28 December, 2011

എന്റെ സ്കൂള്‍ ഡയറി 9

പുതിയ കുട്ടിയും, പുതിയ ടീച്ചറും


ഭരണ കര്‍ത്താവ് നിസ്സംഗനാവുംബോഴാണ് അച്ചടക്കരാഹിത്യമുണ്ടാവുന്നത്. അയാള്‍ അധികാരങ്ങളൊക്കെയും പങ്ക് വെച്ച് കൊടുക്കുന്നു. കസേരയില്‍ ദിവാസ്വപ്നംകണ്ടിരിക്കുന്നു.ഭരിക്കാന്‍ കൊതിയുള്ള അനുചരന്മാര്‍ തലങ്ങും വിലങ്ങും ഓടിനടന്ന് ഭരണം കൈയാളുന്നു.അവര്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നു.ഭരണാധികാരി എല്ലാത്തിലും വിരലടയാളം പതിപ്പിക്കുക മാത്രം ചെയ്യുന്നു.
ഓരൊവ്യക്തിയും
അവരുടെ കടമകള്‍ ശരിയായി നിര്‍വഹിക്കുംബോഴാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. പുരോഗതി ഉണ്ടാവുന്നത്. മൂല്യബോധവും, ശാസ്ത്രീയ വീക്ഷണവും, സാമൂഹ്യ, സദാചാര ചിട്ടകളുമൊക്കെയുള്‍ക്കൊള്ളുന്ന തലമുറയെ രൂപപ്പെടുത്തുന്ന ഉദ്ക്രിഷ്ടമായ ഒരു പ്രക്രിയയാണ് അധ്യാപനം.ഒരു വിദ്യാലയത്തില്‍ പ്രധാന അധ്യാപകനും, മറ്റ് അധ്യാപകര്‍ക്കും നിര്‍വഹിക്കാനുള്ള കടമകള്‍ വിലപ്പെട്ടതാണ്.
ഒരു
ക്ലാസ്സും അവിടുത്തെ ചുമതലയുള്ള അധ്യാപികയും ചേര്‍ന്ന് ഒരു കുടുംബം പോലെയാകണം.നല്ല ഇംബം,നല്ല ഈണം, അവിടെ നിന്നുയരണം. ഒരൊ കുട്ടിയുടെയും പ്രശ്നങ്ങള്‍ , പോരായ്മകള്‍ , കഴിവുകള്‍ , അഭിരുചികള്‍ , മനസ്സിലാക്കാന്‍ അധ്യാപികക്ക് കഴിയണം. സമൂഹത്തിന്റെ ഒരു പരിശ്ചേദമായിരിക്കും ക്ലാസ്സ് മുറി. ചേരികളില്‍ വസിക്കുന്ന കുട്ടികളുണ്ടാവും.പലവിധ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ ഉണ്ടാവും.ദുശ്ശീലങ്ങള്‍ ഉള്ളവുരുണ്ടാവും.പലവിധ ശേഷികളും, സദ്സ്വഭാവികളും, സമര്‍ഥരുമായ വിദ്യാര്‍ഥികളും ഉണ്ടാവും.ഇവരെയൊക്കെ സത്യത്തിന്റെ, നന്മയുടെ പാതയിലൂടെ വെളിച്ചം കാണിച്ച് മുംബേ നടക്കുക എന്നത് മികച്ച അധ്യാപികക്ക് മാത്രം കഴിയുന്ന കര്‍മ്മമാണ്.
ഇവിടെ
നമ്മള്‍ കുട്ടികള്‍ക്ക് മാത്രുകയാവണം.ലാളിത്യവും, സത്യസന്ധതയും അച്ചടക്കവും ജീവിത മന്ത്രമായി നമ്മള്‍ സ്വീകരിക്കണം.നമ്മുടെ ഭാഷ, ശീലങ്ങള്‍ , എല്ലാം അവര്‍ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ വസ്ത്ര ധാരണം പോലും അവര്‍ക്ക് പ്രചോദനമാകണം. പ്രലോഭനമാകരുത്.ഫാഷന്‍ പരേഡ് നടത്താനെന്ന പോലെയല്ല അധ്യാപകര്‍ വിദ്യാലയത്തില്‍ വരേണ്ടത്. അവര്‍ പഠിപ്പിക്കുന്നതൊന്നും കുട്ടികള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയില്ല.ടീച്ചര്‍ ജ്യോമട്രി എഴുതിയും വരച്ചും ഒക്കെ പഠിപ്പിക്കും. പക്ഷെ കുട്ടി പഠിക്കുന്നത്, അല്ലെങ്കില്‍ മനസ്സില്‍ പതിയുന്നത് ടീച്ചറുടെ ജ്യോമട്രിയാണ്. നമ്മള്‍ ഇതിന് അവസരമൊരുക്കണോ ?
പണ്ടത്തെ
കുട്ടികളല്ല ഇന്ന് ക്ലാസ്സിലിരിക്കുന്നത്. മൊബൈല്‍ ഫോണും, കംബ്യുട്ടറും, ഇന്റര്‍നെറ്റും ഒക്കെ കൈയിലൊതിക്കിയിരിക്കുന്നവരാണ്. അവര്‍ക്ക് സ്വീകരിക്കാവുന്ന വിജ്ഞാനത്തിന് , കാണാവുന്ന കാഴ്ച്ചകള്‍ക്ക് പരിധിയില്ല. പത്തും , പതിനാലും വയസ്സുള്ള അവരുടെ മുന്നില്‍ നാം തോറ്റു കൊടുക്കേണ്ട കാര്യമില്ല.തെറ്റും,ശരിയും,നന്മയും,തിന്മയും വേര്‍തിരിച്ചു കാണിക്കുവാനും പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ സ്വാന്തനിപ്പിക്കുവാനും നമുക്ക് കഴിയണം. ഇവരെ നേരെയാക്കാന്‍ എനിക്ക് പറ്റില്ല എന്ന് പറയരുത്.ഇത്തരം സാഹചര്യങ്ങളില്‍ ചുമതല മറ്റുള്ളവരെയേല്‍പ്പിച്ചൊഴിയരുത്. അങ്ങനെ ചെയ്യുംബോള്‍ള്‍ വിലയിടിയുന്നത് അധ്യാപികക്കാണ്.അവിടെ വിദ്യാര്‍ഥികള്‍ ജയിക്കുന്നു. ടീച്ചര്‍ തോല്‍ക്കുന്നു.ഭാവിയില്‍ ഇത്തരം അധ്യാപികമാര്‍ പ്രധാന അധ്യാപകരായി വന്നാലുള്ള സ്ഥിതി എന്തായിരിക്കും ?

