പൂയപ്പിള്ളി
മാഷിന് അക്കാദമി പുരസ്കാരം
ഒരു ശിഷ്യന്റെ
അനുമോദനക്കുറിപ്പ്
കേരള
സാഹിത്യ അക്കാദമി
സാഹിത്യ പുരസ്കാരം
ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍
മാസ്ററര്‍
നേടിയപ്പോള്‍
എഴുതിയ കുറിപ്പാണിത്.കേരള
സര്‍ക്കാരിന്റെ വിശിഷ്ടമായ
ഈ സാഹിത്യ പുരസ്കാരം
എന്റെ ഗുരുനാഥനാണ്
കരസ്ഥമാക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ
ഓരോശിഷ്യനും സ്വയം
അഭിമാനിക്കുന്നുണ്ടാവും
എന്റെ ഗുരുനാഥനെന്ന് .
അതാണ്
ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍
മാസ്റ്റര്‍.
ചെറായി
സഹോദരന്‍ മെമ്മോറിയല്‍
ഹൈസ്ക്കൂളില്‍ മലയാളം
അധ്യാപകനായിരുന്നു തങ്കപ്പന്‍
മാസ്റ്റര്‍.
1974 – '77 കാലഘട്ടത്തിലായിരുന്നു
ചെറായി എസ്.എം.എച്ച്.എസില്‍
എന്റെ ഹൈസ്ക്കൂള്‍ പഠനകാലം.സാറിന്റെ
മലയാളം ക്ളാസ്സ് മനസ്സിലിന്നും
മായാതെ നില്‍ക്കുന്നു.
ചുണ്ടില്‍
മൃദു മന്ദഹാസവുമായി മലയാളം
പഠിപ്പിക്കുന്ന മാഷ്.
പാഠപുസ്തകത്തിലെ
കഥകളുടെ ആഖ്യാനവും ,
ഉപാഖ്യാനവും
, വിവരണങ്ങളും.കവിതകളുടെ
കാവ്യാത്മകമായ ആലാപനം.
അക്ഷരങ്ങളും
, വാക്കുകളും
സുവ്യക്തമായി സ്ഫുടതയോടെ
മണി മണിയായി ഉതിര്‍ന്ന്
വീഴുമ്പോള്‍ ആ വാക്ധോരണിയില്‍
ഞാന്‍ അത്ഭുതപ്പെട്ട്
ക്ളാസ്സിലിരുന്നിട്ടുണ്ട്.
മലയാളത്തിന്റെ
മഹത്വം കാത്ത് സൂക്ഷിക്കുക
അദ്ദേഹത്തിന്റെ സ്വഭാവ
സവിശേഷതയായിരുന്നു.
പത്താം
ക്ളാസ്സില്‍ പഠിക്കുമ്പോള്‍
എന്റെ ഒരു കഥ ആദ്യമായി അച്ചടിച്ച്
വന്നത് സാര്‍ വായിക്കാനിടയായ
സംഭവം ഇന്നുമോര്‍ക്കുന്നു.ഇന്റര്‍വെല്‍
കഴിഞ്ഞുള്ള പിരീഡ്.മലയാളമാണ്.സാര്‍
കളാസ്സിലേക്ക് വരുന്നു.
“സന്തോഷേ,
നിനക്കൊരു
തപാല്‍ വന്നിട്ടുണ്ട്.ഞാനതെടുത്ത്
കൊണ്ട് വന്നിട്ടുണ്ട്.”
സാര്‍
എന്നെ നോക്കി പറഞ്ഞു.
തപാലിന്റെ
റാപ്പര്‍ പൊട്ടിച്ച് സാര്‍
പുസ്തകം പുറത്തെടുത്തു.ഇനിയെന്താണാവോ
സംഭവിക്കുക? ഞാന്‍
ആകാംഷയോടെ തല താഴ്ത്തിപ്പിടിച്ച്
സാറിന്റെ കൈയിലിരിക്കുന്ന
പുസ്തകത്തിലേക്ക് ഒളിഞ്ഞ്
നോക്കി.പുസ്തകത്തിന്റെ
പുറം താളിലെ പേര് വായിച്ചു.
“ബാലലോകം”
ബാലമാസിക.ഞാന്‍
കഥ അയച്ചിരുന്നു.എന്റെ
ഹൃദയത്തില്‍ ആഹ്ളാദത്തിന്റെ
ഒരു പൂത്തിരി കത്തി.കഥ
പ്രസിദ്ധീകരിച്ചിരിക്കുന്നു!
