17 July, 2021

ദേവസന്ധ്യയില്‍



ഇന്ന് കര്‍ക്കടകം ഒന്നാം തിയതി.

 'കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു' എന്നൊരു പഴമൊഴിയുണ്ട്. പണ്ട് 'ശ്രാവണ'  മാസം അഥവാ കര്‍ക്കടകം ഒരു ദുരിത പര്‍വ്വമായിരുന്നു.തോരാതെ പെയ്യുന്ന മഴയും, പട്ടിണിയും. മാറാരോഗങ്ങളും , പകര്‍ച്ചവ്യാധികളും പിടിപെടുന്ന സമയം. ആള്‍ക്കാര്‍ക്ക് പണിയുണ്ടാകില്ല. അടുപ്പ് പുകയാത്ത ദിനങ്ങള്‍!

   വറുതിയുടെ ക്ളേശപൂരിതമായ ദിനരാത്രങ്ങളിലുടെയാണ് കടന്നുപോകുന്നതെങ്കിലും,  പൊന്‍ചിങ്ങമാസമിങ്ങെത്തിച്ചേരുമല്ലോ എന്ന പ്രതീക്ഷയാണ് മലയാളിയെ മുന്നോട്ട് നയിച്ചിരുന്നത്. 

  പക്ഷെ , ഇപ്പോള്‍  കര്‍ക്കടകം കഴിഞ്ഞാലും ദുര്‍ഘടം തീരുമെന്ന് ആശയറ്റ   ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

   നിനച്ചിരിക്കാതെ പിടികൂടിയ മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു.

  ദുര്‍ഘടങ്ങളുടെ  കാര്‍മേഘങ്ങളൊഴിഞ്ഞ്, ഒരു പൂക്കാലം വരുമെന്ന് പ്രത്യാശിക്കാം.

   മലയാളികള്‍ കര്‍ക്കടകത്തില്‍ അനുവര്‍ത്തിച്ചിരുന്ന ജീവിത ശൈലികളെ  ഓര്‍മ്മപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.

  കര്‍ക്കടകശീലങ്ങള്‍

  ഭൂമിയില്‍ നിന്നുള്ള വീക്ഷണപ്രകാരം ,സൂര്യന്‍  ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനത്തിന്  തുടക്കം കുറിക്കുന്നത്  കര്‍ക്കടകം  ഒന്നാം തിയതിയാണ്.ദേവന്മാരുടെ രാത്രി തുടങ്ങുന്ന നേരം. ദേവലോകത്തെ ഒരു ദിവസം ഒരു മനുഷ്യവര്‍ഷത്തിന് തുല്യമാണെന്ന് പുരാണം .  അതായത് ദേവലോകത്ത് സന്ധ്യയായി!

   ആരോഗ്യം പരിപാലിക്കുന്നതില്‍ നമ്മുടെ പൂര്‍വികര്‍ക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ടായിരുന്നു.കര്‍ക്കടകത്തില്‍ 'കര്‍ക്കടക കഞ്ഞി' കഴിക്കുക അത്തരമൊരു ശീലമായിരുന്നു.അതുപോലെ 'പത്തില' കഴിക്കുന്നതും കര്‍ക്കടകത്തിലെ ആഹാരചര്യയായിരുന്നു.

    താള്, തകര, ചീര, മത്തന്‍, കുമ്പളം, പയറ്, ചേന, ചേമ്പ്, ഉഴുന്ന്, തഴുതാമ ഇവയുടെ ഇലകളായിരുന്നു പത്തിലക്കൂട്ടത്തിലെ താരങ്ങള്‍.

  'കര്‍ക്കടക കഞ്ഞി'  വിശേഷപ്പെട്ട ഒരിനമായിരുന്നു.ഏഴ് ദിവസം കഞ്ഞിയും, പതിനാല് ദിവസം പഥ്യവും. 

