18 December, 2018

കേസരി


കേസരി എ.ബാലക‍ൃഷ്ണപിള്ള യുടെ ചരമദിനം ഡിസംബര്‍ 18.



അദ്ദേഹത്തെക്കുറിച്ച് ഒരു വിവരണം

'കേരളത്തിന്റെ സോക്രട്ടീസ് ' എന്നാണ് കേസരി എ.ബാലകൃഷ്ണപിള്ളയെ വി.ടി.ഭട്ടതിരിപ്പാട് വിശേഷിപ്പിച്ചത്.നവസാഹിത്യപ്രസ്ഥാനങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ കേസരിയെ പക്ഷെ വിദ്യാര്‍ഥികള്‍ വേണ്ടത്ര പരിചയപ്പെട്ടിട്ടില്ല. സ്ക്കൂള്‍ തല മലയാള പാഠപുസ്തകങ്ങളില്‍ കേസരിയുടെ സാഹിത്യ സംഭാവനകള്‍ കാര്യമായെടുത്തിട്ടില്ല. ഡിസംബര്‍ 18 അദ്ദേഹത്തിന്റെ ചരമദിനമാണ്. സാഹിത്യ തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ കേസരി എ ബാലകൃഷ്ണപിള്ളയുടെ ജീവിതവും അദ്ദേഹം കേരളീയ കലാ സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

കേസരിയെപ്പറ്റി മഹാന്മാര്‍
ബഷീര്‍ - മലയാള സാഹിത്യം പുതിയൊരു ആരോഗ്യകരമായ പാന്ഥാവിലേക്ക് തിരിച്ചു വിട്ട ചൂണ്ടു പലകയാണ് എ.ബാലകൃഷ്ണപിള്ള.

എം.പി.പോള്‍ - ബാലകൃഷ്ണപിള്ള ഇന്ന് കേരളത്തിന്റെ ഒരു ശക്തികേന്ദ്രമാണ്. ഇന്നത്തെ തലമുറ അറിയുന്നില്ല.പക്ഷെ ഭാവി ചരിത്രകാരന്മാര്‍ അറിയും.

കുറ്റിപ്പുഴ കൃഷ്ണപിള്ള – കേസരി ബാലകൃഷ്ണപിള്ളയുടെ നാം യോജിച്ചാലും ഇല്ലെങ്കിലും ചിരകാലമായി അദ്ദേഹം വളര്‍ത്തിക്കൊണ്ടു വന്ന സ്വതന്ത്രചിന്തയും ശാസ്ത്രീയ വീക്ഷണവും വിജ്ഞാന തൃഷ്ണയും കേരളീയര്‍ക്ക് എന്നെന്നും മാര്‍ഗ്ഗദര്‍ശനമായിരിക്കും.മലയാളത്തിന്റെ തലയായി അദ്ദേഹം സ്മരിക്കപ്പെടും.

വയലാര്‍ രാമവര്‍മ്മ - ( മാടവനപ്പമ്പിലെ ചിത , കവിത )

കേരളം മാടവനപ്പറമ്പില്‍ പുകയുന്നു
കേസരിയുടെ ചിതക്കരികില്‍ നിന്നു മൂകം
.............................................................
.............................................................
പെരുവാരത്തെത്താപസ്സാശ്രമമുറ്റ-
ത്തിരിക്കുമിരുപതാം നൂറ്റാണ്ടിന്‍ മോഹം കേട്ടു
ഒന്നടര്‍ത്തിയെടുത്തോട്ടെ നിന്‍ ചിതാഗ്നിയില്‍ നിന്നെന്‍
ചന്ദനത്തിരിക്കൊരു പൊന്‍മുത്തു കിരീടം ഞാന്‍.


അക്കിത്തം - ( കേസരി - കവിത )
തെളി മഞ്ഞുടുപ്പിട്ട നാകത്തെച്ചുംബിച്ചും
നിലകൊള്ളും സഹ്യന്റെ താഴ്വരയില്‍,
അറബിക്കടലിന്റെ കരയിലപ്പറവൂരി-
ലൊരു മുക്കിലൊരു മൂകമന്ദിരത്തില്‍
ഒരു കൊച്ചു ചാരുകസേരയിലൊരു നേര്‍ത്ത
നരരൂപം മലനാടേ, കണ്ടുവോ നീ ?
അഴകില്ല ചിത്തപ്രതാപമില്ലൊരു നേര്‍ത്ത
നരരൂപം മലനാടേ കണ്ടുവോ നീ ?

ജി.ശങ്കരക്കുറുപ്പ് - ( ധന്യമാനേത്രം ,കവിത )
കേരളത്തിലില്ലന്യനത്ര ദീപ്തമാം നേത്രം
കേസരിക്കല്ലാതെന്നും കേസരി ജയിക്കുന്നു.
അന്യതാരകളൊക്കെ മങ്ങിയാല്‍ മങ്ങിക്കോട്ടെ
ധന്യമാനേത്രം മാത്രമസ്തമിക്കില്ലെന്നാകില്‍.

