22 February, 2022

വികട കവി അഥവാ പാലിന്‍ഡ്രോം

 

വികട കവി

അഥവാ

പാലിന്‍ഡ്രോം


 

ണ്ടായിരത്തി ഇരുപത്തി രണ്ട് ഫെബ്രുവരി ഇരുപത്തി രണ്ടാം തിയതി ഒരു പാലിന്‍ഡ്രോം

(Palindrome)ദിവസമാണ്.

അതായത് ഇന്നത്തെ തിയതിയെപ്പറ്റിയാണ് പറയുന്നത്. ഒന്ന് നോക്കൂ.


22.02.2022 ( dd.mm.yyyy എന്ന ക്രമത്തില്‍ എഴുതിയിരിക്കുന്നു. )


വലത്തു നിന്നും ഇടത്തോട്ട് dd.mm.yyyy എന്ന ക്രമത്തില്‍ വായിച്ചു നോക്കുക. ദിവസം അത്

തന്നെ, അല്ലേ!


ദിവസത്തെ സൂചിപ്പിക്കുന്ന സംഖ്യകള്‍ ഇത്തരത്തില്‍ അണിനിരക്കുന്ന ദിവസം പാലിന്‍

ഡ്രോം ദിവസം എന്നാണറിയപ്പെടുന്നത്.


22022022 പാലിന്‍ഡ്രോം സംഖ്യയാണ്.


പാലിന്‍ഡ്രോം ദിവസങ്ങള്‍ ഓരോ നൂറ്റാണ്ടിലും പരിമിത എണ്ണമേ ഉണ്ടായിരിക്കുകയുള്ളു.

ചില നൂറ്റാണ്ടുകളില്‍ ഇല്ല .


മുന്നിലേക്കും , പിന്നിലേക്കും വായിക്കുമ്പോള്‍ ഒരേ പോലെയുള്ള സംഖ്യകളാണ് പാലിന്‍

ഡ്രോം സംഖ്യകള്‍.121, 313, 1221, 91019 തുടങ്ങിയ സംഖ്യകള്‍ പാലിന്‍ഡ്രോം

സംഖ്യകളാണ്.


രണ്ടായിരാമാണ്ടിനു ശേഷമുണ്ടായിരുന്ന ഏതാനം പാലിന്‍ഡ്രോം ദിവസങ്ങള്‍ നോക്കുക.

10.02.2001 ( dd.mm.yyyy എന്ന ക്രമത്തില്‍ വലത്തു നിന്നും ഇടത്തോട്ട് വായിക്കുക.)

20.02.2002

30.02.2003


01.02.2010 തുടര്‍ന്നുള്ള ഏതാനം വര്‍ഷങ്ങളിലും ഈ പ്രത്യേകത തുടരുന്നതായി കാണാം.

ഇനിയും വരാനിരിക്കുന്നുണ്ട് പാലിന്‍ഡ്രോം ദിവസങ്ങള്‍.

03.02.2030

04.02.2040

05.02.2050

06.02.2060



കൂടുതല്‍ പാലിന്‍ഡ്രോം ദിവസങ്ങള്‍ കണ്ടുപിടിക്കുവാന്‍ പരിശീലിക്കുന്നത് രസകരവും

അതോടൊപ്പം ചിന്തോദ്ദീപകവുമായിരിക്കും.

ശ്രമിച്ചു നോക്കുമല്ലോ !


ചിന്തിച്ച് തല പുകയാന്‍ രണ്ട് ചോദ്യങ്ങളിതാ !

22.02.2022 നു ശേഷം വരുന്ന പാലിന്‍ഡ്രോം ദിവസം ഏതാണ്?


1900 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളിലെ പാലിന്‍ഡ്രോം ദിവസങ്ങള്‍ ഏതൊക്കെയാണ് ?

56 ഉം 65 ഉം പാലിന്‍ഡ്രോം സംഖ്യകളാണ്. ഇവയുടെ തുക 121 മറ്റൊരു പാലിന്‍ഡ്രോം

സംഖ്യയാണ്.


ഇതുപോലെ 59ഉം 95ഉം പാലിന്‍ഡ്രോം സംഖ്യകളാണ്. പക്ഷെ അവയുടെ തുക 154

പാലിന്‍ഡ്രോം അല്ല.പക്ഷെ തുടര്‍ക്രിയകളും അനന്തര ഫലവും ശ്രദ്ധയോടെ പരിശോധിച്ചു നോക്കൂ.


59+95 = 154

154+451 = 605

605+506 = 1111 ( പാലിന്‍ഡ്രോം സംഖ്യ )


പാലിന്‍ഡ്രോം സംഖ്യകള്‍ സൃഷ്ടിക്കുന്ന മായാജാലങ്ങള്‍ വിസ്മയകരമാണ്. കൂട്ടുകാര്‍ ഒന്ന്

ശ്രമിച്ചു നോക്കുമല്ലോ.


മലയാളത്തിലും ഇംഗ്ളീഷിലും മറ്റ് ഭാഷകളിലും അസംഖ്യം പാലിന്‍ഡ്രോം വാക്കുകളും,

വാക്യങ്ങളും ഉണ്ട്.

മലയാളഭാഷയിലെ ഏതാനം പാലിന്‍ഡ്രോമുകള്‍ നോക്കാം.

കനക, ജലജ, കത്രിക, മഹിമ, വികടകവി.


ഇംഗ്ളീഷ് ഭാഷയിലെ ചില പാലിന്‍ഡ്രോമുകള്‍

eye, malayalam, dad, refer, level .

Never odd or even.

Was it a car or a cat i saw.


ഭാഷയിലും, ഗണിതത്തിലും മാത്രമല്ല പാലിന്‍ഡ്രോം ഒതുങ്ങുന്നത്. ശാസ്ത്രത്തില്‍,

പ്രത്യേകിച്ച് ജനിതകശാസ്ത്രം , സംഗീതം, കല, വാദ്യകല എന്നിങ്ങനെ വിവിധ മേഖലകളില്‍

പാലിന്‍ഡ്രോം പ്രയോഗിക്കപ്പെടുന്നുണ്ട്.


