29 August, 2012

ഓര്‍മ്മയിലെ ഓണം






കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നാണ് പഴമൊഴി.തോരാ മഴ പെയ്യുന്ന രാപകലുകള്‍.കഷ്ടപ്പാടുകളുടെ കറുത്ത തിരശ്ശീല മാറി ചിങ്ങ വെയില്‍ തെളിയുമ്പോഴുള്ള ആളുകളുടെ ആഹ്ളാദം ഒന്നു വേറെ തന്നെയായിരുന്നു.പറമ്പില്‍ തുമ്പയും , മുക്കുറ്റിയും , കാക്കപ്പൂവും തിരി നീട്ടും. അവ സൂക്ഷമതയോടെ പറിച്ച് ഇലക്കുമ്പിളില്‍ നിറക്കാന്‍ കുട്ടികള്‍ ഇറങ്ങും. ചാണകം മെഴുകിയ മുറ്റത്ത് ഓരോ ദിവസവും ഓരോ തരം പൂക്കളങ്ങള്‍. ചെത്തിയും, ചെമ്പരത്തിയും , നന്ത്യാര്‍വട്ടവും പൂക്കളങ്ങളില്‍ ഇടംപിടിക്കും.


ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്നിറങ്ങുന്നത് ആഹ്ളാദതിമിര്‍പ്പോടെയാണ്. കിട്ടാന്‍ പോകുന്ന ഓണക്കോടി, ഓണസ്സദ്യ, പൂക്കളം പലതരം കളികള്‍ എന്നിവയെ ക്കുറിച്ചുള്ള ആവേശമായിരിക്കും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുന്‍പേ ഓണക്കോടി എടുത്ത് തയ്ക്കാന്‍ കൊടുക്കും. പിന്നെ അത് തയ്ച്ച് കിട്ടാന്‍ തയ്യല്‍ക്കാരന്റെ അടുത്ത് കാത്തിരിപ്പാണ്. പുതിയ ഷര്‍ട്ടും, നിക്കറും ധരിച്ച് കൊണ്ടാണ് ഓണസദ്യ കഴിക്കാനിരിക്കുന്നത്. വീട്ടില്‍ വറുത്ത ഉപ്പേരിയുടെയും , ശര്‍ക്കരപുരട്ടിയുടെയും സ്വാദ് ഇന്നും നാവിലൂറുന്നു.ഓണസദ്യ ഒരുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങുന്ന , സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പിത്തരുന്ന മുത്തശ്ശിയും, വലിയമ്മയും. ഓണക്കോടി വാങ്ങിത്തരുന്ന അച്ചന്‍. കഴിഞ്ഞുപോയ ഓണത്തെപ്പറ്റിയുള്ള സ്മരണകളില്‍ അവരുടെ പ്രിയ മുഖങ്ങളും തെളിഞ്ഞു വരുന്നു.


ഓണസ്സദ്യ കഴിഞ്ഞ് വീട്ട് മുറ്റത്ത് ഓരോ കളികള്‍ തുടങ്ങിയിട്ടുണ്ടാവും. അപ്പോഴാണ് എവിടെ നിന്നോ ഓണക്കളിയുടെ ഒച്ച കേള്‍ക്കുന്നത്. പിന്നെ തോടും, പാലവും ചാടി അവിടെക്ക് ഒരു ഓട്ടമാണ്.ഓണക്കളിക്കാര്‍ ഒരു വീട്ടുമുറ്റത്ത് ഒത്ത് ചേര്‍ന്ന് കളി തുടങ്ങിയിട്ടുണ്ടാവും.കളി പാതിരാ വരെ നീളും.കളിക്കാര്‍ ഇടക്ക് കട്ടന്‍ ചായ കഴിക്കും. ചായ ഒരു പാത്രത്തില്‍ കളിവട്ടത്തിന് നടുവില്‍ വെച്ചിരിക്കും.പല പല പാട്ടുകള്‍ പാടി വ്യത്യസ്ത ചുവടുകള്‍ വെച്ച് കളിക്കുന്നത് കാണാന്‍ ആളുകള്‍ ചുററും കൂടി നില്‍ക്കും. രാത്രിയില്‍ പെട്രോമാക്സിന്റെ വെട്ടത്തിലാണ് കളി നടക്കുന്നത്. അന്ന് വൈദ്യുതി ഇല്ല.


