31 December, 2021

ശിവഗിരി തീര്‍ത്ഥാടനം

 

ശിവഗിരി തീര്‍ത്ഥാടനം - ഇരുണ്ട യുഗത്തില്‍ നിന്നും ഒരു യാത്ര




 

 

 

 

 

 

 

 

ഹിന്ദു ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാര്‍ക്ക് പ്രവേശനമോ, ക്ഷേത്ര സങ്കേതങ്ങള്‍ക്ക് ചുറ്റുപാടുമോ പോലും വഴി നടന്നു പോകാന്‍ പറ്റാതിരുന്ന ഒരു കാലഘട്ടത്തിലാണ് സ്വന്തമായൊരു പുണ്യസ്ഥലിയും , അവിടേക്കൊരു തീര്‍ത്ഥാടനവുമെന്ന സ്വപ്നം പൂവണിയുന്നത്. അത്തരമൊരു സ്വപ്ന സാക്ഷാത്ക്കാരം സമൂഹത്തില്‍ സൃഷ്ടിച്ച ഊര്‍ജവും, ചൈതന്യവും കുറച്ചൊന്നുമായിരുന്നില്ല.

"സവര്‍ണ്ണ മേല്‍ക്കോയ്മകളുടെ വന്‍മതിലുകളെ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട്, ബിംബങ്ങളും, കണ്ണാടികളും, ദീപങ്ങളും മലയാള മണ്ണില്‍ നവചൈന്യം പരത്തുന്നു. ഇരുണ്ട കാലഘട്ടത്തിന്റെ തിരശ്ശീല വീഴുകയാണ്. ലോകഗുരുവായി ശ്രീനാരായണ ഗുരുദേവന്‍ ദീപസ്തംഭവുമായി മുന്നില്‍ നടക്കുന്നു !”

ഗുരുദേവന്‍ നായകസ്ഥാനത്തുള്ളപ്പോള്‍ നമുക്കുമൊരു തീര്‍ത്ഥയാത്ര വേണമല്ലോ എന്ന് ചിന്തിച്ചത് ഗുരുവിന്റെ തന്നെ ഒരു ശിഷ്യനാണ്. മൂലൂര്‍ പത്മനാഭ പിള്ളയായിരുന്നു ആ മാന്യ ദേഹം.

വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരും, ടി.കെ. കിട്ടന്‍ റൈട്ടറുമാണ് മൂലൂരിന്റെ ഈ ആശയം ഗുരുവിന്റെ സമക്ഷം എത്തിച്ചത്.

1928 ജനുവരി 19 ന് കോട്ടയം നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയില്‍ ഗുരുദേവന്‍ സന്നിഹിതനായിരുന്ന സന്ദര്‍ഭത്തിലാണ് ശിഷ്യര്‍ എത്തിയത്.

ഗുരു അറിയണം.

ഗുരു സവിധത്തില്‍ ഗോവിന്ദന്‍ വൈദ്യരും, കിട്ടന്‍ റൈട്ടറും ആഗ്രഹം വിശദമായിത്തന്നെ അവതരിപ്പിച്ചു. ഗുരു എല്ലാം കേട്ടു.വിശദമായി തന്നെ ശിഷ്യരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.

ഗുരുവിന് എല്ലാം ബോധ്യപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനം യാഥാര്‍ത്ഥ്യമാകണം . ഗുരു തീരുമാനിച്ചു.

തീര്‍ത്ഥയാത്രക്ക് അനുയോജ്യമായ കാലം, വേഷം, ആചാരം ഇവയൊക്കെ വേണമല്ലോ. ഗുരു അക്കാര്യങ്ങള്‍ നിശ്ചയിച്ചു തരണമെന്നും ശിഷ്യര്‍ അഭ്യര്‍ത്ഥിച്ചു.

അക്കാര്യങ്ങളെല്ലാം ഗുരുദേവന്‍ ദീര്‍ഘ ദര്‍ശനം ചെയ്തു.

യൂറോപ്യന്‍മാരുടെ ആണ്ടു പിറപ്പ് കാലമായിക്കൊള്ളട്ടെ തീര്‍ത്ഥാടന കാലമെന്ന് ഗുരു അരുളിച്ചെയ്തു.

ശ്രീബുദ്ധന്റെ പഞ്ചശുദ്ധികളോടുകൂടി പത്ത് ദിവസത്തെ വ്രതമാചരിക്കുന്നതും തീര്‍ത്ഥാടകന് ഗുണം ചെയ്യും . അതായത് ശരീര ശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവ പാലിച്ചുകൊണ്ടുള്ള വ്രതാചരണം.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കറുത്ത വസ്ത്രമെന്നപോലെ ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ ഉടയാടയാണ് ഗുരു നിര്‍ദ്ദേശിച്ചത്. സാധാരണ വെള്ള വസ്ത്രം, മഞ്ഞള്‍ മുക്കി പീതാംബര ധാരിയാകാന്‍ ഗുരു ഉരുവിട്ടത് അതിനുവേണ്ടി പോലും പണം ചെലവിടേണ്ട എന്ന കരുതലോടെയാണ്.

നമ്മള്‍ പണം ധൂര്‍ത്തടിക്കാന്‍ ബഹുകേമരാകും എന്ന ദീര്‍ഘവിചാരം ഗുരുവിനുണ്ടായിരുന്നു.

വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നിവയെക്കുറിച്ച് ശിവഗിരിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അറിവ് ലഭിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്നും ഗുരു നിര്‍ദ്ദേശിച്ചു.

മനുഷ്യസമൂഹം അഭിവൃദ്ധി പ്രാപിക്കുന്നതിനു് ,അറിവിന്റെ സമസ്ത മേഖലകളിലേക്കുമുള്ള വാതായനങ്ങളാണ് ഗുരു അന്ന് തുറന്നിട്ടത്.

1928 ജനുവരി 19 നാണ് ശിവഗിരി തീര്‍ത്ഥയാത്ര വിളംബരം ഗുരു നടത്തിയത്. 1928 സെപ്തംബര്‍ 20 ന് ഗുരു മഹാസമാധി പ്രാപിച്ചു. 1933 ജനുവരി ഒന്നിനാണ് പ്രഥമമ ശിവഗിരി തീര്‍ത്ഥാടനം സാക്ഷാത്ക്കരിക്കപ്പെടുന്നത്.

