23 May, 2021

വി ഡി

 


വി ഡി സതീശന്‍


സതിയും ഈശനും വാഴുന്നൊരീ

പെരുവാരത്തെ കോവിലിന്‍

തിരുനടയില്‍ നിന്നുമായനന്ത -

പുരിയില്‍ വിളങ്ങുമാ

മണിമന്ദിരത്തിലേക്കിതാ

പറവൂരിനു പ്രിയനൊരാള്‍

'പ്രതിപക്ഷ പ്രധാനി'യായ് വരുന്നിതാ.

പ്രതീതന്‍, പ്രത്യുല്‍പ്പന്ന മതിയവന്‍

വിദ്യാവിലാസിതന്‍, വീര്യവാന്‍,

വി ഡി സതീശന്‍, വിശാരദന്‍ !

വിളങ്ങണമങ്ങൊരാ കോവിലില്‍ ,

വിശ്രാന്തി വേണ്ടിനി, വിസ്മയിക്ക കേരളം.

'പുനര്‍ജ്ജനി'ക്കട്ടെ സമസ്തവും,

സപ്തകര്‍മ്മങ്ങളാല്‍ സന്തതം !


എം.എന്‍.സന്തോഷ്

പറവൂര്‍

15 May, 2021

പെരുവാരനാഥാ

പെരുവാരനാഥാ


 

 

 

 

 

 

സര്‍വ ചരാചര രക്ഷകനേ 

                           
 പ‍ഞ്ചമഹാ ഭൂത പാലകനേ

ശ്രീ പരമേശ്വരന്‍

ത്രൈലോക പാലകന്‍

പരിവാരങ്ങളോടൊത്ത് വാഴുന്നിടം.


ഓം മഹാ ദേവാ, ശ്രീ മഹാ ദേവാ,

പെരുവാര നാഥാ കൈ തൊഴുന്നേൻ.


തൃക്കോവിലില്‍ ശിവകാന്ത

ശ്രീപാര്‍വ്വതി

കന്നിമൂലയില്‍ ഗണാധിപന്‍

ഏകദന്തന്‍

അന്നപൂര്‍ണ്ണേശ്വരി

പരമാത്മസ്വരൂപിണി

പരിവാരങ്ങളോടൊത്ത് വാഴുന്നിടം.


ശക്തിയും, മുക്തിയും കൈവരുത്തീടണേ

പെരുവാരം അമരാപുരിയാക്കണേ.


ഓം മഹാ ദേവാ, ശ്രീ മഹാ ദേവാ,

പെരുവാര നാഥാ കൈ തൊഴുന്നേൻ.


മന്നത്ത് ശിവാത്മജന്‍

മയില്‍ വാഹനന്‍

തിരുനടയില്‍ നേര്‍ക്ക് നേര്‍ കോവിലുകള്‍

ചന്ദ്രകലാധരന്‍

താരകാസുരാഹരന്‍

പരിവാരങ്ങളോടൊത്ത് വാഴുന്നിടം.


കദനപ്പെരുംങ്കടല്‍ കടത്തീടണേ

മഹാമാരികളേശാതെ കാത്തീടണേ

സദാശൂല പാലകാ

സര്‍വ്വ സംഹാരകാ

ആധിയും വ്യാധിയും ഹരിച്ചീടണേ


ഓം മഹാ ദേവാ, ശ്രീ മഹാ ദേവാ,

പെരുവാര നാഥാ കൈ തൊഴുന്നേൻ.

 

എം.എന്‍.സന്തോഷ്

 

 


05 May, 2021

ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നോ ?

 

 "അനുകമ്പയാകുന്ന മധുരം കൊണ്ട് നിറഞ്ഞതായിരിക്കണം മനുഷ്യ 

മനസ്സ്"     - ചട്ടമ്പി സ്വാമികള്‍

 

 

ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നോ ?