സംഖ്യകളെയും അക്ഷരങ്ങളെയും പാലിന്‍ഡ്രോമുകളായി അണിനിരത്തിക്കൊണ്ട് ‍

അവയുടെ സൗന്ദര്യം ആസ്വദിക്കുന്നത് ഭാവനയും , ചിന്താശേഷിയും

വികസിപ്പിക്കാനുതകുന്നതോടൊപ്പം രസകരവുമാണ്.

എല്ലാ കൂട്ടുകാര്‍ക്കും പാലിന്‍ഡ്രോം സംഖ്യാ ദിനാശംസകള്‍ !


എം.എന്‍.സന്തോഷ്

 

 

 

 

 

 

21 February, 2022

കൂത്തും കുലയും

 

കൂത്തും കുലയും


ഉറക്കത്തിലുടനീളം സ്വപ്നത്തില്‍ കണ്ട കാഴ്ച്ചകള്‍ പേടിപ്പിക്കുന്നവയായിരുന്നെന്ന് പറഞ്ഞാണ് ഭാര്യ സിന്ധു രാവിലെ എഴുന്നേറ്റ് വന്നത്.

"കുത്തും, കൊലയും, കൊലവിളിയും ! ഉറക്കം പൊയെന്ന് മാത്രമല്ല, സമാധാനക്കുറവായിരിക്കും ഇന്ന് മുഴുവനും.” സിന്ധു പരിതപിച്ചുകൊണ്ടാണ് അടുക്കള ജോലികള്‍ ചെയ്തു തീര്‍ത്തത്.

യഥാസമയം സിന്ധുവിനെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടു വിട്ട് , പതിവ് നടത്തുവും കഴിഞ്ഞ് , പത്ര പാരായണം ചെയ്ത് ഇളം ചൂടുള്ള പകലിനെ നോക്കി ഞാന്‍ ചാരു കസേരയില്‍ കിടന്നു.

പിന്നെ , ഇത്തിരി മുറ്റത്തെ അലംകൃതമാക്കുന്ന ചെടികളുടെ അടുത്തേക്ക്. ടെറസിനു മുകളിലെ പച്ചക്കറി ത്തോട്ടത്തിലേക്ക് ഒരു സന്ദര്‍ശനം. അതും പതിവുള്ളതാണ്. അച്ചിങ്ങ പയറുകള്‍ കൊത്തിപ്പൊളിക്കാന്‍ കിളികള്‍ അതിരാവിലെയെത്തിയ ലക്ഷണമുണ്ട്.

പുരപ്പുറത്തെ് പച്ചക്കറിത്തോട്ടത്തില്‍ പറവകള്‍ നടത്തിയ അച്ചിങ്ങ ആക്രമണമാകാം സ്വപ്നരൂപേണ സിന്ധു കണ്ടത് എന്ന് ഞാന്‍ ഊഹിച്ചു.

ടെറസില്‍ നിന്നിറങ്ങി ഇത്തിരി മുറ്റത്ത് വീണ്ടുമൊരു നടത്തം. ഗ്രോ ബാഗുകളിലും, ചട്ടികളിലും പൂച്ചെടികളും , പച്ചക്കറിത്തൈകളും .

ഇത്തിരി മുറ്റത്തെ കൊച്ചുമൂലയില്‍ ഒരു തെങ്ങിന്‍ തൈ. നട്ടിട്ട് മൂന്ന് വര്‍ഷത്തോളമായിട്ടുണ്ട്. തെങ്ങോലക്കൂമ്പില്‍ തങ്ങിക്കിടക്കുന്ന പപ്പായത്തണ്ട് എടുത്തു മാറ്റുന്നതിനിടയിലാണ് ആ കാഴ്ച കണ്ടത്.

ഓലത്തണ്ടുകള്‍ക്കിടയില്‍ മാവില ചേര്‍ത്തു വെച്ചതു പോലൊരു വസ്തു !കണ്ടമാത്രയില്‍ തന്നെ ഞാനാ പച്ചക്കുരുന്നിനെ തിരിച്ചറിഞ്ഞു.പിന്നെ മെല്ലെയൊന്ന് തൊട്ടു നോക്കി.

കൈ കൂപ്പി ആകാശത്തെ നമിച്ച് ജനിച്ചു വരുന്ന ഒരു ചൊട്ട !

ഹായ്, കുലച്ചു തെങ്ങ് ! ’

ആഹ്ളാദം വാക്കുകളായി പുറത്തു വന്നു.

അതെ, തെങ്ങിന് കുല വരുന്നു.

ചൊട്ട മെല്ലെ ഉയര്‍ന്നുയര്‍ന്ന് വരും, വലുതാകും.പൂക്കുലകള്‍ വിടരും.കാ പിടിക്കുന്നതും, മച്ചിങ്ങയായും, കരിക്കായും നാളികേരമായും വളര്‍ച്ച പ്രാപിക്കുന്നതും തൊട്ടരുകില്‍ നിന്ന് കാണാം. കുഞ്ഞന്‍ തെങ്ങില്‍ കുല കായ്ച്ച് കിടക്കുന്നത് കാണാന്‍ രസമായിരിക്കും.

അകത്ത് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന മകളെ ഞാന്‍ വിളിച്ചു.

ഗൗരി, ഒരു കാഴ്ച കാണാന്‍ മുറ്റത്തേക്ക് വരൂ.’

മകള്‍ കാര്യമെന്തെന്നറിയാന്‍ ഓടി വന്നു.ഞാന്‍‍ കൈ ചൂണ്ടിയിടത്തേക്ക് ഗൗരി നോക്കി.

നമ്മുടെ തെങ്ങിന് കുല വന്നിരിക്കുന്നു.’ ഞാന്‍ പറഞ്ഞു.

സത്യമായിട്ടും ?’ മകള്‍ കൗതുകത്തോടെ നോക്കി.

എത്ര ചെറുപ്പം ! ഇതില്‍ നിറയെ തേങ്ങകളായിരുക്കുമല്ലേ ?’

തൊട്ടടുത്ത് നിന്ന്, ഒരാള്‍പ്പൊക്കത്തില്‍ നിന്ന് ആ കാഴ്ച കാണുന്നതെത്ര കൗതുകം !