ഇലവുംതിട്ട എഴുപത്തിയാറാം നമ്പര്‍ എസ്.എന്‍.ഡി.പി.ശാഖ അംഗങ്ങളായ അഞ്ച് ശ്രീനാരായണീയരായിരുന്നു ഒന്നാം ശിവഗിരി തീര്‍ത്ഥ യാത്ര സംഘാംഗങ്ങള്‍.

ഇടയില കിഴക്കേതില്‍ എം.കെ.രാഘവന്‍, മേലേപുറത്തൂട്ട് പി.വി.രാഘവന്‍, തെക്കേവീട്ടില്‍ കെ.എസ്.ശങ്കുണ്ണി, പ്ളാവു നില്‍ക്കുന്നതില്‍ പി.കെ.കേശവന്‍, കേരള വര്‍മ്മ സൗധത്തില്‍ പി.കെ.ദിവാകരന്‍ ശിവഗിരി യാത്രാ ചരിത്രത്തില്‍ ഇടം നേടിയ പ്രഥമപുരുഷന്മാര്‍.

എണ്‍പത്തിയൊമ്പതാമത് ശിവഗിരി തീര്‍ത്ഥാടനത്തിനാണ് ശിവഗിരിയില്‍ ഇപ്പോള്‍ ധര്‍മ്മപതാക ഉയര്‍ന്നിരിക്കുന്നത്.

ഗുരു ദേവ ദര്‍ശനങ്ങളുടെ മഹിമ വിളംബരം ചെയ്യുന്നതാകണം ശിവഗിരി യാത്ര. ആധ്യാത്മികതയുടെ പുണ്യം മാത്രമല്ല, അറിവിന്റെ അമ‍ൃതവും നേടുന്നതാകണം യാത്ര!

തൊട്ടുതൊടാതെ, മാസ്ക്കിട്ട് മന്ത്രം ജപിച്ച്, സാനിട്ടറൈസാകുന്ന തീര്‍ത്ഥജലം തളിച്ച്

ഇരുണ്ടകാലത്തിലൂടെ മോക്ഷം തേടി ഒരു തീര്‍ത്ഥ യാത്ര. ‍ സംഭവ ബഹുലമായ ഒരു വര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ നിന്നാണ് ശിവഗിരി യാത്ര തുടങ്ങുന്നത്. ഈ യാത്ര ഒരു പുതിയ യുഗത്തിലേക്കുള്ള കാല്‍വെപ്പാകട്ടെ !



എം.എന്‍.സന്തോഷ്

30/12/2021


05 October, 2021

ഗുരുഗീത

 

ഗുരുഗീത’ നല്‍കുന്ന സന്ദേശം 

 

"ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു

ഗുരുര്‍ ദേവോ മഹേശ്വരാ

ഗുരു സാക്ഷാത് പരബ്രഹ്മാ

തസ്മൈ ശ്രീ ഗുരുവേ നമ:”


സ്കന്ദ പുരാണത്തിലെ ’ 'ഗുരു ഗീത’ എന്നറിയപ്പെടുന്ന ഭാഗത്തിലെ ശ്ലോകമാണിത്.

പരമശിവനും, ശ്രീ പാര്‍വതിയും തമ്മിലുള്ള സംഭാഷണം .സദാസമയവും ധ്യാനനിരതനായി കാണപ്പെടുന്ന പരമശിവനോട് ശ്രീപാര്‍വതി ദേവി ചോദിക്കുകയാണ്.

ലോകം മുഴുവനും അങ്ങയെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ അങ്ങ് ആരെയാണ് സദാ ധ്യാനിക്കുന്നത് ? ”

പരമശിവന്റെ മറുപടി.

ഞാനും, ബ്രഹ്മാവും, വിഷ്ണുവുമെല്ലാം ഗുരുക്കന്മാരാണ്. എന്നാല്‍ ഞങ്ങള്‍ക്കെല്ലാം ഒരു ഗുരുവുണ്ട്. അത് സാക്ഷാല്‍ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നില്‍ക്കുന്ന ഗുരുവിനെയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ”

അങ്ങനെ ഒരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും , കിട്ടിയാല്‍ എങ്ങനെയാണ് ആരാധിക്കേണ്ടതെന്നും , ഗുരുവിന്റെ വാക്ക് പാലിച്ചാല്‍ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും , തെറ്റിച്ചാല്‍ ദോഷങ്ങളെന്തൊക്കെയാണെന്നും ഇങ്ങനെ പാര്‍വതീ ദേവി നൂറ് കണക്കിന് ചോദ്യങ്ങള്‍ പമേശ്വരനോട് ചോദിക്കുകയാണ്. പരമേശ്വരന്‍ അതിന് നല്‍കുന്ന മറുപടികളാണ് 'ഗുരുഗീത'യിലെ വരികള്‍.


"പരബ്രഹ്മമെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളു. നമ്മള്‍ ഏതൊക്കെ പേരില്‍ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ, അവരെല്ലാം മനുഷ്യരൂപത്തില്‍ ജീവിച്ചിരുന്ന ഗുരുക്കന്മാരാണ്. അവരിലൂടെയാണ് നമ്മള്‍ ദൈവത്തെ അറിഞ്ഞതും, അനുഭവിച്ചതും. “

മാതാ പിതാ ഗുരുര്‍ ദൈവം. മാതാവിലൂടെയും, പിതാവിലൂടെയും, ഗുരുവിലൂടെയും മാത്രമേ ദൈവത്തെ അറിയുവാന്‍ സാധിക്കുകയുള്ളു. അതിനാല്‍ ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ്. ‍ ”

ഗുരുഗീത’ നല്‍കുന്ന സന്ദേശമിതാണ്.


അവലംബം : പുരാണിക്ക് എന്‍സൈക്ളോപീഡിയ

എം.എന്‍.സന്തോഷ്










27 September, 2021

ദേവരാഗത്തിലെ ഒന്നര മിനുറ്റ്


ശനിയാഴ്ച ഉച്ചക്ക് 1.30 ന് തന്നെ 'ദേവരാഗത്തിന്റെ’ മുന്നിലെത്തി. ഗേറ്റ് മലര്‍ക്കെ തുറന്നു കിടക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ഇരുപത്തിയേഴാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. പതിവു പോലുള്ള സന്ദര്‍ശക ബാഹുല്യമില്ല.