പി .കുഞ്ഞിരാമന്‍ നായര്‍ ( പാതിരാ താരകം, കവിത )
ഏകാന്ത മൗനം ഭജിച്ചു കെടാവിള -
ക്കേന്തിയ പാതിരാ താരകമാകുന്നു നീ
പാടാത്തീ നീ വിശ്വസാഹിത്യ ദീപ്തിയെ
ത്തേടുവാന്‍ ജീവിതമര്‍പ്പണം ചെയ്തവന്‍.
സാധനാ വ്യോമ സഞ്ചാരിയാകും വിശ്വ
സാഹിത്യ വല്ലരീ കോരകമാണു നീ.


കേസരിയുടെ പുസ്തകങ്ങള്‍.

13 വിവര്‍ത്തന ഗ്രന്ഥങ്ങളടക്കം 41 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലാര്‍ഡ് കിച്ചനര്‍
പുരാതത്വ പ്രദീപം
അലക്സാണ്ടര്‍ മഹാന്‍
യുളിസസ് ഗ്രാന്റ്
രണ്ട് സാഹസിക യാത്രകള്‍
ഐതിഹ ദീപിക
സാന്ധില്യ
വിക്രമാദിത്യന്‍ ത്രിഭുവന മല്ലന്‍
ഹര്‍ഷ വര്‍ദ്ധനന്‍
കാമുകന്‍
കാര്‍മെന്‍
നവലോകം
പ്രേതങ്ങള്‍
രൂപ മഞ്ജരി
ഒരു സ്ത്രീയുടെ ജീവിതം
ഓമനകള്‍
ആപ്പിള്‍ പൂമൊട്ട്
നോവല്‍ പ്രസ്ഥാനങ്ങള്‍
മൂന്ന് ഹാസ്യകഥകള്‍
മോപ്പസാങ്ങിന്റെ ചെറുകഥകള്‍
സാഹിത്യ ഗവേഷണമാല
പ്രാചീന കേരള ചരിത്രഗവേഷണം
സാങ്കേതിക ഗ്രന്ഥ നിരൂപണങ്ങള്‍
ഒമ്പത് ഫ്രഞ്ച് കഥകള്‍
നാല് ഹാസ്യ കഥകള്‍
സാഹിത്യ വിമര്‍ശനങ്ങള്‍
ആദം ഉര്‍ബാസ്
കുറെക്കൂടി
എട്ട് പാശ്ചാത്യ കഥകള്‍
കേസരിയുടെ മുഖപ്രസംഗങ്ങള്‍
ചരിത്രത്തിന്റെ അടിവേരുകള്‍
കേസരിയുടെ സാഹിത്യ വിമര്‍ശനങ്ങള്‍
കേസരിയുടെ ലോകങ്ങള്‍
നവീന ചിത്രകല
ചരിത്ര പഠനങ്ങള്‍
Out line of proto historic chronology of Western Asia
കേസരിയുടെ ചരിത്രഗവേഷണങ്ങള്‍( നാല് വാള്യം)



കേസരിയുടെ ചിന്തകള്‍

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് അടിത്തറയിട്ടത് കേസരിയുടെ ചിന്തകളാണ്.മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.ഇബ്സണ്‍,മോപ്പസാങ്ങ് , ചെക്കോവ്, ബല്‍സാക്ക്, ലൂയിപിരാന്തലോ, വാസ്സര്‍മാന്‍, തുടങ്ങിയ പാശ്ചാത്യ സാഹിത്യകാരന്മാരുടെ നാടകങ്ങളും , കഥകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പാശ്ചാത്യ സാഹിത്യത്തെ മലയാളത്തിലേക്കാനയിച്ചു.

ചരിത്ര ഗവേഷണമായിരുന്നു കേസരി മുഖ്യമായും ചെയ്തത്.ലോക ജനതയെ കോര്‍ത്തിണക്കുന്ന ചങ്ങലയിലെ കണ്ണികളായ മനുഷ്യര്‍ ഒന്നു തന്നെയെന്ന് അദ്ദേഹം ഗവേഷണങ്ങളിലൂടെ സ്ഥാപിച്ചു.ചിത്രകലയിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു.ഇടക്കലിലെ ഗുഹാചിത്രങ്ങള്‍,അജന്ത ചിത്രങ്ങള്‍, കേരളീയ ധൂളി ചിത്രങ്ങള്‍, പാശ്ചാത്യ ചിത്രങ്ങള്‍ എന്നിവയെയൊക്കെപ്പറ്റി അദ്ദേഹം പഠനം നടത്തി.
ധശിക്ഷ നിറുത്തലാക്കണമെന്നും, സന്താന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

േസരി എന്ന പത്രാധിപര്‍
നിഷ് പക്ഷത, വസ്തുനിഷ്ഠത, വിശ്വാസ്യത, ധാര്‍മ്മികത ഇവയിലടിയുറച്ച് നിന്ന് കൊണ്ട് പത്രപ്രവര്‍ത്തനം നടത്തി.റീജന്റ് മഹാറാണിയേയും ദിവാനേയും നിശിതമായി വിമര്‍ശിച്ച് ലേഖനങ്ങളെഴുതി ഭരണകൂടത്തെ വിറപ്പിച്ചു.
1922 മെയ് 14 'സമദര്‍ശി' പത്രത്തിന്റെ പത്രാധിപര്‍
1930 ജൂണ്‍ 4 സ്വന്തം പത്രം 'പ്രബോധകന്‍ ' തുടങ്ങി
1930 സെപ്തംബര്‍10 പത്രത്തിന്റെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി
1930 സെപ്തംബര്‍ 18 'കേസരി' പത്രം തുടങ്ങി.
സര്‍ക്കാരിന്റെ ശിക്ഷാനടപടികളും,കടവുംം താങ്ങാനാവാതെ 'കേസരി ' പത്രം നിറുത്തുകയും 1936 ല്‍ ശാരദ പ്രസ്സ് വിറ്റ് പറവൂര്‍ക്ക് താമസം മാറ്റുകയും ചെയ്തു.