ചേട്ടന് ഫോട്ടോയെടുത്തയക്കാന്‍ ‍ ഫോണെടുക്കാന്‍ മകള്‍ അകത്തേക്ക് ഓടി.

സിന്ധു വൈകീട്ട് മുറ്റത്തെത്തിയപ്പോള്‍ത്തന്നെ ഞാന്‍ പറഞ്ഞു.

ഇന്നലെയൊരു സ്വപ്നം കണ്ടില്ലേ ? കൊല നടന്നതായിട്ട്. നമ്മുടെ മുറ്റത്താണ് ആ കൊല നടന്നത്. ’

ഞങ്ങള്‍ തെങ്ങിന്നരികത്തേക്ക് നടന്നു.

ദാ , നോക്ക് കുല !’ഞാന്‍ വിരല്‍ ചൂണ്ടി.

സ്വപ്നത്തില്‍ കണ്ടത് ഈ കുലയാണ്. തെങ്ങിന്‍ കുല !

സ്വപ്നം കണ്ടനേരത്ത് ഇവിടെ കുല നടക്കുകയായിരുന്നു. ഇപ്പോള്‍ സമാധാനമായില്ലേ ?

അത് കൊല ! ഇത് കുല !’ ആശ്ചര്യത്തോടെയെങ്കിലും സിന്ധുവിന്റെ മറുപടി.

ഞങ്ങള്‍ ചിരിച്ചു.

കുഞ്ഞന്‍ ചൊട്ട കൈകൂപ്പി നിന്നു.


എം.എന്‍.സന്തോഷ്


09 February, 2022

തരം മാറ്റം

 

തരം മാറ്റം




ഭാരത ഖണ്ഡത്തിന്റെ ദക്ഷിണാഗ്രത്തില്‍ ഭാര്‍ഗവ ക്ഷേത്രമെന്ന പുണ്യഭൂമിയിലെ വൃത്താന്തങ്ങളെന്തൊക്കെയെന്ന് ഭഗവാന്‍ അന്വേഷിച്ചു.

ഭാരത ഭൂമി മാത്രമല്ല , ഭൂലോകം സന്ദര്‍ശിച്ചിട്ട് പോലും കാലങ്ങളായല്ലോയെന്ന വ്യസനത്താല്‍ ആകുല ചിത്തനായിരുന്നു നാരദ മഹാമുനി. മനുഷ്യകുലത്തെയാകെ കോവിഡ് ഗ്രസിച്ചതില്‍ പിന്നെ , ഭൂമിയിലേക്ക് സഞ്ചാര വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു നാരദ മഹാമുനിക്ക് പോലും ! വിദുരത്ത് നിന്നുള്ള വിവരശേഖരണം മാത്രം.

കേരളത്തില്‍ അവിടെയവിടെയായി നീണ്ട നിരകള്‍ കാണുന്നത് വാക്സിനേഷനു വേണ്ടി ജനം കാത്തു നില്‍ക്കുന്നതാണോയെന്ന് ദേവന്‍ തിരക്കി.

മഹര്‍ഷി ദിവ്യനേത്രങ്ങളാല്‍ ഒരു വിദൂര വീക്ഷണം നടത്തി.

വാക്സിനേഷന്‍ ക്യാമ്പുകളല്ലയെന്ന് നാരദ മഹര്‍ഷി എളുപ്പം ഗ്രഹിച്ചു. വില്ലേജാപ്പീസുകള്‍ക്കും, താലൂക്കാപ്പീസുകള്‍ക്കും മുന്നില്‍ മനുഷ്യന്‍ ഉറുമ്പുകളെ പോലെ അരിച്ചു നടക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു ദൃശ്യം മഹര്‍ഷി കണ്ടു. അത്ഭുതപ്പെട്ടു.

ഒരു തുണ്ട് കിടപ്പാടം തരം മാറ്റാന്‍ അപേക്ഷിച്ച് ഗതി കിട്ടാതെ നിരാശ പൂണ്ട് ഒരു തുണ്ട് കയറില്‍ ജീവനൊടുക്കിയ ഹതഭാഗ്യന്റെ വീട്ടു മുറ്റം.

നിലം കരയാക്കിയതിന്റെ സാക്ഷ്യപത്രം ഗൃഹനാഥനില്ലാത്ത വീട്ടില്‍ കൈമാറുന്ന ചടങ്ങ് നടക്കുകയാണവിടെ.

നാരായണ, നാരായണ !”

അപൂര്‍വ ദൃശ്യം !

നാരദ മഹാമുനി ആശ്ചര്യപൂര്‍വം ആ രംഗം നിരീക്ഷിക്കുകയും, വിവരണം പകര്‍ന്നു നല്‍കുകയും ചെയ്തു.

നിലം കരയാക്കുക എന്ന കൃത്യത്തെപ്പറ്റി കേട്ടപ്പോള്‍ ഭഗവാന്‍ ആശങ്കയുണര്‍ത്തിച്ചു.

ആ ദൗത്യം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ സംഭവിക്കപ്പെട്ടതാണല്ലോ എന്ന് ഭഗവാന്‍ ചിന്തിച്ചു.

നിലയില്ലാ കടല്‍ കരയാക്കി മാറ്റുകയെന്ന മഹത്ക്കര്‍മ്മം പരശുരാമ കരങ്ങളാല്‍ നിര്‍വഹിക്കപ്പെട്ടതാണല്ലോ.

കേരളക്കര സൃഷ്ടിച്ചതങ്ങനെയാണെന്ന ഐതിഹ്യം ഭഗവാന്‍ ഉരുവിട്ടു.


കാര്യം സാധിക്കണമെങ്കില്‍ അപേക്ഷ മാത്രം പോരാ സ്വാമി. ആത്മത്യാഗം! എന്നാലേ കണ്ണ് തുറക്കൂ.”

രാമന്‍ മഴുവുമായി ഇനിയും അവതരിക്കേണ്ടി വരുമോ നാരദരേ ?”

നാരായണ, നാരായണ.”

രാമലീലകള്‍ നിറഞ്ഞാടുമ്പോള്‍ അതാവും ഭേദം എന്നുരുവിട്ട് നാരദ മഹര്‍ഷി പിന്‍വാങ്ങി.