അറിവ് പരസ്പരം പങ്കുവെക്കുന്നവരെ ഗുരുവെന്നും ശിഷ്യനെന്നും വിവക്ഷിക്കപ്പെടമോ ? ചരിത്രത്തില്‍ അങ്ങനെയുള്ള ചര്‍ച്ചക്ക് ഇടം നേടിയിട്ടുള്ള രണ്ട് ചരിത്രപുരുഷന്മാരില്‍ ഗുരുസ്ഥാനീയനെന്ന് വിവക്ഷിക്കപ്പെടുന്ന ഒരു മഹാത്മാവിന്റെ സമാധി ദിനമാണിന്ന് , മെയ് 5. കേരളത്തിലെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക ചിന്തകള്‍ക്ക് തിരി കൊളുത്തിയ ചട്ടമ്പി സ്വാമികളാണ് ആ മഹത് വ്യക്തി.


അറിവ് നേടുവാനുള്ള ജാതിപരമായ വിലക്കുകളെ ഒരു നൂറ്റാണ്ടിന് മുന്‍പ് യുക്തി പൂര്‍വം എതിര്‍ത്ത ധീരനായിരുന്നു അദ്ദേഹം. ബ്രാഹ്മണാധിപത്യത്തെ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. കേരളം പരശുരാമസൃഷ്ടിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വം , സാര്‍വത്രിക വിദ്യാഭ്യാസം എന്നിവ ഒരു നൂറ്റാണ്ടിന് മുന്‍പ് അദ്ദേഹം സമൂഹ ശ്രദ്ധയില്‍ കൊണ്ടുവന്നു.


തിരുവനന്തപുരത്ത്, കൊല്ലൂര്‍ (കണ്ണമ്മൂല) ഉള്ളൂര്‍ക്കോട് വീട് എന്ന ദരിദ്ര നായര്‍ കുടുംബത്തിലാണ് അദ്ദേഹം ഭൂജാതനായത്. 1853 ആഗസ്റ്റ് 25ന് . ശ്രീനാരായണ ഗുരുദേവന്‍ ജനിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് .


കുഞ്ഞന്‍ പിള്ളയെന്നായിരുന്നു പേര്. പേട്ടയില്‍ രാമന്‍ പിള്ള ആശാനായിരുന്നു ആദ്യ ഗുരു. രാമന്‍ പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ പഠിക്കുമ്പോഴാണ്

' ചട്ടമ്പി '( ലീഡര്‍ ) ആകുന്നത്. പഠിക്കാന്‍ മിടുക്കനായിരുന്ന കുഞ്ഞനെ , മാതാപിതാക്കള്‍ സുബ്ബജടാ പാഠിയെന്ന മഹാപണ്ഡിതന്റെ ശിക്ഷ്യത്വം നല്‍കി.നാല് വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഗുരുകുലത്തില്‍ വിജ്ഞാന സമ്പാദനം നടത്തി.


സംസ്കൃതം, വേദവേദാന്തങ്ങള്‍, സിദ്ധവൈദ്യം എന്നിവ അഭ്യസിച്ചു. വിജ്ഞാനമാര്‍ജിക്കാനുള്ള അദമ്യമായ ആഗ്രഹം അദ്ദേഹത്തെ നിരവധി ഗുരുക്കന്മാരുടെ അടുക്കലെത്തിച്ചു. മഹാ സിദ്ധന്മാരുമായുള്ള സംസര്‍ഗം അദ്ദേഹത്തെ സന്യാസിയായി രൂപപ്പെടുത്തി. “ഷണ്‍മുഖദാസന്‍” എന്ന പേരില്‍സന്യാസം സ്വീകരിച്ചു. വിദ്യാധിരാജന്‍ എന്നും അറിയപ്പെടുന്നു. തുടര്‍ന്നദ്ദേഹം , മരുത്വാ മലയിലെ ഏകാന്ത വാസവും, ദക്ഷിണ ഭാരതം മുഴുവന്‍ സഞ്ചരിച്ചും , അറിവ് സമ്പാദിച്ചും അങ്ങനെ നടന്നു. തൈക്കാട്ട് അയ്യാവ് എന്ന ഗുരുവിന്റെ ശിക്ഷണത്തില്‍ കുഞ്ഞന്‍ പിള്ള യോഗാഭ്യാസം പരിശീലിച്ചിരുന്നു.