05 December, 2011






പര്‍വത നിരയുടെ പനിനീരെന്നും, കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന മലയാളിപ്പെണ്ണെന്നും കവി പാടിയ പെരിയാര്‍ ! വയലാറിന്റെ ഭാവനയില്‍ പെരിയാറിന്റെ നാണം മാറിയിട്ടില്ല. ഇന്നിതാ ഒരു പഴകി ദ്രവിച്ച അണക്കെട്ട് , പൊളിഞ്ഞു വീഴുമ്പോള്‍ ( അങ്ങിനെ സംഭവിക്കാതിരിക്കട്ടെ ) അതിനപ്പുറത്ത് നില്‍ക്കുന്ന ആ നാണം കുണുങ്ങിപ്പെണ്ണിന്റെ ഭാവം മാറും ! സംഹാര രുദ്രയാവും. മനുഷ്യരും , ജീവജാലങ്ങളും , നാടും , നഗരവും , സമ്പത്തുമെല്ലാം മണിക്കൂറുകള്‍ക്കകം കടലിലേക്ക് ഒഴുകിപ്പോവും.സംഭവിച്ചേക്കാവുന്ന അത്തരമൊരു ദുരന്ത ഭീതിയില്‍ മലയാളി മനസ്സ് നടുങ്ങിയിരിക്കുകയാണ്.

മുല്ലപ്പെരിയാറിലെ ജലബോംബ് പൊട്ടിയാല്‍ എന്താണ് രക്ഷാമാര്‍ഗ്ഗം ? എങ്ങോട്ടോടും ? എവിടെ അഭയം പ്രാപിക്കും? എന്തൊക്കെ മുന്‍കരുതലുകളെടുക്കണം ?

കൊച്ചു കൊച്ചു പ്രകമ്പനങ്ങളെ മുല്ലപ്പെരിയാര്‍ ഡാം ഇതു വരെ അതിജീവിച്ചു.ഇനിയുമൊരു വന്‍ പ്രകമ്പനത്തെ അതിജീവിക്കാന്‍ ഡാമിനു കഴിയുമോ ?

UDF ഉം LDF ഉം തമിഴ് നാടും, കേന്ദ്ര സര്‍ക്കാരും കളിക്കുന്നത് രാഷ്ട്രീയ നാടകമാണ്.മുല്ലപ്പെരിയാര്‍ തകരുകയോ, തകരാതിരിക്കുകയോ ചെയ്യട്ടെ. അവരുടെ ഉന്നം ഭരണം നിലനിറുത്തലും, പിടിച്ചെടുക്കലുമാണ്.പ്രകമ്പനങ്ങളെ താങ്ങാന്‍ കരുത്തുള്ളിടത്തോളം ഡാമിനെ അവര്‍ ഐസിയു ല്‍ കിടത്തും. അതൊരു തുറുപ്പ് ചീട്ടാണ്.

31 August, 2011

ഓണം വരവായി....