ഇന്നദ്ദേഹം പറവൂര്‍കാരുടെ മാത്രം നേതാവല്ല. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് കൂടിയാണല്ലോ !

പറവൂരിലെ ആസ്ഥാനമായ 'ദേവരാഗം ' ശ്രീ വി.ഡി.സതീശന്‍ എം.എല്‍.. സന്നിഹിതനാകുന്ന മണിക്കൂറുകളില്‍ സന്ദര്‍ശകരാല്‍ നിറയും. പല പല കാര്യസാദ്ധ്യങ്ങള്‍ക്കായി എത്തുന്നവര്‍. നിവേദനങ്ങള്‍, പരാതികള്‍, പരിഭവങ്ങള്‍, അഭ്യര്‍ത്ഥനകള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍ ........

പ്രതീക്ഷയോടെയാണ് അവരെത്തുന്നത്.ഓരോരുത്തരെയായി അദ്ദേഹം കാണും, സഹിഷ്ണുതയോടെ കേള്‍ക്കും, സാന്ത്വനിപ്പിക്കും, അനുനയിപ്പിക്കും. നിരാശരാക്കില്ല സമീപിക്കുന്ന ആരെയും .

വി.എം. സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ചുവെന്ന വാര്‍ത്ത നാലുകെട്ടിന്റെ നടുത്തളത്തിലെ ടി.വി.യില്‍ ഫ്ലാഷ് ചെയ്യുന്നു. പ്രതിപക്ഷ നേതാവ് ഒട്ടും ആശങ്കാകുലനല്ല.വാര്‍ത്ത കേട്ട് കുറച്ച് പേരിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധ സന്ദര്‍ശകരില്‍ നിന്നൊഴിയുന്നില്ല.

അപരനു വേണ്ടിയഹര്‍ന്നിശം പ്രയത്നം

കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു

കൃപണനധോമുഖനായ് കിടന്നു ചെയ്യു -

ന്നപജയ കര്‍മ്മമവന്നു വേണ്ടി മാത്രം.’

ഗുരുദേവന്റെ ‘ആത്മോപദേശശതക’ ത്തിലെ ഇരുപത്തിമൂന്നാം പദ്യം , അന്യര്‍ക്ക് ഗുണം ചെയ്യുന്നതിന് അഹര്‍ന്നിശം പ്രയത്നിക്കുന്ന മഹാത്മാക്കളെ പ്രതിപാദിക്കുന്നു.അത്തരമൊരു മഹാത്മാവിന്റെ മുന്നിലാണ് ഞാനിപ്പോളിരിക്കുന്നത്.

ഗൗരവമാര്‍ന്ന വിഷയങ്ങള്‍ കഴി‍ഞ്ഞിട്ട് എന്റെ കാര്യം പരിഗണിച്ചാല്‍ മതിയെന്ന് അന്‍സാറിനോടും, കമറുദ്ദിനോടും പറഞ്ഞിരുന്നതിനാല്‍ അവര്‍ അതിനായി ഒരുങ്ങിയിരിക്കുകയായിരുന്നു.

എന്നോടൊപ്പം ഹരിശങ്കറും, സുഹൃത്തും ആര്‍.ശങ്കര്‍ കുടുംബയൂണിറ്റ് പ്രവര്‍ത്തകന്‍ ശ്രീ ചിത്തരഞ്ജന്‍ ചേട്ടനുമുണ്ടായിരുന്നു. എം.എല്‍.. ഞങ്ങളെ ഒരു പുഞ്ചിരി നല്‍കി സ്വീകരിച്ചു. തിരക്കിന്റെ ഭാവഭേതമേതുമില്ല.

ഒരൊറ്റ മിനുറ്റ് മതി.’ ഞാന്‍ പറഞ്ഞു.

അതിനെന്താ നമുക്ക് നടത്താമല്ലോ.’ പ്രസന്നതയോടെയുള്ള പ്രതികരണം.

ഗുരുവിന്റെയല്ലേ. നമുക്ക് നന്നായി ചെയ്യാം.’

ഭംഗിയായി പൊതിഞ്ഞിരുന്ന പുസ്തകം ഞാന്‍ എം.എല്‍.. യുടെ കൈയിലേല്‍പ്പിച്ചു.

മാഷ് നടുക്ക് നില്‍ക്കു. അങ്ങിനെയാണ് വേണ്ടത്.’ എന്ന് പറഞ്ഞ് അദ്ദേഹമെന്നെ മധ്യത്തില്‍ നിറുത്തി.

ഹരിശങ്കറിനെ വിളിച്ച് അദ്ദേഹം ചാരെ നിറുത്തി. പുസ്തക പ്രകാശനത്തിന്റെ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്താനെത്തിയതായിരുന്നു മകന്‍.

ഒരു യുവ പ്രവര്‍ത്തകന്‍ അവനോട് മൊബൈല്‍ വാങ്ങിച്ച് പിടിച്ചു.

നടുവില്‍ ഞാന്‍.ഇടതുഭാഗത്ത് ചിത്തരഞ്ജന്‍ ചേട്ടന്‍. വലതു ഭാഗത്ത് എം.എല്‍.. അദ്ദേഹത്തോട് ചേര്‍ന്ന് ഹരി.

പുസ്തക പ്രകാശന വേദി സജ്ജമായി.മുന്നില്‍ മൊബൈല്‍ ഫോണുകള്‍ റെഡിയാക്കി ചില യുവാക്കളും !

ഫോട്ടോ എങ്ങിനെയെടുക്കണണെന്ന് എം.എല്‍.. ആ ചെറുപ്പക്കാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ആ മുഹൂര്‍ത്തം സമാഗതമായി.

അദ്ദേഹം പുസ്തകം കെട്ടിയിരുന്ന റിബണ്‍ അഴിച്ച് കവര്‍ തുറന്നു. ഒരു പുസ്തകം ആ കൈകള്‍ കൊണ്ട് പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ച് ചിത്തരഞ്ജന്‍ ചേട്ടനെ ഏല്‍പ്പിച്ചു. രണ്ടുപേരും പുസ്തകം പിടിച്ച് ഏതാനം നിമിഷങ്ങള്‍. കൃതാര്‍ത്ഥതയോടെ മധ്യത്തില്‍ ഞാനും.

ക്യാമറകള്‍ ക്ളിക്ക് ചെയ്തു.