ഓണക്കളിക്ക് പേര് കേട്ട ചില ആളുകള്‍ അന്ന് നാട്ടിലുണ്ടായിരുന്നു. അവര്‍ പാടി കളിക്കാറുള്ള പാട്ടുകള്‍ ഇന്നും മനസ്സില്‍ തെളിയുന്നു.പുരാണവും, വടക്കന്‍ പാട്ടുകളും , കാണികളെ ചിരിപ്പിക്കുന്ന രസികന്‍ പാട്ടുകളും അവര്‍ പാടും.ഓര്‍മ്മയില്‍ തെളിയുന്ന ചില പാട്ടുകള്‍ ഇതാ.


ഒന്നാം മല കേറി പോയെന്റെ അടെല്ലാം

ആടിനെത്തെടി ഞാന്‍ ദൂരെ നടക്കുമ്പോള്‍

കാട്ടിലെ കാട്ടാളന്‍ ചോദ്യം ചെയ്ത് എന്നോട്

നിന്നുടെ ആടിന് എന്തെല്ലാം അടയാളം


പ്രധാന കളിക്കാരന്‍ ഓരോ വരിയും പാടും. മറ്റു കളിക്കാര്‍ തിത്തിതാരാ തിത്തിത്തൈ എന്നു വായ്ത്താരി പാടും.


മോതിരത്തിന് കല്ലു വെച്ച നുണ പറയാം കൂട്ടരെ

ഇട വഴി തിങ്ങി രണ്ട് ഈച്ച ചത്തു

ഈച്ചടെ ചിറകു മുട്ടി കപ്പലു മുങ്ങി

കൊച്ചീലൊരച്ചിക്കു മീശ വന്നു

എന്നിങ്ങനെ ആളുകളെ ചിരിപ്പിക്കുന്ന പാട്ട്.


നെല്ലു കുത്തണതെങ്ങനെയെടി

മോതിരക്കുറത്തി

നെല്ലു കുത്തണതിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

കയറു പിരിക്കണതെങ്ങനെയെടി

മോതിരക്കുറത്തി

കയറു പിരിക്കണതിങ്ങങനെ പിന്നിങ്ങനെ പിന്നിങ്ങനെ

ഇതൊരു ചോദ്യോത്തര രീതിയിലുള്ള പാട്ടാണ്.ആംഗ്യവും , അഭിനയവുമൊക്കെയുണ്ട്.

തമ്പിച്ചേട്ടന്‍ ശ്രുതിമധുരമായി പാടിക്കളിക്കുന്ന ഒരു പാട്ട് ഇന്നും കാതില്‍ മുഴങ്ങുന്നു.

സംഗീതം പെയ്യാത്തതെന്തേ പെയ്യാത്തതെന്തേ

കാടിന്റെ പൊന്‍ മകളേ , പൊന്നോല പൈങ്കിളിയേ

ഓണക്കളിക്ക് പേര് കേട്ട തമ്പിച്ചേട്ടനും , നാരായണന്‍ ചേട്ടനും കാലയവനികക്കുള്ളില്‍ മറഞ്ഞു.


പണ്ട് സിനിമ കാണുന്നത് ഓണത്തിനും, ഉല്‍സവത്തിനും മാത്രമാണ്.ചെറായി വിക്ടറി ടാക്കീസില്‍ ഓണം പ്രമാണിച്ച് നല്ല സിനിമ വന്നിട്ടുണ്ടാവും.റിലീസായിട്ട് ഒരു കൊല്ലമെങ്കിലുമായ സിനിമകളാണ് അന്ന് കൗതുകത്തോടെ കണ്ടിരുന്നത് എന്നോര്‍ക്കുമ്പോള്‍ ഇന്ന് ചമ്മല്‍.