അത്തം കറുത്താൽ ഓണം വെളുക്കുമെന്ന് പഴമൊഴി.ഇന്ന് അത്തം നാൾ മഴ പെയ്തു കൊണ്ടേയിരിക്കുംബോഴും , തിരുവോണ ദിവസം സ്വർണ്ണവെയിൽ പരക്കുമെന്ന പ്രതീക്ഷയുടെ ചിറകിലേറി മലയാളി ഓണം ആഘൊഷിക്കുവാൻ ഒരുങ്ങുകയാണ്.


നമ്മുടെ തൊടികളിൽ നിന്നും മുക്കുറ്റിയും, കാക്കപ്പൂവും, തുംബയും, ചെത്തിയുമൊക്കെ എവിടെപ്പൊയി മറഞ്ഞു ? പൂക്കൾ തോറും പാറി നടക്കുമായിരുന്ന ഓണത്തുംബി എവിടെപ്പൊയൊളിച്ചു ?


14 August, 2011

എന്റെ സ്കൂള്‍ ഡയറി 8

എന്റെ സ്കൂൾ ഡയറി 8

കൂട്ടം തെറ്റുന്ന കുട്ടികൾ

ഒരു വെളുപ്പാൻ കാലം. റെയിൽവേ സ്റ്റേഷനു സമീപമുള്ള പള്ളിയുടെ മുറ്റത്ത് തെരുവു നായ്ക്കൾ കുരച്ചു ബഹളമുണ്ടാക്കുന്നു. അതോടൊപ്പം ഓർ കരച്ചിലും ഉയർന്നു. വികാരിയച്ചൻ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്ത് വാതിൽ തുറന്നു. വെളിച്ചം കണ്ടതൊടെ ഒരു കുട്ടി അങ്ങൊട്ട് ഓടിക്കയറി. പതിനഞ്ചു വയസ്സിൽ താഴെ പ്രായം. വിതുംബി കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു.” എന്നെ രക്ഷിക്കണം. എന്നെ വീട്ടിലെത്തിക്കണം.”

ഷിഹാബ് എന്നണവന്റെ പേര് .ഷിഹാബിന്റെ കുടുബ വിശേഷം ഇങ്ങനെ. സ്നേഹവും, ശാസനയും നൽകാൻ ഉമ്മ വീട്ടിലില്ല. ഗൾഫിൽ ജൊലി തേടിപ്പൊയിട്ട് നാലു വർഷങ്ങൾ കഴിഞ്ഞു. രണ്ട് ഇത്താത്തമാർ വാപ്പയോടൊപ്പം മട്ടാഞ്ചേരിയിൽ താമസിക്കുന്നു. മുത്തുമ്മയോടൊപ്പം വാ‍ത്തുരുത്തിലാണ് ഷിഹാബ് താമസിക്കുന്നത്.

അർദ്ധവാർഷിക പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും ഷിഹാബ് തോറ്റു.ഓപ്പൺ ഹൌസിന് വരാൻ വാപ്പ തയ്യാറായില്ല.പരീക്ഷാഫലം അറിഞ്ഞപ്പോൾ ക്രൂരമായി മർദ്ദിക്കാനും വാപ്പ മടി കാണിച്ചില്ല. വീടു വിട്ടിറങ്ങിയ ഷിഹാബ്, എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ പള്ളിമേടയിലെത്തുകയായിരുന്നു.

രാഗേഷിന്റെ അച്ചനും,അമ്മയും ഉദ്യോഗസ്ഥരാണ്. രാഗേഷ് പഠിച്ച് ഉന്നതസ്ഥാനത്ത് എത്തണമെന്ന ഒരോറ്റ ആഗ്രഹമേ അവർക്കുള്ളു. സ്കൂളിലെ പഠന കോലാഹലങ്ങൾ കഴിഞ്ഞു വീട്ടിലെത്തുന്ന രാഗേഷ് ഉടനെ റ്റ്യൂഷന് പോകുന്നു. അവിടെ നിന്നും വീട്ടിലെത്തുന്നത് രാത്രി ഒംബതിനു ശേഷം.പിന്നെ ഒന്നും വയ്യ.

രാഗേഷ് അഞ്ചു മണിക്ക് ഉണരുന്നു. അല്ല, അമ്മ ഉണർത്തുകയാണ്. രാവിലെ ഏഴുമുതൽ ഇംഗ്ലീഷിനും, മാത്ത്സിനും പ്രത്യേക റ്റ്യൂഷനുണ്ട്. സ്കൂൾ വിട്ടു വന്നാൽ കൂട്ടുകാരോടൊപ്പം കളിക്കാൻ അനുവാദമില്ല. രേഷ്മ അനുജത്തിയാണ്. അവളുടെ ഗ്രേഡ് എയും, എ പ്ലുസൂമൊക്കെയാണ്. കൂടാതെ പ്രസംഗം, ക്വിസ്, എന്നിവക്ക് സമ്മാനം വാങ്ങുന്നവളും.!