കേസരിയുടെ കുടുംബവിശേഷം

1889 ഏപ്രില്‍ 13ന് തിരുവനന്തപുരം , തമ്പാന്നൂര്‍ പുളിക്കല്‍ മേലെ വീട്ടില്‍ ജനനം
പിതാവ് : മൂവാറ്റുപുഴ വടക്കുംഞ്ചേരി അകത്തൂട്ട് മഠത്തില്‍ ദാമോദരന്‍.തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സംസ്കൃതാധ്യാപകനായിരുന്നു.
മാതാവ് : തിരുവിതാംകൂര്‍ അലനാട്ട് വീട്ടില്‍ പാര്‍വതയമ്മ.
1917 ഏപ്രില്‍ 18 ന് വടക്കന്‍ പറവൂര്‍ വയല്‍വീട് മഠത്തില്‍ ചെല്ലമ്മ എന്ന ഗൗരിയമ്മയെ വിവാഹം കഴിച്ചു.
ആദ്യമകള്‍ ശാരദ 1918 ഫെബ്രുവരി 21 ന് ജനിച്ചു. എട്ടാം വയസ്സില്‍ മരിച്ചു.
രണ്ടാമത്തെ മകള്‍ മുപ്പതാം ദിവസം മരിച്ചു.
മക്കളുടെ മരണവും ,ശാരദ പ്രസ്സ് പൂട്ടിയതും തുടര്‍ന്നുണ്ടായ ദാരിദ്ര്യവും അദ്ദേഹത്തെ കടുത്ത ദു:ഖത്തിലാഴ്ത്തി.തിരുവനന്തപുരത്തുനിന്നും പറവൂരിലെ മാടവനപറമ്പിലേക്ക് താമസം മാറ്റിയ അദ്ദേഹം വര്‍ഷങ്ങളോളം വീട്ടില്‍ നിന്ന് പോലും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടി.
തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ കേസരിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെങ്കിലും ആരുടെയുംഔദാര്യം സ്വീകരിക്കാന്‍ സന്നദ്ധനല്ല എന്നറിയിക്കുകയാണ് ചെയ്തത്.ഐക്യകേരള മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി സാഹിത്യ അക്കാദമിയിലേക്ക് കേസരിയുടെ പുസ്തകങ്ങള്‍ ഏറ്റെടുക്കുകയും പ്രതിഫലമായി 5000 രൂപ നല്‍കുകയും ചെയ്തപ്പോള്‍ ആദ്ദേഹമത് സ്വീകരിച്ചു.
1960 ഡിസംബര്‍ 18ന് കേസരി എ.ബാലകൃഷ്ണപിള്ള അന്തരിച്ചു.



വിദ്യാഭ്യാസം :
വഞ്ചിയൂര്‍ എല്‍.പി.സ്ക്കൂള്‍, കൊല്ലം ഹൈസ്ക്കൂള്‍, മഹാരാജാസ് സ്ക്കൂള്‍ എന്നിവിടങ്ങളില്‍ സ്ക്കൂള്‍ പഠനം.
1908 ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം ക്ളാസ്സോടെ ജയം.
1913 – മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം.
1909 മുതല്‍ 1917 വരെ തിരുവനന്തപുരം വിമന്‍സ് കോളജ് തിരു. മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകന്‍.
1917 -1922 അഭിഭാഷകന്‍.
അഭിഭാഷക വൃത്തി ധാര്‍മ്മികതക്ക് നിരക്കുന്നതല്ലെന്ന് കണ്ട് നിറുത്തി.

കേസരി സദസ്സ്
1930 കളില്‍ ശാരദ പ്രസ്സില്‍ ഒത്തുകൂടിയിരുന്ന എഴുത്തുകാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കൂട്ടായ്മയാണ് കേസരി സദസ്സ്.തകഴി, പട്ടം താണുപിള്ള, .വി,കൃഷ്ണപിള്ള , കെ..ദാമോദരമേനോന്‍, എന്‍.എന്‍.ഇളയത്, ബോധേശ്വരന്‍, സി.നാരായണപിള്ള തുടങ്ങിയവരായിരുന്നു കേസരി സദസ്സില്‍ ഒത്തു കൂടിയിരുന്നത്.