ഇന്ന് ഓണത്തിന് ടിവി യില്‍ സിനിമകളുടെ പൂരമാണ്.ഇന്ന് ടിവി യാണ് ഓണാഘോഷമൊരുക്കുന്നത്.

. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും എവിടെപ്പോയൊളിച്ചു ? ആറുമാസപ്പൂവ് ഉണ്ടായിരുന്നു.

ആറുമാസം കൊണ്ടാണ് പൂവ് വളര്‍ച്ച പൂര്‍ത്തിയാവുന്നത്. ഓണക്കാലത്ത് ചെടിക്ക് മുകളില്‍ ഈ പൂവ് കിരീടം വെച്ച് നില്‍പ്പുണ്ടാവും. ഇന്നതിനെ കാണാനേയില്ല.

ഓണക്കളി ഇന്നില്ല. പൂക്കളം മല്‍സരക്കളമായി. പൂക്കള്‍ തമിഴ് നാട്ടുകാര്‍ കിറ്റുകളിലാക്കിത്തരും.ഓണസ്സദ്യ കാറ്ററിങ്ങ്കാര്‍ ഒരുക്കിത്തരും. ഓണക്കളിയുടെ കഥ കഴിഞ്ഞു.കമ്പ്യൂട്ടര്‍ ലോകത്തിലെ ഇന്നത്തെ കുട്ടികളുടെ അടുത്ത തലമുറ എങ്ങനെയാവും ഓണം ആഘോഷിക്കുക?



മാവേലി നാടു വാണിരുന്ന കാലത്തെക്കുറിച്ചുള്ള മധുര സ്മരണകളയവിറക്കുകയാണ് മലയാളി ഓണനാളുകളില്‍, അല്ലേ ? ശരിയായിരിക്കാം . പക്ഷെ , എന്റെ മനസ്സില്‍ മാവേലി വാണിരുന്ന ഒരു കാലമുണ്ട്. മധുരിക്കുന്ന ഒരു ബാല്യകാലം. ആ കാലത്തിലേക്ക് എന്റെ മനസ്സ് ഒരു സഞ്ചാരം നടത്തുകയാണ് ഓണനാളുകളില്‍.ഓരോ മനുഷ്യനും കൊതിക്കുന്ന തിരിച്ചു വരാത്ത ഒരു നല്ല കാലത്തിലേക്കുള്ള യാത്ര. ഇത്തരം ആഘോഷങ്ങളാണ് , മനുഷ്യജീവിതത്തിലെ പ്രയാണത്തിനിടയിലെ ഇന്ധനങ്ങളാവുന്നത്.

18 August, 2012

പള്ളുരുത്തി വെളി മൈതാനം ഒരു മഴക്കാലക്കാഴ്ച്ച

15 August, 2012

പള്ളിപ്പുറം കോട്ട ( PALLIPPURAM FORT)