“രേഷ്മയെ നോക്കിപ്പഠിക്ക്, ഇവനിങ്ങനെയായല്ലോ‘ എന്നാണ് അച്ചന്റെ വിഷമം.

അവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസം തന്നെ മാത്ത്സ് പേപ്പർ കിട്ടി. അതിന് രാഗേഷ് തോറ്റു.അന്ന് അമ്മയുടെ വക ഒരടിയും കിട്ടി. “ഒന്നിനും കൊള്ളരുതാത്തവനെന്ന്“ ഒരു ശാപവും!

പിറ്റേ ദിവസം സ്കൂളിലേക്ക് പോയ രാഗേഷ് തിരിച്ചു വന്നില്ല. “എന്നെ അന്വേഷിക്കരുത്, പത്രത്തിൽ ഫോട്ടോ കൊടുത്താൽ ഞാൻ ചാകും.” എന്നൊരു ഭീഷണിയും എഴുതി വെച്ച് ആ പത്താം ക്ലാസ്സുകാരൻ വീടിന്റെ പടികളിറങ്ങിപോയി.

അച്ചനും, അമ്മയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ നടുവിലാണ് അർജുൻ വളർന്നത്.അച്ചൻ ജൊലി കഴിഞ്ഞ് വീട്ടിലെത്തുന്നത് ആഴ്ച്ചയിലൊരിക്കൽ മാത്രം.മകന്റെ കൊച്ചു കുസ്രുതികൾക്ക് അമ്മ കൂട്ടുനിന്നു. മകന്റെ പല കാര്യങ്ങളും അമ്മ, അച്ചനോട് പറഞ്ഞില്ല.പലതും പൂഴ്ത്തി. അർജുന്റെ പതിനാലാം വയസ്സിൽ ഒരു കുഞ്ഞനുജത്തി പിറന്നതോടെ സംഗതികൾ തകിടം മറിഞ്ഞു. അർജുന് കുഞ്ഞനുജത്തിയെ അംഗീകരിക്കാൻ കഴിയുന്നില്ല.അർജുനിൽ മനസിക പ്രശ്നങ്ങൾക്ക് തുടക്കമിട്ടു.

ഈ സമയത്ത് സ്കൂളിൽ നിന്നുമുള്ള ടൂറിൽ ചേരണമെന്ന് അർജുൻ ആവശ്യപ്പെട്ടു.രണ്ടായിരത്തൊളം രൂപ വേണം. അച്ചൻ ഒരാഴ്ച കഴിഞ്ഞ് വരുംബോൾ പൈസ സംഘടിപ്പിച്ച് തരാമെന്ന് ഉറപ്പ് നൽകി ജോലിക്ക് പൊയി.

അന്ന് അർജുൻ സ്കൂളിൽ വന്നില്ല. ടൂറിനുള്ള പൈസ സംഘടിപ്പിക്കാൻ അവൻ ജൊലിക്ക് പൊയതാ‍ണെന്നാണ് അമ്മ ക്ലാസ് ടീച്ചറെ വിളിച്ചു പറഞ്ഞത്. വിവരമറിഞ്ഞ അച്ചൻ പരിഭ്രാന്തനായി ഫൊണിൽ സ്കൂളിലേക്ക് വിളിച്ച്. പിറ്റേന്ന് സ്കൂളിലേക്ക് അർജുനെ അയക്കാമെന്ന് അദ്ദേഹം പറഞ്ഞു. അർജുൻ അന്ന് വൈകീട്ട് വീട്ടിൽ എത്തിയതുമില്ല.

അമ്മ പിന്നീടാണ് കൂടുതൽ വിവരങ്ങൾ പറയുന്നത്. അർജുൻ ഡസ്സ് പാക്ക് ചെയ്ത് ബാഗിലാക്കിയാണ് പോയത്. കൂട്ടുകാരോടൊപ്പം ദൂരെയെവിടെയൊ ആണ് ജൊലിക്ക് പൊയിരിക്കുന്നത്. ഒരാഴ്ച്ച കഴിഞ്ഞേ വരികയുള്ളുവെന്ന്.

ഇത്രയും കാര്യങ്ങൾ അറിയാമായിരുന്ന അമ്മ എന്തിനാണ് സത്യം അച്ചനിൽ നിന്നും മറച്ചൂ‍ വെച്ചത്?

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സറീന 90 ശതമാനത്തിനു മേൽ മാർക്ക് വാങുന്ന മിടുക്കിയാണ്. ജനിച്ച വീടും ,മണ്ണും അന്യാധീനപ്പെടുത്തി നാടു വിട്ടു പൊയ വാപ്പയെകുറിച്ച് കേട്ടറിവ് മാത്രമേയുള്ളു.ഏതൊ വിദൂര ദേശത്ത് തനിക്ക് വേണ്ടി ഉമ്മ ജീവിക്കുണ്ടെന്ന അവൾക്കറിയാം.ഉമ്മ അയക്കുന്ന കത്തുകളിലൂടെ ആ സ്നേഹ സ്പർശം അനുഭവിച്ചു കൊണ്ട് , സ്കൂളിന് സമീപമുള്ള ഉമ്മയുടെ പരിചയക്കാരിയുടെ വീട്ടിൽ പേയിങ്ങ് ഗസ്റ്റ് ആയി കഴിയുകയാണ് സറീന.

