31 August, 2011

ഓണം വരവായി....


അത്തം കറുത്താൽ ഓണം വെളുക്കുമെന്ന് പഴമൊഴി.ഇന്ന് അത്തം നാൾ മഴ പെയ്തു കൊണ്ടേയിരിക്കുംബോഴും , തിരുവോണ ദിവസം സ്വർണ്ണവെയിൽ പരക്കുമെന്ന പ്രതീക്ഷയുടെ ചിറകിലേറി മലയാളി ഓണം ആഘൊഷിക്കുവാൻ ഒരുങ്ങുകയാണ്.


നമ്മുടെ തൊടികളിൽ നിന്നും മുക്കുറ്റിയും, കാക്കപ്പൂവും, തുംബയും, ചെത്തിയുമൊക്കെ എവിടെപ്പൊയി മറഞ്ഞു ? പൂക്കൾ തോറും പാറി നടക്കുമായിരുന്ന ഓണത്തുംബി എവിടെപ്പൊയൊളിച്ചു ?


14 August, 2011

എന്റെ സ്കൂള്‍ ഡയറി 8

എന്റെ സ്കൂൾ ഡയറി 8

കൂട്ടം തെറ്റുന്ന കുട്ടികൾ

ഒരു വെളുപ്പാൻ കാലം. റെയിൽവേ സ്റ്റേഷനു സമീപമുള്ള പള്ളിയുടെ മുറ്റത്ത് തെരുവു നായ്ക്കൾ കുരച്ചു ബഹളമുണ്ടാക്കുന്നു. അതോടൊപ്പം ഓർ കരച്ചിലും ഉയർന്നു. വികാരിയച്ചൻ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്ത് വാതിൽ തുറന്നു. വെളിച്ചം കണ്ടതൊടെ ഒരു കുട്ടി അങ്ങൊട്ട് ഓടിക്കയറി. പതിനഞ്ചു വയസ്സിൽ താഴെ പ്രായം. വിതുംബി കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു.” എന്നെ രക്ഷിക്കണം. എന്നെ വീട്ടിലെത്തിക്കണം.”

ഷിഹാബ് എന്നണവന്റെ പേര് .ഷിഹാബിന്റെ കുടുബ വിശേഷം ഇങ്ങനെ. സ്നേഹവും, ശാസനയും നൽകാൻ ഉമ്മ വീട്ടിലില്ല. ഗൾഫിൽ ജൊലി തേടിപ്പൊയിട്ട് നാലു വർഷങ്ങൾ കഴിഞ്ഞു. രണ്ട് ഇത്താത്തമാർ വാപ്പയോടൊപ്പം മട്ടാഞ്ചേരിയിൽ താമസിക്കുന്നു. മുത്തുമ്മയോടൊപ്പം വാ‍ത്തുരുത്തിലാണ് ഷിഹാബ് താമസിക്കുന്നത്.

അർദ്ധവാർഷിക പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും ഷിഹാബ് തോറ്റു.ഓപ്പൺ ഹൌസിന് വരാൻ വാപ്പ തയ്യാറായില്ല.പരീക്ഷാഫലം അറിഞ്ഞപ്പോൾ ക്രൂരമായി മർദ്ദിക്കാനും വാപ്പ മടി കാണിച്ചില്ല. വീടു വിട്ടിറങ്ങിയ ഷിഹാബ്, എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ പള്ളിമേടയിലെത്തുകയായിരുന്നു.

രാഗേഷിന്റെ അച്ചനും,അമ്മയും ഉദ്യോഗസ്ഥരാണ്. രാഗേഷ് പഠിച്ച് ഉന്നതസ്ഥാനത്ത് എത്തണമെന്ന ഒരോറ്റ ആഗ്രഹമേ അവർക്കുള്ളു. സ്കൂളിലെ പഠന കോലാഹലങ്ങൾ കഴിഞ്ഞു വീട്ടിലെത്തുന്ന രാഗേഷ് ഉടനെ റ്റ്യൂഷന് പോകുന്നു. അവിടെ നിന്നും വീട്ടിലെത്തുന്നത് രാത്രി ഒംബതിനു ശേഷം.പിന്നെ ഒന്നും വയ്യ.

രാഗേഷ് അഞ്ചു മണിക്ക് ഉണരുന്നു. അല്ല, അമ്മ ഉണർത്തുകയാണ്. രാവിലെ ഏഴുമുതൽ ഇംഗ്ലീഷിനും, മാത്ത്സിനും പ്രത്യേക റ്റ്യൂഷനുണ്ട്. സ്കൂൾ വിട്ടു വന്നാൽ കൂട്ടുകാരോടൊപ്പം കളിക്കാൻ അനുവാദമില്ല. രേഷ്മ അനുജത്തിയാണ്. അവളുടെ ഗ്രേഡ് എയും, എ പ്ലുസൂമൊക്കെയാണ്. കൂടാതെ പ്രസംഗം, ക്വിസ്, എന്നിവക്ക് സമ്മാനം വാങ്ങുന്നവളും.!