കേസരി സ്മാരകങ്ങള്‍

കേസരി സ്മൃതി മണ്ഡപം ,പറവൂര്‍
കേസരി മ്യൂസിയം ,പറവൂര്‍
കേസരി ബാലകൃഷ്ണപിള്ള കോളജ് - പറവൂര്‍
കേസരി സ്മാരക മന്ദിരം - തിരുവനന്തപുരം
കേസരി ബാലകൃഷ്ണപിള്ള ടൗണ്‍ ഹാള്‍ - പറവൂര്‍
കേസരി സ്മാരക വായനശാല – പൂയപ്പിള്ളി/

പറവൂര്‍ കേസരി മ്യൂസിയത്തില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കി എഴുതിയത് : എം.എന്‍.സന്തോഷ്

04 December, 2018

കഥ തെരുവ് മാജിക്ക്



തെരുവ് മാജിക്ക്


എം.എന്‍.സന്തോഷ്


9946132439


താക്കോല്‍ നഷ്ടപ്പെട്ടു എന്ന് തന്നെയാണ് കരുതിയത്.വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് , പോകാന്‍ കഴിയുമെന്ന പ്രതീക്ഷയും അസ്തമിച്ചിരുന്നു.റിലയന്‍സ് ഫ്രഷില്‍ നിന്നിറങ്ങി ഇരു ചക്രവാഹനം സ്റ്റാര്‍ട്ട് ചെയ്യാനാകാതെ താക്കോല്‍ പരതി പരവശനായി നിന്ന ആ നിമിഷങ്ങളിലാണ് അവന്റെ വരവ്.

പണ്ട് എസ്.എസ്.അരയ യു.പി.സ്ക്കൂളിലെ സഹപാഠി.പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച്ചയായിരുന്നു അത്.എമ്മനെ കണ്ടിട്ട് കാലം കുറെയായല്ലോ എന്ന് പറഞ്ഞ്
അരികിലെത്തി അവന്‍ ആശ്ലേഷിച്ചു.
തങ്കപ്പന്‍ കുട്ടി.പഴയ തങ്കപ്പന്‍ കുട്ടിയല്ല.ഭംഗിയുള്ള ഖാദി കുര്‍ത്തയും, പാന്‍റ്സും. വിലയേറിയതെന്ന് തോന്നിക്കുന്ന ഷൂ. തലമുടിയും താടിയും നരച്ചുവെങ്കിലും സുമുഖന്‍ തന്നെ !സംസാരവും പ്രകടനവും ഊര്‍ജ്ജസ്വലം.
ആഹ്ളാദത്തിന്റെയും ,നൊമ്പരത്തിന്റെയും മായാത്ത പാടുകള്‍ വരച്ചിട്ടുകൊണ്ട് ഗ്രീഷ്മവും വസന്തവും വര്‍ഷവും എത്രയോ കടന്ന് പോയിരിക്കുന്നു എന്ന് അപ്പോള്‍ ഓര്‍ത്തു .ചെറായി പൂരവും , മഞ്ഞ് മാതാ പള്ളി പെരുന്നാളും , കൂടിച്ചരലുകളുടെ ആനന്ദം പ്രസരിപ്പിക്കുന്ന ആഘോഷങ്ങളായിരുന്നു.സ്വരുക്കൂട്ടിയതൊക്കെയും കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഒഴുകിപ്പോകുമ്പോള്‍ പ്രാണന്‍ മാത്രം മുറുകെപ്പിടിച്ച് നീന്തി മഹാ പ്രളയത്തില്‍ നിന്നും കര പറ്റിയതിന്റെ മുറിപ്പാടുകള്‍. കാലഗണനക്ക് പുതിയൊരു തിരുശേഷിപ്പു മായിരിക്കുന്നു.
മുഖം കണ്ടാല്‍ തിരിച്ചറിയാന്‍ ഒരു പാടുമില്ലെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞ് ചിരിച്ചു.
ഏഴാം ക്ളാസ്സ് കഴിഞ്ഞപ്പോള്‍ പഠിപ്പ് നിര്‍ത്തി തന്റെ വഴിക്ക് പോയെന്ന് തങ്കപ്പന്‍കുട്ടി.
പട്ടാളകുപ്പായമിട്ട് രാജ്യത്തിന്റെ കാവലാളായി.പിന്നെ പ്രവാസ ജീവിതം.
പേരില്‍ അവനൊരു പ്രൊഫഷണല്‍ ടച്ച് വരുത്തി.പ്രൊഫസര്‍ തങ്കരാജ് പള്ളിപ്പുറം. ഫേമ്സ് മജീഷ്യന്‍.അത് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു.
ക്ളാസ്സില്‍ ചിരിക്ക് വകയൊരുക്കിയിരുന്ന തങ്കപ്പന്‍കുട്ടിയുടെ എന്തെല്ലാം ട്രിക്കുകള്‍.
എന്റെ അലൂമിനിയം പുസ്തക പെട്ടിയിലെ ഗ്ളോബ് ഇന്‍സ്ട്രമെന്റ് ബോക്സില്‍ നിന്നും കോമ്പസ് കണക്ക് പിരീഡ് അപ്രത്യക്ഷമാകുന്ന വിദ്യ അന്ന് നീ പലവട്ടം കാണിച്ചിട്ടുണ്ട്.
തങ്കപ്പന്‍കുട്ടി അത് ശരി വെച്ചു.
വിശക്കുന്ന നേരങ്ങളില്‍ പിള്ളേരുടെ ചോറു പാത്രത്തില്‍ നിന്നും ചോറും കറികളും കട്ട് തിന്നിട്ടുണ്ട്.
മുത്തശ്ശി തരുന്ന എട്ടണ തുട്ടുമായി ഇലാസ്റ്റിക്ക് കെട്ടി മുറുക്കിയ പുസ്തകകെട്ട് തോളിലേറ്റ് രാവിലെ സ്ക്കൂളിലേക്ക് .ഇന്റര്‍വെല്ലിന് മണിയടിക്കുമ്പോള്‍ കുട്ടപ്പന്‍ പാപ്പന്റെ ചായക്കടയില്‍ നിന്നും ഉണ്ടന്‍പൊരി വാങ്ങി തിന്നും. അതിലൊരു പങ്ക് കൂട്ടുകാര്‍ക്ക് വീതം വെക്കും.തങ്കപ്പന്‍കുട്ടി വിദ്യാലയ സ്മരണകളുടെ ചുരുളുകള്‍ പൊടിതട്ടി നിവര്‍ത്തി.