ഒരു ദിവസം സറീനയുടെ ഉമ്മ വന്നു. സ്കൂളിൽ നിന്നും ടി.സി. വാങ്ങി കൊണ്ട് പോകാനും ആ ഉമ്മക് പരിപാടിയുണ്ടായിരുന്നു.പക്ഷേ, ഇപ്പൊൾ താമസിക്കുന്ന വീട് വിട്ട്, എങ്ങും പൊകാൻ അവൾക്ക് മനസ്സ് വന്നില്ല. അമ്മയിൽ നിന്നു പൊലും നുകരാനാകാത്ത സ്നേഹം അനുഭവിപ്പിച്ച ടീച്ചർ. അമ്മയെപ്പൊലെ പരിലാളനവും, സംരക്ഷണവും നൽകിയ അന്യയായ വീട്ടമ്മ. പെറ്റമ്മയെക്കാളും പോറ്റമ്മമാരോടായിരുന്നു സരീനക്ക് ആന്മബന്ധം ! ഇവരെ വിട്ടു പിരിയാൻ സറീനക്ക് കഴിയുമായിരുന്നില്ല.സറീനയുടെ ശാഠ്യത്തിന് വഴങ്ങി ഉമ്മ പോയി. കുറച്ചു ദിവസം സറീന ക്ലാ‍സ്സിൽ വന്നില്ല. ടീച്ചർക്ക് ഒരു ദിവസം ഒരു കത്ത് കിട്ടി.

“പ്രിയപ്പെട്ട ടീച്ചർ, അമ്മ പിണങ്ങിപ്പൊയതറിഞ്ഞല്ലോ. ഞാനും പൊകുകയാണ്. അമ്മയുടെ അടുത്തേക്കല്ല, എങ്ങോട്ടെങ്കിലും.” സ്വന്തം സറീന.

ഷിഹാബും, രാഗേഷും, സറീനയുമൊക്കെ അസ്വസ്തരായ ഇളം തലമുറയുടെ പ്രതിനിധികൾ മാത്രമാണ്.ജീവിത ശീലങ്ങളുടെ ശക്തമായ അടിത്തറ പാകപ്പെടുത്തിയെടുക്കേണ്ട കുടുംബാന്തരീക്ഷം പോലും കുട്ടികളെ ശ്വാസം മുട്ടിക്കുന്നു.പണ്ടത്തെ കുട്ടികൾ മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന കഥകൾ കേട്ടാണ് വളർന്നിരുന്നത്. എന്നാലിന്ന് ടെലിവിഷനാണ് അത്തരം മുത്തശ്ശിമാരുടെ സ്ഥാനത്തിരിക്കുന്നത്.ഈ ടെലിവിഷൻ മുത്തശ്ശി പറയുന്ന കഥകളാകട്ടെ, കണ്ണീരിന്റെയും, അക്രമത്തിന്റേതുമാണ്.അനുകരണീയമായ മാത്രുകകൾ സമൂഹത്തിലില്ല.അധർമ്മവും, അനീതിയും ആണ് വാഴ്ത്തപ്പെടുന്നത്.പണം ഉണ്ടെങ്കിൽ എന്തും നേടാം എന്ന വ്യവസ്തിതിയിൽ പണത്തിന് വണ്ടിയുള്ള നെട്ടോട്ടമാണ്.മദ്യവും, മയക്ക് മരുന്നും വരുത്തി വെക്കുന്ന വിപത്തുകൾ ഒരു വശത്ത്. കംബ്യുട്ടറു, മൊബൈൽ ഫൊണും, വഴി തെറ്റിക്കുന്ന ദുരവസ്ത വേറെ. ഇതൊക്കെ കണ്ടു കൊണ്ടാണ് കുട്ടികൾ വളരുന്നത് എന്നൊർക്കണം.

30 July, 2011

എന്റെ സ്കൂള്‍ ഡയറി 7


ലക്ഷ്യബോധം

എറണാകുളം ബോട്ട് ജട്ടി ബസ് സ്റ്റാന്റിൽ ഒരു വലിയ ആൽമരമുണ്ട്.പറവൂർക്ക് ബസ് വരുന്നതും കാത്ത് ഈ ആൽ മരച്ചോട്ടിൽ ഞാൻ നിൽക്കാറുണ്ട്.. അങ്ങനെ ഒരു സായാഹ്നം. ഒരു ബൈക്ക് എന്റെ അരികിൽ വന്നു നിന്നു. ഹെൽമറ്റ് തലയിൽ നിന്നും എടുത്തുയർത്തി , ഒരു യുവാവ് ബൈക്കിൽ നിന്നുമിറങ്ങി എന്റെ അരികിലേക്ക് വന്നു .