1884 ലാണ് കുഞ്ഞന്‍ പിള്ളയും, നാണു എന്ന ശ്രീനാരായണ ഗുരുവും കണ്ടുമുട്ടുന്നത്. അന്ന് , ചട്ടമ്പി സ്വാമികള്‍ക്ക് 27 വയസ്സും ഗുരുദേവന് 24വയസ്സും. പെരുനെല്ലി കൃഷ്ണന്‍ വൈദ്യരാണ് കുഞ്ഞന്‍ പിള്ള ചട്ടമ്പിയെന്ന മഹാനെ നാണുവാശാന് പരിചയപ്പെടുത്തികൊടുക്കുന്നത്.


കുഞ്ഞന്‍ പിള്ള ചട്ടമ്പിയുടെ പ്രേരണയാല്‍ നാണുവാശാന്‍ തൈക്കാട്ട് അയ്യാവിന്റെ ശിഷ്യത്വം സ്വീകരിച്ച് യോഗ പഠിച്ചു. അക്കാലം മുതല്‍ക്കാണ് രണ്ട് ചരിത്ര പുരുഷന്മാരും സതീര്‍ത്ഥ്യരും, സഹയാത്രികരുമാകുന്നത്.


അവധൂതനായി , ചട്ടമ്പി സ്വാമികള്‍ കാടുകളും മലകളും താണ്ടി കഴിയുമ്പോള്‍ , ആ സഹചാരിയും ഒപ്പമുണ്ടാകുമായിരുന്നു. ചട്ടമ്പി സ്വാമികള്‍ സര്‍വ്വകലാ വല്ലഭനായിരുന്നു.നല്ല വായനക്കാരനായിരുന്നു. അറിവുകള്‍ ഗുരുദേവന് പകര്‍ന്ന് നല്‍കി കൊണ്ടിരുന്നു.


* * * * * *

ശ്രീനാരായണ ഗുരുവും ,ചട്ടമ്പി സ്വാമികളും തമ്മില്‍ ആത്മീയമായി വളരെ അടുപ്പമുണ്ടായിരുന്നു.


ഒരിക്കല്‍ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍ ഗുരുദേവനോട് ചോദിച്ചു.


ചട്ടമ്പി സ്വാമികള്‍ അങ്ങയുടെ ഗുരുവായിരുന്നോ ?”


ഗുരുദേവന്‍ ഇപ്രകാരമാണ് മറുപടി പറഞ്ഞത്.


ആര് ഗുരുവായാലെന്ത് ? ആര് ശിഷ്യനായാലെന്ത് ? ചട്ടമ്പിയും നാമും സതീര്‍ത്ഥ്യരാണ്. പരസ്പരം 'നാണന്‍' എന്നും 'ചട്ടമ്പി' എന്നുമാണ് വിളിച്ചിരുന്നത് . പരസ്പരം എന്തെങ്കിലും പഠിപ്പിച്ചിട്ടില്ല. അറിവുകള്‍ പങ്കു വെച്ചിട്ടുണ്ട്. ഒരുമിച്ച് സഞ്ചരിച്ചിട്ടുണ്ട്.”


ചട്ടമ്പി സ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് ശ്രീനാരായണഗുരു പറഞ്ഞതായി സത്യവൃതസ്വാമികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പി സ്വാമികളെ സ്നാപക യോഹന്നാനോടും , ഗുരുദേവനെ യേശുക്രിസ്തുവിനോടുമാണ് സത്യവൃതസ്വാമികള്‍ താരതമ്യം ചെയ്യുന്നത്.


1924 മെയ് 5 നായിരുന്നു ചട്ടമ്പി സ്വാമികളുടെ സമാധി. തദവസരത്തില്‍ ഗുരുദേവന്‍ രണ്ട് ചരമ ശ്ലോകങ്ങള്‍ രചിച്ചിരുന്നു. ഒരു പദ്യത്തില്‍ "സദ്ഗുരു ” എന്നൊരു പ്രയോഗമുണ്ട്.


സര്‍വ്വജ്ഞ ഋഷിരുത് ക്രാന്ത: സദ്ഗുരു: ശുക വര്‍ത്മനാ ”


ഇതാണ് ആദ്യ വരികള്‍.