ഹേമയുടെ ഡ്രോയിങ്ങ് പുസ്തകം എന്റെ പെട്ടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മല്ലിക ടീച്ചര്‍ എന്റെ പച്ച നിറമുള്ള ട്രൗസറിന്റെ മൂട്ടില്‍ പട പട അടിച്ചത് അന്ന് നിന്റെ ഒരു മഹാ മന്ത്രവാദത്തിന്റെ ഫലമാണല്ലോ.

ഹ്രസ്വ നേരത്തിനിടയില്‍ പള്ളിക്കൂടം കഥകള്‍ കുറച്ചേറെ പറഞ്ഞു.
എമ്മന്‍ പരവശനായിരിക്കുന്നല്ലോ നീ. എന്താണ് പരതിക്കൊണ്ടിരിക്കുന്നത് ?”
തങ്കപ്പന്‍ കുട്ടി ചോദിച്ചു.
ഒരു പക്ഷെ അവന്‍ കുറെ നേരമായി എന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നിരിക്കാം.
വണ്ടിയുടെ താക്കോല്‍ കാണാതായെന്ന വിവരം പറഞ്ഞപ്പോള്‍ വിഷമിക്കേണ്ടന്ന് പറഞ്ഞ് അവന്‍ എന്നെ സമാധാനിപ്പിച്ചു.
ഫോര്‍ എവ് രി പ്രോബ്ളം ദേര്‍ വില്‍ ബി എ സൊലൂഷന്‍. ആര്‍ യു എ മാത്ത്സ് ടീച്ചര്‍? റിട്ടയേര്‍ഡ്? ആം ഐ റൈറ്റ് ?”
"റിയലി.”
കണക്ക് മാഷമ്മാര്‍ക്ക് ഇങ്ങനെ ചില ഓര്‍മ്മ പിശകുകളുണ്ടാകുമെന്നും, ഹോം വര്‍ക്ക് ചെയ്യാന്‍ മറന്ന് ക്ളാസ്സില്‍ വന്ന് പിള്ളേര്‍ക്ക് കനത്ത പണിഷ് മെന്റ് കൊടുത്തതിന്റെ ശാപമാണിതെന്നും പറഞ്ഞ് തങ്കപ്പന്‍ കുട്ടി പൊട്ടിച്ചിരിച്ചു.
തങ്കപ്പന്‍കുട്ടി കീശയില്‍ നിന്നും ഒരു തൂവാല എടുത്തു.അന്തരീക്ഷത്തില്‍ രണ്ട് വട്ടം വീശി.വിരലുകള്‍ കൊണ്ട് മാന്ത്രിക വിക്ഷേപങ്ങള്‍.പ്രൊഫസര്‍ തങ്കരാജ് പള്ളിപ്പുറം തെരുവില്‍ ഇന്ദ്രജാലത്തിന്റെ ചെപ്പ് തുറക്കുന്നു.
"മൂന്ന് പ്രാവശ്യം പറയൂ.അമ്പ്രകടമ്പ്ര, അമ്പ്രകടമ്പ്ര, അമ്പ്രകടമ്പ്ര, ”
ആ മന്ത്രം ഞാന്‍‌ മൂന്ന് പ്രാവശ്യം ഉരുവിട്ടു.
റെഡി ജാം ആന്റ് ജീറോ.”
എന്റെ ഇടത് കരത്തിലേക്കവന്‍ വിരല്‍ ചൂണ്ടി.മോതിര വിരലില്‍ താക്കോല്‍ കിടക്കുന്നത് കണ്ട് ഞാന്‍ അത്ഭുതം പൂണ്ട് എന്തോരു മാജിക്കെടാ എന്ന് വണ്ടറടിച്ച് നില്‍ക്കുമ്പോള്‍ തങ്കപ്പന്‍കുട്ടി പറഞ്ഞു.
മാജിക്കല്ലെടാ.ജസ്റ്റ് ആന്‍ ഇല്ല്യുഷന്‍. കണ്‍കെട്ട്.അത് തന്നെ.”
നീ തങ്കപ്പന്‍കുട്ടിയല്ലെടാ, പൊന്നപ്പന്‍ തനി പൊന്നപ്പന്‍ എന്ന ജനാര്‍ദ്ദന ‍ഡയലോഗ് പറ‍ഞ്ഞ് അവനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനാണ് എനിക്ക് അപ്പോള്‍ തോന്നിയത്.
തങ്കപ്പന്‍കുട്ടിയോട് ഒരുപാട് നന്ദി പറഞ്ഞ് വീട്ടിലേക്ക് വരണമെന്ന് ക്ഷണിച്ചു. ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അവന്റെ ഒരു ചോദ്യം.
ഒരു ലിറ്റര്‍ പെട്രോളിന് വില നൂറ് രൂപയോടടുക്കുന്ന ഇക്കാലത്ത് ബൈക്ക് മുതലിക്കുമോടാ?ബൈക്ക് മാറ്റി നിനക്ക് ഒരു കഴുതപ്പുറത്ത് സഞ്ചരിച്ച് കൂടെ?”
ഇനിയത്തെ സ്റ്റൈല്‍ അതായിരിക്കുമെന്ന് പറഞ്ഞ് അവന്‍ ചിരിക്കുന്നത് കണ്ടപ്പോള്‍ ഭയചകിതനായ ഞാന്‍ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു.പ്രൊഫസര്‍ തങ്കരാജ് പള്ളിപ്പുറം തൂവാല വീശുന്നു. വിരലുകളാല്‍ മാന്ത്രിക വിക്ഷേപങ്ങള്‍.
റെഡി ജാം ആന്റ് ജീറോ !”
വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ഞാന്‍ പണിപ്പെട്ടു. എനിക്ക് ചുറ്റും ജനം കൂടുന്നത് കൗതുകമാവുന്നു. അവര്‍ ചിരിക്കുന്നു.
നീ പൊന്നപ്പനല്ല, പണ്ടത്തെ തങ്കപ്പന്‍കുട്ടി തന്നെയാണെടാ എന്നെനിക്ക് ഗതികെട്ട് പറയേണ്ടി വന്നു.