ആ ചരിത്ര നിമിഷങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു.

 


 

 

 

 

 

 

സെര്‍, താങ്ക്സ്.’ഞാന്‍ പതിയെ പറഞ്ഞു.ഒറ്റവാക്കിലൊരു നന്ദി പ്രകടനം.

. അങ്ങിനെയാകട്ടെ.’

സസന്തോഷം അദ്ദേഹം ആ ചടങ്ങ് പൂര്‍ത്തിയാക്കി.

ഒന്നര മിനുറ്റ് കൊണ്ട് ഒരു പുസ്തക പ്രകാശന ചടങ്ങ് കഴിഞ്ഞിരിക്കുന്നു.

ഗുരുവിനെ അറിയുവാന്‍ 222 ചോദ്യങ്ങള്‍’ എന്ന എന്റെ എളിയ ശ്രമം അങ്ങിനെ വെളിച്ചം കണ്ടു.

ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് നാട് അടഞ്ഞ് കിടന്നപ്പോള്‍ , വീട് പൂട്ടി അകത്തിരുന്നപ്പോള്‍ ഗുരുവിനെ വായിക്കുകയായിരുന്നു. ഗുരുദേവനോടൊപ്പം കുറെക്കാലം നടന്നു. അപ്പോള്‍ മനസ്സിലുദിച്ച വലിയ ആശയമാണ് ഇങ്ങിനെയൊരു ചെറിയ പുസ്തകം.

എം.എന്‍.സന്തോഷ്



21 September, 2021

ശ്രീനാരായണ ഗുരുദേവന്‍

മനുഷ്യരൂപിയായ ദൈവം

 



 

 

 

 

 

"അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ  


വന്‍പാകെ വെടിഞ്ഞുള്ളവരിണ്ടോയിതു പോലെ

മുന്‍പാകെ നിനച്ചൊക്കെയിലും ‍‍ഞങ്ങള്‍ ഭജിപ്പൂ

നിന്‍ പാവന പാദം ഗുരു നാരായണ മൂര്‍ത്തേ!”

മഹാകവി കുമാരനാശാന്‍ രചിച്ച 'ഗുരു’ എന്ന പദ്യത്തിലെ വരികളാണിത്.

'ആരായുകിയന്ധത്വമൊഴിച്ചാദി മഹസ്സിന്‍/ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം ' പദ്യം തുടങ്ങുന്നതിങ്ങനെയാണ്.

അന്ധകാരത്തിലാണ്ടുപോയ ഒരു ജനതയെ അറിവാകുന്ന വെളിച്ചം നല്‍കി നേര്‍വഴി കാട്ടിയ ഗുരു ഏഴകളായിരുന്ന മനുഷ്യകുലത്തിന് കണ്‍കണ്ട ദൈവം തന്നെയായിരുന്നു.

മനുഷ്യന് മനുഷ്യന്റെ മുന്നില്‍ പോലും നട്ടെല്ല് നിവര്‍ത്തി നിവര്‍ന്ന് നില്‍ക്കാന്‍ പറ്റാതിരുന്ന ഒരു ഇരുണ്ട കാലഘട്ടമുണ്ടായിരുന്നല്ലോ. ശാരീരികമായ അവശതകള്‍ കൊണ്ടല്ല, സാമൂഹികമായ അസമത്വങ്ങള്‍ കൊണ്ട്.

ഈഴവരാദി പിന്നോക്കക്കാര്‍ സര്‍ക്കാരിലേക്കടക്കേണ്ടതായ പത്തൊമ്പതുലേറെ 'തലപ്പണങ്ങളുണ്ടായിരുന്നു.’ ചെത്തുകാര്‍ നല്‍കേണ്ട 'ഈഴം പുട്ചി’ , അലക്കുകാരന്‍ വണ്ണാറപ്പാറ, തട്ടാന് തട്ടാരപ്പാട്ടം, തെങ്ങ് കയറുന്നവന്‍ ഏണിക്കരം, കുടനാഴി, തുലാക്കൂലി, പൊലിപ്പൊന്ന്, മുലൈവില. അങ്ങനെ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന ഒട്ടനവധി നികുതികള്‍ !

ഭഗവത്ഗീത, നാലാമദ്ധ്യായം, ‍ജ്ഞാനസംന്യാസ യോഗത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ പ്രവചിക്കുന്നതെന്താണ് ?

യദാ യദാ ഹി ധര്‍മ്മസ്യ

ഗ്ളാനിര്‍ ഭവതി ഭാരത,

അഭ്യുത്ഥാനമധര്‍മ്മസ്യ

തദാത്മാനം സൃജാമ്യഹം.’

ഹേ, ഭാരതാ, എപ്പോഴെല്ലാം ധര്‍മ്മത്തിന് തളര്‍ച്ചയും , അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു. ”

അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിന് അവതാരമെടുത്ത മനുഷ്യരൂപിയായ ദൈവമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍.

എങ്ങും ജന ചിത്തങ്ങളിണക്കി പ്രസരിപ്പൂ

മങ്ങാതെ ചിരം നിന്‍ പുകള്‍ പോല്‍ ഗുരു മൂര്‍ത്തേ !”

ജാതിയുടെയും , മതത്തിന്റെയും ഉച്ചനീചത്വങ്ങളുടെയും ബന്ധനങ്ങളില്‍ ഊര്‍ദ്ധ്വശ്വാസം വലിച്ചിരുന്ന ജനതക്ക് പ്രാണവായു പകര്‍ന്ന നല്‍കി ഉണര്‍ത്തിയ മഹായോഗിയാണ് ഗുരുദേവന്‍.

' മനുഷ്യന്‍ നന്നായാല്‍ മതി ' എന്ന് ഗുരുദേവന്‍ അരുളിച്ചെയ്തത് ഒരു പ്രത്യേക ജന വിഭാഗത്തോട് മാത്രമായിരുന്നില്ല. സമസ്ത ലോകത്തിനും വേണ്ടിയായിരുന്നു.

