27 May, 2012

കഥ


      പുണ്യാഹം

                                                                                                                                                         

          “ ഈ നിമിഷം , ഒന്നു കൂടി ആലോചിക്കൂ. ഒപ്പിടാന്‍ തന്നെയാണോ ഇരുവരും തീരുമാനിച്ചിരിക്കുന്നത് ? അതല്ല, മറിച്ചാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ക്ക് കൈകോര്‍ത്ത് പിടിച്ച് ഇറങ്ങിപ്പോകാം, പുതിയൊരു ജീവിതം തുടങ്ങാം, ഈ കുഞ്ഞിനൊപ്പം സന്തോഷകരമായി !“   വനിത ജഡ്ജ് വളരെ സ്നേഹത്തോടെയാണ് ഇക്കാര്യം ബോധിപ്പിച്ചത്.

 എന്തു പറയുന്നു മീര ? പിരിയാന്‍ തന്നെയാണോ തീരുമാനം?
അതെ!
നന്ദകുമാറോ?
“ മീരക്ക് എന്നോടൊപ്പം ജീവിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ അങ്ങനെതന്നെയാകട്ടെ.”
             ജഡ്ജിന്റെ മുന്നിലെ ചാരുബഞ്ചിന്റെ രണ്ടറ്റങ്ങളില്‍ മീരയും, നന്ദകുമാറും! മീരയുടെ തോളില്‍ കുഞ്ഞ് ശാന്തമായുറങ്ങുന്നു. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ തന്നെ അച്ചനും, അമ്മയും പിരിയാനുള്ള തീരുമാനം ഉറപ്പിക്കുക! ഒട്ടും ആശങ്ക തോന്നിയില്ല മീരക്ക്. അങ്ങനെ തന്നെ നടക്കട്ടെ.
               ഒരു വര്‍ഷത്തിലേറെ നീണ്ട നിയമ നടപടികള്‍  . വാദപ്രതിവാദങ്ങള്‍ , പഴിചാരലുകള്‍  , കുറ്റം പറച്ചിലുകള്‍ ..... പിന്നെ കൌണ്‍സിലിങ്ങ് !
ഇതുകൊണ്ടൊന്നും മീരയുടെയും, നന്ദകുമാറിന്റെയും മനസ്സ് മാറിയില്ല. ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്ന് മീര കുടുംബക്കോടതിയില്‍ തറപ്പിച്ചു പറഞ്ഞു.
                  വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തില്‍ വയറില്‍ കിടക്കുന്ന കുഞ്ഞിനെ സാക്ഷിയാക്കി ഭര്‍ത്രുഗ്രുഹത്തെ ശപിച്ചു കൊണ്ട് ഇറങ്ങിപ്പൊന്ന രംഗം ഓര്‍മ്മയിലിന്നും സൂക്ഷിക്കുന്നു. കൊച്ചു കൊച്ചു പിണക്കങ്ങള്‍  ‍, കുലുക്കങ്ങളാ‍യി, പിന്നെ ഒരു ഉരുള്‍പൊട്ടല്‍ !
           പി.ജി. യുള്ള സര്‍ക്കാരാഫീസില്‍ പി.ആര്‍ . ഒ . ആയ മീരക്ക് കിട്ടുന്നതിനേക്കാളും, വരുമാനവും, പഠിപ്പും കുറവായിരുന്നു നന്ദകുമാറിന് . ഡിഗ്രിയും, നല്ല തൊഴിലുമുണ്ടെന്ന് പറഞ്ഞ് പറ്റിച്ചു. അതു സഹിച്ചു. 
പിന്നെയെന്തായിരുന്നു പ്രശ്നം ? നന്ദകുമാറിന്റെ അമ്മയുടെ ദു:ശ്യാഠ്യമോ ? വലിയ ഭൂസ്വത്തുള്ള തറവാട്ടില്‍ ജീവിച്ച അമ്മക്ക് ചില ചിട്ടവട്ടങ്ങളുണ്ടായിരുന്നു.
   “ അമ്മക്ക് ചില ശീലങ്ങളുണ്ട്. മാറ്റാന്‍ ആവില്ല. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും “    മകന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
ഓഫീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കാമെന്നുള്ള നിര്‍ദ്ദേശവും നന്ദകുമാര്‍ അനുവദിച്ചില്ല. അച്ചനെയും, അമ്മയേയും തനിച്ചാക്കി നമ്മള്‍ വീടുമാറുന്നത് മഹാപാപമാണെന്ന പക്ഷക്കാരനായിരുന്നു നന്ദകുമാര്‍ .
