04 December, 2018

കഥ




പപ്പേട്ടന്റെ ആ ദിവസം

എം.എന്‍.സന്തോഷ്

9946132439

തുള്ളിക്കൊരുകുടം പെയ്യുന്ന ഒരു സന്ധ്യക്കാണ് പപ്പേട്ടന്‍ വീട്ടിലേക്ക് കയറി വന്നത്.ഇറക്കമുള്ള കുപ്പായത്തിന്റെ കീശയില്‍ നിന്നും തൂവാലയെടുത്ത്, ശിരസ്സില്‍ പതിച്ച വെള്ളം തുവര്‍ത്തി നനഞ്ഞ് നില്‍ക്കുന്ന പപ്പേട്ടനെക്കണ്ട് അരുന്ധതി ടീച്ചര്‍ അമ്പരുന്നു.
തുണി സഞ്ചി തോളില്‍ നിന്നെടുത്ത് മടിയില്‍ വെച്ച് , ദിവാന്‍ കോട്ടിന്റെ ഒരറ്റത്ത് അയാളിരുന്നു.പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുളള വരവ്. ഹാ ! ഈ അനുജത്തിയെ തേടി ഇപ്പോഴെങ്കിലുമെത്തിയല്ലോ പ്രശസ്തനായ പത്മരാജന്‍ എന്ന പപ്പേട്ടന്‍.
അച്ഛന്റെ അന്ത്യാഭിലാഷമായിരുന്നു മോനെയൊന്ന് കാണണമെന്ന്.അമ്മ പലവട്ടം കത്തയച്ചു. ആളെ വിട്ടു.വന്നില്ലല്ലോ അന്ന് .ഉറ്റവരെ ഉപേക്ഷിച്ചും നാടും വീടും ്യജിച്ചും പ്രശസ്തിയിലേക്കുള്ള പാച്ചിലായിരുന്നു.ഒടുവില്‍ ചിതാഗ്നി പകരാനെങ്കിലും എത്തണേയെന്ന് അമ്മ മനമുരുകി പ്രാര്‍ത്ഥിച്ചു.അന്ന് എന്തൊരഹന്തയായിരുന്നു.പ്രശസ്തിയുടെ, പണത്തിന്റെ,പകയുടെ.....

ഒരു പ്രദേശം മുഴുവനുമുള്ള ഭൂസ്വത്ത്.സ്വന്തം കെട്ടിടങ്ങള്‍. നാട്ടുകാരുടെ പ്രിയങ്കരനായ കേശവന്‍ മാഷിന് ഒരു പലചരക്ക് കടയുമുണ്ടായിരുന്നു നാല്‍ക്കവലയില്‍.കോളജില്‍ പഠിച്ചിരുന്ന ചേട്ടനപ്പോള്‍ ലൈബ്രറി പ്രവര്‍ത്തനവും പ്രസംഗവുമായി നാട് ചുറ്റി നടന്നപ്പോള്‍ അച്ഛന് വേവലാതിയായിരുന്നു. മോനെ ഡോക്ടറാക്കണം .അച്ഛന് അതായിരുന്നു ആശയെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

സ്ക്കൂള്‍ പഠിപ്പ് കാലത്ത് താന്‍ കവിതകളെഴുതിയിരുന്ന കാര്യം അരുന്ധതി ടീച്ചറോര്‍ത്തു. അച്ഛന്റെ പലചരക്ക് കടയിലെ അരികഥച്ചാക്കിന് മേലിരുന്ന് കുഞ്ഞ് അരുന്ധതി കവിതകളെഴുതി . കടയിലെ റാഫേലേട്ടന്‍ നല്‍കുന്ന തുണ്ട് കടലാസ്സുകളില്‍ കവിതകള്‍ നിറഞ്ഞു. പൂക്കളും, പൂമ്പാറ്റകളും മാത്രമല്ല മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കുഞ്ഞരുന്ധതിയുടെ ഭാവനയില്‍ നിന്നും കുഞ്ഞലകളുയര്‍ത്തി കാവ്യകല്ലോലങ്ങളായൊഴുകി. കപ്പലണ്ടികേക്കും , പൊരിച്ചുണ്ടയും നല്‍കി അരുന്ധതിയുടെ കവിതാ ചാതുരിയെ റാഫേലേട്ടന്‍ പോഷിപ്പിച്ചു.