കഥ



സ്വാതന്ത്ര്യ ദിനം



പാരതന്ത്ര്യത്തിന്റെയും , തിന്മയുടെയും കമ്പിയഴികള്‍ ഭേദിച്ച് സത്യത്തിന്റെയും , സ്വാതന്ത്ര്യത്തിന്റെയും അനന്തവിഹായസ്സില്‍ പാറിപ്പറക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് നേതാവ് പ്രസംഗം അവസാനിപ്പിച്ചത്.സമ്മാന വിതരണവും , പായസംവിളമ്പലും നടത്തി പ്രാതല്‍ കഴിക്കാന്‍ കാര്‍ വീട്ടിലേക്ക് വിട്ടു.കാറിന്റെ ഡോര്‍ തുറന്ന് വീടിന്റെ മുറ്റത്ത് കാല്‍ കുത്തിയ ഉടന്‍ ഒരു വിളി.
ശുംഭന്‍,........ ശുംഭന്‍"
നേതാവ് ഞെട്ടി.
പഞ്ചലോഹ കൂട്ടിലെ , വര്‍ത്തമാനം പറയുന്ന പച്ചതത്തയെ നോക്കി നേതാവ് കണ്ണുരുട്ടി.
"ഞാന്‍ പറയാറുള്ള വാക്കുകള്‍ തന്നെ എന്നെ നോക്കി അലക്കിക്കോ. ഉണ്ട ചോറിന് നന്ദി കാണിക്കാത്ത വര്‍ഗ്ഗം!"
ടിവിയിലെ ലൈവ് ചര്‍ച്ചകള്‍ കണ്ടും, കേട്ടും തത്തയുടെ ശബ്ദതാരാവലി സമ്പന്നമായിട്ടുണ്ട്.ഒരു വാര്‍ത്താ ചാനലിലെ ന്യൂസ് റീഡറെപ്പോലെയാണ് ഇപ്പോള്‍ തത്തയുടെ ഇരിപ്പും , തല ചരിച്ചുള്ള നോട്ടവും!
"തീറ്റ കിട്ടിയില്ല....വിശക്കുന്നു"
 "അഹങ്കാരി.”
നേതാവിന് ദ്വേഷ്യം ഇരച്ചു കയറി.ഇനി മിണ്ടിപ്പോകരുതെന്ന് തത്തയെ വിരട്ടി.
ഉടനെ തത്തയുടെ ചോദ്യം.
മാധ്യമക്കാര് വരുമ്പോ ഞാന്‍ മറ്റേക്കാര്യം പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ?”
ഏതു കാര്യം?” നേതാവ് സംഭ്രമത്തോടെ കണ്ണു മിഴിച്ചു.
കുട്ടപ്പനെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുത്ത കാര്യം"
അതു ശരി , അപ്പോ നീ അതും കേട്ടു ! വാര്‍ത്താ വായനക്കാരുടെ ഏതു കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്കും അതിസമര്‍ത്ഥമായി ഉത്തരം പറയാറുള്ള നേതാവ് തത്തയുടെ ഈ ചോദ്യത്തിനും ചിരിച്ചു കൊണ്ട് തന്നെ ഉത്തരം കൊടുത്തു.
ക്വട്ടേഷന്‍ ഇല്ലാതെ തന്നെ നേതാവ് കാര്യം നടപ്പാക്കി.
തത്തമ്മ ആകാശനീലിമയിലേക്ക് പറന്നുയര്‍ന്നു!



09 August, 2012

എന്റെ സ്കൂള്‍ ഡയറി 12


എന്റെ സ്കൂള്‍ ഡയറി 
പൊന്നന് സ്നേഹപൂര്‍വം











നിത്യ ജീവിതത്തില്‍ നാം നിരവധി വ്യക്തികളുമായി ഇടപെടാറുണ്ട്. നിത്യ ജീവിതത്തില്‍ നാം നിരവധി വ്യക്തികളുമായി ഇടപെടാറുണ്ട്.സഞ്ചാരത്തിനിടയില്‍ ചിലരെ പരിചയപ്പെടാറുണ്ട്.അവരെയോക്കെ പിന്നീടൊരിക്കലും കാണാനിടയായി എന്നു വരില്ല. അതുകൊണ്ട് തന്നെ അവരെ ഉടനെ മറന്നു പോകും.തൊഴിലിടങ്ങളില്‍ നമുക്ക് ധാരാളം സുഹൃത്തുക്കളുണ്ടാവും.നമ്മള്‍ സ്നേഹിക്കുന്ന , നമ്മളെ സ്നേഹിക്കുന്ന ഏതാനം ചിലര്‍. അവരില്‍ ചിലര്‍, നമ്മുടെ ജീവിതത്തെ , നമ്മുടെ തൊഴിലിനെ , സ്വഭാവത്തെ , ശീലങ്ങളെ ഒക്കെ ചൈതന്യവത്താക്കുന്ന പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്നുവെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയിട്ടില്ലേ ?