“ സാറിന് പിടികിട്ടിയില്ല അല്ലേ എന്നെ ?“ അയാൾ ചിരിച്ചു കൊണ്ട് എന്റെ സമീപത്തേക്ക് വന്നു.ബുൾഗാൻ താടി. സുന്ദരമായ വേഷം.

സത്യത്തിൽ എനിക്ക് ആ പയ്യനെ ഒറ്റനൊട്ടത്തിൽ മനസ്സിലായില്ല.അവൻ എന്റെ ഒരു ശിഷ്യൻ ആണെന്നുള്ള കാര്യം തീർച്ചയാണ് .അല്ലാതെ സാർ എന്ന് അഭിസംബോധന ചെയ്യില്ലല്ലൊ ! വർഷങ്ങൾക്ക് മുൻപുള്ള കൌമാരക്കരനായ ഒരു ഹൈസ്കൂൾ വിദ്യാർഥിയുടെ മുഖം മനസ്സിൽ നിന്നും ചികഞ്ഞെടുക്കാൻ സമയം വേണമല്ലൊ. അതിനു വേണ്ടി ഞാ ൻ ഒരു ചൊദ്യം എടുത്തിട്ടു.ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യാനാണ് ഇവിടെ എത്തിയതെന്ന് അവന്റെ മറുപടിയും കിട്ടി.എറണാകുളത്ത് മാർക്കാറ്റിങ്ങ് എക്സിക്യുട്ടിവ് ആയി ജൊലി ചെയ്യുന്നെന്നും, എം.ബി.എ.ബിരുദം കഴിഞ്ഞെന്നും അവൻ പറഞ്ഞു.

ആ ശബ്ദം, സംസാര രീതി, ശരീര ചലനങ്ങൾ……നിമിഷത്തിൽ പണ്ടത്തെ ഒരു കുട്ടി എന്റെ മനസ്സിൽ നിന്നും ഇറങ്ങി വന്നു. “ശ്രീജിത് ദാസ് “ പണ്ടത്തെ നാടകക്കാരൻ. മിമിക്രി, മൊണോആക്റ്റ്, മത്സരങ്ങളിലെ സ്ഥിരം ജേതാവ്.

കലാകാരനെന്നുള്ള ഖ്യാദി ഒരു വശത്ത് ! കുരുത്ത ക്കേടുകളുടെ അധിപനെന്ന അപഖ്യാദി മറുവശത്ത് ! ക്ലാസ്സിലെത്തുന്ന അധ്യാപകർക്ക് തലവേദന ഉണ്ടാക്കാൻ ശ്രീജിത്ത് മിടുക്കൻ. ഒന്നുകിൽ ബഞ്ചിന് മുകളിൽ, അല്ലെങ്കിൽ ക്ലാസ്സിന് പുറത്ത് ! ഇതായിരുന്നു ശ്രീ‍ജിത്തിന്റെ ചരിത്രം.

പണ്ടത്തെ ആ വില്ലൻ പയ്യനല്ല ഇപ്പോൾ എം.ബി.എ. ക്കാരനായി എന്റെ മുന്നിൽനിൽക്കുന്നത്.

“ കേൾക്കട്ടെ ശ്രീജിത്ത് വിശേഷങ്ങൾ !“

മാർക്ക്റ്റിംങ്ങ് ജൊലി കൊള്ളാമെന്ന് അവൻ പറഞ്ഞു.ഇനിയും പഠിക്കണമെന്ന് ആഗ്രഹം. ഡോക്ടറേറ്റ് എടുക്കണം. റിസർച്ച് ചെയ്യാൻ അടുത്ത മാസം രാജസ്ഥാനിലേക്ക് പൊകുകയാണ്. വീട്ടിൽ വേറെ പ്രൊബ്ലംസ് ഒന്നും ഇല്ല. ഇപ്പൊഴാണെങ്കിലേ നടക്കൂ സാർ. ഫാമിലി സെറ്റപ്പൊക്കെ ആയാൽ പിന്നെ പഠിപ്പ് നടക്കില്ല.