“ ശീലങ്ങളെ മുറുക്കിപ്പിടിച്ച് , അച്ചനേയും, അമ്മയേയും കെട്ടിപ്പിടിച്ച് മോന്‍ ജീവിച്ചോ ! ഞാനെന്റെ വീട്ടിലേക്ക് പോകും.” 
ഒടുവില്‍ മീര വീട്ടിലേക്ക് പോയി. കുടും ബ കോടതിയില്‍ വെച്ചുള്ള കണ്ടുമുട്ടലുകള്‍ മാത്രം. അമ്മയേയും, മകനേയും ഒരു പാഠം പഠിപ്പിക്കാനുള്ള വാശിയിലായിരുന്നു മീര.
          സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ വാങ്ങാന്‍ മീര വീണ്ടും ആ വീട്ടില്‍ ചെന്നു. കോടതി അയച്ച പോലിസുമുണ്ടായിരുന്നു ഒപ്പം. തട്ടാനെക്കൊണ്ട് സ്വര്‍ണ്ണം ഉരച്ചു നോക്കി ഉറപ്പു വരുത്തി. എണ്ണി തിട്ടപ്പെടുത്തി, തൂക്കം നോക്കി . മീര അത്രക്കങ്ങ് അവിശ്വസിച്ചു നന്ദകുമാറിനെയും കുടുംബത്തെയും !
പക്ഷെ -
“ മീര. എന്തിനാണീ നാടകം ?”  നന്ദകുമാര്‍ അടുത്തേക്ക് വരുന്നു.
“ ആഭരണപ്പെട്ടി മീര കൈവശം വെച്ചോളൂ. പക്ഷെ, മീര പോകരുത്. വഴക്കും, വക്കാണവും അവസാനിപ്പിക്കണം. ഇന്നു മുതല്‍ ഇവിടെ നില്‍ക്കണം.” നന്ദകുമാര്‍ തന്റെ കൈയില്‍ പിടിച്ച് സ്നേഹപൂര്‍വം യാചിക്കുകയാണ് .
    മീരയുടെ ഉള്ളിന്റെ ഉള്ളില്‍ മറ്റൊരു മീരയുണ്ടായിരുന്നു. ആ മീര , ആ നിമിഷത്തില്‍ കണ്ട വിഫലമായ ഒരു സ്വപ്നം മാത്രമായിരുന്നു അത്. നിലവിളക്കും, ഷെല്‍ഫും ചുമട്ടുകാരന്‍ പുറത്തേക്കെടുത്ത് വണ്ടിയില്‍ കയറ്റുന്നത് മോബൈലില്‍ പകര്‍ത്തുകയായിരുന്നു നന്ദകുമാര്‍ .....
     മീരക്കും, നന്ദകുമാറിനും ഇടക്ക് ചാരുബെഞ്ചിലെ ഒഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കിടത്തിയ ശേഷം അവള്‍ ജഡ്ജിയുടെ അടുത്തേക്ക് പോയി.
    ഫയലിലെ അവസാന താളില്‍ ഒറ്റ വാചകത്തില്‍ ഒരു വിധി ന്യായം. അതിനു താഴെ ഒപ്പിടാനുള്ള സ്ഥലം ജ്ഡ്ജി തോട്ടുകാണിച്ചു.
       ഈ സമയം കുഞ്ഞ് ഉണര്‍ന്ന് ഉറക്കെ കരഞ്ഞു.കുഞ്ഞിന്റെ മൂത്രം ബഞ്ചിലൂടെ ഒഴുകി നന്ദകുമാര്‍ ഇരുന്നിടം നനഞ്ഞു. ! നന്ദകുമാര്‍ എഴുന്നേറ്റു.കുഞ്ഞിനെ വാരിയെടുത്ത് തോളില്‍ ചേര്‍ത്ത് പിടിച്ചു. കീശയില്‍ നിന്നും തൂവാലയെടുത്ത് ബെഞ്ച് തുടച്ചു.തൂവാ‍ല പോക്കറ്റില്‍ തന്നെ തിരുകി.
     മീര അമ്പരന്നു. “ സോറി മാഡം. ‘സ്നഗി’  ഇടീക്കാന്‍ മറന്നു.”
‘ ഡൊണ്ട് വറി. ഹി കാന്‍ മാനെജ് ഇറ്റ് . മീര സൈന്‍ ചെയ്തോളു.” ജഡ്ജ് പറഞ്ഞു.
പക്ഷെ . മീര പേന താഴെ വെച്ച് നന്ദകുമാറിന്റെ അടുത്തേക്ക് ഓടി. നീണ്ടു വന്ന മീരയുടെ കൈകളെ നന്ദകുമാര്‍ ക്ഷണിച്ചു.ഇടതുകൈ കൊണ്ട് മാറത്ത് കുഞ്ഞിനെയും, വലതുകൈയാല്‍ മീരയേയും ഭദ്രമാക്കി നന്ദകുമാര്‍ നടന്നു.
   അപ്പോള്‍ ജഡ്ജ് വിചിത്രമായ ആ കാഴ്ച്ച കണ്ട് അമ്പരന്നെഴുന്നേറ്റു.
“ ഒന്നൊന്നര വര്‍ഷത്തൊളം പാടുപെട്ടിട്ടും ഉരുകാത്ത  ആ ഹ്രുദയങ്ങളെ  ശുദ്ധീകരിക്കുവാന്‍ ഉണ്ണി മൂത്രം തന്നെ വേണ്ടി വന്നല്ലോ.ജഡ്ജി ഫയല്‍ കെട്ടി വെച്ച് പുറത്തേക്ക് നോക്കി ആ കാഴ്ച്ച ആസ്വദിച്ചു.