26 വര്‍ഷം സേവനം നടത്തി സീനിയര്‍ ക്ളര്‍ക്ക് ആയി 2012 ജൂലായ് 31 ന് ശ്രീ വി. .പൊന്നപ്പന്‍ പിരിഞ്ഞപ്പോഴാണ് ഇങ്ങനെ ചിന്തിച്ചുപോയത്.ശ്രീ പൊന്നപ്പന്‍ എന്നോട് ഇടപെടുന്ന രീതികളും , അദ്ദേഹത്തിന്റെ ശീലങ്ങളും പരിശോധിക്കുമ്പോള്‍ , ഒരു കാര്യം ഞാന്‍ അലോചിച്ചിട്ടുണ്ട്. ശ്രീ പൊന്നപ്പന്‍ എന്റെ ആരാണ് ? എന്റെ സഹോദരനാണോ സ്വന്തമോ, ബന്ധുവോ ആണോ ? അയല്‍ക്കാരനാണോ ? സഹപാഠിയാണോ ? അതോ വെറും സഹപ്രവര്‍ത്തകന്‍ മാത്രമാണോ ?
ചിലപ്പോള്‍ തോന്നും ഇതെല്ലാമാണെന്ന് ! അതാണ് പൊന്നപ്പന്റെ സ്വഭാവ വൈശിഷ്ട്യം ! പെരുമാററത്തില്‍ ഇങ്ങനെയൊരു മായാജാലം സൃഷ്ടിക്കാന്‍ കഴിയുന്ന അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശ്രീ പൊന്നപ്പന്‍.
ഞാന്‍ അദ്ദേഹത്തെ പരിചയപ്പട്ടിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞിരീക്കുന്നു.1986 ല്‍ ഞാന്‍ HSA
ആയി ഒരു ലീവ് വേക്കന്‍സിയില്‍ ബോയ്സ് ഹൈസ്ക്കൂളില്‍ എത്തുമ്പോള്‍ പൊന്നപ്പന്‍ GHS ല്‍ പ്യൂണ്‍ ആയി ചേര്‍ന്നിട്ടുണ്ട്. സുമുഖനായിരുന്നു അയാള്‍. സദാ പ്രസന്നമായ മുഖഭാവം . കാര്യപ്രാപ്ത്തിയും , പ്രസരിപ്പും അന്നത്തേതു പോലെ ഇന്നുമുണ്ട് .
എന്റെ സമപ്രായം , അല്ലെങ്കില്‍ എന്നെക്കാളും ഇളയത് എന്നാണ് എനിക്ക് തോന്നിച്ചിരുന്നത്.കാഴ്ച്ചയില്‍ യുവത്വം ഇന്നും സൂക്ഷിക്കുന്നു.
ലീവ് വേക്കന്‍സിയില്‍ ശമ്പളമില്ലാതെ ഒമ്പതു മാസം ഞാന്‍ തുടര്‍ന്നു.നിയമനം അംഗീകരിക്കപ്പെട്ടിരുന്നില്ല. 1987 ഡ്സംബര്‍ 14 ന് ഞാന്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. സ്ക്കൂള്‍ മാനേജര്‍ തന്നതാണെന്ന് പറഞ്ഞ് പൊന്നപ്പന്‍ എനിക്ക് ഒരു കത്ത് കൊണ്ട് വന്ന് തന്നു. ഞാന്‍ കവര്‍ തുറന്ന് മാനേജറുടെ കത്ത് വായിച്ചു. അവിടെ ജോലിചെയ്യുന്ന ചില അദ്ധ്യാപകരുടെ നിയമനങ്ങള്‍ പുനര്‍വിന്യച്ചിരിക്കുന്ന കാര്യങ്ങളാണ് ആദ്യം പറഞ്ഞിരിക്കുന്നത്. എന്റെ പേര് സൂചിപ്പിച്ചിരിക്കുന്ന വരികളില്‍ എന്റെ കണ്ണ് പതിഞ്ഞു. “ You are releived from your duties …...” എന്ന് തുടങ്ങുന്ന ഒരു വാചകം. അതില്‍ 43 claimant എന്നും 51(A) claimant എന്നുമൊക്കെ എഴുതിയിട്ടുണ്ടായിരുന്നു. ഈ നിയമങ്ങളെക്കുറിച്ചൊന്നും എനിക്ക് പിടിപാടുണ്ടായിരുന്നില്ല. പക്ഷെ ഒരു കാര്യം മനസ്സിലായി. പിറ്റേ ദിവസം മുതല്‍ സ്ക്കൂളില്‍ എനിക്ക് ജോലിയില്ല ! എന്റെ കണ്ണില്‍ ഇരുട്ട് കയറി.........
ഞാന്‍ പൊന്നപ്പനെ നോക്കി. കാണാനില്ല !