കഥ




പപ്പേട്ടന്റെ ആ ദിവസം

എം.എന്‍.സന്തോഷ്

9946132439

തുള്ളിക്കൊരുകുടം പെയ്യുന്ന ഒരു സന്ധ്യക്കാണ് പപ്പേട്ടന്‍ വീട്ടിലേക്ക് കയറി വന്നത്.ഇറക്കമുള്ള കുപ്പായത്തിന്റെ കീശയില്‍ നിന്നും തൂവാലയെടുത്ത്, ശിരസ്സില്‍ പതിച്ച വെള്ളം തുവര്‍ത്തി നനഞ്ഞ് നില്‍ക്കുന്ന പപ്പേട്ടനെക്കണ്ട് അരുന്ധതി ടീച്ചര്‍ അമ്പരുന്നു.
തുണി സഞ്ചി തോളില്‍ നിന്നെടുത്ത് മടിയില്‍ വെച്ച് , ദിവാന്‍ കോട്ടിന്റെ ഒരറ്റത്ത് അയാളിരുന്നു.പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുളള വരവ്. ഹാ ! ഈ അനുജത്തിയെ തേടി ഇപ്പോഴെങ്കിലുമെത്തിയല്ലോ പ്രശസ്തനായ പത്മരാജന്‍ എന്ന പപ്പേട്ടന്‍.
അച്ഛന്റെ അന്ത്യാഭിലാഷമായിരുന്നു മോനെയൊന്ന് കാണണമെന്ന്.അമ്മ പലവട്ടം കത്തയച്ചു. ആളെ വിട്ടു.വന്നില്ലല്ലോ അന്ന് .ഉറ്റവരെ ഉപേക്ഷിച്ചും നാടും വീടും ്യജിച്ചും പ്രശസ്തിയിലേക്കുള്ള പാച്ചിലായിരുന്നു.ഒടുവില്‍ ചിതാഗ്നി പകരാനെങ്കിലും എത്തണേയെന്ന് അമ്മ മനമുരുകി പ്രാര്‍ത്ഥിച്ചു.അന്ന് എന്തൊരഹന്തയായിരുന്നു.പ്രശസ്തിയുടെ, പണത്തിന്റെ,പകയുടെ.....

ഒരു പ്രദേശം മുഴുവനുമുള്ള ഭൂസ്വത്ത്.സ്വന്തം കെട്ടിടങ്ങള്‍. നാട്ടുകാരുടെ പ്രിയങ്കരനായ കേശവന്‍ മാഷിന് ഒരു പലചരക്ക് കടയുമുണ്ടായിരുന്നു നാല്‍ക്കവലയില്‍.കോളജില്‍ പഠിച്ചിരുന്ന ചേട്ടനപ്പോള്‍ ലൈബ്രറി പ്രവര്‍ത്തനവും പ്രസംഗവുമായി നാട് ചുറ്റി നടന്നപ്പോള്‍ അച്ഛന് വേവലാതിയായിരുന്നു. മോനെ ഡോക്ടറാക്കണം .അച്ഛന് അതായിരുന്നു ആശയെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

സ്ക്കൂള്‍ പഠിപ്പ് കാലത്ത് താന്‍ കവിതകളെഴുതിയിരുന്ന കാര്യം അരുന്ധതി ടീച്ചറോര്‍ത്തു. അച്ഛന്റെ പലചരക്ക് കടയിലെ അരികഥച്ചാക്കിന് മേലിരുന്ന് കുഞ്ഞ് അരുന്ധതി കവിതകളെഴുതി . കടയിലെ റാഫേലേട്ടന്‍ നല്‍കുന്ന തുണ്ട് കടലാസ്സുകളില്‍ കവിതകള്‍ നിറഞ്ഞു. പൂക്കളും, പൂമ്പാറ്റകളും മാത്രമല്ല മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കുഞ്ഞരുന്ധതിയുടെ ഭാവനയില്‍ നിന്നും കുഞ്ഞലകളുയര്‍ത്തി കാവ്യകല്ലോലങ്ങളായൊഴുകി. കപ്പലണ്ടികേക്കും , പൊരിച്ചുണ്ടയും നല്‍കി അരുന്ധതിയുടെ കവിതാ ചാതുരിയെ റാഫേലേട്ടന്‍ പോഷിപ്പിച്ചു.