അദ്ദേഹത്തിന്റെ ചിന്തയും , വാക്കുകളും, പ്രവര്‍ത്തനങ്ങളും അതത് ഘട്ടങ്ങളില്‍ മാറി വരുന്നത്, ഒരദ്ധ്യാപകന്‍ തന്റെ ക്ളാസ്സ് മുറിയില്‍ പഠിതാവിന്റെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമാക്കി , മുന്‍കൂട്ടി തയ്യാറാക്കി വെയ്കുന്ന 'ലെസ്സന്‍ പ്ളാന്‍' പോലെയായിരുന്നവെന്ന് സൂക്ഷമമായി പരിശോധിച്ചാല്‍ മനസ്സിലാകും.

ഞാന്‍ പ്രതിഷ്ഠിച്ചു എന്ന് കുറ്റം പറയരുതെന്ന്’ പ്രതിഷ്ഠ നടത്താനാവശ്യപ്പെട്ട് വന്നവരോട് ഒരവസരത്തില്‍ പറഞ്ഞു.

ഇനി ദേവാലയങ്ങളല്ല, വിദ്യാലയങ്ങളാണാവശ്യം.’ എന്ന് മറ്റൊരവസരത്തില്‍ പറഞ്ഞതും ഓര്‍ക്കുക.

1916 ല്‍ ഗുരുദേവന്‍ 'നമുക്ക് ജാതിയില്ല ’ എന്നൊരു വിളംബരം ഇറക്കുകയുണ്ടായി.

അതിങ്ങനെയാണ്.

നാം ജാതി ഭേദം വിട്ടിട്ട് ഏതാനം‍ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നില്ല. ” ( പ്രസക്ത ഭാഗം മാത്രം. )

1091 ഇടവം 15 ന് ആലുവ അദ്വൈതാശ്രമത്തില്‍ വെച്ചാണ് ഇങ്ങനെയൊരു വിളംബരം നടത്തിയത്.

പൊരുതി ജയിപ്പതസാധ്യമൊന്നിനൊടൊ -

ന്നൊരു മതവും പൊരുതാലൊടുങ്ങീവീല

പരമത വാദിയിതോര്‍ത്തിടാതെ പാഴേ

പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.”

'ആത്മോപദേശ ശതക'ത്തിലെ നാല്‍പ്പത്തിയാറാം ശ്ലോകമാണിത്.

എല്ലാവരും ആത്മ സഹോദരരായി’ പുലരണം എന്ന് വിഭാവനം ചെയ്ത ലോകഗുരുവായ ഗുരുദേവന്റെ സമാധി ദിനമാചരിക്കുമ്പോള്‍ , മതത്തിന്റെ പേരിലുള്ള മുറുമുറുപ്പുകള്‍ മുറുകുകയാണ്.

സാഹോദര്യത്തിന്റെയും, ഐക്യത്തിന്റയും സീമകള്‍ ലംഘിക്കപ്പെടുകയും, മതദ്വേഷം ഉയര്‍ത്തുകയും ചെയ്യുന്നത് എന്തിന് വേണ്ടി എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.


എം.എന്‍.സന്തോഷ്



23 August, 2021

മാനവരാശിക്ക് വെളിച്ചം പകര്‍ന്ന് നല്‍കിയ ഗുരുദേവന്‍



'ശ്രീനാരായണ സ് മൃതി' - ഒരു പ്രവര്‍ത്തന 

സംഹിത


മനുഷ്യകുലത്തിന്റെ നന്മക്കായി ഒരു പ്രവര്‍ത്തനസംഹിത തന്നെയെഴുതിയിട്ടുണ്ട് ഗുരുദേവന്‍. 'ശ്രീനാരായണ ധര്‍മ്മം' അഥവാ 'ശ്രീനാരായണ സ് മൃതി' എന്നാണിതറിയപ്പെടുന്നത്. ഗുരു അരുളിയ ഉപദേശങ്ങള്‍ 1924 ല്‍ ആത്മാനന്ദ സ്വാമിയാണ് പദ്യരൂപത്തിലാക്കിയതെന്ന് പറയപ്പെടുന്നു.

പത്ത് സര്‍ഗ്ഗങ്ങള്‍

സംസ്കൃതത്തിലാണ് ഈ പദ്യം രചിക്കപ്പെട്ടിട്ടുള്ളത്. പത്ത സര്‍ഗ്ഗങ്ങളിലായി ഇരുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് ശ്ലോകങ്ങലാണിതിലുള്ളത്.

1 പ്രാരംഭം

2 ധര്‍മ്മാധര്‍മ്മ വിവേചനം

3 ഒരു ദൈവം

4 സൂതകം

5 ആശ്രമധര്‍മ്മം

6 ബ്രഹ്മചര്യം

7 ഗാര്‍ഹസ്ഥ്യ ധര്‍മ്മം

8 പ‍ഞ്ചമഹാ യജ്ഞം

9 അപരക്രിയ

10സംന്യാസം

എന്നിങ്ങനെയാണ് സര്‍ഗ്ഗങ്ങള്‍.

ധര്‍മ്മാധര്‍മ്മ വിവേചനം എന്ന രണ്ടാം സര്‍ഗ്ഗത്തിലാണ് നിര്‍ണ്ണായകമായ ജാതി, മതം എന്നിവ വിശകലനം ചെയ്യുന്നത്. മനുഷ്യര്‍ക്ക് ജാതി ഒന്നേയുള്ളുവെന്നും അത് മനുഷ്യജാതിയാണെന്നും ഗുരു വിളംബരം ചെയ്യുന്നു.


'മനുഷ്യാണാം മനുഷ്യത്വം

ജാതിര്‍ ഗോത്വം ഗവാം യഥാ

നൈവ സാ ബ്രാഹ്മണത്വാദിര്‍

യൗഗികത്വാദ്വിമൃശ്യതാം .’

എന്ന വിഖ്യാതമായ വെളിപ്പെടുത്തല്‍ ഈ സര്‍ഗ്ഗത്തില്‍ മുപ്പത്തിയഞ്ചാമത്തെ വരിയാണ്. ഗോക്കള്‍ക്ക് ഗോത്വമെന്നപോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമെന്നാണ് ഗുരുദേവന്‍ അരുളിച്ചെയ്യുന്നത്. ബ്രാഹ്മണത്വം മുതലായവ മനുഷ്യന്റെ ജാതിയല്ല എന്ന വിപ്ളവകരമായ ഒരു ചിന്തയാണ് ഗുരുദേവന്‍ ഇവിടെ കൊളുത്തിവെക്കുന്നത്.