                                                                                                      

21 May, 2012

ഇത് രാക്ഷസ കേരളം


 
സിംഹവാലന്‍ കുരങ്ങ് വംശമറ്റ് പോകും എന്ന് വ്യാകുലപ്പെട്ട് കണ്ണീരൊഴുക്കിയ സാഹിത്യ , സാംസ്കാരിക നായകന്മാര്‍ക്ക് , ഇപ്പോഴിതാ ടി. പി . ചന്ദ്രശേഖരന്‍ എന്ന മനുഷ്യന്‍ ഒരു കോഴിയെ കൊല്ലുന്നത് പോലെ കൊല ചെയ്യപ്പെട്ടപ്പോള്‍  മിണ്ടാട്ടം മുട്ടിപ്പോയി.
മനുഷ്യന് ഒരു കുരങ്ങിന്റെ വില പോലുമില്ലേ ?

    സാംസ്കാരിക നായകന്മാര്‍ക്ക്  പ്രതികരിക്കാനും, പ്രതികരിക്കാതിരിക്കാനും ഒരു പോലെ സ്വതന്ത്ര്യമുണ്ട്. പക്ഷെ ഇത്തരം രാക്ഷസീയതകള്‍ക്കും, അനീതികള്‍ക്കും എതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്താന്‍ കലാകാരന്മാര്‍ ഒരുമിക്കുംബൊള്‍ സാധിക്കും.അവര്‍ ഉണര്‍ന്ന് സമൂഹത്തെ ഉണര്‍ത്താനോരുങ്ങാത്തത് അതിന്‍ കൂട്ടു നില്‍ക്കുന്നതിന് തുല്യമാണ് .
    സാമൂഹ്യ സംസ്കാരിക പ്രവര്‍ത്തകരും, പൊതുജനങ്ങളും, സര്‍ക്കാരും ഒറ്റക്കെട്ടായി പ്രതികരിച്ചാല്‍ വാടക കൊലയാളികളെയും, അതിന് പ്രേരിപ്പിക്കുന്നവരെയും, ഇല്ലായ്മ ചെയ്യാന്‍ കഴിയും.
 