എന്റെ ആദ്യ
കഥയുടെ പ്രകാശന കര്‍മ്മമാണ്
അപ്പോള്‍ നടക്കുന്നത്.
സാര്‍
ബാലലോകത്തിന്റെ പേജുകള്‍
മറിച്ച് എന്റെ കഥയുള്ള പേജ്
കണ്ടുപിടിച്ചു.
സാര്‍
കഥ ഉറക്കെ വായിച്ചു.ഒരു
കുട്ടിക്കഥ ആയിരുന്നു അത്.ഒരു
വനത്തിലെ പുഴയോരത്ത് മന്ത്രവാദി
മണ്ണ് കുഴച്ചെടുത്ത് മൂന്ന്
പ്രതിമകളുണ്ടാക്കി അവയ്ക്
ജീവന്‍ നല്‍കുന്നതാണ് കഥ.
“ധാരാളം
വായിക്കണം. നല്ല
ഭാഷയും ആശയങ്ങളും കൈവശമാക്കണം
എന്നാലേ എഴുതാന്‍ പറ്റുകയുള്ളു.
” പുസ്തകം
എനിക്ക് തന്നു കൊണ്ട് സാര്‍
പറഞ്ഞു.
പിന്നെയും
ഏതാനം കഥകളും ലേഖനങ്ങളും
പ്രസിദ്ധീകരിക്കപ്പെട്ടു.
പക്ഷെ
എന്റെ എഴുത്തില്‍
പുരോഗതി ഉണ്ടായില്ല.സര്‍ഗ്ഗാത്മകതയുടെ
ആ പളുങ്ക് പാത്രം യാത്രക്കിടയില്‍
വഴിയിലെവിടെയോ വീണുടഞ്ഞ്
പോയി.
അവാര്‍ഡ്
കിട്ടിയ വിവരം പത്രത്തില്‍
വായിച്ചറിഞ്ഞ ഉടനെ അനുമോദനം
നേരിട്ട് പറയാന്‍ ചെറായിലെ
സാറിന്റെ വീട്ടിലെത്തിയപ്പോഴും
അദ്ദേഹം പണ്ട് പറഞ്ഞ കാര്യം
തന്നെ ഓര്‍മ്മിപ്പിച്ചു.
“വായിക്കണം
. ഇപ്പോള്‍
ധാരാളം സമയമുണ്ടല്ലോ.”
ഇസ്തിരിയിട്ട
ചുളിവ് ലവലേശം വീഴാത്ത ഷര്‍ട്ടും
മുണ്ടും ധരിച്ച് ,
തലമുടി
ചീകി ഒതുക്കി
വെച്ച്
, അല്‍പ്പം
ഗമയോടെ ക്ളാസ്സിലേക്കുള്ള
ആ വരവ്
! നിറമല്‍പ്പം
കറുത്തിട്ടാണെങ്കിലെന്ത്
? സംസാരത്തിലും
, സമീപനത്തിലും
, വിനയത്തിലും
, വിവേകത്തിലും
, സ്നേഹത്തിലും
, സമഭാവനയിലും
മാത്രമല്ല ആ ചിരിക്ക് പോലും
ഏഴഴകാണ് അന്നും ,
ഇന്നും
!
അന്നും
മികച്ച വാഗ്മിയായിരുന്നു
തങ്കപ്പന്‍മാസ്റ്റര്‍.
നാട്ടില്‍
നടക്കുന്ന സാംസ്ക്കാരിക
സമ്മേളനങ്ങളിലും ,
ക്ളബ്ബുകളുടെ
വാര്‍ഷികങ്ങളിലും സാറിന്റെ
പ്രസംഗമുണ്ടാവും.ശ്രീനാരായണ
ഗുരുവിനെക്കുറിച്ചായാലും,
സഹോദരനയ്യപ്പനെക്കുറിച്ചായാലും
സാഹിത്യ ചര്‍ച്ചയായാലും
ആഴത്തില്‍ പഠിച്ചിട്ടായിരിക്കും
പ്രസംഗ വേദിയിലേക്ക്
വരുന്നത്.അതുകൊണ്ട്
തന്നെ പ്രസംഗം അനുവാചക
ഹൃദയത്തിലേക്ക് ആഴ്
ന്നിറങ്ങും.പാശ്ചാത്യ
സാഹിത്യത്തിലെ
പോലും ,
ചരിത്രവും
, കഥയും,
കഥാപാത്രങ്ങളും
കാലഘട്ടവും ഓര്‍മ്മയില്‍
നിന്ന് തത്സമയം വിനിമയം
ചെയ്തുകൊണ്ടുള്ള പ്രസംഗങ്ങള്‍
.ആ
കൃത്യത കൊണ്ട് തന്നെ സാറിന്റെ
നിലപാടുകള്‍ ഖണ്ഡിക്കാന്‍
പറ്റാതെ വരും.