' ഒരു ദൈവം ' എന്ന മൂന്നാം സര്‍ഗത്തിലാണ് 'അഹിംസയും’, 'മദ്യവര്‍ജന'വും, 'ശുദ്ധി പഞ്ചകം' തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്.

ഇന്നത്തെ കാലഘട്ടത്തിലെ വളരെ പ്രസക്തമായ അഞ്ച് കാര്യങ്ങളാണ് ഗുരുദേവന്‍

'ശുദ്ധിപഞ്ചകത്തിലൂടെ ' ഉദ്ബോധിപ്പിക്കുന്നത്. 'ദേഹശുദ്ധി’, 'വാക്ക്ശുദ്ധി’, 'മന:ശുദ്ധി’, 'ഇന്ദ്രിയ ശുദ്ധി’, 'ഗൃഹശുദ്ധി' എന്നിവ .

യശ് ശുദ്ധി പഞ്ചക മിദം ചരദി പ്രശസ്ത’

തൊണ്ണൂറ്റി ഒമ്പതാമത്തെ ശ്ലോകം തുടങ്ങുന്നതിങ്ങനെയാണ്.

പഞ്ചശുദ്ധികള്‍ പരിപാലിക്കുന്നതിലൂടെ ആരോഗ്യവും, ഊര്‍ജ്ജവും,ദീര്‍ഘായുസ്സും കൈവരിക്കാന്‍ കഴിയും എന്ന് ഗുരുദേവന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു.

മനുഷ്യര്‍ നിശ്ചയമായും അനുവര്‍ത്തിക്കേണ്ട അഞ്ചുമഹായജ്ഞങ്ങളാണ് എട്ടാം സര്‍ഗ്ഗത്തിലുള്ളത്.

'ബ്രഹ്മയജ്ഞം’, 'പിതൃയജ്ഞം’, 'ദൈവയജ്ഞം’, 'ഭൂതയജ്ഞം’, 'മാനുഷയജ്ഞം' എന്നിവയാണ് പ‍ഞ്ചമഹായജ്ഞത്തിലടങ്ങിയിരിക്കുന്നത്.

ജപം, പഠനം, പാഠനം എന്നിവയാണ് ബ്രഹ്മയജ്ഞം. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുന്നതാണ് പിതൃയജ്ഞം. ദൈവത്തിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളാണ് ദൈവയജ്ഞം. പ്രാണികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതാണ് ഭൂതയജ്ഞം. അതിഥികള്‍, ബ്രഹ്മചാരികള്‍, ആര്‍ത്തന്മാര്‍, അനാഥര്‍, ആലംബഹീനര്‍ എന്നിവരെ പൂജിക്കുകയും അന്നദാനാദി കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്ന പുണ്യപ്രവര്‍ത്തനമാണ് മാനുഷയജ്ഞം.

പഞ്ജയജ്ഞാന കുര്‍വാണോ

നൂനം ദുര്‍ഗതി മാപ്നുയാത്

യഞ്ജാവശിഷ്ട ഭോക്താര:

സ്പ്രശ്യന്തേ ന ഹി പാപ് മഭി ’

മനുഷ്യകുലത്തില്‍ പിറന്ന ഓരോരുത്തരം പഞ്ചമഹായജ്ഞം അനുഷ്ഠിച്ചിരിക്കണമെന്നാണ് ഗുരുദേവന്‍ ഉദാബോധിപ്പിക്കുന്നത്. പഞ്ചമഹായജ്ഞം ചെയ്യാത്തവര്‍ക്ക് സദ്ഗതിയുണ്ടാവില്ലെന്നും ഗുരു ഉദ്ബോധിപ്പിക്കുന്നു.

എട്ടാം സര്‍ഗ്ഗത്തില്‍ നൂറ്റി എണ്‍പത്തിയൊമ്പാതാമത്തെ ശ്ലോകമാണ് മുകളില്‍ സൂചിപ്പിച്ചത്.

പഞ്ചമഹായജ്ഞത്തെ തുടര്‍ന്ന് ഒമ്പതാമത്തെ സര്‍ഗ്ഗം അപരക്രിയയും , പത്താമത്തെ സര്‍ഗ്ഗം സന്യാസവുമാണ്.

ഇങ്ങനെ പത്ത് സര്‍ഗ്ഗങ്ങളിലൂടെ മനുഷ്യര്‍ക്കായി ഒരു പ്രവര്‍ത്തന സംഹിത സമര്‍പ്പിച്ചിരിക്കുകയാണ് ഗുരുദേവന്‍ ചെയ്തിരിക്കുന്നത്.

ബൃഹത്തായ ഈ കര്‍മ്മ പദ്ധതികള്‍ ‍ യഥാവിധി അനുഷ്ഠിക്കുന്നതിലൂടെ മനുഷ്യകുലത്തിനും, തദ്വാര ലോകത്തിനും ക്ഷേമവും അഭിവ‍‍ൃദ്ധിയും സംഭവിക്കുമെന്ന് ഗുരുദേവന്‍ പ്രവചിക്കുന്നു.

ലോകനന്മ ലക്ഷ്യമാക്കി,മാനവരാശിക്ക് വെളിച്ചം പകര്‍ന്ന് നല്കി ഇത്തരത്തില്‍ ഒരു പ്രവര്‍ത്തന സംഹിത സമര്‍പ്പിച്ച ശ്രീനാരായണ ഗുരുദേവനെ ലോകഗുരു എന്ന് തന്നെ വിശേഷിപ്പിക്കാം.


എം.എന്‍.സന്തോഷ്

23/08/2021

21 August, 2021

ഓണപ്പാട്ടുമായിതാ പൂക്കാലം



ഓണമായിതാ. . . . 

 ഈ തിരുവോണനാളില്‍ ഓണപ്പാട്ടുകള്‍ ഓര്‍ത്തെടുത്ത് ഒരെഴുത്ത് .

 

   ചിങ്ങമാസത്തില്‍ ഓണനിലാവ് തെളിയുമ്പോള്‍ തൊടികളില്‍ പൂക്കള്‍ വിടരും. വര്‍ണ്ണച്ചിറകുകള്‍ വീശി പൂമ്പാറ്റകള്‍ പൂക്കള്‍ തോറും പാറി നടക്കും. പൂമുഖം പൂക്കളാല്‍ അലങ്കൃതമാകും.പൂവിളികളുയരും. ഓണപ്പാട്ടും , ഊഞ്ഞാലാട്ടവും, തുമ്പിതുള്ളലും , ഓണക്കളികളും ! ഓരോ മലയാളിയുടെ മനസ്സും പൂമ്പാറ്റകളായി വര്‍ണ്ണ ച്ചിറകുകള്‍ വീശി , ആഹ്ളാദം വാനോളമുയരുന്ന കാലം . വൈവിധ്യമാര്‍ന്നതാണി ഓണ സങ്കല്‍പ്പങ്ങള്‍ !