“സുകുമാര്‍ അഴീക്കോട്” പോലുളള്ള സിംഹ ഗര്‍ജനങ്ങള്‍ പൊലിഞ്ഞു പോയതോര്‍ക്കുംബോള്‍  ഈ അവസരത്തില്‍ നഷ്ടം അനുഭവപ്പെടുന്നു.

      കുറച്ച് കാലം ഈ കൊലപാതകം വലിയ കോളിളക്കം ഉണ്ടാക്കും. പിന്നെ ഇതിനെക്കാള്‍ വലിയ ഒരു പ്രശ്നം വരും. അപ്പോള്‍ നമ്മളിതു മറക്കും. അഞ്ചാം മന്ത്രി പ്രശ്നം, മുല്ലപ്പെരിയാര്‍ ,
ബാലക്രിഷ്ണ പിള്ളയുടെ ജയില്‍ വാസം, പാമോലിന്‍ , എസ്.എന്‍. സി. ലവ് ലിന്‍ , 3 ജി സ്പെക് ട്രം,സുനാമി ...... ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ ! ഒന്നിനു മീതെ മറ്റൊന്ന് !
      ജനം മറന്നാലും, മാധ്യമങ്ങള്‍ കൈയൊഴിഞ്ഞാലും,  ടി.പി. ചന്ദ്രശേഖരന്റെ മാതാവിനും, ഭാര്യക്കും, മകനും ഈ ദുരന്തം മറക്കാനാവുമോ?  അവരുടെ ജീവിതത്തിലുണ്ടായ നഷ്ടം പരിഹരിക്കാന്‍   ആര്‍ക്കെങ്കിലും കഴിയുമോ?
    
       

06 May, 2012

യാത്രാവിവരണം


 പഴനി യാത്ര

ഹരിശങ്കര്‍


 2012 മെയ് മാസം രണ്ടാം തിയതി രാവിലെ 5.15 ന് ഞങ്ങള്‍ പഴനിയാത്രക്ക് പുറപ്പെട്ടു.അഛന്‍, അമ്മ , ഗൌരി, അഛഛന്‍, മാമാജി, മാമി, മകള്‍ അമ്മു എന്നിവരാണ് ഉണ്ടായിരുന്നത്. കാറില്‍ നല്ല എ.സി. ഉണ്ടായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റതിന്റെ ക്ഷീണവും,
തണുപ്പും കാരണം ഉറങ്ങിപ്പൊയി. കൊടുങ്ങല്ലൂര്‍ എത്തിയപൊഴെക്കും നേരം വെളുത്തു തുടങ്ങി. ത്രിശ്ശുര്‍ കഴിഞ്ഞ് ഞങ്ങളുടെ വണ്ടി കുതിരാന്‍ കയറാന്‍ തുടങ്ങി. ഒരു വശത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ മല. മറു വശത്ത് താഴ്വാരം. ഇതിനിടയിലൂടെയുള്ള വഴിയിലൂടെ
ഞങ്ങളുടെ കാര്‍ പതുക്കെ കയറി. തമിഴ് നാട്ടില്‍ നിന്നും വരുന്ന ചരക്ക് ലോറികള്‍ കാണാമായിരുന്നു.കുതിരാന്‍ മലയുടെ മുകളില്‍ ഒറ്റക്ക് നില്‍ക്കുന്ന വീടുകള്‍ എന്നെ അല്‍ഭുതപ്പെടുത്തി.