................................................................

എം.എന്‍.സന്തോഷ്

08/02/2022

01 February, 2022

Hello Bless letter .ആശേച്ചി ( ശ്രീമതി ആശാലത ) വായിച്ച കത്ത്

 

  2022 ജനുവരി ഇരുപത്തിയഞ്ചാം തിയതി ആകാശവാണി കൊച്ചി Hello bless ല്‍ പ്രക്ഷേപണം ചെയ്തു.

 

 

  ഹലോ ബ്ളസ്സ്

ബഹുമാനപ്പെട്ട ശ്രീമതി ആശേച്ചി, ശ്രീ സനല്‍ സര്‍,

നമസ് ക്കാരം.



വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്ത് പള്ളിപ്പുറം പഞ്ചായത്തില്‍ കോവിലകത്തുംകടവ് എന്ന ഒരു കൊച്ചുപ്രദേശമുണ്ട്. പുഴയും, കടത്തുകടവും, ക്ഷേത്രവും, നിര നിരയായി പീടികകളുമുള്ള നാട്ടിന്‍പുറം.

കൊച്ചിരാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവ് പണികഴിപ്പിച്ച ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും, തൊട്ടടുത്ത് ഒരു സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയുമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള ഈ കെട്ടിടം കോവിലകമായിരുന്നു. ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്ന രാജാവ് താമസിച്ചിരുന്നതിവിടെയാണ്. കൊച്ചിയില്‍ നിന്നും പള്ളിയോടത്തിലേറി ജലമാര്‍ഗ്ഗം സഞ്ചരിച്ച് രാജാവും പരിവാരങ്ങളും തീരമണഞ്ഞിരുന്ന കടവ് , ആ പ്രദേശം കോവിലകത്തുംകടവ് എന്നറിയപ്പെട്ടു.

കോവിലകത്തും കടവ് എന്ന സ്ഥലത്തെ പരാമര്‍ശിച്ചപ്പോള്‍ സ്ഥലനാമ ചരിത്രം സൂചിപ്പിച്ചു എന്ന് മാത്രം.

ഞാന്‍ ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ , കോവിലകത്തും കടവിലെ ആ കടത്തുകടവില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തിലേക്ക് ബഹുമാനപ്പെട്ട ശ്രീമതി 'ആശേച്ചി'യുടെയും , ശ്രീ 'സനല്‍ സാറിന്റെയും' ശ്രദ്ധ ക്ഷണിക്കുകയാണ്.

ഞാനന്ന് ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞല്ലോ. അതായത് സംഭവം നടന്നിട്ട് നാല്‍പ്പത്തിയെട്ട് വര്‍ഷം.

ഒരു മധ്യവേനലവധിക്കാലം.

അച്ഛന് കോവിലകത്തുംകടവില്‍ ഒരു കച്ചവട സ്ഥാപനമുണ്ട്. അച്ഛന്‍ അന്നാട്ടിലെ പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അച്ഛന് ഉച്ചഭക്ഷണവുമായി പോകുക, അച്ഛന്‍ വാങ്ങിത്തരുന്ന പലചരക്കു സാധനങ്ങളുമായി സന്ധ്യക്കു മുന്‍പേ തിരിച്ചു പോരുക. ഇതാണ് അവധിക്കാലത്തെ ദിനചര്യ !

പക്ഷെ അന്ന് കോവിലകത്തും കടവിലേക്ക് പോയതിന് ഒരു സ്പെഷല്‍ വിഷു സസ്പെന്‍സുണ്ടായിരുന്നു.

അച്ഛന്റെ കടക്കു സമീപമുള്ള രാജപ്പന്‍ ചേട്ടന്റെ കടയില്‍ എല്ലാത്തരം പടക്കങ്ങളുമുണ്ട്. അവിടെ നിന്നും ഒരു സ്പെഷല്‍ സാധനം വാങ്ങണം.

അച്ഛന്‍ കട പൂട്ടി രാത്രിയില്‍ എത്തുമ്പോഴാണ് പടക്കപ്പൊതി കൊണ്ടുവരാറുള്ളത്. ഒരു ചെറിയപൊതി! കുറച്ച് കമ്പിത്തിരി, കുറച്ച് മത്താപ്പൂ,....മേശപ്പൂ, ശീ...ശൂ... ഇനങ്ങള്‍ മാത്രം ! ഠേ....ഠോ.. ഒന്നും ഉണ്ടാകില്ല.

രാജപ്പന്‍ ചേട്ടന്റെ പടക്ക കടയില്‍ വന്‍ തിരക്ക്. ആള്‍ക്കൂട്ടത്തിനിടയില്‍ തിക്കിക്കയറി ഞാന്‍ ഒരു സാധനം ചൂണ്ടിക്കാണിച്ച് ചോദിച്ചു.

എന്താ വില ?”

പടക്കക്കടയില്‍ സഹായിക്കാന്‍ നിന്നിരുന്ന കുമാരന്‍ ചേട്ടന്‍ വില പറഞ്ഞു.

ഇരുപത്തിയഞ്ച് പൈസ.”

ആ വിഷു പടക്കം വാങ്ങണമെന്ന് ഏറെ നാളായി കൊതിക്കുന്നതാണ്. അയല്‍പക്കത്തെ ചങ്ങാതിമാര്‍, ഒന്നല്ല അഞ്ചാറെണ്ണം പൊട്ടിക്കാറുള്ളതാണെന്ന് വീരസ്യം ‍ പറയുന്നത് കേട്ടപ്പോള്‍ തുടങ്ങിയ പൂതിയാണത്. . പൊട്ടുമ്പോള്‍ ഉഗ്ര ശബ്ദമുള്ളത്. ‘ഗുണ്ട്’ എന്നാണതിന്റെ പേര്.

ഇരുപത്തിയഞ്ച് പൈസ കൊടുത്ത് ഞാനൊരു 'ഗുണ്ട് ' സ്വന്തമാക്കി ! 'ഗുണ്ട് ' കൈയില്‍ കിട്ടിയ ഉടന്‍ തന്നെ ട്രൗസറിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു.