'സദ്ഗുരു ' എന്നാല്‍ 'ഉത്തമനായ ഗുരു' എന്നും 'സജ്ജനങ്ങളുടെ ഗുരു' എന്നും അര്‍ത്ഥം കാണുന്നുണ്ട്. പദ്യത്തിലെ 'സദ്ഗുരു ' പ്രയോഗത്തെ അടിസ്ഥാനമാക്കിയും താര്‍ക്കികന്മാര്‍ ഒരു പക്ഷെ ഗുരു സ്ഥാനം നല്‍കുന്നുണ്ടാകും എന്ന് കരുതാം.


എം.എന്‍.സന്തോഷ്


03 May, 2021

ചെറുവല്യാകുളങ്ങര കൃഷ്ണാ



ചെറുവല്യാകുളങ്ങര കൃഷ്ണ


 

 

 

 

 

 

 

 

 

ചേലയും പീലിയും

ചന്തത്തില്‍ ചാര്‍ത്തിയ

ചേലുള്ള ചെന്താമര കണ്ണാ

ചെറുവല്യാകുളങ്ങര കൃഷ്ണാ

ശ്രീ കൃഷ്ണാ , ഗുരുവായൂരപ്പാ .

നിന്റെ പവിഴാധരത്തിലെ ,

പുല്ലാങ്കുഴലില്‍

നിന്നൊഴുകുന്നതേതൊരു ദിവ്യരാഗം ?

പാഞ്ചജന്യത്തില്‍

മുഴങ്ങുന്നുവോ കൃഷ്ണാ,

പാര്‍ത്ഥന് അന്നരുളിയ ദിവ്യഗീതം ?

ചെറുവല്യാകുളങ്ങര കൃഷ്ണാ,

ശ്രീ കൃഷ്ണാ , ഗുരുവായൂരപ്പാ.

നിന്‍ നീലോല്‍പ്പല മിഴിയിണകളില്‍

തിളങ്ങുന്നതനുതാപമോ ?

സപ്ത സാഗരമോ ?

നിന്‍ മധുരാഞ്ചിത മൃദുമൊഴികളില്‍

വിലസുന്നതനുരാഗമോ ?

ഇരേഴുലകങ്ങളോ ?

പെരുവാരം ദ്വാരകാ പുരിയാക്കുമോ ?

പരിതാപങ്ങള്‍ നാഥാ ഹരിച്ചിടണേ

പാദ പതിതനാം അടിയന് തുണയേകണേ,

ഭക്ത പാരായണാ, ഹരിനാരായണാ.

ചെറുവല്യാകുളങ്ങര കൃഷ്ണാ,

ശ്രീ കൃഷ്ണാ , ഗുരുവായൂരപ്പാ.



എം.എന്‍.സന്തോഷ്  


 പാട്ട് കേള്‍ക്കാം  


 





02 May, 2021

പുസ്തക പരിചയം

 




 

 

 

 

 

 

 

 

 

ഒരു കൈലാസ തീര്‍ത്ഥാടകന്റെ അസാധാരണ ആത്മകഥ


ഗുരുസമക്ഷം - ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള ആസ്വാദനം


എം.എന്‍.സന്തോഷ്



ഹിമാലയന്‍ യാത്രക്കായി പത്തൊമ്പതാമത്തെ വയസ്സില്‍ വീട് വിട്ടിറങ്ങിയ ഒരു തീര്‍ത്ഥാടകന്റെ ആത്മകഥയാണ് ശ്രീ എം. രചിച്ച 'ഗുരുസമക്ഷം - ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ'. ബാല്യത്തില്‍ കണ്ടുമുട്ടിയ ഒരു സന്യാസിയില്‍ ആകൃഷ്ടനാവുകയും , ഹിമാലയത്തില്‍ വസിക്കുന്ന ഗുരുവിന്റെ സന്നിധിയിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്ന ഒരു തീര്‍ത്ഥാടകന്റെ ആത്മകഥ, സഞ്ചാരക്കുറിപ്പുകളിലൂടെ അനാവരണം ചെയ്യപ്പെടുകയാണ്.

മഞ്ഞുമൂടിയ ഹിമാലയന്‍ പര്‍വ്വതസാനുക്കളില്‍ അദ്ദേഹം താന്‍ അന്വേഷിച്ചിറങ്ങിയ ഗുരുവിനെ കണ്ടെത്തുകയും , മൂന്ന് വര്‍ഷത്തോളം താപസ സമാനമായ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്.