         എട്ട് മണിയോടെ ഞങ്ങള്‍ പാലക്കാട്ട് എത്തി. നെന്മാറയില്‍ വെച്ച് ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങിപ്പോയി. പെര്‍മിറ്റ് എടുക്കാന്‍ പോയതാണെന്ന് അഛന്‍ പറഞ്ഞു. വാഹനം തമിഴ് നാട്ടിലേക്ക് കടക്കുന്നതിനുള്ള അനുവാദമാണത് എന്നറിയാന്‍ കഴിഞ്ഞു.ഡ്രൈവര്‍ പെര്‍മിറ്റ് വാങി വന്നു. വീണ്ടും യാത്ര തുടര്‍ന്നു.
    പിന്നെയും കുറെകൂടി ചെന്നപ്പോള്‍ തമിഴ് എഴുതിയ കടയുടെ ബോര്‍ഡുകള്‍ കണ്ടു.അപ്പൊള്‍ മനസ്സിലായി തമിഴ് നാട് എത്തിയെന്ന്.പാലക്കാട്ടെ ഗോവിന്ദപുരത്തുനിന്നാണ് തമിഴ് നാട്ടിലേക്ക് കടന്നത്. അവിടെ കേരളത്തേയും , തമിഴ് നാടിനേയും വേര്‍തിരിക്കുന്നത് ഒരു ചെറിയ തോടാണ്. ഒരു ചെറിയ പാലം കടന്നപ്പോള്‍ തമിഴ് നാടായി. അല്‍പ്പ ദൂരം യാത്ര ചെയ്ത ശേഷം ഡ്രൈവര്‍ വണ്ടി നിറുത്തി, പെര്‍മിറ്റ് പരിശോധിപ്പിക്കാനായി പൊയി. വീണ്ടും യാത്ര തുടര്‍ന്നു.
        യാത്രക്കിടയില്‍ ആന്റിക്ക് ശര്‍ദ്ദിവരുന്നു എന്നു പറഞ്ഞപ്പോള്‍ വണ്ടി നിറുത്തി. ഫ്ലാസ്ക്കില്‍ ചായ കരുതിയിട്ടുണ്ടായിരുന്നു. നല്ല ചൂടന്‍ ചായ കുടിച്ചപ്പോള്‍ ആന്റിയുടെ ശര്‍ദ്ദി പംബ കടന്നു.ഞങ്ങളും ചൂടന്‍ ചായ കുടിച്ചു. ഞങ്ങളും ഉഷാറായി. യാത്ര തുടര്‍ന്നു.റോഡിന്റെ വശങ്ങളില്‍ മാവ് തോട്ടങ്ങള്‍ കായ്ച്ച് നില്‍ക്കുന്നത് ആ സ്ഥലത്തെ മനോഹരമാക്കുന്നു.
പിന്നെ കുറെ ദൂരം പിന്നിട്ടപ്പോള്‍ റോഡിനിരു വശത്തും പുളി മരങ്ങളാണ് കാണാന്‍ കഴിഞ്ഞത്.
           തമിഴ് നാടും, കേരളവും തമ്മില്‍ മൂന്ന് വ്യത്യാസങ്ങളാണ് എനിക്ക് തോന്നിയത്. ഒന്ന്-അവര്‍ മാത്രു ഭാഷയെ സ്നേഹിക്കുന്നു. ബസ്സുകളുടെയും, കടകളുടെയും പേരുകള്‍ അവര്‍ തമിഴില്‍ ആണ് എഴുതിയിരിക്കുന്നത്. രണ്ട്- തെങ്ങിന്റെ ഓല അവര്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ബസ്സ് വയ്റ്റിങ്ങ് സ്റ്റാന്റും, വീടുകളും ഓലയാണ് മേഞ്ഞിരിക്കുന്നത്. മൂന്ന്- അവര്‍ വലിയ അദ്ധ്വാന ശീലരാണ്.പാ‍ടത്തും, പച്ചക്കറി തോട്ടത്തിലും പൊരി വെയിലത്ത് നിന്ന് അവര്‍ ജോലി ചെയ്യുന്നത്  കണ്ടു.