വീട്ട് വളപ്പിലെ മാവിന്റെ തൂശാന്‍ കൊമ്പത്ത് അച്ഛന്‍ കാണാതെ ഒളിവില്‍ പാര്‍ത്തിരുന്ന് പപ്പേട്ടന്‍ പരീക്ഷക്ക് പഠിച്ചു. മൊന്തയില്‍ അമ്മ തന്നയക്കുന്ന ചൂടന്‍ ചായയും, പലഹാരങ്ങളും കുഞ്ഞനുജത്തി മാവില്‍ വലിഞ്ഞ് കയറി മുകളിലെത്തിച്ച് ട്ടന്റെ പട്ടിണിയകറ്റാന്‍ പണിപ്പെട്ടു.
വീട്ട് വളപ്പിലെ വാകമരക്കൊമ്പില്‍ കുയില്‍ മെല്ലെ മെല്ലെ ശ്രുതി താഴ്ത്തുമ്പോള്‍ വയല്‍ വരമ്പിനപ്പുറത്ത് മേലേടത്ത് മനയിലെ രഞ്ജിനി ചേച്ചിയുടെ വയലിനില്‍ തന്ത്രികളുണരും.
പ്പോള്‍ പപ്പേട്ടന്‍ പാഠപുസ്തകം അടച്ച് വെക്കും.നോട്ടു പുസ്തകത്തില്‍ നിന്നും താളുകള്‍ ചീന്തിയെടുത്ത് പേന പിടിച്ചിരിക്കുന്നതും, വയലിനില്‍ നിന്നുതിരുന്ന രാഗത്തിനൊപ്പം മൂളുന്നതും എഴുതുന്നതും കാണാം. വയലിനില്‍ പാട്ട് തീരുമ്പോള്‍ പപ്പേട്ടന്റെ ഴുത്തും തീര്‍ന്നിട്ടുണ്ടാകും.
കടലാസ്സ് മടക്കി ജനത വായന ശാലയില്‍നിന്നും വായിക്കാനെടുത്ത പുസ്‍തകത്തില്‍ ഒളിപ്പിച്ച്
വെച്ച് തന്നെ പതുക്കെ വിളിച്ച് , ആരതിക്കുട്ടി, ഈ ലൈബ്രറി രഞ്ജിനിക്ക് കൊടുത്തിട്ട് വരു എന്ന് പറയും.
ഒരു ദിവസം സ്ക്കൂളില്‍ നിന്നും വരും വഴി പലചരക്ക് കടക്കാരന്‍ റാഫേല്‍ അരുന്ധതിക്ക് ഒരു പുസ്തകം സമ്മാനിച്ചു.ഒരു പുത്തന്‍ പുസ്തകം. നിറയെ കവിതകള്‍.പത്മരാജന്റെ കവിതകള്‍ എന്ന് പുസ്തക പേര്.അരുന്ധതി കവിതകള്‍ ഒന്നൊന്നായി വായിച്ചു. അരിമണി കൊറിച്ച് ചാക്കിന്‍ മുകളിലിരുന്ന് വെറുതേ സമയം കളയുമ്പോള്‍ എഴുതിപപ്പേട്ടന്റെ ആ ദിവസംയ വരികള്‍. അതേ പാട്ടുകള്‍.അരുന്ധതി പാദാദികേശം വിറകൊണ്ടു.പുസ്തകത്തിന്റെ പുറം ചട്ടയില്‍ പപ്പേട്ടന്റെ പടം. പുസ്തകം ചുരുട്ടി റാഫേലിന്റെ മുഖത്തേക്ക് ആഞ്ഞെറിയുമ്പോള്‍ അരുന്ധതി കരഞ്ഞു.
എടാ, റപ്പായി നിന്നെപ്പിന്നെ കണ്ടോളാമെടാ.”
ആരതിക്കുട്ടീ, , കവിതയുണ്ടായിട്ട് കാര്യമില്ല മോളെ . ഇതിന് പിടിപാട് വേണം. പപ്പനെക്കണ്ട്പഠിക്ക് .മോള് നോക്കിക്കോ , പത്മരാജന്‍ ഈ നാട്ടിലെ വലിയ കവിയാകും.റാഫേല്‍ പിന്നെയും ചിരിച്ചു..
    അരുന്ധതി പിന്നെ ആരും കാണാതെ എഴുതി. എഴുതി എഴുതി ഒരു നോട്ട് പുസ്തകം നിറഞ്ഞു.പഠിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാ മതി എന്ന് പറയുന്ന അച്ഛന്‍ കവിത പുസ്തകം കണ്ടാല്‍ ശകാരിക്കും.ചെലപ്പോ കീറീം കളയും.കവിതകള്‍ എഴുതിയ പുസ്തകം സൂക്ഷിക്കാന്‍ സുരക്ഷിതമായ ഇടം രഞ്ജിനി ചേച്ചിയാണ്.
  • തന്റെ കവിതകളോട് പ്രിയമായിരുന്നു രഞ്ജിനി ചേച്ചിക്ക. ആ വരികള്‍ വയലിന്‍ വായിച്ച് രഞ്ജിനി ചേച്ചി പാടുമായിരുന്നു.
  • "പപ്പേട്ടനെ പോലെ നിനക്കും ഒരു കവിത പുസ്തകമിറക്കിക്കൂടെ ആരതി ?
  • വേണ്ട . അച്ഛനെ പിണക്കണ്ട.പുസ്തകമിറക്കല്‍ അത്രക്ക് വെല്യ കാര്യോന്ന്വല്ല.”
  • അച്ഛന്റെ ഹിതം നോക്കാതെ പപ്പേട്ടന്‍ പാട്ടുകള്‍ എഴുതി.. വാരികകളിലൂടെയും കാവ്യകൃതികളിൂടെയും പത്മരാജനെ നാടറിഞ്ഞു.