“രേഷ്മയെ നോക്കിപ്പഠിക്ക്, ഇവനിങ്ങനെയായല്ലോ‘ എന്നാണ് അച്ചന്റെ വിഷമം.

അവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസം തന്നെ മാത്ത്സ് പേപ്പർ കിട്ടി. അതിന് രാഗേഷ് തോറ്റു.അന്ന് അമ്മയുടെ വക ഒരടിയും കിട്ടി. “ഒന്നിനും കൊള്ളരുതാത്തവനെന്ന്“ ഒരു ശാപവും!

പിറ്റേ ദിവസം സ്കൂളിലേക്ക് പോയ രാഗേഷ് തിരിച്ചു വന്നില്ല. “എന്നെ അന്വേഷിക്കരുത്, പത്രത്തിൽ ഫോട്ടോ കൊടുത്താൽ ഞാൻ ചാകും.” എന്നൊരു ഭീഷണിയും എഴുതി വെച്ച് ആ പത്താം ക്ലാസ്സുകാരൻ വീടിന്റെ പടികളിറങ്ങിപോയി.

അച്ചനും, അമ്മയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ നടുവിലാണ് അർജുൻ വളർന്നത്.അച്ചൻ ജൊലി കഴിഞ്ഞ് വീട്ടിലെത്തുന്നത് ആഴ്ച്ചയിലൊരിക്കൽ മാത്രം.മകന്റെ കൊച്ചു കുസ്രുതികൾക്ക് അമ്മ കൂട്ടുനിന്നു. മകന്റെ പല കാര്യങ്ങളും അമ്മ, അച്ചനോട് പറഞ്ഞില്ല.പലതും പൂഴ്ത്തി. അർജുന്റെ പതിനാലാം വയസ്സിൽ ഒരു കുഞ്ഞനുജത്തി പിറന്നതോടെ സംഗതികൾ തകിടം മറിഞ്ഞു. അർജുന് കുഞ്ഞനുജത്തിയെ അംഗീകരിക്കാൻ കഴിയുന്നില്ല.അർജുനിൽ മനസിക പ്രശ്നങ്ങൾക്ക് തുടക്കമിട്ടു.

ഈ സമയത്ത് സ്കൂളിൽ നിന്നുമുള്ള ടൂറിൽ ചേരണമെന്ന് അർജുൻ ആവശ്യപ്പെട്ടു.രണ്ടായിരത്തൊളം രൂപ വേണം. അച്ചൻ ഒരാഴ്ച കഴിഞ്ഞ് വരുംബോൾ പൈസ സംഘടിപ്പിച്ച് തരാമെന്ന് ഉറപ്പ് നൽകി ജോലിക്ക് പൊയി.

അന്ന് അർജുൻ സ്കൂളിൽ വന്നില്ല. ടൂറിനുള്ള പൈസ സംഘടിപ്പിക്കാൻ അവൻ ജൊലിക്ക് പൊയതാ‍ണെന്നാണ് അമ്മ ക്ലാസ് ടീച്ചറെ വിളിച്ചു പറഞ്ഞത്. വിവരമറിഞ്ഞ അച്ചൻ പരിഭ്രാന്തനായി ഫൊണിൽ സ്കൂളിലേക്ക് വിളിച്ച്. പിറ്റേന്ന് സ്കൂളിലേക്ക് അർജുനെ അയക്കാമെന്ന് അദ്ദേഹം പറഞ്ഞു. അർജുൻ അന്ന് വൈകീട്ട് വീട്ടിൽ എത്തിയതുമില്ല.

അമ്മ പിന്നീടാണ് കൂടുതൽ വിവരങ്ങൾ പറയുന്നത്. അർജുൻ ഡസ്സ് പാക്ക് ചെയ്ത് ബാഗിലാക്കിയാണ് പോയത്. കൂട്ടുകാരോടൊപ്പം ദൂരെയെവിടെയൊ ആണ് ജൊലിക്ക് പൊയിരിക്കുന്നത്. ഒരാഴ്ച്ച കഴിഞ്ഞേ വരികയുള്ളുവെന്ന്.

ഇത്രയും കാര്യങ്ങൾ അറിയാമായിരുന്ന അമ്മ എന്തിനാണ് സത്യം അച്ചനിൽ നിന്നും മറച്ചൂ‍ വെച്ചത്?