                ഒരു പ്രദേശം മുഴുവന്‍ കാറ്റാടി യന്ത്രങ്ങള്‍ കണ്ടു. അവ ആയിരക്കണക്കിന് കാണും എന്നു തോന്നുന്നു. വെള്ളമില്ലാത്തതിനാല്‍ കറന്റ് ഉണ്ടാക്കാനാണ് അവര്‍ കാറ്റിനെ ആശ്രയിക്കുന്നത് എന്നു മനസ്സിലായി.

      പിന്നെ കുറെക്കൂടി പോയപ്പോള്‍ പഴനി മല ദൂരെ നിന്നു കാണാന്‍ കഴിഞ്ഞു.  ഏകദേശം പത്തു മണിയോടെ ഞങ്ങള്‍ പഴനിയിലെത്തി.
           
       
രസകരമായ യാത്ര

                                                 ഗൌരിലക്ഷ്മി

കണ്ണെത്താദൂരത്തോളം കാറ്റാടി യന്ത്രങ്ങള്‍ . മാനം മുട്ടി നില്‍ക്കുന്ന മലകള്‍. മലകളെ മേഘങ്ങള്‍ പൊതിഞ്ഞു നില്‍ക്കുന്നു.ഈ കാഴ്ച്ചകള്‍ എന്നെ അല്‍ഭുതപ്പെടുത്തി.
  പത്തു മണിയോടു കൂടി ഞങ്ങള്‍ പഴനിയിലെത്തി.ചേട്ടന്റെ മുടി വെട്ടുന്ന ചടങ്ങാണ് ആദ്യം നടത്തിയത്. അതിനു ശേഷം ചന്ദനം പൂശി. അപ്പോള്‍ ചേട്ടന്‍ കുഞ്ഞു മുരുഗനായി മാറി.

  പിന്നെ ഞങ്ങള്‍ മല കയറാന്‍ തുടങ്ങി.ഇടക്കിടെ ഇരുന്നും, വിശ്രമിച്ചും, വെള്ളം വാങ്ങി കുടിച്ചും ഞങ്ങള്‍ മുകളിലേക്ക് കയറി.അങ്ങനെ ഞങ്ങള്‍ നടയില്‍ എത്തി.ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല.അതിനാല്‍ മുരുകസ്വാമിയെ നടയില്‍ നിന്ന് വളരെ നന്നായി തോഴുകുവാന്‍ സാധിച്ചു.ഞങ്ങളെല്ലാവരും ഹര,ഹരോ എന്നു വിളിച്ചു കൊണ്ടീരുന്നു. മുരുകസ്വാമിയെ കണ്ടു തോഴുകുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടെ ഞങ്ങള്‍ അംബലത്തില്‍ നിന്നും പുറത്തിറങ്ങി.പായസവും,കളഭവും,പ്രസാദവുമൊക്കെ വാങ്ങിച്ചു.പിന്നെ ഞങ്ങള്‍ മല ഇറങ്ങാന്‍ തുടങ്ങി.

         ഉച്ചക്ക് ഒരു മണിക്ക് തിരിച്ചു മടങ്ങി.ക്ഷീണം കൊണ്ട് എല്ലാവരും ഉറങ്ങിപ്പോയി.
തമിഴ്നാടിനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ കേരളത്തിലേക്ക് പ്രവേശിച്ചു.ഇരുവശത്തും പാടങ്ങള്‍
സുന്ദരമാക്കുന്ന പാലക്കാടിലൂടെ യാത്ര ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നു.
    5 മണിക്ക് ഇരിങ്ങാലക്കുറ്റയിലെത്തി. ഗ്രാമ്യ എന്ന ഹോട്ടലില്‍ കയറി ചായ കുടിച്ചു.മസാല ദോശയും തിന്നു. നല്ല രുചിയായിരുന്നു.ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു ജാഥ കടന്നു പോയി . അപ്പോള്‍ കുറെ സമയം പോയി. പിന്നെ കാര്‍ സ്പീഡില്‍ വിട്ടു. 7 മണിക്ക് ഞങ്ങള്‍ പറവൂരെത്തി.എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു.
   എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു യാത്ര ആയിരുന്നു ഇത്.