വീട്ട് വളപ്പിലെ മാവിന്റെ തൂശാന്‍ കൊമ്പത്ത് അച്ഛന്‍ കാണാതെ ഒളിവില്‍ പാര്‍ത്തിരുന്ന് പപ്പേട്ടന്‍ പരീക്ഷക്ക് പഠിച്ചു. മൊന്തയില്‍ അമ്മ തന്നയക്കുന്ന ചൂടന്‍ ചായയും, പലഹാരങ്ങളും കുഞ്ഞനുജത്തി മാവില്‍ വലിഞ്ഞ് കയറി മുകളിലെത്തിച്ച് ട്ടന്റെ പട്ടിണിയകറ്റാന്‍ പണിപ്പെട്ടു.
വീട്ട് വളപ്പിലെ വാകമരക്കൊമ്പില്‍ കുയില്‍ മെല്ലെ മെല്ലെ ശ്രുതി താഴ്ത്തുമ്പോള്‍ വയല്‍ വരമ്പിനപ്പുറത്ത് മേലേടത്ത് മനയിലെ രഞ്ജിനി ചേച്ചിയുടെ വയലിനില്‍ തന്ത്രികളുണരും.
പ്പോള്‍ പപ്പേട്ടന്‍ പാഠപുസ്തകം അടച്ച് വെക്കും.നോട്ടു പുസ്തകത്തില്‍ നിന്നും താളുകള്‍ ചീന്തിയെടുത്ത് പേന പിടിച്ചിരിക്കുന്നതും, വയലിനില്‍ നിന്നുതിരുന്ന രാഗത്തിനൊപ്പം മൂളുന്നതും എഴുതുന്നതും കാണാം. വയലിനില്‍ പാട്ട് തീരുമ്പോള്‍ പപ്പേട്ടന്റെ ഴുത്തും തീര്‍ന്നിട്ടുണ്ടാകും.
കടലാസ്സ് മടക്കി ജനത വായന ശാലയില്‍നിന്നും വായിക്കാനെടുത്ത പുസ്‍തകത്തില്‍ ഒളിപ്പിച്ച്
വെച്ച് തന്നെ പതുക്കെ വിളിച്ച് , ആരതിക്കുട്ടി, ഈ ലൈബ്രറി രഞ്ജിനിക്ക് കൊടുത്തിട്ട് വരു എന്ന് പറയും.
ഒരു ദിവസം സ്ക്കൂളില്‍ നിന്നും വരും വഴി പലചരക്ക് കടക്കാരന്‍ റാഫേല്‍ അരുന്ധതിക്ക് ഒരു പുസ്തകം സമ്മാനിച്ചു.ഒരു പുത്തന്‍ പുസ്തകം. നിറയെ കവിതകള്‍.പത്മരാജന്റെ കവിതകള്‍ എന്ന് പുസ്തക പേര്.അരുന്ധതി കവിതകള്‍ ഒന്നൊന്നായി വായിച്ചു. അരിമണി കൊറിച്ച് ചാക്കിന്‍ മുകളിലിരുന്ന് വെറുതേ സമയം കളയുമ്പോള്‍ എഴുതിപപ്പേട്ടന്റെ ആ ദിവസംയ വരികള്‍. അതേ പാട്ടുകള്‍.അരുന്ധതി പാദാദികേശം വിറകൊണ്ടു.പുസ്തകത്തിന്റെ പുറം ചട്ടയില്‍ പപ്പേട്ടന്റെ പടം. പുസ്തകം ചുരുട്ടി റാഫേലിന്റെ മുഖത്തേക്ക് ആഞ്ഞെറിയുമ്പോള്‍ അരുന്ധതി കരഞ്ഞു.
എടാ, റപ്പായി നിന്നെപ്പിന്നെ കണ്ടോളാമെടാ.”
ആരതിക്കുട്ടീ, , കവിതയുണ്ടായിട്ട് കാര്യമില്ല മോളെ . ഇതിന് പിടിപാട് വേണം. പപ്പനെക്കണ്ട്പഠിക്ക് .മോള് നോക്കിക്കോ , പത്മരാജന്‍ ഈ നാട്ടിലെ വലിയ കവിയാകും.റാഫേല്‍ പിന്നെയും ചിരിച്ചു..
    അരുന്ധതി പിന്നെ ആരും കാണാതെ എഴുതി. എഴുതി എഴുതി ഒരു നോട്ട് പുസ്തകം നിറഞ്ഞു.പഠിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാ മതി എന്ന് പറയുന്ന അച്ഛന്‍ കവിത പുസ്തകം കണ്ടാല്‍ ശകാരിക്കും.ചെലപ്പോ കീറീം കളയും.കവിതകള്‍ എഴുതിയ പുസ്തകം സൂക്ഷിക്കാന്‍ സുരക്ഷിതമായ ഇടം രഞ്ജിനി ചേച്ചിയാണ്.
  • തന്റെ കവിതകളോട് പ്രിയമായിരുന്നു രഞ്ജിനി ചേച്ചിക്ക. ആ വരികള്‍ വയലിന്‍ വായിച്ച് രഞ്ജിനി ചേച്ചി പാടുമായിരുന്നു.
  • "പപ്പേട്ടനെ പോലെ നിനക്കും ഒരു കവിത പുസ്തകമിറക്കിക്കൂടെ ആരതി ?
  • വേണ്ട . അച്ഛനെ പിണക്കണ്ട.പുസ്തകമിറക്കല്‍ അത്രക്ക് വെല്യ കാര്യോന്ന്വല്ല.”
  • അച്ഛന്റെ ഹിതം നോക്കാതെ പപ്പേട്ടന്‍ പാട്ടുകള്‍ എഴുതി.. വാരികകളിലൂടെയും കാവ്യകൃതികളിൂടെയും പത്മരാജനെ നാടറിഞ്ഞു.