ഞാന്‍ കത്ത് വായിച്ച് സ്തംഭിച്ചിരിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്നു ശ്രീ എം. പി. മോഹനന്‍ മാസ്റ്ററും , ശ്രീ പി.കെ.ബാബുരാജേന്ദ്രന്‍ മാസ്റ്ററും . മോഹനന്‍ മാസ്റ്ററ്‍ എന്റെ കൈയില്‍ നിന്നും കത്ത് വാങ്ങി വായിച്ചു.

ഇതൊക്കെ പതിവാണ് . ഞങ്ങള്‍ക്കും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് . ഈ സ്ഥാപനമായതുകൊണ്ട് പേടിക്കാനില്ല , ഇനിയും ഒഴിവ് വരും . ജോലി കിട്ടും" എന്നൊക്കെപ്പറഞ്ഞ് ആശ്വസിപ്പിച്ചു.

നാലിന് ബെല്ലടിച്ചപ്പോള്‍ തോള്‍ സഞ്ചിയും തൂക്കി ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി.ഓഫിസിന് മുന്നിലെത്തിയപ്പോള്‍ വാതില്‍ക്കല്‍ പൊന്നപ്പന്‍ നില്‍ക്കുന്നു , ഭവ്യതയോടെ എന്നെ കാത്തെന്ന പോലെ .അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. വളരെ വിനീതമായി എന്നോട് സംസാരിച്ചു.

മാഷ് വരുന്നതും നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. എന്നോടൊന്നും തോന്നരുത്.ഞാന്‍ കത്ത് തന്ന് പോന്ന് കളഞ്ഞത് വേറെയൊന്നും കൊണ്ടല്ല. മാഷിന്റെ പ്രയാസം കാണാന്‍ പറ്റില്ല. അതാണ് കാര്യം.”

എന്റെ ഔദ്യോഗിക ജീവിതത്തിലെ ഈ സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല.
സഹജീവികളോട് സ്നേഹവും, കാരുണ്യവും ഇതുപോലെ പ്രകടിപ്പിക്കുന്ന ദൈവികമായ ചില ഗുണങ്ങള്‍ പൊന്നപ്പനുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്ക് പൊന്നപ്പന്‍ വില കല്‍പ്പിക്കുന്നു. അദ്ദേഹം ആദരണീയനാകുന്നത് അങ്ങനെയാണ്.

നമുക്ക് ഗ്രേഡും, പി.എഫുമൊക്കെ ശരിയാക്കിത്തരുക എന്നത് ഒരു ക്ളര്‍ക്കിന്റെ കര്‍ത്തവ്യമാണെന്നായിരിക്കും നാം വ്യാഖ്യാനിക്കുക. പക്ഷെ അതിനുമപ്പുറം , ഒരു മന്ദഹാസത്തോടെ , മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു മുഖഭാവത്തോടെ ആ സേവനം നടത്തിക്കിട്ടുമ്പോഴാണ് നമുക്ക് ആനന്ദമുണ്ടാകുന്നത്, നമുക്ക് അനുഭവയോഗ്യമാവുന്നത്. അത്തരം ഒരു ഹൃദയാലുവായിരുന്നു പൊന്നപ്പന്‍.
അദ്ദേഹത്തിന് ഹൃദയം നിറ‍ഞ്ഞ ആശംസകള്‍ !