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സറീന 90 ശതമാനത്തിനു മേൽ മാർക്ക് വാങുന്ന മിടുക്കിയാണ്. ജനിച്ച വീടും ,മണ്ണും അന്യാധീനപ്പെടുത്തി നാടു വിട്ടു പൊയ വാപ്പയെകുറിച്ച് കേട്ടറിവ് മാത്രമേയുള്ളു.ഏതൊ വിദൂര ദേശത്ത് തനിക്ക് വേണ്ടി ഉമ്മ ജീവിക്കുണ്ടെന്ന അവൾക്കറിയാം.ഉമ്മ അയക്കുന്ന കത്തുകളിലൂടെ ആ സ്നേഹ സ്പർശം അനുഭവിച്ചു കൊണ്ട് , സ്കൂളിന് സമീപമുള്ള ഉമ്മയുടെ പരിചയക്കാരിയുടെ വീട്ടിൽ പേയിങ്ങ് ഗസ്റ്റ് ആയി കഴിയുകയാണ് സറീന.

ഒരു ദിവസം സറീനയുടെ ഉമ്മ വന്നു. സ്കൂളിൽ നിന്നും ടി.സി. വാങ്ങി കൊണ്ട് പോകാനും ആ ഉമ്മക് പരിപാടിയുണ്ടായിരുന്നു.പക്ഷേ, ഇപ്പൊൾ താമസിക്കുന്ന വീട് വിട്ട്, എങ്ങും പൊകാൻ അവൾക്ക് മനസ്സ് വന്നില്ല. അമ്മയിൽ നിന്നു പൊലും നുകരാനാകാത്ത സ്നേഹം അനുഭവിപ്പിച്ച ടീച്ചർ. അമ്മയെപ്പൊലെ പരിലാളനവും, സംരക്ഷണവും നൽകിയ അന്യയായ വീട്ടമ്മ. പെറ്റമ്മയെക്കാളും പോറ്റമ്മമാരോടായിരുന്നു സരീനക്ക് ആന്മബന്ധം ! ഇവരെ വിട്ടു പിരിയാൻ സറീനക്ക് കഴിയുമായിരുന്നില്ല.സറീനയുടെ ശാഠ്യത്തിന് വഴങ്ങി ഉമ്മ പോയി. കുറച്ചു ദിവസം സറീന ക്ലാ‍സ്സിൽ വന്നില്ല. ടീച്ചർക്ക് ഒരു ദിവസം ഒരു കത്ത് കിട്ടി.

“പ്രിയപ്പെട്ട ടീച്ചർ, അമ്മ പിണങ്ങിപ്പൊയതറിഞ്ഞല്ലോ. ഞാനും പൊകുകയാണ്. അമ്മയുടെ അടുത്തേക്കല്ല, എങ്ങോട്ടെങ്കിലും.” സ്വന്തം സറീന.

ഷിഹാബും, രാഗേഷും, സറീനയുമൊക്കെ അസ്വസ്തരായ ഇളം തലമുറയുടെ പ്രതിനിധികൾ മാത്രമാണ്.ജീവിത ശീലങ്ങളുടെ ശക്തമായ അടിത്തറ പാകപ്പെടുത്തിയെടുക്കേണ്ട കുടുംബാന്തരീക്ഷം പോലും കുട്ടികളെ ശ്വാസം മുട്ടിക്കുന്നു.പണ്ടത്തെ കുട്ടികൾ മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന കഥകൾ കേട്ടാണ് വളർന്നിരുന്നത്. എന്നാലിന്ന് ടെലിവിഷനാണ് അത്തരം മുത്തശ്ശിമാരുടെ സ്ഥാനത്തിരിക്കുന്നത്.ഈ ടെലിവിഷൻ മുത്തശ്ശി പറയുന്ന കഥകളാകട്ടെ, കണ്ണീരിന്റെയും, അക്രമത്തിന്റേതുമാണ്.അനുകരണീയമായ മാത്രുകകൾ സമൂഹത്തിലില്ല.അധർമ്മവും, അനീതിയും ആണ് വാഴ്ത്തപ്പെടുന്നത്.പണം ഉണ്ടെങ്കിൽ എന്തും നേടാം എന്ന വ്യവസ്തിതിയിൽ പണത്തിന് വണ്ടിയുള്ള നെട്ടോട്ടമാണ്.മദ്യവും, മയക്ക് മരുന്നും വരുത്തി വെക്കുന്ന വിപത്തുകൾ ഒരു വശത്ത്. കംബ്യുട്ടറു, മൊബൈൽ ഫൊണും, വഴി തെറ്റിക്കുന്ന ദുരവസ്ത വേറെ. ഇതൊക്കെ കണ്ടു കൊണ്ടാണ് കുട്ടികൾ വളരുന്നത് എന്നൊർക്കണം.