പരിമിതികളെ അതിജിവിച്ച് കൊണ്ടാണെങ്കിലും ഈ ദുരിത കാലത്തും നമ്മള്‍ ഓണമാഘോഷിക്കുന്നു. ഓണപ്പാട്ടുകളെ അയവിറക്കി കൊണ്ട് ഒരോണക്കാലം .

പൂക്കാലത്തോടൊപ്പം ഓണക്കാലം അടയാളപ്പെടുത്തുന്ന കാവ്യ സുഗന്ധമാണ് ഓണപ്പാട്ടുകള്‍. കാലമെത്ര കഴിഞ്ഞാലും , ഓരോ മലയാളിക്കും ഓണത്തെ ഓര്‍ത്ത് വെക്കാന്‍ ഒട്ടനവധി ഓണപ്പാട്ടുകള്‍ കൈരളിക്ക് കാഴ്ച്ചവെച്ചിട്ടുണ്ട് ചലച്ചിത്ര ഗാനശില്‍പ്പികള്‍.ഓണപ്പാട്ടുകള്‍ മൂളാത്ത ഒരു മലയാളിയുമുണ്ടാവില്ല.

പൂവിളി പൂവിളി പൊന്നോണമായി

നീ വരൂ നീ വരൂ പൊന്നോണത്തുമ്പി..

 Click here പാട്ട് കേള്‍ക്കാം

തിരുവോണത്തിന്റെ ആരവമുയര്‍ത്തുന്ന ഉത്സാഹം വാനോളംമുയര്‍ത്തുന്ന ഒരു ഓണപ്പാട്ടാണിത്.

പൊന്നിന്‍ ചിങ്ങം പൂ കൊണ്ട് മൂടുമെന്നും, ചമ്പാവിന്‍ പാടം കാറ്റത്താടുമ്പോള്‍ പുല്ലാങ്കുഴല്‍ വിളിയുയരുമെന്നും കോരിത്തരിപ്പോടെ ഓര്‍ക്കുകയാണ് കവി.ശ്രീകുമാരന്‍ തമ്പി രചിച്ച മനോഹരമായ ഈ ഗാനം 'വിഷുക്കണി' എന്ന ചിത്രത്തിലെയാണ്. സലില്‍ ചൗധരിയുടെതാണ് ഈണം.

ചിങ്ങമാസത്തില്‍ ഓണപ്പൂക്കളെ കാണാന്‍ കൊതിക്കാത്തവരാരെങ്കിലുമുണ്ടാകുമോ.ഓണപ്പൂക്കളെ മാടിവിളിക്കുന്ന ഒരു മനോഹര ഗാനമുണ്ട് 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍.

ഓണപ്പൂവേ, പൂവേ, പൂവേ

ഓമല്‍ പൂവേ, പൂവേ, പൂവേ

നീ തേടും മനോഹര തീരം.....

click here    പാട്ട് കേള്‍ക്കാം

.എന്‍.വി.യാണ് രചന. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സലില്‍ ചൗധരി.

തിരുവോണനാളിലെത്തുന്ന തിരുമേനിയെ വരവേല്‍ക്കാന്‍ തിരുമുറ്റവും ഹൃദയങ്ങളും അണിഞ്ഞൊരുങ്ങുന്ന കാഴ്ച്ചകള്‍ കണ്ട് കവി ആനന്ദ പുളകിതനാവുകയാണ്.

തിരുവോണ പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍

തിരുമുറ്റമണിഞ്ഞൊരുങ്ങി

തിരുമേനി എഴുന്നുള്ളും നേരമായി

ഹൃദയയങ്ങള്‍ അണിഞ്ഞൊരുങ്ങി....

ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ പിറന്ന ഈ ഗാനം തന്നെയാണിത്. എം.കെ.അര്‍‍ജുനന്റെ സംഗീതം. വാണിജയറാമിന്റെ സ്വരമാധുരി.

പാതിരാക്കിളി

വരു പാല്‍ക്കടല്‍ കിളി

ഓണമായിതാ, തിരുവോണമായിതാ

പാടിയാടി വാ...... 

 

Click here      

പാട്ട് കേള്‍ക്കാം

 

.എന്‍.വി. രചിച്ച ഈ ഗാനം കേള്‍ക്കുമ്പോള്‍ തന്നെ ആരുമൊന്ന് പാടിയാടാന്‍ കൊതിച്ച് പോകും. കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തിലെ ഈ ഗാനം ചിട്ടപ്പെടുത്തിയത് എസ്.പി.വെങ്കിടേഷ്.

1968 ല്‍ ഇറങ്ങിയ തുലാഭാരം എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച ഒരു ഗാനമുണ്ട്.

ഓമന തിങ്കളിനോണം പിറക്കുമ്പോള്‍

താമരക്കുമ്പിളില്‍ പനിനീര്...

താരാട്ട് പാട്ടിന്റെ ലയവും, ഓണനിലാവിന്റെ വശ്യതയുമുള്ള ഗാനം. ജി. ദേവരാജനാണ് സംഗീത ശില്‍പ്പി.പി.സുശീലയാണ് ഗാനമാലപിച്ചത്.

മുറ്റത്തെ പൂക്കളത്തില്‍ പൂനിലാവ് പാല്‍ ചൊരിയുമ്പോഴുള്ള കാഴ്ച അതിമനോഹരമായിരിക്കും.പൂനിലാവിനെ മാടി വിളിക്കുകയാണ് കവി.

ഉത്രാട പൂ നിലാവേ വാ

മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍

ഇത്തിരി പാല്‍ ചുരത്താന്‍ വാ, വാ, വാ......

( Click here     പാട്ട് കേള്‍ക്കാം)

 

ഗന്ധര്‍വ ശബ്ദത്തില്‍ ഈ ഗാനം ശ്രവിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു നവ്യാനുഭൂതിയാണുയരുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് രചന. രവീന്ദ്രന്‍ മാഷിന്റെ സംഗീതം.