പ്രസംഗ
വേദികളിലും ,
സാഹിത്യസൃഷ്ടികളിലും
തന്റെ നിലപാടുകള്‍ നിര്‍ഭയം
വിളിച്ച് പറയാന്‍ വൈമനസ്യമില്ല.
അമ്പ്
കൊള്ളാത്തവരില്ല കുരുക്കളില്‍
എന്ന പോലെ സാറിന്റെ വിമര്‍ശന
ശരമേറ്റ് പുളയാത്തവരുണ്ടാവില്ല
സാഹിത്യത്തിലും രാഷ്ട്രീയത്തിലും.
കവി,
ഗാനരചയിതാവ്,
ഗ്രന്ഥകാരന്‍,
സാഹിത്യ
നിരൂപകന്‍,
വാഗ്മി
എന്നിങ്ങനെ ബഹുമുഖ പ്രതിഭ.പുരോഗമന
കലാസാഹിത്യ സംഘടനയുടെ ജില്ലാ
സെക്രട്ടറി,
ഇടതു
പക്ഷ അധ്യാപക സംഘടന നേതാവ്,
വൈപ്പിന്
ബ്ളോക്ക് പഞ്ചായത്ത് പ്രതിനിധി
എന്നിങ്ങനെ സാമൂഹ്യ സാംസ്ക്കാരിക
രാഷ്ട്രീയ രംഗങ്ങളിലും
തിളങ്ങിയിട്ടുണ്ട്.
സാറിന്റെ
പതിനൊന്ന് പുസ്തകങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗുരുദക്ഷിണ,
യാത്ര(കവിത)
കുമാരനാശാനും
സഹോദരനയ്യപ്പനും സാമൂഹ്യ
വിപ്ളവവും(
എഡിറ്റര്‍)
സഹോദരനയ്യപ്പന്‍
വിപ്ളവങ്ങളുടെ മാര്‍ഗ്ഗദര്‍ശി,
കെടാമംഗലം
പപ്പുക്കുട്ടി -
കവിതയിലെ
വിപ്ളവ ജ്വാല,
ടി.കെ.രാമകൃഷ്ണന്‍
- ജീവിതവും
കാലവും,
പണ്ഡിറ്റ്
കറുപ്പന്‍ ,
വിപ്ളവം
- കവിതയിലും
സാമൂഹ്യരംഗത്തും.(ജീവചരിത്രം
) നവോത്ഥാനകാല
കവിത ( എഡിറ്റര്‍)
നവോത്ഥാന
കവിത ( എഡിറ്റര്‍
) , സഹോദരന്റെ
പദ്യകൃതികള്‍ (
പഠനം ,
വ്യാഖ്യാനം)
രണ്ട്
കൃതികള്‍ പ്രസിദ്ധീകരണത്തിന്
ഒരുങ്ങുന്നു.
ചങ്ങാതികള്‍(
കുട്ടികളുടെ
നോവല്‍) ,
ഗ്രീഷ്മ
സന്ധ്യയിലെ കാറ്റ് (
കവിതാ
സമാഹാരം)
ആയിരത്തോളം
ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാഷ്
നടത്തിയിട്ടുള്ള ഉജ്വലമായ
പ്രസംഗങ്ങളുടെ എണ്ണവും ഏതാണ്ട്
അത്ര തന്നെ വരും.
തങ്കപ്പന്‍
മാഷിന്റെ ഗ്രന്ഥങ്ങളോരോന്നും
ഗവേഷണ ചാതുരിയോടെ
രചിക്കപ്പെട്ടിട്ടുള്ളതാണ്.പഠനാര്‍ഹങ്ങളാണ്.
എം.എന്‍.സന്തോഷ്
..........................................................