  ദശപുഷ്പം ചൂടുക എന്നതും കര്‍ക്കടക മാസത്തിലെ സവിശേഷതയാണ്. കറുക, ചെറൂള, കൃഷ്ണക്രാന്തി, പൂവാംകുറുന്നില, തിരുതാളി, കയ്യോന്നി, മുക്കുറ്റി, തിലപ്പന ഉഴിഞ്ഞ, മുയല്‍ചെവിയന്‍ ഇവയാണ് ദശപുഷ്പങ്ങള്‍. ദശപുഷ്പമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഈ സസ്യങ്ങളില്‍ ചിലത് സമൂലവും പിഴിഞ്ഞ് നീരും, ഇലയുടെ നീരും  കുറി തൊടാനും, കഴിക്കാനും ഉപയോഗിക്കുന്നു. ഔഷധച്ചെടികളാണ്ഇവയെല്ലാം.

   ഉപ്പിലിട്ട മാങ്ങ, ഉണക്ക കപ്പ,തവിട് എന്നിവയും കര്‍ക്കടകത്തിലെ വിശേഷ വിഭവങ്ങളായിരുന്നു.

    കര്‍ക്കടക ചികിത്സ

           പഞ്ചകര്‍മ്മ ചികിത്സയാണ് പ്രധാനം.ഇലക്കിഴി, പിഴിച്ചില്‍, ഞവരക്കിഴി, ഇവ പ്രധാനം. കര്‍ക്കടക ചികിത്സ ഇരട്ടി ഫലവത്താണെന്നാണ് വിശ്വാസം.

കര്‍ക്കടക ചൊല്ലുകള്‍

  കര്‍ക്കടക ചേന കട്ടെങ്കിലും തിന്നണം.

  കര്‍ക്കടകത്തില്‍ മര്‍ക്കടമുഷ്ടി വേണ്ട.

  കര്‍ക്കടകത്തില്‍ പത്തുണക്ക്.

  കര്‍ക്കടകത്തില്‍ കാക്ക പോലും കൂട് കൂട്ടില്ല.

  കര്‍ക്കടകത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനും ദോഷം.

  വാഴക്കൂമ്പും, വന്‍പയറും, ചേനത്തണ്ടും, ചെറുപയറും കര്‍ക്കടകത്തില്‍ മറക്കണ്ട.

     ഇക്കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ നല്ല രസമാണ്. പത്തിലക്കൂട്ടത്തിലെ സസ്യങ്ങള്‍ നാട്ടിന്‍പുറത്ത് ലഭിക്കുമായിരിക്കും. ദശപുഷ്പമോ? കറുകയും, കയ്യോന്നിയും,കൃഷ്ണക്രാന്തിയും നാട്ടിന്‍പുറത്ത് പോലും കിട്ടുമോ? 

       ആരോഗ്യം പരിരക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു നമ്മുടെ പൂര്‍വികര്‍.ഇന്നത്തെപ്പോലെ മാലിന്യപൂരിതമായിരുന്നില്ല പ്രകൃതി. ശുദ്ധവായു വേണ്ടുവോളമുണ്ട്. ശുദ്ധജലം സര്‍വത്ര. വിഷരഹിതമായ ഭക്ഷ്യവസ്തുക്കളും സുലഭം. 

     പക്ഷെ രോഗപീഢകള്‍ അവരെ അലട്ടിയിരുന്നു. ഇന്നത്തെപ്പോലെ ചികിത്സാസൗകര്യങ്ങളും , ആശുപത്രികളും തൊട്ടടുത്തില്ല. രോഗം വന്നാല്‍ വൈദ്യശാലകളാണ് ആലംബം. വൈദ്യന്‍ നിര്‍ദ്ദേശിക്കുന്നത് കഷായവും, നാട്ടുചികിത്സയുമായിരിക്കും. 

       വീടുകള്‍ തന്നെയായിരുന്നു ഈറ്റില്ലങ്ങളും. വയറ്റാട്ടികളുണ്ടായിരുന്നു നാട്ടില്‍! ആതുരാലയങ്ങളുടെ അപര്യാപ്തത. ആരോഗ്യപരിപാലനത്തില്‍ വലിയ പ്രതിസന്ധിനേരിടേണ്ടിയിരുന്നു. 