പൂക്കളും , പൂനിലാവും, പൂത്തുമ്പിയും പോലെ പൂന്തെന്നലും ഭാവനയുടെ ചിറകിലേറി ഓണക്കാഴ്ച്ചള്‍ കാണാനെത്തുന്ന നിരവധി ഓണപ്പാട്ടുകളുണ്ട്.




താളം തുള്ളുന്ന തുമ്പപ്പൂവിനെ തലോടാന്‍ കുളിര്‍ കാറ്റിന്റെ കുഞ്ഞിക്കൈകളെ ക്ഷണിക്കുന്ന ഒരോണപ്പാട്ട് കല്യാണിയും സംഘവും പാടിയിട്ടുണ്ട് 'ക്വട്ടേഷന്'‍ എന്ന ചിത്രത്തില്‍.

ഓണപ്പാട്ടില്‍ താളം തുള്ളും തുമ്പ പ്പൂവേ

നിന്നെ തഴുകാനായ് കുളിര്‍ കാറ്റിന്‍ കുഞ്ഞിക്കൈകള്‍..

2004 ല്‍ രചിക്കപ്പെട്ട ഈ ഗാനം എഴുതിയത് പ്രജേഷ് രാമചന്ദ്രനും , ഈണം സബീഷ് ജോര്‍ജുമാണ്.

അത്തപ്പൂവും നുള്ളി

തൃത്താപ്പൂവും നുള്ളി

തന്നാനം പാടി. പൊന്നൂഞ്ഞാലിലാടി

തെന്നലേ വാ, ഒന്നാനാം കുന്നിലേറി വാ....!

 1985 ല്‍ പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കിയ പുന്നാരം ചൊല്ലി ചൊല്ലി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

( click here    പാട്ട് കേള്‍ക്കാം )


കുന്നത്തെ കാവില്‍ നിന്നും തേവര് താഴേക്കെഴുന്നുള്ളി വരുമ്പോള്‍ പൂക്കള്‍ വേണം, പൂവിളിക്കണം. .എന്‍.വി.രചിച്ച മലയാളിത്തമുള്ള ഒരു സൂപ്പര്‍ഹിറ്റ് ഗാനം 'ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങ് വെട്ടം' എന്ന ചിത്രത്തിലുണ്ട്. 1987 ലാണ് ഈ ചിത്രവും, ഈ പാട്ടും എന്നെന്നും ഓര്‍ത്തു വെക്കാന്‍ മലയാളിക്ക് ഓണപ്പുടവയായി ലഭിച്ചത്.

പൂവേണം പൂപ്പട വേണം

പൂവിളി വേണം

പൂണാരം ചാര്‍ത്തിയ കന്നി പൂമകള്‍ വേണം

കുന്നത്തെ കാവില്‍ നിന്നും തേവര് താഴെ എഴുന്നുള്ളുന്നേ

ഓലോലം മഞ്ചല്‍ മൂലി പോരുന്നുണ്ടേ...

 പാട്ട് കേള്‍ക്കാം

click here


മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ഭരതനും , .എന്‍.വി.യും. ജോണ്‍സണും, യേശുദാസും ,ലതികയും ചേര്‍ന്ന് സമ്മാനിച്ച ആ ഓണക്കോടിയുടെ പുതുമ ഇന്നും നിലനില്‍ക്കുന്നു.പണ്ട് പാടിയതാണെങ്കില്‍ പോലും ആ ഓണപ്പാട്ടുകള്‍ മലയാളികള്‍ ഇന്നും ചുണ്ടില്‍ മൂളുന്നു.

ഒരു നുള്ളു കാക്ക പൂ കടം തരാമോ

ഒരു കൂന തുമ്പ പൂ പകരം തരാം

അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ

അതു നിന്റെ തൊടികളില്‍ വിരിഞ്ഞതല്ലേ .

 പാട്ട് കേള്‍ക്കാം

Click here

ബിച്ചു തിരുമലയും, രവീന്ദ്രനും, യേശുദാസും ചേര്‍ന്നൊരുക്കിയ ഒരു നിത്യഹരിത വസന്തഗീതം.

മണ്ണും, മലയാളവും, പൂവും, നിലാവുമൊക്കെയായി ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നു ഓരോ മലയാളിയുടെയും ഓണ സങ്കല്‍പ്പങ്ങള്‍.ഓണത്തെ മലയാളി ഹൃദയപ്പൂത്താലമേന്തി വരവേല്‍ക്കുമ്പോള്‍ , ഓണപ്പാട്ടുകള്‍ കസവുടയാട ചാര്‍ത്തിയൊരുങ്ങുന്നു.

പട്ട് പാവാടയണിഞ്ഞ പെണ്‍കുട്ടികള്‍ പൂക്കൂടയുമായി പൂ തേടി കുന്ന് കയറുകയാണ്. മുറ്റത്ത് പൂക്കളങ്ങള്‍ ഒരുങ്ങുകയാണ്. പായിപ്പാട്ടാറ്റില്‍ വള്ളം കളി. പമ്പാ നദി തീരത്ത് ആര്‍പ്പൂ വിളി!

മാവേലി നാടും , മഹിമകളും എല്ലാം സങ്കല്‍പ്പം. അക്കാലം ഇനിയെന്ന് വരും ? വള്ളം കളിയില്ല. ആര്‍പ്പൂവിളിയില്ല. സാമൂഹിക നിബന്ധനയാകുമ്പോള്‍ കൂടിച്ചരലുകളില്ല. എല്ലാവരും അവരവരുടെ കുടികളില്‍ ഒരുമയോടിരിക്കുന്നു. കൂടിച്ചരലിന്റെ ഓണം അങ്ങിനെ അര്‍ത്ഥവത്തായിരിക്കുന്നു.

പ്രതിസന്ധികളെ അതിജിവിക്കുമ്പോഴും ഹൃദയത്തിലെ നന്മയുടെ മുത്തുകളാല്‍ നമുക്ക് ‍ മുറ്റത്ത് പൂക്കളമൊരുക്കാം.

മാനം തെളിയും. മനസ്സ് നിറയും . ശുഭ കാലം വരും.അതാണല്ലോ ഓണം നല്‍കുന്ന പ്രത്യാശ.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !


എം.എന്‍.സന്തോഷ്