മഴ തോര്‍ന്നിട്ടില്ല.മഴയോടൊപ്പം ആഞ്ഞ് വീശിയ കാറ്റില്‍ മുറ്റത്തെ മാവിന്റെ ശിഖരങ്ങള്‍ പിളര്‍ന്ന് വീഴുന്നു.
പപ്പേട്ടാ നോ സെന്റിമെന്റെസ് . അച്ഛനുമമ്മക്കും സ്നേഹമായിരുന്നു പപ്പേട്ടനോട്. മരിക്കും വരെ. അവര്‍ സന്തോഷിക്കുകയാവും ഈ വളര്‍ച്ചയില്‍ . .”
നിന്റെ കവിതയില്‍ നിന്നാണല്ലോ എന്റെ തുടക്കം.പിന്നെ കുറെ എഴുതി.പുസ്തകങ്ങളായി. പ്രശസ്തിയായി.പക്ഷെ അത് പറയാനല്ല ഞാന്‍ വന്നത്. “

ഒരു മഹാപ്രളയവും കഴിഞ്ഞു. പുണ്യപാപങ്ങളെല്ലാം കഴുകി തുടച്ച് പൊയ്ക്കഴിഞ്ഞു.ഇനിയെങ്കിലും ജനിച്ച മണ്ണിലൂടെ പകല്‍വെട്ടത്തില്‍ ഒന്ന് നടന്നു കൂടെ പപ്പേട്ടാ?”​​
രഞ്ജിനിയുടെ കൈ പിടിച്ച് നാട് വിട്ട ആ ദിവസം അരുന്ധതിയെ കണ്ടിട്ടാണ് പോയത്.. ഓര്‍ക്കുന്നുണ്ടോ?അന്ന് രണ്ട് വളകളും മാലയും ഊരി എന്റെ കീശയിലിട്ട് കൊണ്ട് നീ പറഞ്ഞു.ഇത് എന്റെ സ്വന്തം ഏടത്തിയാണ് .നോക്കിക്കോണം എന്ന്.”


നിങ്ങള്‍ പോയി.അച്ഛന്‍ എന്നെ മുറിയില്‍ അടച്ചിട്ടു.തല്ലി. ചത്തില്ലെന്ന് മാത്രം.പിന്നെയൊന്നും പപ്പേട്ടനറിഞ്ഞിട്ടില്ല. ”
വീടിന് ഞാനുണ്ടാക്കിയ നാണക്കേടുകള്‍. തറവാട് കുളം തോണ്ടിയത്. കഥകള്‍ ഇനിയുമുണ്ടാകും അരുന്ധതിക്ക് പറയാന്‍ അല്ലേ? ”
അയാള്‍ തിടുക്കത്തില്‍ എഴുന്നേറ്റു.
എവിടെ നിന്റെ മോള്? മാമന്‍ വന്നിരുന്നെന്ന് അവളോട് പറയണം.”
സഞ്ചിയില്‍ നിന്നും ഒരു കൂട് ബിസ്ക്കറ്റും ഒരു പുസ്തകമെടുത്ത് ടീപ്പോയില്‍ വെച്ചിട്ട് മുറിയില്‍ നിന്നിറങ്ങി കുടയെടുത്ത് നിവര്‍ത്തി ഇരുട്ടില്‍ പെയ്യുന്ന മഴയിലൂടെ പത്മരാജന്‍ നടന്നകന്നു.
അച്ചടി മഷിയുടെ മണം മാറാത്ത ആ പുസ്തകം അരുന്ധതി കൈയിലെടുത്തു.
അരുന്ധതിയുടെ കവിതകള്‍.”
പൂമുഖപ്പടിയിലിരുന്ന് മഴക്കാഴ്ച കാണുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം പുസ്തക ചട്ടയില്‍.

അരുന്ധതി താളുകള്‍ ഓരോന്നായി മറിച്ചു.താളുകളില്‍ മഴ ചൊരിയുന്നു.മഴയോടൊപ്പം വയലിനിന്റെ സംഗീതവും പെയ്യുന്നു.കൊയ്ത്ത് കഴിഞ്ഞ പാടത്തിനപ്പുറത്ത് നിന്നും ഒരു ഗായിക പാടുന്നു.....