അച്ഛന്റെ കടയുടെ വരാന്തയില്‍ തിരിച്ചെത്തി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ നില്‍പ്പ് തുടര്‍ന്നു.

സി.സി.ടി.വി. കാമറയും മൊബൈല്‍ ഫോണും, ടിവിയും അക്കാലത്തില്ലെങ്കിലും , ഞാന്‍ ഗുണ്ട് വാങ്ങിയ കാര്യം പെട്ടെന്ന് ഫ്ലാഷായി. വാര്‍ത്ത , പഞ്ചായത്ത് മെമ്പറായ അച്ഛന്റെ കാതിലെത്തി. പിന്നെ നടന്നതൊക്കെ ധൃതഗതിയിലായിരുന്നു.


പോക്കറ്റില്‍ 'സ്ഫോടക വസ്തു' ഒളിപ്പിച്ച് പരുങ്ങി നില്‍ക്കുമ്പോള്‍ എന്റെ അടുത്തേക്ക് സൗഹൃദം ഭാവിച്ച് രണ്ടു പേര്‍ വന്നു. അച്ഛന്റെ സഹപ്രവര്‍ത്തകരായ മാധവന്‍ പാപ്പനും, ഭരതന്‍ പാപ്പനും.

ഭരതന്‍ പാപ്പനാണ് ആദ്യം ആക്ഷന്‍ തുടങ്ങിയത്. അദ്ദേഹം എന്നെ നില്‍ക്കുന്ന നിലയില്‍ ഉയര്‍ത്തി.

മാധവന്‍ പാപ്പന്‍ എന്റെ ട്രൗസറിന്റെ പോക്കറ്റില്‍ കൈകടത്തി കസര്‍ത്ത് കാട്ടി ഇക്കിളിയാക്കി. ഇക്കിളിയില്‍ ചിരിച്ച് പുളയുന്നതിനിടയില്‍ പോക്കറ്റ് ശൂന്യമാകുന്നത് ഞാനറിഞ്ഞില്ല.

ഓപ്പറേഷന്‍ ’ സക്സസായതോടെ ഭരതന്‍ പാപ്പന്‍ എന്നെ നിലം തൊടുവിച്ചു.

തൊണ്ടി സഹിതം പിടിയിലായതിന്റെ ജാള്യതയില്‍ കാഴ്ചക്കാര്‍ക്കിടയില്‍ ഞാന്‍ മുഖം കുനിച്ച് നിന്നു.

തൊണ്ടി മുതലിന് തീകൊളുത്താനുള്ള ശ്രമമായിരുന്നു പിന്നീട്.

ബീഡി തുമ്പത്തെ തീക്കട്ട ഊതി കനപ്പിച്ച് ഗുണ്ടിന്റെ തിരിയില്‍ മുട്ടിച്ച് മാധവന്‍ പാപ്പന്‍ ആ കൃത്യം നടത്തി.

അത്യുഗ്ര ശബ്ദത്തോടെ ഗുണ്ട് പൊട്ടി !

പടക്കം കീശയിലൊളിപ്പിച്ച പന്ത്രണ്ടുകാരന്റെ ഞെട്ടല്‍.

ഗുണ്ട് പൊട്ടുന്ന ശബ്ദവും, തുടര്‍ന്നുള്ള എന്റെ കരച്ചിലും .

അച്ഛന്റെയും സുഹൃത്തുക്കളുടെയും അവസരോചിതമായ ഇടപെടലുകള്‍ !

അന്നത്തെ എന്നെപ്പോലെയുള്ള കൗതുക ബാല്യങ്ങളുടെ ലോകത്ത് , ഇരുപത്തിയെട്ടു വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ച് , ഇന്ന് സ്വസ്ഥമായിരിക്കുമ്പോള്‍ മനസ്സിന്റെ തിരശ്ശീലയില്‍ മിന്നിത്തെളിയുന്ന കാഴ്ച്ചകള്‍!

ഓര്‍ക്കുമ്പോള്‍ ചിരിയും , ഒപ്പം ചമ്മലും !


31 December, 2021

ശിവഗിരി തീര്‍ത്ഥാടനം

 

ശിവഗിരി തീര്‍ത്ഥാടനം - ഇരുണ്ട യുഗത്തില്‍ നിന്നും ഒരു യാത്ര




 

 

 

 

 

 

 

 

ഹിന്ദു ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാര്‍ക്ക് പ്രവേശനമോ, ക്ഷേത്ര സങ്കേതങ്ങള്‍ക്ക് ചുറ്റുപാടുമോ പോലും വഴി നടന്നു പോകാന്‍ പറ്റാതിരുന്ന ഒരു കാലഘട്ടത്തിലാണ് സ്വന്തമായൊരു പുണ്യസ്ഥലിയും , അവിടേക്കൊരു തീര്‍ത്ഥാടനവുമെന്ന സ്വപ്നം പൂവണിയുന്നത്. അത്തരമൊരു സ്വപ്ന സാക്ഷാത്ക്കാരം സമൂഹത്തില്‍ സൃഷ്ടിച്ച ഊര്‍ജവും, ചൈതന്യവും കുറച്ചൊന്നുമായിരുന്നില്ല.

"സവര്‍ണ്ണ മേല്‍ക്കോയ്മകളുടെ വന്‍മതിലുകളെ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട്, ബിംബങ്ങളും, കണ്ണാടികളും, ദീപങ്ങളും മലയാള മണ്ണില്‍ നവചൈന്യം പരത്തുന്നു. ഇരുണ്ട കാലഘട്ടത്തിന്റെ തിരശ്ശീല വീഴുകയാണ്. ലോകഗുരുവായി ശ്രീനാരായണ ഗുരുദേവന്‍ ദീപസ്തംഭവുമായി മുന്നില്‍ നടക്കുന്നു !”

ഗുരുദേവന്‍ നായകസ്ഥാനത്തുള്ളപ്പോള്‍ നമുക്കുമൊരു തീര്‍ത്ഥയാത്ര വേണമല്ലോ എന്ന് ചിന്തിച്ചത് ഗുരുവിന്റെ തന്നെ ഒരു ശിഷ്യനാണ്. മൂലൂര്‍ പത്മനാഭ പിള്ളയായിരുന്നു ആ മാന്യ ദേഹം.

വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരും, ടി.കെ. കിട്ടന്‍ റൈട്ടറുമാണ് മൂലൂരിന്റെ ഈ ആശയം ഗുരുവിന്റെ സമക്ഷം എത്തിച്ചത്.

1928 ജനുവരി 19 ന് കോട്ടയം നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയില്‍ ഗുരുദേവന്‍ സന്നിഹിതനായിരുന്ന സന്ദര്‍ഭത്തിലാണ് ശിഷ്യര്‍ എത്തിയത്.

ഗുരു അറിയണം.

ഗുരു സവിധത്തില്‍ ഗോവിന്ദന്‍ വൈദ്യരും, കിട്ടന്‍ റൈട്ടറും ആഗ്രഹം വിശദമായിത്തന്നെ അവതരിപ്പിച്ചു. ഗുരു എല്ലാം കേട്ടു.വിശദമായി തന്നെ ശിഷ്യരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.

ഗുരുവിന് എല്ലാം ബോധ്യപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനം യാഥാര്‍ത്ഥ്യമാകണം . ഗുരു തീരുമാനിച്ചു.

തീര്‍ത്ഥയാത്രക്ക് അനുയോജ്യമായ കാലം, വേഷം, ആചാരം ഇവയൊക്കെ വേണമല്ലോ. ഗുരു അക്കാര്യങ്ങള്‍ നിശ്ചയിച്ചു തരണമെന്നും ശിഷ്യര്‍ അഭ്യര്‍ത്ഥിച്ചു.

അക്കാര്യങ്ങളെല്ലാം ഗുരുദേവന്‍ ദീര്‍ഘ ദര്‍ശനം ചെയ്തു.

യൂറോപ്യന്‍മാരുടെ ആണ്ടു പിറപ്പ് കാലമായിക്കൊള്ളട്ടെ തീര്‍ത്ഥാടന കാലമെന്ന് ഗുരു അരുളിച്ചെയ്തു.

ശ്രീബുദ്ധന്റെ പഞ്ചശുദ്ധികളോടുകൂടി പത്ത് ദിവസത്തെ വ്രതമാചരിക്കുന്നതും തീര്‍ത്ഥാടകന് ഗുണം ചെയ്യും . അതായത് ശരീര ശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവ പാലിച്ചുകൊണ്ടുള്ള വ്രതാചരണം.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കറുത്ത വസ്ത്രമെന്നപോലെ ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ ഉടയാടയാണ് ഗുരു നിര്‍ദ്ദേശിച്ചത്. സാധാരണ വെള്ള വസ്ത്രം, മഞ്ഞള്‍ മുക്കി പീതാംബര ധാരിയാകാന്‍ ഗുരു ഉരുവിട്ടത് അതിനുവേണ്ടി പോലും പണം ചെലവിടേണ്ട എന്ന കരുതലോടെയാണ്.

നമ്മള്‍ പണം ധൂര്‍ത്തടിക്കാന്‍ ബഹുകേമരാകും എന്ന ദീര്‍ഘവിചാരം ഗുരുവിനുണ്ടായിരുന്നു.

വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നിവയെക്കുറിച്ച് ശിവഗിരിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അറിവ് ലഭിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്നും ഗുരു നിര്‍ദ്ദേശിച്ചു.

മനുഷ്യസമൂഹം അഭിവൃദ്ധി പ്രാപിക്കുന്നതിനു് ,അറിവിന്റെ സമസ്ത മേഖലകളിലേക്കുമുള്ള വാതായനങ്ങളാണ് ഗുരു അന്ന് തുറന്നിട്ടത്.

1928 ജനുവരി 19 നാണ് ശിവഗിരി തീര്‍ത്ഥയാത്ര വിളംബരം ഗുരു നടത്തിയത്. 1928 സെപ്തംബര്‍ 20 ന് ഗുരു മഹാസമാധി പ്രാപിച്ചു. 1933 ജനുവരി ഒന്നിനാണ് പ്രഥമമ ശിവഗിരി തീര്‍ത്ഥാടനം സാക്ഷാത്ക്കരിക്കപ്പെടുന്നത്.

ഇലവുംതിട്ട എഴുപത്തിയാറാം നമ്പര്‍ എസ്.എന്‍.ഡി.പി.ശാഖ അംഗങ്ങളായ അഞ്ച് ശ്രീനാരായണീയരായിരുന്നു ഒന്നാം ശിവഗിരി തീര്‍ത്ഥ യാത്ര സംഘാംഗങ്ങള്‍.

ഇടയില കിഴക്കേതില്‍ എം.കെ.രാഘവന്‍, മേലേപുറത്തൂട്ട് പി.വി.രാഘവന്‍, തെക്കേവീട്ടില്‍ കെ.എസ്.ശങ്കുണ്ണി, പ്ളാവു നില്‍ക്കുന്നതില്‍ പി.കെ.കേശവന്‍, കേരള വര്‍മ്മ സൗധത്തില്‍ പി.കെ.ദിവാകരന്‍ ശിവഗിരി യാത്രാ ചരിത്രത്തില്‍ ഇടം നേടിയ പ്രഥമപുരുഷന്മാര്‍.

എണ്‍പത്തിയൊമ്പതാമത് ശിവഗിരി തീര്‍ത്ഥാടനത്തിനാണ് ശിവഗിരിയില്‍ ഇപ്പോള്‍ ധര്‍മ്മപതാക ഉയര്‍ന്നിരിക്കുന്നത്.

ഗുരു ദേവ ദര്‍ശനങ്ങളുടെ മഹിമ വിളംബരം ചെയ്യുന്നതാകണം ശിവഗിരി യാത്ര. ആധ്യാത്മികതയുടെ പുണ്യം മാത്രമല്ല, അറിവിന്റെ അമ‍ൃതവും നേടുന്നതാകണം യാത്ര!