ബാല്യകാലത്ത് ഇന്ദ്രിയാനുഭവത്തിലൂടെ ദര്‍ശിച്ച ഗുരുനാഥനെ കണ്ടെത്താന്‍ നടത്തുന്ന ഹിമാലയ പര്യടനം വായനക്കാരില്‍ അനുഭൂതിയുണര്‍ത്തും. ബദരിനാഥ ക്ഷേത്രത്തിനടുത്ത് വ്യാസഗുഹയില്‍ ധ്യാനനിമഗ്നനായിരുന്ന ഗുരുനാഥനെ ശ്രീ.എം. കണ്ടെത്തി. 'മഹേശ്വര നാഥ ബാബാജി' എന്നായിരുന്നു ഗുരുവിന്റെ നാമധേയം.

പിന്നീട് ബാബാജിയോടൊപ്പവും , അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്താലും ഹിമാലയ ഗിരി നിരകളിലൂടെ ശ്രീ.എം. നടത്തിയ തീര്‍ത്ഥാടനത്തിന്റെ കഥകളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.

ശ്രീ.എം. എന്നത് ഗുരു , ശിഷ്യന് ഇഹലോകത്തില്‍ അറിയപ്പെടുന്നതിന് അരുളിയ നാമമാണ്. മധു എന്നാണ് ദര്‍ശന മാത്രയില്‍ തന്നെ ബാബജി ശിഷ്യനെ അഭിസംബോധന ചെയ്തത്.

തന്റെ യഥാര്‍ത്ഥ നാമധേയം എന്താണെന്ന് ശ്രീ .എം. ഗ്രന്ഥത്തിലുടനീളം അനാവരണം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കൈലാസ ദര്‍ശനം നടത്തിയ ഒരു തീര്‍ത്ഥാടകന്റെ സഞ്ചാരക്കുറിപ്പുകളായി പുസ്തകം ആസ്വദിക്കാം. അതൊരു ആത്മീയ സഞ്ചാരം കൂടിയായിരുന്നു. ആകപ്പാടെ മാറിമറിഞ്ഞ ബോധമനസ്സുമായി ശൈലശൃംഗങ്ങളില്‍ താപസിയായി വിഹരിക്കുകയും , പിന്നീട് നാട്ടിലെത്തി സാധാരണക്കാരനായി , സാമൂഹ്യപരമായ കടമകള്‍ നിര്‍വഹിച്ച് ലൗകിക ജീവിതം നയിക്കുന്ന ഋഷിതുല്യനായ ഒരു മനുഷ്യന്റെ ജീവിതദര്‍ശനമായും , ആത്മകഥയായും ഈ കൃതി പാരായണം ചെയ്യാം !

ഹിമാലയത്തിലെ യോഗിമാരോടൊത്തുള്ള സഹവാസത്തിലൂടെ പഠിച്ചതും , അനുഭവിച്ചതുമായ പാഠങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അദ്ദേഹം പിന്നീട് പല ഘട്ടങ്ങളിലായി ലോക പര്യടനം നടത്തി. ജനങ്ങളുമായി സംവേദിച്ചു. ആത്മീയവും , ഭൗതികവുമായ ഉണര്‍വിന് വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടു. വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.അധ്യാപകനായി ജീവിതം നയിച്ചു.