ശ്രീജിത്ത് ദാസിന്റെ ജീവിതാവബോധം എത്ര മഹനീയമാണെന്ന് ഞാൻ അൽഭുതപ്പെട്ടു.ഇങ്ങനെയായിരിക്കണം കുട്ടികൾ ! ഹിന്ദു പത്രത്തിൽ വായിച്ച ഒരു വാർത്ത ഞാൻ ശ്രീജിത്തിനോട് പറഞ്ഞൂ‍. ലിംകാ ബുക്ക് ഒഫ് വേൾഡ് റെക്കൊർഡ്സിൽ സ്ഥാനം നേടിയ ഏഴ് പ്രൊഫഷണൽ ബിരുദമുള്ള ആദ്യ ഇൻഡ്യക്കാരനായ എറണാകുളം സ്വദേശി ജോൺ സാറിന്റെ കഥ.ഒരു കൂലിപ്പണിക്കാരന്റെ മക്കളിൽ ഏഴാമനായി ജനിച്ച് , പട്ടിണിയുടെ നടുവിൽ വളർന്ന്, ഉച്ച ഭക്ഷണം പോലും കഴിക്കാനാകാതെ പഠിച്ച് ഡോക്ടറേറ്റ് ഉൾപ്പെടെ ഏഴ് പ്രൊഫഷണൽ ബിരുദങ്ങൾ കരസ്തമാക്കിയ ജോൺ സാറിന്റെ ജീവിതം നൽകുന്ന സന്ദേശമെന്താണ് ? പ്രതികൂലമായ ജീവിത സാഹചര്യങ്ങളിൽ വളർന്ന എത്രയൊ പേർ ഉന്നതങ്ങളിൽ എത്തിയിരിക്കുന്നു.പരിശ്രമിച്ചാൽ എത്തിച്ചേരാൻ പറ്റാത്ത ഇടങ്ങളില്ല എന്നതല്ലേ?

ശരിയാണ് സാർ. ശ്രീജിത്ത് ദാസ് പറഞ്ഞു. “എന്റെ അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് സാർ. നമ്മൾ പറയില്ലേ, പഠിക്കാൻ കഴിവു വേണമെന്ന്. കഴിവല്ല വേണ്ടത്. AIM വേണം! ”

“ലക്ഷ്യ ബോധം അല്ലേ? “ ഞാനത് ശരിവെച്ചു.

“അതെ സാർ”

അത്തരമൊരു എയിം ഇല്ലായിരുന്നു എങ്കിൽ ഇന്ന് ശ്രീജിത്ത് ഈ നിലയിൽ ആകുമായിരുന്നില്ല.ശ്രീജിത്തിന് കഴിവുകൾ ഉണ്ടായിരുന്നു.ആ കഴിവുകൾ ആണ് അന്ന് കലാരംഗത്തും തിളങ്ങി നിന്നത്. പിന്നീട് പാകമായ ഒരു മനസ്സിൽ ലക്ഷ്യബോധം ഉണർന്നപ്പൊൾ കഴിവുകളെ നേർവഴിക്ക് തിരിച്ചു. ശ്രീജിത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കട്ടെ എന്നു ഞാൻ ആശംസിച്ചു.

