എന്റെ സ്ക്കൂള്‍ ഡയറി

വ്യത്യസ്തനാം ഒരു ബാലന്‍


ഓണപരീക്ഷ തുടങ്ങി. ആദ്യ ദിവസം തന്നെ വൈകി വന്നു ചിലര്‍. യൂണിഫോം ഇടാതെ വന്നവര്‍, ടൈം ടേബിള്‍ തെറ്റിച്ചെഴുതി സമയം മാറിപ്പോയവര്‍, പരീക്ഷാറൂം അറിയാതെ പാഞ്ഞു നടക്കുന്നവര്‍... ഇങ്ങനെ പലവിധ പ്രശ്നങ്ങള്‍.


കൂള്‍ ഓഫ് ടൈം" കഴിഞ്ഞപ്പോഴാണ് ഒമ്പതാം ക്ളാസ്സുകാരന്‍ സ‍ഞ്ജയ് വളരെ കൂളായി കടന്നു വന്നത്.

വൈകിയതിന് കാരണം തിര ക്കിയപ്പോള്‍ സ‍ഞ്ജയ് കൂളായി , അവന് പരീക്ഷക്കെത്താന്‍ തരണം ചെയ്യേണ്ടി വന്ന കടമ്പകള്‍ പറഞ്ഞു.


എഴുന്നേറ്റപ്പോള്‍ വൈകി, വീട്ടില്‍ നിന്നിറങ്ങാന്‍ , ബസ്സ് കിട്ടാന്‍ ഒക്കെ വൈകി.

ഇടക്കൊച്ചിയില്‍ നിന്നും ധാരാളം ബസ്സ് ഉണ്ടല്ലോ. പിന്നെ ബസ്സ് വൈകേണ്ട കാര്യമില്ലെന്ന് ഞാന്‍ വാദിച്ചു.

അത് സാറെ , ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോഴാണറിയുന്നത് ബസ്സ് കാശെടുത്തില്ലെന്ന്. പിന്നെ തിരിച്ചു നടന്നു. ഒരു ചേട്ടനോട് ചോദിച്ചപ്പോ പൈസ തന്നു. അതാ വൈക്യേ.”

ഞാന്‍ സഞ്ജയിനെ മൊത്തമൊന്ന് നോക്കി. യൂണിഫോം ഇട്ടിരിക്കുന്നത് ശരിയല്ല.കൃത്യമായി യൂണിഫോം

ധരിച്ചു വേണം ക്ളാസ്സില്‍ വരാന്‍ എന്നു നിര്‍ദ്ദേശം തന്നിട്ടുള്ളതാണ്.സഞ്ജയ് ബല്‍ട്ടിട്ടില്ല, ഇന്‍ ചെയ്തിട്ടില്ല, ഐഡന്‍റ്റിറ്റി കാര്‍ഡുമില്ല.

എന്താ സഞ്ജയ് ഇങ്ങനെ ? യൂണിഫോം ഇല്ലാതെ പരീക്ഷക്കിരിക്കാന്‍ പറ്റില്ല. വീട്ടില് പൊക്കോ.”

ഞാന്‍ വജ്രായുധം എടുത്തു പ്രയോഗിച്ചു.

പക്ഷെ സഞ്ജയിനു കുലുക്കമില്ല.ഒരേ ചിരി.ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ട്.

സംഭവമറിഞ്ഞെത്തിയ അവന്റെ ക്ളാസ്സ് ടീച്ചര്‍ ശ്രീമതി നിഷ പറഞ്ഞത് , സഞ്ജയിന് എല്ലാ കാര്യവും ഇങ്ങനെ ഒരു സ മട്ടാണ് എന്നാണ്. ഞാനും , ക്ളാസ്സ് ടീച്ചറും, മറ്റു ചില അധ്യാപകരും ചേര്‍ന്ന് അവന് ചില വേദോപദേശങ്ങള്‍ നല്‍കി! ഒക്കെ അവന്‍ തല കുലുക്കി സമ്മതിച്ചു.