ബാബാജി, ശ്രീ ഗുരു, തുടങ്ങിയ ഹൈമവത ഭൂമിയിലെ യോഗിമാരില്‍ നിന്നും പ്രസരിച്ച ആത്മീയ തരംഗങ്ങളാണ് ഒരു പത്തൊമ്പതുകാരന്‍ യുവാവിന്റെ ചിന്താമണ്ഡലത്തെ ഉഴുത് മറിച്ചത് . സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ പരമഹംസര്‍, രമണ മഹര്‍ഷി, ഷിര്‍ദ്ദിസായി ബാബ, സൂഫി ഗുരുക്കന്മാര്‍, ടിബറ്റന്‍ ലാമമാര്‍ , ലക്ഷ്മണ്‍ ജൂ , ജെ.കൃഷ്ണമൂര്‍ത്തി എന്നിവരെല്ലാം അദ്ദേഹത്തിന്റെ ആരാധനാ മൂര്‍ത്തികളായിരുന്നു. സ്വാമി അഭേദാനന്ദന്‍, രാമകൃഷ്ണമിഷനിലെ തപസ്യാനന്ദ, ചെമ്പഴന്തി സ്വാമി തുടങ്ങിയ ആധ്യാത്മികാചാര്യന്മാരുമായി നേരിട്ട് സംവേദിച്ചു. ആ അനുഭവങ്ങള്‍ , അവരുമായുള്ള ആത്മബന്ധങ്ങള്‍ ശ്രീ. എം. ആത്മകഥയിലുടനീളം പ്രതിപാദിക്കുന്നുണ്ട്. എട്ടാം അധ്യായത്തില്‍ ശ്രീനാരായണഗുരുവിന്റെ മഹിമകളാണ് പ്രതിപാദ്യ വിഷയം.ഗുരുവിനെത്തേടിയുള്ള യാത്രക്കിടയില്‍ ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ മരുത്വാമലയും ആ യുവാവ് സന്ദര്‍ശിച്ചതായി പറയുന്നുണ്ട്.

അചഞ്ചലമായ മനസ്സും , ലക്ഷ്യബോധവും , അതിസാഹസികതയും സ്വയമാര്‍ജിച്ചെടുത്ത ഒരു കൗമാരക്കാരന്‍ ഹൈമവതഭൂമിയില്‍ നടത്തിയ പര്യടനം വിസ്മയത്തോടെ മാത്രമേ വായിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു.

തിരുവനന്തപുരത്ത് വഞ്ചിയൂരാണ് ശ്രീ. എം. ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ പത്താന്‍ വംശജരായിരുന്നു. സൂഫികഥകളായിരുന്നു ബാല്യത്തില്‍ കേട്ടത്. അയല്‍പക്കത്തെ ഹിന്ദു വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് പോലും മുതിര്‍ന്നവര്‍ വിലക്കിയിരുന്നു.

ഒമ്പതാമത്തെ വയസ്സില്‍ , വീടിന് മുന്നിലെ റോഡിലൂടെ ഒരു ഭജന സംഘത്തെ നയിച്ചുകൊണ്ടുപോയ അസാമാന്യ തേജസ്വിയായ ഒരു സന്യാസിയുടെ സ്പര്‍ശനമാണ് ആ ബാലന്റെ ചിന്തകളിലേക്ക് അഗ്നിസ്ഫുല്ലിംഗങ്ങള്‍ പടര്‍ത്തിയത്. അജ്ഞാതവും , അവര്‍ണ്ണനീയവുമായ ഒരു ശക്തി ഹിമാലയത്തിലേക്ക് ക്ഷണിക്കുന്നതായി ബാലന് അനുഭവപ്പെട്ടു.


ദി കംപ്ളീറ്റ് വര്‍ക്ക്സ് ഓഫ് സ്വാമി വിവേകാനന്ദ, ദി ഗോസ്പല്‍ ഓഫ് രാമകൃഷ്ണ, ജീസസ് അണ്‍വെയില്ഡ്, ദി സീക്രട്ട് ഡോക്ട്രിന്‍, ദി ഉപനിഷദ്സ്, ദി ഭഗവത് ഗീത, അരിസ്റ്റോട്ടിന്‍, പ്ളേറ്റോ തുടങ്ങിയവരുടെ കൃതികള്‍, ജെ. കൃഷ്ണമൂര്‍ത്തിയുടെ ദി കമ്മന്ററീസ് ഓണ്‍ ലിവിങ്ങ്, യോഗശാസ്ത്രം, ബ്രഹ്മശാസ്ത്രം, തത്വശാസ്ത്രം ഇങ്ങനെ , അതിരുകളില്ലാത്ത വായനയുടെ മേച്ചില്‍പ്പുറങ്ങളില്‍ ആ കൗമാരക്കാരന്‍ സ്വയം വിഹരിച്ചു.