തൊട്ടുതൊടാതെ, മാസ്ക്കിട്ട് മന്ത്രം ജപിച്ച്, സാനിട്ടറൈസാകുന്ന തീര്‍ത്ഥജലം തളിച്ച്

ഇരുണ്ടകാലത്തിലൂടെ മോക്ഷം തേടി ഒരു തീര്‍ത്ഥ യാത്ര. ‍ സംഭവ ബഹുലമായ ഒരു വര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ നിന്നാണ് ശിവഗിരി യാത്ര തുടങ്ങുന്നത്. ഈ യാത്ര ഒരു പുതിയ യുഗത്തിലേക്കുള്ള കാല്‍വെപ്പാകട്ടെ !



എം.എന്‍.സന്തോഷ്

30/12/2021


05 October, 2021

ഗുരുഗീത

 

ഗുരുഗീത’ നല്‍കുന്ന സന്ദേശം 

 

"ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു

ഗുരുര്‍ ദേവോ മഹേശ്വരാ

ഗുരു സാക്ഷാത് പരബ്രഹ്മാ

തസ്മൈ ശ്രീ ഗുരുവേ നമ:”


സ്കന്ദ പുരാണത്തിലെ ’ 'ഗുരു ഗീത’ എന്നറിയപ്പെടുന്ന ഭാഗത്തിലെ ശ്ലോകമാണിത്.

പരമശിവനും, ശ്രീ പാര്‍വതിയും തമ്മിലുള്ള സംഭാഷണം .സദാസമയവും ധ്യാനനിരതനായി കാണപ്പെടുന്ന പരമശിവനോട് ശ്രീപാര്‍വതി ദേവി ചോദിക്കുകയാണ്.

ലോകം മുഴുവനും അങ്ങയെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ അങ്ങ് ആരെയാണ് സദാ ധ്യാനിക്കുന്നത് ? ”

പരമശിവന്റെ മറുപടി.

ഞാനും, ബ്രഹ്മാവും, വിഷ്ണുവുമെല്ലാം ഗുരുക്കന്മാരാണ്. എന്നാല്‍ ഞങ്ങള്‍ക്കെല്ലാം ഒരു ഗുരുവുണ്ട്. അത് സാക്ഷാല്‍ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നില്‍ക്കുന്ന ഗുരുവിനെയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ”

അങ്ങനെ ഒരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും , കിട്ടിയാല്‍ എങ്ങനെയാണ് ആരാധിക്കേണ്ടതെന്നും , ഗുരുവിന്റെ വാക്ക് പാലിച്ചാല്‍ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും , തെറ്റിച്ചാല്‍ ദോഷങ്ങളെന്തൊക്കെയാണെന്നും ഇങ്ങനെ പാര്‍വതീ ദേവി നൂറ് കണക്കിന് ചോദ്യങ്ങള്‍ പമേശ്വരനോട് ചോദിക്കുകയാണ്. പരമേശ്വരന്‍ അതിന് നല്‍കുന്ന മറുപടികളാണ് 'ഗുരുഗീത'യിലെ വരികള്‍.


"പരബ്രഹ്മമെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളു. നമ്മള്‍ ഏതൊക്കെ പേരില്‍ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ, അവരെല്ലാം മനുഷ്യരൂപത്തില്‍ ജീവിച്ചിരുന്ന ഗുരുക്കന്മാരാണ്. അവരിലൂടെയാണ് നമ്മള്‍ ദൈവത്തെ അറിഞ്ഞതും, അനുഭവിച്ചതും. “

മാതാ പിതാ ഗുരുര്‍ ദൈവം. മാതാവിലൂടെയും, പിതാവിലൂടെയും, ഗുരുവിലൂടെയും മാത്രമേ ദൈവത്തെ അറിയുവാന്‍ സാധിക്കുകയുള്ളു. അതിനാല്‍ ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ്. ‍ ”

ഗുരുഗീത’ നല്‍കുന്ന സന്ദേശമിതാണ്.


അവലംബം : പുരാണിക്ക് എന്‍സൈക്ളോപീഡിയ

എം.എന്‍.സന്തോഷ്










27 September, 2021

ദേവരാഗത്തിലെ ഒന്നര മിനുറ്റ്


ശനിയാഴ്ച ഉച്ചക്ക് 1.30 ന് തന്നെ 'ദേവരാഗത്തിന്റെ’ മുന്നിലെത്തി. ഗേറ്റ് മലര്‍ക്കെ തുറന്നു കിടക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ഇരുപത്തിയേഴാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. പതിവു പോലുള്ള സന്ദര്‍ശക ബാഹുല്യമില്ല.

ഇന്നദ്ദേഹം പറവൂര്‍കാരുടെ മാത്രം നേതാവല്ല. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് കൂടിയാണല്ലോ !

പറവൂരിലെ ആസ്ഥാനമായ 'ദേവരാഗം ' ശ്രീ വി.ഡി.സതീശന്‍ എം.എല്‍.. സന്നിഹിതനാകുന്ന മണിക്കൂറുകളില്‍ സന്ദര്‍ശകരാല്‍ നിറയും. പല പല കാര്യസാദ്ധ്യങ്ങള്‍ക്കായി എത്തുന്നവര്‍. നിവേദനങ്ങള്‍, പരാതികള്‍, പരിഭവങ്ങള്‍, അഭ്യര്‍ത്ഥനകള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍ ........

പ്രതീക്ഷയോടെയാണ് അവരെത്തുന്നത്.ഓരോരുത്തരെയായി അദ്ദേഹം കാണും, സഹിഷ്ണുതയോടെ കേള്‍ക്കും, സാന്ത്വനിപ്പിക്കും, അനുനയിപ്പിക്കും. നിരാശരാക്കില്ല സമീപിക്കുന്ന ആരെയും .

വി.എം. സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ചുവെന്ന വാര്‍ത്ത നാലുകെട്ടിന്റെ നടുത്തളത്തിലെ ടി.വി.യില്‍ ഫ്ലാഷ് ചെയ്യുന്നു. പ്രതിപക്ഷ നേതാവ് ഒട്ടും ആശങ്കാകുലനല്ല.വാര്‍ത്ത കേട്ട് കുറച്ച് പേരിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധ സന്ദര്‍ശകരില്‍ നിന്നൊഴിയുന്നില്ല.