മഴ തോര്‍ന്നിട്ടില്ല.മഴയോടൊപ്പം ആഞ്ഞ് വീശിയ കാറ്റില്‍ മുറ്റത്തെ മാവിന്റെ ശിഖരങ്ങള്‍ പിളര്‍ന്ന് വീഴുന്നു.
പപ്പേട്ടാ നോ സെന്റിമെന്റെസ് . അച്ഛനുമമ്മക്കും സ്നേഹമായിരുന്നു പപ്പേട്ടനോട്. മരിക്കും വരെ. അവര്‍ സന്തോഷിക്കുകയാവും ഈ വളര്‍ച്ചയില്‍ . .”
നിന്റെ കവിതയില്‍ നിന്നാണല്ലോ എന്റെ തുടക്കം.പിന്നെ കുറെ എഴുതി.പുസ്തകങ്ങളായി. പ്രശസ്തിയായി.പക്ഷെ അത് പറയാനല്ല ഞാന്‍ വന്നത്. “

ഒരു മഹാപ്രളയവും കഴിഞ്ഞു. പുണ്യപാപങ്ങളെല്ലാം കഴുകി തുടച്ച് പൊയ്ക്കഴിഞ്ഞു.ഇനിയെങ്കിലും ജനിച്ച മണ്ണിലൂടെ പകല്‍വെട്ടത്തില്‍ ഒന്ന് നടന്നു കൂടെ പപ്പേട്ടാ?”​​
രഞ്ജിനിയുടെ കൈ പിടിച്ച് നാട് വിട്ട ആ ദിവസം അരുന്ധതിയെ കണ്ടിട്ടാണ് പോയത്.. ഓര്‍ക്കുന്നുണ്ടോ?അന്ന് രണ്ട് വളകളും മാലയും ഊരി എന്റെ കീശയിലിട്ട് കൊണ്ട് നീ പറഞ്ഞു.ഇത് എന്റെ സ്വന്തം ഏടത്തിയാണ് .നോക്കിക്കോണം എന്ന്.”


നിങ്ങള്‍ പോയി.അച്ഛന്‍ എന്നെ മുറിയില്‍ അടച്ചിട്ടു.തല്ലി. ചത്തില്ലെന്ന് മാത്രം.പിന്നെയൊന്നും പപ്പേട്ടനറിഞ്ഞിട്ടില്ല. ”
വീടിന് ഞാനുണ്ടാക്കിയ നാണക്കേടുകള്‍. തറവാട് കുളം തോണ്ടിയത്. കഥകള്‍ ഇനിയുമുണ്ടാകും അരുന്ധതിക്ക് പറയാന്‍ അല്ലേ? ”
അയാള്‍ തിടുക്കത്തില്‍ എഴുന്നേറ്റു.
എവിടെ നിന്റെ മോള്? മാമന്‍ വന്നിരുന്നെന്ന് അവളോട് പറയണം.”
സഞ്ചിയില്‍ നിന്നും ഒരു കൂട് ബിസ്ക്കറ്റും ഒരു പുസ്തകമെടുത്ത് ടീപ്പോയില്‍ വെച്ചിട്ട് മുറിയില്‍ നിന്നിറങ്ങി കുടയെടുത്ത് നിവര്‍ത്തി ഇരുട്ടില്‍ പെയ്യുന്ന മഴയിലൂടെ പത്മരാജന്‍ നടന്നകന്നു.
അച്ചടി മഷിയുടെ മണം മാറാത്ത ആ പുസ്തകം അരുന്ധതി കൈയിലെടുത്തു.
അരുന്ധതിയുടെ കവിതകള്‍.”
പൂമുഖപ്പടിയിലിരുന്ന് മഴക്കാഴ്ച കാണുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം പുസ്തക ചട്ടയില്‍.

അരുന്ധതി താളുകള്‍ ഓരോന്നായി മറിച്ചു.താളുകളില്‍ മഴ ചൊരിയുന്നു.മഴയോടൊപ്പം വയലിനിന്റെ സംഗീതവും പെയ്യുന്നു.കൊയ്ത്ത് കഴിഞ്ഞ പാടത്തിനപ്പുറത്ത് നിന്നും ഒരു ഗായിക പാടുന്നു.....


No comments:

Post a Comment