ഹിമാലയ യാത്രക്കുള്ള ആഗ്രഹം തീവൃമായതോടെ ഒരു പരീക്ഷണ യാത്ര നടത്താന്‍ ആ യുവാവ് സജ്ജനായി. തിരുനല്‍വേലിയില്‍ താമ്രപര്‍ണ്ണീ നദീതീരത്തുള്ള പോട്ടല്‍പുത്തൂര് വനാന്തര്‍ഭാഗത്തുള്ള ഒരു ഗ്രാമമാണ്. അബ്ദുള്‍ ഗാഫര്‍ ഗിലാനി എന്ന സൂഫി വിശുദ്ധന്റെ ശവകുടീരം ആ ഘോരവനത്തിലാണെന്ന് ആ യുവാവിനറിയാം. കേട്ടറിവ് വെച്ച് ആ ശവകുടീരം കാണാന്‍ തന്നെ ആദ്യ യാത്ര. യാത്രയെന്ന് വെച്ചാല്‍ മുങ്ങല്‍ !

പത്ത് ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി.

ഈ പരീക്ഷണ പര്യടനം വിജയിച്ചതോടെ ഹിമാലയ യാത്ര ഉറപ്പിച്ചു.

ഹിമാലയ യാത്രക്ക് നാന്ദി കുറിച്ച് കൊണ്ട് , ദല്‍ഹിക്ക് പോകുന്നതിന് ആ പത്തൊമ്പത് കാരന്‍ പയ്യന്‍ ചെന്നൈ എക്സ്പ്രസ്സിലെ തിരക്കില്ലാത്ത ഒരു കമ്പാര്‍ട്ട്മെന്റില്‍ ‍ കയറിയിരുന്നു.

വിചിത്രമായ ചില ഇന്ദ്രിയാനുഭൂതികളെകുറിച്ചുള്ള വിവരണങ്ങളും, സാധാരണ മനുഷ്യന് അനുഭവേദ്യമാകുമോയെന്ന് സന്ദേഹിച്ചു പോകുന്ന ദിവ്യദര്‍ശനങ്ങളും, മായികമായ സ്വപ്നക്കാഴ്ച്ചകളും അനുഭവിച്ചത് ആത്മകഥയിലുടനീളം ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നുണ്ട്. യോഗികള്‍ക്കും, തപസ്വികള്‍ക്കും ദിവ്യദൃഷ്ടികളുള്ളതായും ,മായക്കാഴ്ച്ചകള്‍ കാണാനുള്ള അമാനുഷിക ശേഷികളുള്ളതായും നമ്മള്‍ പുരാണങ്ങളിലേയും , ഇതിഹാസങ്ങളിലേയും കഥകളില്‍ വായിച്ചിട്ടുണ്ടല്ലോ !

ഗംഗാതീരത്ത് ,ആദ്യമായി കണ്ടുമുട്ടിയ ഒരു സന്യാസി അഹിന്ദുവായ ഈ തീര്‍ത്ഥാടകന് ശിവപ്രസാദ് എന്ന് നാമകരണം ചെയ്തു.

അളകനന്ദയും, സരസ്വതിയും സംഗമിക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്ത് ഒരു ഗുഹയില്‍ ശിവപ്രസാദ് , താന്‍ അന്വേഷിച്ചിറങ്ങിയ ഗുരുവിനെ കണ്ടെത്തി. മഹേശ്വര്‍ നാഥ് ബാബാജി ആയിരുന്നു ഗുരു.ബാബാജി ശിവപ്രസാദിനെ മധു എന്ന് വിളിച്ചു. ആ പുണ്യഭൂമിയില്‍ ശ്രീ. എം. അവതരിക്കുകയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.

അമ്പത് അധ്യായങ്ങളിലായാണ് ശ്രീ.എം. എന്ന യോഗിയുടെ ആത്മകഥ ആവിഷ്ക്കരിച്ചിരിക്കുന്നത്.

മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് ഹിന്ദി വിഭാഗം മേധാവിയായിരുന്ന ശ്രീ ഡി.തങ്കപ്പന്‍ നായരാണ് യോഗിയുടെ ആത്മകഥ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പ്രസാധകര്‍ ഡി.സി.ബുക്ക്സ്. വില മുന്നൂറ്റി അമ്പത് രൂപ.