05 April, 2012

ഓര്‍ഡിനറി - സിനിമ



സിനിമ നല്ലതാണെങ്കില്‍ , സൂപ്പര്‍ താരങ്ങളില്ലെങ്കിലും ജനം സ്വീകരിക്കും എന്നതിന് “
ഓര്‍ഡിനറി” സാക്ഷ്യം.
ബിജു മേനോനും, ബോബന്‍ കുഞ്ചാക്കോയും ഈ സിനിമയില്‍ അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്.ഡ്രൈവര്‍
സുകുവായും, ഇ രവി പിള്ളയായും ജീവിക്കുകയാണ്.
പത്തനം തിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള അവിടുത്തുകാരുടെ യാത്ര ഉല്ലാസകരവും, സംഭവ ബഹുലവുമാണ്.
അതിമനോഹരമായ പ്രക്രുതി സൌന്ദര്യം ആസ്വദിച്ച്,ആനന്ദിച്ച് ആ യാത്രയില്‍ പ്രേക്ഷകരും പങ്ക് ചേരുന്നു.
ഗവിയിലെ ജനങ്ങളുടെ ചിരിയിലും, ചിന്തയിലും, പ്രശ്നങ്ങളിലും നമ്മളും ഭാഗഭാക്കാവുന്നു.
അതി മനോഹരങ്ങളായ കാഴ്ച്ചകളാണ് ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ഗാനങ്ങളും, സംഗീതവും ഹ്ര്ദ്യം.പ്രതിഭാശാലിയായ
ഒരു സംവിധായകന്റെ സ്പര്‍ശം ചിത്രത്തെ മികവുറ്റതാക്കിയിരിക്കുന്നു.സുഗീതിന് കഴിവുകളുണ്ട്. ഭാവിയില്‍ ഇതിലും
നല്ല സിനിമകള്‍ സുഗീതില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഓരോ സീനിലും നൂറു ശതമാനം പരിപൂര്‍ണത നല്‍കുവാന്‍
നടത്തിയ കൂട്ടായ ശ്രമമാണ് സിനിമയുടെ വിജയ രഹസ്യമെന്നു തോന്നുന്നു.
സിനിമയില്‍ ഇല്ലാത്തത്.
സിനിമയില്‍ ലാലു അലക്സ് അവതരിപ്പിച്ച കഥാപാത്രമാണ്
ഗവിയിലെ റിട്ട. അധ്യാപകന്‍ വേണു മാഷ്.അദ്ദേഹം മകന്റെ ആകസ്മിക വേര്‍പാടില്‍ വിലപിക്കുന്നു.
തിയേറ്ററിനു പുറത്ത് ഞാന്‍ മറ്റൊരു കാഴ്ച്ച കണ്ടു.മകന്റെ വിജയത്തില്‍ അഭിമാനിക്കുന്ന ഒരു പിതാവിന്റെ ആനന്ദാശ്രുക്കള്‍ !
പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ ഏപ്രില്‍ ഒന്നാം തിയതി ഞായറാഴ്ച ഫസ്റ്റ് ഷോ കാണാന്‍ ഞാന്‍ കുടുംബസമേതം ചെന്നപ്പോള്‍ ജനപ്രളയം ! ചിത്രാഞ്ജലിയില്‍ റിലീസ് ചെയ്ത ഒരു ചിത്രവും ഇതു പോലെ ഹൌസ് ഫുള്‍ ആയിട്ടില്ല.ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പ്. തിരക്ക് കണ്ട് അംബരന്ന് ഞാന്‍ മടങ്ങാന്‍ ഒരുങ്ങി.
അപ്പോഴാണ് ആ കാഴ്ച്ച കണ്ടത്.റിട്ട. പ്രൊഫസര്‍ ഡോക്റ്റര്‍ ശ്രീ സുരാജ് ബാബു ഗേറ്റിനകത്ത് ഒരു കാര്‍ ചാരി നില്‍ക്കുന്നു.
അത് മറ്റാരുമല്ല. ‘ ഓര്‍ഡിനറി’ എന്ന സൂപ്പര്‍ സിനിമയുടെ സംവിധായകന്‍ സുഗീതിന്റെ പിതാവ് ! ഒരു പിതാവിന് ഇതില്പരം ഒരു ആനന്ദം അനുഭവിക്കാനുണ്ടൊ എന്നെനിക്ക് തോന്നിപ്പോയി.മകന്‍ ‘ അതി കേമന്‍ ‘ എന്നു കേള്‍ക്കുക, മകന്‍ സംവിധാനം ചെയ്ത സിനിമ കാണാന്‍ ജനം ഉത്സവ പ്പറംബിലേക്കെന്ന പോലെ ഒഴുകിയെത്തുക.ഈ കാഴ്ച്ച കണ്ടാല്‍ ഏത് പിതാവാണ് ആഹ്ലാദിക്കാത്തത് ! അന്ന് സിനിമ കാണാന്‍ കഴിഞ്ഞില്ലെങ്കിലും, സുഗീത് എന്ന പ്രതിഭാശാലിയായ സംവിധായകന്റെ സല്‍പ്പേരില്‍ സായൂജ്യമനുഭവിക്കുന്ന ഒരു പിതാവിന്റെ ആനന്ദക്കണ്ണീര്‍ നേരിട്ട് കണ്ടത് ഒരു അപൂര്‍വ കാഴ്ച്ചയായി ഞാന്‍ കരുതുന്നു