31 December, 2014

നവവല്‍സരാശംസകള്‍

ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എല്ലാവര്‍ക്കും  
"HAPPY NEW YEAR" നല്‍കുവാന്‍.




30 December, 2014

എന്റെ സ്ക്കൂള്‍ ഡയറി 18


സ്നേഹം

ഷാഹിദിനെ ക്ളാസ്സില്‍ ഇപ്പോള്‍ കയറ്റില്ലേ ? “ ഷാഹിദിന്റെ വാപ്പയുടെ ആശങ്കാകുലമായ ചോദ്യം .
പഴയ ഷാഹിദിനെ തിരികെ കൊണ്ടുവരാന്‍ ഒരാഴ്ച്ച കൂടി സമയം തരാമെന്ന് ഹെഡ് മാസ്റ്ററുടെ മറുപടി.
കെട്ടിയിട്ട് തല്ലിയോ , പുറത്ത് ചാട്ടവാറിന് അടിച്ചോ , അല്ല . ശകാരിച്ചുമല്ല. നീ നശിച്ചു പോകട്ടെയെന്ന് ശപിക്കുകയും വേണ്ട ! ഷാഹിദിന് സ്നേഹം നല്‍കുക. ശ്രദ്ധ കൊടുക്കുക . അതാണ് വാപ്പയും ഉമ്മയും ചെയ്യേണ്ടത്.” എച്ച്. എം. പറഞ്ഞു.

സ്നേഹം കൂടിട്ടാ ടീച്ചറേ...... “ ഷാഹിദിന്റെ വാപ്പയുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. ശബ്ദമിടറി.

ഷാഹിന്റെ ഉമ്മ രണ്ടു മക്കളെയും തന്നെയും ഉപേക്ഷിച്ചു പിണങ്ങിപ്പോയത് , അയാള്‍ രണ്ടാമതും കെട്ടിയത് , പ്രസവിച്ചില്ലെങ്കിലും ആ ഉമ്മ മക്കള്‍ക്ക് സ്നേഹം നല്‍കുന്നത്....... ഇതൊക്കെ അയാള്‍ വിവരിച്ചു.

"മണ്ണും മാലിന്യവും പുരണ്ട് , നാറ്റം സഹിച്ച് പണിയെടുക്കുന്നത് കാണിച്ച് കൊടുക്കാന്‍ ഞാന്‍ അവനെ പണി സ്ഥലത്ത് കൊണ്ട പോയിട്ടുണ്ട് . കഷ്ടപ്പെടുന്നത് കാണട്ടെയെന്ന് കരുതി. നാല് ക്ലാസ്സേ പഠിച്ചിട്ടുള്ളു . മക്കളെങ്കിലും പഠിച്ച് നന്നാവട്ടെയെന്ന് കരുതി പാടുപെടുകയാണ് മാഷെ. ….”

അയാള്‍ കരയുകയായിരുന്നു.

"കൂട്ടു കൂടി കറങ്ങി നടക്കും . വഴക്ക് പറഞ്ഞാല്‍ അവന്‍ പിണങ്ങിപ്പോകും മട്ടാഞ്ചേരിക്കാണ് പോക്ക്. പെറ്റമ്മയുടെ അടുത്തേക്ക് . അവള്‍ അവിടെയുണ്ട് . ആറേഴ് ദിവസം അവിടെ ഉമ്മയോടൊത്ത് താമസിക്കും.”

അയാള്‍ കഥ തുടര്‍ന്നു.

സെക്കന്റ് ടേം പരീക്ഷ നടക്കുമ്പോള്‍ ഷാഹിദ് , മുണ്ടശ്ശേരി ബില്‍ഡിങ്ങിന്റെ വരാന്തയിലിരുന്ന് ഒരു ലഹരി വസ്തു വായിലിട്ട് ചവക്കുന്നത് സാബുസാറാണ് കണ്ടത്. പോക്കറ്റില്‍ ഒരു കൊച്ച് ചെപ്പില്‍ ലഹരി വസ്തു ഉണ്ടായിരുന്നു. ഒരു മൊബൈല്‍ ഫോണും.

ഷാഹിദിനെപ്പറ്റി ഞങ്ങള്‍ക്കിതു വരെ നല്ല അഭിപ്രായമായിരുന്നു. ഷാഹിദ് ഒരു പ്രതിഭയാണ്. മാപ്പിളപ്പാട്ട് കലാകാരന്‍. മാപ്പിളപ്പാട്ട് രചിക്കും. സ്വയം ഈണം നല്‍കിപ്പാടും. കലോല്‍സവ മല്‍സരങ്ങളില്‍ മാപ്പിളപ്പാട്ട് പാടി സമ്മാനം വാങ്ങിയിട്ടുണ്ട്. ആ ഷാഹിദാണ് അപഥ സഞ്ചാരം നടത്തുന്നത്.