23 July, 2011

കഥ



എന്റെ കൂട്ടുകാരി

ചില്ലു ജാലകത്തിനപ്പുറത്ത് എന്റെ കൂട്ടുകാരി പിന്നെയും വന്നു നിന്നു.വെള്ളി ക്കൊലുസ്സ് കിലുക്കി, അവൾ ശബ്ദമുണ്ടാക്കി.. മാനത്ത് നിന്നും തുടങ്ങി, മരങ്ങളിൽ നിന്നും ഇറങ്ങി , ഇപ്പൊൾ അവൾ മുറ്റത്ത് നഗ്നപാദയായി നടനം തുടരുകയാണ് ! മുറ്റത്ത് തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ പാദങ്ങൾ പതിക്കുംബോൾ അവൾ ന്രുത്തം ചെയ്യുന്നത് അസ്വദിക്കാം. മഴ .. മഴ പെയ്യുകയാണ്!
ഞാൻ അവളോട് പിണക്കം നടിച്ചു.നിന്നെ എനിക്കിപ്പൊൾ കാണേണ്ട. ഈ ജനാലക്കപ്പുറത്തു നിന്നും നീ ഇപ്പൊൾ പൊയ്ക്കൊളു.ഞാൻ ഇപ്പൊൾ തിരക്കിലാണ്.
അപ്പൊൾ ആ സുന്ദരി, അവളുടെ തോഴിയെ എന്നരികിലേക്ക് വിട്ടു. തെന്നൽ ഇളം കുളിരുമാ‍യി, ജനലിലൂടെ കടന്നു വന്നു. .അപ്പൊൾ ഞാൻ ജനൽ കൊളുത്തിട്ട് അടച്ചു. തെന്നൽ പൊയി . മഴയും എവിടെയൊ പോയി ഒളിച്ചു . പുഴക്കക്കരെ, അല്ലെങ്കിൽ മരക്കൂട്ടങ്ങളിൽ അവൾ മറഞ്ഞിരിപ്പുണ്ട് .എനിക്കറിയാം, ഇത് എന്റെ കൂട്ടുകാരിയുടെ സൂത്രമാണ്. അവൾ ഇനിയും വരും !
മഴയൊട് പരിഭവിക്കാൻ എന്താണ് കാരണം ? പ്രത്യേകിച്ച് ഒന്നുമില്ല. .എങ്കിലും ചിലപ്പൊൾ തോന്നും, ആ കൂട്ടുകാരിയൊട് വഴക്കിടണം, മിണ്ടാതെ നടക്കണം, എന്നൊക്കെ.ആ മൌനത്തിന് , ആ അകൽച്ചക്ക് ഒരു രസമുണ്ട്.
എന്തെല്ലാം ഓർമ്മകൾ!
ശീലക്കുട ചൂടി, പുസ്തകം ഷർട്ടിനുള്ളിൽ നെഞ്ചൊട് ചേർത്ത് പെരും മഴയത്ത് സ്ക്കൂളീൽ പൊയത്.നാലുമണിക്ക് ബെല്ലടിക്കുന്നതും നൊക്കി നീ കാത്തു നിൽക്കുന്നുണ്ടാകും അരയാ സ്കൂളിന്റെ മുറ്റത്ത്. കുട കൂട്ടുകാരനെ ഏൽ‌പ്പിച്ച് ,നിന്നൊടൊപ്പം നനഞ്ഞ് തുള്ളിച്ചാടി നടന്ന ഇടവഴികൾ. നിന്റെ കൈപിടിച്ച് കടൽ തിരകളിലൂടെ ഓടി നടന്ന സന്ധ്യകൾ !
മുറ്റത്തെ നീർച്ചാലുകളിൽ ഞാനുണ്ടാക്കി ഒഴുക്കി വിട്ട കടലാസു തോണികൾ നീ മുക്കി കളഞ്ഞു.മുറ്റത്ത് ഞാൻ നട്ടു വളർത്തിയ റോസാ ചെടിയിൽ ആദ്യമായി വിരിഞ്ഞ പൂവിന്റെ ഇതളുകൾ നീ കൊഴിച്ചു.. പനിപിടിച്ച് കംബിളി പുതപ്പിൽ ചുരുണ്ടിരുന്ന് അമ്മ തരുന്ന കഞ്ഞിയും, ചുട്ട പപ്പടവും കഴിക്കുംബൊൾ നീ ജനാലക്കരികിൽ വന്ന് പിന്നെയും, പിന്നെയും കളിയാക്കി ചിരിച്ചു………!
എത്രയൊ നാളുകൾ ഞാൻ നിന്നെയും കാത്തിരുന്നിട്ടുണ്ട് . അപ്പൊൾ നീ മാനത്ത് കരിമുകിൽ തേരിലേറി ഉല്ലസിച്ചു നടന്നു. എത്ര വിളിച്ചിട്ടും വന്നില്ല.
ഞാനിപ്പൊൾ എഴുതുകയാണ്. എന്നെ ശല്യപ്പെടുത്തരുത്. നിന്നൊടൊപ്പം ആടീയും, പാടിയും നടക്കാൻഇന്നു ഞാൻ വരില്ല. പൊയ്ക്കൊളു.മുറ്റത്ത് വീണ്ടുമൊരു ഹർഷോന്മാദ താളം! . മാനത്തു നിന്നും ആ സുന്ദരി വീണ്ടും എന്റെ വീട്ടു മുറ്റത്ത് ഇറങ്ങി വന്നിട്ടുണ്ടാകും. . അടച്ചിട്ട ചില്ലു ജാലകത്തിലൂടെ ഞാൻ അവൾ നടനമാടുന്നത് കണ്ടു.
ഒരു മൈനക്കുഞ്ഞ് ജനാലച്ചില്ലിലേക്ക് പറന്ന് വീണ് ദീനമായി കരഞ്ഞു. ചില്ലു പാളിയിൽ പറ്റിപ്പിടിച്ച് ആ കിളിക്കുഞ്ഞ് , രക്ഷക്കായി കേഴുകയാണ്. അതിപ്പൊൾ വഴുതി താഴെ വീഴും, മുറ്റത്തെ വെള്ളത്തിൽ മുങ്ങും.
ഞാൻ ജനാല തുറന്നു.പുറത്തേക്ക് കൈ നീട്ടി. അപ്പൊൾ ഒരു മഴത്തുള്ളി എന്റെ കൈകളിൽ സ്പർശിച്ചു.! ചില്ലു പാളിയിൽ നിന്നും മൈനക്കുഞ്ഞിനെ കൈയിലെടുത്തു.ഞാൻ അതിനെ നെഞ്ചോട് ചേർത്തു പിടിച്ച് ചുട് കൊടുത്തു. പാവം വല്ലാതെ നനഞ്ഞ് വിറക്കുന്നു.
അപ്പൊൾ മഴ ,എന്റെ കൂട്ടുകാരി അത്യാഹ്ലാദത്തൊടെ ന്രുത്തം ചെയ്തു കൊണ്ടിരുന്നു.