അതുകൊണ്ടായിരിക്കാം ചിട്ടയായ ജീവിത ക്രമങ്ങളും, ആഹാര രീതിയും, അവര്‍ അനുവര്‍ത്തിച്ചു.ഒപ്പം, ഈശ്വരാരാധനക്കും ഈ പഞ്ഞമാസത്തില്‍ പ്രാധാന്യം നല്‍കി. അങ്ങനെ പ്രകൃതി ദത്തമായ ദുര്‍ഘടങ്ങളെ ആത്മവിശ്വാസത്തോടെ അവര്‍ക്ക് അതിജീവിക്കുവാന്‍ കഴിഞ്ഞു .

     


   എം.എന്‍.സന്തോഷ്

   1196 കര്‍ക്കടകം  01

   

  


   

  


  

05 July, 2021

ബഷീര്‍ ദിനം വായനാക്കുറിപ്പ്

 






മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി



"മുച്ചീട്ട് കളിക്കാരന്റെ മകള്‍"‍ എന്ന ചരിത്ര കഥയുടെ സുന്ദരമായ ഗുണപാഠം നേരത്തേ അങ്ങ് പറ‍‍‍ഞ്ഞേക്കാം. പക്ഷേ പെണ്‍ പിള്ളേരുടെ ആരോഗ്യത്തിനത്ര പറ്റിയതല്ല. മൊത്തത്തില്‍ പെണ്‍മക്കള്‍. ...അവര്‍ ഏത് പ്രായത്തിലുള്ളതൈണെങ്കിലും ശരി.....കഴിയുന്നത്ര വേഗത്തില്‍ ....അവരെ ഒന്നടങ്കം വധിച്ചു കളയുക!

ഇത് കേട്ട് ആരും ക്ഷോഭിച്ച് ഇളകേണ്ട! ഈ അഭിപ്രായം എന്റെ സ്വന്തമാണെന്നാരും വിചാരിക്കരുത്. ഇതില്‍ യാതൊരു പങ്കും എനിക്കില്ല.............

ഇത് സംബന്ധമായി ആര്‍ക്കെങ്കിലും ന്യായമായ തോതില്‍ വഴക്കിടണമെങ്കില്‍ പോക്കറുടെ അടുത്തേക്കാണ് ചെല്ലേണ്ടത്.”

ബഷീറിന്റെ 'മുച്ചീട്ട് കളിക്കാരന്റെ മകള്‍’ നോവല്‍ ആരംഭമാണ് മേല്‍ കൊടുത്തത്.

മണ്ടന്‍ മുത്തപ്പ, ഒറ്റക്കണ്ണന്‍ പോക്കര്‍, മകള്‍ സൈനബ എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. മൂരാച്ചികളായ രണ്ട് പോലീസുകാര്‍, ആഴ്ച ചന്തയിലെ ആള്‍ക്കൂട്ടം, പൊതുജനം തുടങ്ങി വിശാലമായ ഒരു വേദിയുമുണ്ട്.

ഒറ്റക്കണ്ണന്‍ പോക്കര്‍ക്ക് മുച്ചീട്ട് കളിക്കാരന്‍ പോക്കറെന്നും പേരുണ്ട്. മുച്ചീട്ട് കളിയാണ് തൊഴില്‍.പത്തൊമ്പത് വയസ്സുള്ള മകള്‍ സൈനബയെ പിടിപ്പുള്ള ഒരാള്‍ക്ക് കെട്ടിച്ച് കൊടുക്കണം. ആയതിലേക്കായി നൂറ്റിഇരുപത് രൂപയും സമ്പാദിച്ച് വെച്ചിട്ടുണ്ട്.

മണ്ടന്‍ മുത്തപ്പക്ക് പോക്കറ്റടിയാണ് തൊഴില്‍. ആഴ്ച ചന്തയാണ് മുത്തപ്പയുടെ തൊഴിലിടം.പോക്കറ്റടിക്കാരനാകുന്നതിന് മുന്‍പ് , മുച്ചീട്ട് കളി പഠിക്കാന്‍ ഒറ്റക്കണ്ണന്‍ പോക്കറുടെ അപ്രന്റീസാകാന്‍ പലകുറി അഭ്യര്‍ത്ഥിച്ചതാണ്. അപ്പോഴൊക്കെ പോക്കര്‍ , മുത്തപ്പയെ പരിഹസിച്ചു വിട്ടു. മുത്തപ്പയും സൈനബയും ലോഹ്യത്തിലായി.മുത്തപ്പ ഒരു ദിവസം പറഞ്ഞു.