താടിയില്‍ ഇരുകൈകളും താങ്ങി , കണ്ണുകളടച്ച് ആ പിതാവ് നിശ്ചേഷ്ടനായി ഇരുന്നു. കവിളിലൂടെ കണ്ണീരൊഴുകുന്നു. ആരും മിണ്ടുന്നില്ല.

അല്പസമയത്തിനുശേഷം അയാള്‍ കണ്ണു തുറന്നു. മുഖമുയര്‍ത്തി. അയാള്‍ എഴുന്നേറ്റു.

എന്നാല്‍ പോകട്ടെ .”ഭവ്യതയോടെ കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്തു. ധൃതിയില്‍ ഓഫിസില്‍ നിന്നും പുറത്തേക്ക് പോയി.

കൂട്ടം തെറ്റി മേഞ്ഞ് നടന്ന് ചെന്നായ്ക്കളുടെ വായിലകപ്പെടുന്ന എത്രയോ കുഞ്ഞാടുകള്‍ ഇതു പോലെയുണ്ട് .
അവരെയോര്‍ത്ത് കണ്ണീരൊഴുക്കുന്ന മാതാപിതാക്കളുണ്ട് .




23 December, 2014


പ്ളാസ്റ്റിക്ക് കത്തിക്കല്ലേ , പ്ളീസ്.......

പ്ളാസ്റ്റിക്ക് കത്തിച്ച് ചാരവും , പുകയും ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന നഗരമെന്ന കുപ്രസിദ്ധി പറവൂര്‍ നഗര സഭ കരസ്ഥമാക്കും. മാലിന്യം ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ പറവൂര്‍ നഗരത്തിലെ ജനങ്ങള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പ്ളാസ്റ്റിക്ക് കത്തിക്കല്‍ .പറവൂര്‍ നഗര സഭ നടപ്പിലാക്കിയ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയുടെ അനന്തരഫലമായാണ് പറവൂരില്‍ നിന്നും ഇത്രയധികം പുക ഉയരുന്നത് . പ്ളാസ്റ്റിക്ക് പുകയുല്‍പ്പാദനത്തിനുള്ള അവാര്‍ഡ് നഗരസഭക്ക് നല്‍കണം. .

മാലിന്യ സംസ്ക്കരണം ജനങ്ങളെ ഏല്‍പ്പിച്ച് നഗരസഭ കൈകെട്ടി കണ്ണടച്ചിരുന്നു. മാലിന്യം നിക്ഷേപിക്കാന്‍ പൈപ്പുകള്‍ നല്‍കി. വഴിവക്കില്‍ നിന്നും റിങ്ങുകള്‍ നീക്കം ചെയ്തു. മാലിന്യ ശേഖരണം നിറുത്തി . പ്ളാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടപടിയൊന്നും ചെയ്തില്ല. വീടുകളില്‍ പ്ളാസ്റ്റിക്ക് കൂമ്പാരമായപ്പോള്‍ ജനം സ്വയം പരിഹാരം കണ്ടെത്തി. കുറേശ്ശേ കത്തിച്ച് ഒതുക്കാന്‍ തുടങ്ങി. പ്ളാസ്റ്റിക്ക് കത്തുമ്പോഴുള്ള പുക ശ്വസിക്കുന്നത് മാരകമാണെന്ന അറില്ലായ്മയൊന്നും പറവൂര്‍കാര്‍ക്കില്ല. എങ്കിലും ഈ കടുംകൈ ചെയ്തുകൊണ്ടിരിക്കുന്നു.

ഇതാ ഒരു പത്ര വാര്‍ത്ത വന്നിരിക്കുന്നു. എറണാകുളം ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷ്ച്ച് പറവൂരില്‍ കാന്‍സര്‍ രോഗബാധിതരും , ഇതുമൂലമുള്ള മരണവും കൂടുതലാണെന്ന് പറവൂര്‍ നഗരസഭ കൗണ്‍സിലര്‍ പി വിശ്വനാഥമേനോന്‍ കൗണ്‍സിലില്‍ അറിയിച്ചിരിക്കുന്നു. രോഗബാധ പറവൂരില്‍ വര്‍ദ്ധിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു.

പൊതുജനത്തിന്റെ ആരോഗ്യകാര്യത്തില്‍ ഉല്‍ക്കണ്ഠപ്പെടുന്ന ഒരു ജനപ്രതിനിധിയെങ്കിലും പറവൂര്‍ നഗരത്തില്‍ ഉണ്ടല്ലോ എന്നാശ്വസിക്കാം.