അപരനു വേണ്ടിയഹര്‍ന്നിശം പ്രയത്നം

കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു

കൃപണനധോമുഖനായ് കിടന്നു ചെയ്യു -

ന്നപജയ കര്‍മ്മമവന്നു വേണ്ടി മാത്രം.’

ഗുരുദേവന്റെ ‘ആത്മോപദേശശതക’ ത്തിലെ ഇരുപത്തിമൂന്നാം പദ്യം , അന്യര്‍ക്ക് ഗുണം ചെയ്യുന്നതിന് അഹര്‍ന്നിശം പ്രയത്നിക്കുന്ന മഹാത്മാക്കളെ പ്രതിപാദിക്കുന്നു.അത്തരമൊരു മഹാത്മാവിന്റെ മുന്നിലാണ് ഞാനിപ്പോളിരിക്കുന്നത്.

ഗൗരവമാര്‍ന്ന വിഷയങ്ങള്‍ കഴി‍ഞ്ഞിട്ട് എന്റെ കാര്യം പരിഗണിച്ചാല്‍ മതിയെന്ന് അന്‍സാറിനോടും, കമറുദ്ദിനോടും പറഞ്ഞിരുന്നതിനാല്‍ അവര്‍ അതിനായി ഒരുങ്ങിയിരിക്കുകയായിരുന്നു.

എന്നോടൊപ്പം ഹരിശങ്കറും, സുഹൃത്തും ആര്‍.ശങ്കര്‍ കുടുംബയൂണിറ്റ് പ്രവര്‍ത്തകന്‍ ശ്രീ ചിത്തരഞ്ജന്‍ ചേട്ടനുമുണ്ടായിരുന്നു. എം.എല്‍.. ഞങ്ങളെ ഒരു പുഞ്ചിരി നല്‍കി സ്വീകരിച്ചു. തിരക്കിന്റെ ഭാവഭേതമേതുമില്ല.

ഒരൊറ്റ മിനുറ്റ് മതി.’ ഞാന്‍ പറഞ്ഞു.

അതിനെന്താ നമുക്ക് നടത്താമല്ലോ.’ പ്രസന്നതയോടെയുള്ള പ്രതികരണം.

ഗുരുവിന്റെയല്ലേ. നമുക്ക് നന്നായി ചെയ്യാം.’

ഭംഗിയായി പൊതിഞ്ഞിരുന്ന പുസ്തകം ഞാന്‍ എം.എല്‍.. യുടെ കൈയിലേല്‍പ്പിച്ചു.

മാഷ് നടുക്ക് നില്‍ക്കു. അങ്ങിനെയാണ് വേണ്ടത്.’ എന്ന് പറഞ്ഞ് അദ്ദേഹമെന്നെ മധ്യത്തില്‍ നിറുത്തി.

ഹരിശങ്കറിനെ വിളിച്ച് അദ്ദേഹം ചാരെ നിറുത്തി. പുസ്തക പ്രകാശനത്തിന്റെ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്താനെത്തിയതായിരുന്നു മകന്‍.

ഒരു യുവ പ്രവര്‍ത്തകന്‍ അവനോട് മൊബൈല്‍ വാങ്ങിച്ച് പിടിച്ചു.

നടുവില്‍ ഞാന്‍.ഇടതുഭാഗത്ത് ചിത്തരഞ്ജന്‍ ചേട്ടന്‍. വലതു ഭാഗത്ത് എം.എല്‍.. അദ്ദേഹത്തോട് ചേര്‍ന്ന് ഹരി.

പുസ്തക പ്രകാശന വേദി സജ്ജമായി.മുന്നില്‍ മൊബൈല്‍ ഫോണുകള്‍ റെഡിയാക്കി ചില യുവാക്കളും !

ഫോട്ടോ എങ്ങിനെയെടുക്കണണെന്ന് എം.എല്‍.. ആ ചെറുപ്പക്കാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ആ മുഹൂര്‍ത്തം സമാഗതമായി.

അദ്ദേഹം പുസ്തകം കെട്ടിയിരുന്ന റിബണ്‍ അഴിച്ച് കവര്‍ തുറന്നു. ഒരു പുസ്തകം ആ കൈകള്‍ കൊണ്ട് പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ച് ചിത്തരഞ്ജന്‍ ചേട്ടനെ ഏല്‍പ്പിച്ചു. രണ്ടുപേരും പുസ്തകം പിടിച്ച് ഏതാനം നിമിഷങ്ങള്‍. കൃതാര്‍ത്ഥതയോടെ മധ്യത്തില്‍ ഞാനും.

ക്യാമറകള്‍ ക്ളിക്ക് ചെയ്തു.

ആ ചരിത്ര നിമിഷങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു.

 


 

 

 

 

 

 

സെര്‍, താങ്ക്സ്.’ഞാന്‍ പതിയെ പറഞ്ഞു.ഒറ്റവാക്കിലൊരു നന്ദി പ്രകടനം.

. അങ്ങിനെയാകട്ടെ.’

സസന്തോഷം അദ്ദേഹം ആ ചടങ്ങ് പൂര്‍ത്തിയാക്കി.

ഒന്നര മിനുറ്റ് കൊണ്ട് ഒരു പുസ്തക പ്രകാശന ചടങ്ങ് കഴിഞ്ഞിരിക്കുന്നു.

ഗുരുവിനെ അറിയുവാന്‍ 222 ചോദ്യങ്ങള്‍’ എന്ന എന്റെ എളിയ ശ്രമം അങ്ങിനെ വെളിച്ചം കണ്ടു.

ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് നാട് അടഞ്ഞ് കിടന്നപ്പോള്‍ , വീട് പൂട്ടി അകത്തിരുന്നപ്പോള്‍ ഗുരുവിനെ വായിക്കുകയായിരുന്നു. ഗുരുദേവനോടൊപ്പം കുറെക്കാലം നടന്നു. അപ്പോള്‍ മനസ്സിലുദിച്ച വലിയ ആശയമാണ് ഇങ്ങിനെയൊരു ചെറിയ പുസ്തകം.

എം.എന്‍.സന്തോഷ്



വായന: ഗുരു ദർശനം0: എം. കെ. സാനു

 https://open.spotify.com/show/4DVkaCYHatFSkWAsfcPZZc