ഞമ്മക്ക് ഇമ്മാസത്തീത്തന്നെ നിക്കാഹ് കഴിക്കണം.”

എന്റെ റൂഹൊള്ള കാലത്ത് നീ അയിന് മോഹിക്കേണ്ടെന്ന് പറഞ്ഞ് പോക്കര്‍ ക്ഷുഭിതനായി. പക്ഷെ സൈനബയെ നിക്കാഹ് കഴിച്ച് കെട്ട്യോളാക്കുമെന്ന് ഉറച്ച നിലപാടെടുത്തു മുത്തപ്പ.

പോക്കറ്റടി നിറുത്തി ചായക്കട തുടങ്ങാന്‍ പത്തുരൂപ കാശ് പോക്കറോട് മുത്തപ്പ സഹായം ചോദിച്ച്. അതും നടന്നില്ല.

അങ്ങനെ യുദ്ധം തുടങ്ങി.

ബഹുജനം രണ്ട് ചേരിയായി തിരിഞ്ഞു.സൈനബ ആരുടെ ചേരിയിലാണെന്ന് ജനത്തിന് പിടികിട്ടിയില്ല. നമ്മുടെ ചേരിയിലാണെന്ന് മുത്തപ്പ തുറന്നടിച്ച് പറഞ്ഞു.

പെണ്ണിന്റെ മനസ്സ് പോണേടത്ത് ജയമെന്ന് ജനം പ്രവചിച്ചു.

ചന്ത യുദ്ധക്കളമായി.സിനിമയില്‍ കാണും പോലെ സ്റ്റണ്ടല്ല. മുച്ചീട്ട് കളിയുദ്ധം.പോക്കറും, മുത്തപ്പയും പൊരുതി.

മുത്തപ്പ ജയിച്ചു. പോക്കര്‍ കുത്തുപാളയെടുത്തു. സൈനബയെ കെട്ടിക്കാന്‍ വെച്ച കാശ് മുത്തപ്പ നേടി. ഒപ്പം സൈനബയേയും!

കളി ജയിക്കാനുള്ള ബുദ്ധി മുത്തപ്പക്ക് എങ്ങനെ കിട്ടി?

അതാണ് കഥയുടെ ക്ളൈമാക്സ്!

ആഴ്ചചന്തയിലും അതിന് ചുറ്റുപാടുകളിലുമായാണ് ബഷീറിന്റെ കഥാപാത്രങ്ങള്‍ ജീവിക്കുന്നത്. ഭാഷയും ജീവിതരീതികളുമെല്ലാം അതിനനുയോജ്യമാം വിധം തന്നെ. കഥാകാരന്‍ ഇതെല്ലാം നേരില്‍ക്കണ്ട പോലെ വിവരിക്കുകയാണ്. ആഴ്ച ചന്ത, ശായേന്റെ കട, മുച്ചീട്ട് കളി, കായക്കുല പുഴയിലൂടെ നീന്തുന്നതുമൊക്കെ വായനക്കാരന് നേരില്‍ക്കാണാം.

1951 ലാണ് ഈ ലഘുനോവല്‍ പ്രസിദ്ധീകരിച്ചത്. എഴുപത് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിട്ടും ആ കഥയും കഥാപാത്രങ്ങളും ഇന്നും ആസ്വാദകമനസ്സുകളില്‍ ജീവിക്കുകയാണ്.കൃതഹസ്തനായ ആ എഴുത്തുകാരന്റെ ഭവനാചാതുരി കാലങ്ങളെയും അതിജീവിക്കുന്നു. ബഷീര്‍ അങ്ങനെയാണ് ഇതിഹാകാരനാകുന്നത്.

1994 ജൂലൈ 5നാണ് അദ്ദേഹം നിര്യാതനായത്. ഇന്ന് ബഷീര്‍ ദിനം. സാഹിത്യ സാമ്രാജ്യത്തിലെ സുല്‍ത്താനെ അനുസ്മരിച്ച് കൊണ്ട് ഈ വായനാക്കുറിപ്പ് സമര്‍പ്പിക്കുന്നു.


എം.എന്‍.സന്തോഷ്