സഞ്ജയിനെപരീക്ഷക്കിരുത്താമെന്ന തീരുമാനത്തില്‍ ‍ഞങ്ങളെത്തി.പക്ഷെ ഒരു വ്യവസ്ഥ.നാളെ ഒമ്പതരക്കു മുന്‍പ് സ്ക്കുളിലെത്തണം, യൂണിഫോം വേണം, ഐഡി കാര്‍ഡ് വേണം, ബെല്‍ട്ട് വേണം.

എല്ലാ വ്യവസ്ഥകളും അംഗീകരിച്ചതായി സഞ്ജയ് തലകുലുക്കി സമ്മതിച്ചു. അവന്‍ വരാന്തയില്‍ നിന്നും ക്ളാസ്സ് മുറിയിലേക്ക് കടക്കവേ ഞാന്‍ ചോദിച്ചു. “ഇന്നെന്താ പരീക്ഷ?”

ഹിന്ദി"

"ഈശ്വരാ അതറിയാം"

പേനയുണ്ടല്ലോ അല്ലേ?”

ഉണ്ടല്ലോ സാറെ എന്ന് പറഞ്ഞു കൊണ്ട് അവന്‍ ബാഗിന്റെ ഒന്നാം അറ തുറന്ന് തപ്പി നോക്കി. പേന ഇല്ല!

അവന്റെ ഭാവം കണ്ടാലറിയാം.രണ്ടാം അറ തുറന്നു, തപ്പി.ഇല്ല. അതും അടച്ചു.മൂന്നാം അറ തുറന്നു.തപ്പി.അവിടെയുമില്ല, പേന!

സഞ്ജയ് ഒരു കുസൃതിച്ചിരിയോടെ ഞങ്ങളെ നോക്കി.

"പേന പോയിന്നാണ് തോന്നണത് !"

സഞ്ജയിന്റെ നിഷ്ക്കളങ്കമായ മറുപടി കേട്ട് ഞങ്ങള്‍ക്ക് ചിരി പൊട്ടി.

അങ്കക്കളരിയില്‍ നിരായുധനായി പടവെട്ടാനിറങ്ങിയ ഈ ന്യൂജനറേഷന്‍ കുമാരന്റെ മുന്നില്‍ ഞങ്ങള്‍ തോറ്റ് തൊപ്പിയിട്ടു.പക്ഷെ നിഷ ടീച്ചറിന് കലി കയറി.ടീച്ചര്‍ പഴ് സ് തുറന്ന് പേന നീട്ടി ആജ്ഞാപിച്ചു.

പോയിരുന്ന് എഴുതെടാ"

പേന വാങ്ങിച്ച് സഞ്ജയ് ക്ളാസ്സിലേക്ക് ഓടിക്കയറി.

അവന്‍ CWSN (children with special needs)ആണെന്ന് നിഷ ടീച്ചര്‍ പിന്നീടാണ് പറയുന്നത്. അച്ചനും അമ്മയും പാവങ്ങള്‍, നല്ല മനുഷ്യര്‍. അമ്മ ഇടക്കിടെ വരും. മകന്റെ കാര്യമോര്‍ത്ത് സങ്കടപ്പെടും.പക്ഷെ , ഫുട്ബോള്‍ കളിക്കാന്‍ കേമനാണ്. സ്ക്കൂള്‍ ടീമിലുണ്ട്.

.ക്യു. ഇല്ലെങ്കിലെന്ത് ? E.Q. നല്‍കി ദൈവം അവനെ അനുഗ്രഹിച്ചിട്ടുണ്ടാകും .അവന്‍ നല്ലൊരു കായിക പ്രതിഭയാകുമായിരിക്കും എന്നു് എനിക്ക് തോന്നി.



No comments:

Post a Comment