings of fire ' എന്ന അമൂല്യമായ ഗ്രന്ഥം എനിക്ക് പാരിതോഷികമായി ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
അനുമോദനങ്ങളും ആശംസകളും അഭിനന്ദനങ്ങളും പങ്കുവെച്ച കേസരി റെസിഡൻ്റസ് അസോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങൾക്കും ഞാൻ ആത്മാർഥമായി നന്ദി അറിയിക്കുന്നു.
എന്ന്
വിനയപൂർവ്വം
ഗൗരിലക്ഷമി
16 September, 2025
എന്നോട് കളി വേണ്ട, മാറിപോ
കഥ
ചിങ്ങത്തിൽ മഴ ചിണുങ്ങി ചിണുങ്ങി. കന്നിക്കാറ് കല്ലുരുക്കും.
തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.
കാലം മാറി. കാലാവസ്ഥയും മാറി.പഴമൊഴികൾ പഴങ്കഥകളായി. അന്തരീക്ഷത്തിലെ ചൂട് അമിതമായി കൂടുന്നുണ്ട്.
ചിങ്ങമാസം ചിറകൊതുക്കുന്നു. ഇന്നിപ്പോ രാവിലെ പത്തുമണിയേ ആയിട്ടുള്ളുമെങ്കിലും നട്ടുച്ചയുടെ ചൂട് !
വെയിൽ മാറി, വാനം കറുത്ത കരിമ്പടം പുതക്കാൻ നിമിഷം മതി. കലാനിലയം നാടക അരങ്ങ് പോലെയാണ് പ്രകൃതിയുടെ പശ്ചാത്തലം മാറുന്നത്.
വെയിൽക്കാഴ്ച കണ്ട് വരാന്തയിൽ ഇരിക്കുമ്പോഴാണ് ഒരാൾ കുട ചൂടി വരുന്നത്. വളഞ്ഞ കാലും മുകളിൽ സൂചിക്കമ്പിയുള്ള വലിയ കുട. വരവ് ഇപ്പോൾ എൻ്റെ വീട്ടിലേക്കാണ്. കറണ്ട് അളക്കാൻ വരുന്ന കെ.എസ്.ഇ.ബിയിലെ സാജുവാണത്.
കുട നിവർത്തിയത് താഴെ വെച്ച് സാജു മീറ്ററിരിക്കുന്നിടത്തേക്കു പോയി. റീഡിങ് പരിശോധിച്ചു വന്നു.
" താപനില ഉയർന്നിട്ടും മാഷിൻ്റെ കറണ്ട് ചാർജ് ഉയരുന്നില്ലല്ലോ " സാജുവിൻ്റെ കമൻ്റ് .
താപനില പോലെ ബിൽ തുക കത്തിക്കയറ രുതേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു.
സാജു ബിൽ എൻ്റെ നേർക്കു നീട്ടി .
ഭാഗ്യം. തുക മൂന്നക്കം കടന്നിട്ടില്ല .
" കുട ചൂടുന്നത് നല്ലതാണല്ലേ. അത്രക്കാ വെയിൽ . അല്ലേ?" ഞാൻ ചോദിച്ചു.
" അതെ. ചൂട് അസഹ്യം . മഴ പെയ്താലും പണി മുടങ്ങരുതല്ലോ."
കൂട ചൂടി നടക്കാൻ തുടങ്ങും മുൻപ് സാജു നിന്നിട്ട് പറഞ്ഞു.
" മഴ നനഞ്ഞാൽ പനി പിടിക്കും. വെയില് കൊണ്ടാ കരിവാളിക്കും. അത്ര ല്ലേ.. പക്ഷെ , പട്ടി കടിച്ചാലോ?"
കർത്തവ്യ നിരതനായ ഒരു സർക്കാരുദ്യോഗസ്ഥന് കൃത്യാനന്തര വിഘ്നമുണ്ടാക്കുന്ന ഗുരുതരമായ ഒരു ആപത്തിനെപ്പറ്റിയാണ് സാജു പ്രതികരിക്കുന്നത്.
"പട്ടി കടിച്ചാൽ പണി മുടങ്ങും മാഷേ."
കേസരി റോഡിലും ഞാറക്കാട്ട് റോഡിലും മാത്രമല്ല , മുനിസിപ്പാലിറ്റിയിലെ സകല ഇടവഴികളിലൂടെയും നടക്കണം. പട്ടിക്കൂട്ടങ്ങളാണ് നിറയെ .
" കുരച്ചു വന്നാൽ കുട വീശാം. കുടത്തുമ്പു ചൂണ്ടി പേടിപ്പിക്കാം. വെയില് കൊള്ളാതിരിക്കാൻ മാത്രമല്ല . പട്ടിയെ പ്രതിരോധിക്കാൻ ഒരു രക്ഷാപ്രവർത്തന ഉപകരണം കൂടിയാണ് കുട . മനസിലായോ മാഷേ? "
കുട ചൂടി നടന്നു പോകുന്ന സാജു .
മണിച്ചിത്രത്താഴ് സിനിമയിൽ ഇന്നസൻ്റ് കുട ചൂണ്ടി പറയുന്ന സീൻ ആണ് അപ്പോൾ ഓർത്തത്.
" വേണ്ടാ ട്ടോ.....എന്നോട് കളിക്കണ്ട...മാറിപ്പൊക്കോ"
അതെ. ഒരു പ്രതിരോധം!
കുടയാണെങ്കിലും, ചെറിയൊരു തട!!!
എം.എൻ. സന്തോഷ്
04 August, 2025
11 July, 2025
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
അയ്യാ വൈകുണ്ഠ സ്വാമി: സാമൂഹ്യ വിപ്ളവത്തിന്റെ മുന്നണി പോരാളി സാമൂഹ്യ പരിഷ്ക്കർത്താവായിരുന്ന അയ്യാ വൈകുണ്ഠ സ്വാമികളുടെ 215-)മത് ജന്മദി...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...







