29 November, 2014






ആക്ഷേപങ്ങളും അഭിപ്രായങ്ങളും.






  ഫേസ് ബുക്ക് , വാട്ട്സ് ആപ്പ് തുടങ്ങിയ നവ ലോക മാധ്യമങ്ങള്‍ ഊഹോപോഹങ്ങളും കെട്ടു കഥകളും പ്രചരിപ്പിക്കുന്നതിനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുന്നു.യുവതലമുറയാണ് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്നത് എന്ന കാര്യമാണ് അത്യന്തം ഖേദകരം.   സുപ്രസിദ്ധ സിനിമാതാരം രാഘവന്റെ മകന്‍ യുവ നടന്‍ ജിഷ്ണു ആശുപത്രിയില്‍ കിടക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലെ ഐ സി യു വില്‍  അബോധാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ ചിത്രം പകര്‍ത്തിയത് ആശുപത്രി ജീവനക്കാര്‍ ആയിരിക്കും. ആശുപത്രി ജീവനക്കാരുടെ കുസൃതിയാണെന്നാണ്  ജിഷ്ണു പത്രപ്രസ്താവനയില്‍ പറയുന്നത് . ഇതൊരു കുസൃതിയായി കരുതാനാവില്ല. ആശുപത്രിജീവനക്കാര്‍ അധാര്‍മ്മിക പ്രവര്‍ത്തനമാണ് നടത്തിയത്. മൊബൈല്‍ ഫോണിലായിരിക്കും ചിത്രമെടുത്തത് . ഐ സി യു വിനകത്ത് മൊബൈല്‍ ഫോണ്‍ നിയമ വിരുദ്ധമായി ഉപയോഗിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ആശുപത്രി അധികൃതര്‍ തന്നെ നിയമലംഘനം നടത്തിയിയിക്കുകയാണ്. ഒരു പ്രശസ്ത വ്യക്തിയുടെ അനുഭവം ഇതാണെങ്കില്‍ , ഐ സി യു വില്‍ കിടക്കേണ്ടി വരുന്ന മറ്റ് രോഗികള്‍ക്ക് എന്ത് ശ്രദ്ധയും സംരക്ഷണവുമാണ് ലഭിക്കുക ? ഫോട്ടോ മാത്രമല്ല മറ്റ് പലതും എടുക്കുന്നുണ്ടാവും എന്ന് സംശയിക്കേണ്ടി വരും .

28 November, 2014

എന്റെ സ്ക്കൂള്‍ ഡയറി 17




                   
സെക്കന്റ് റൗണ്ട്


വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു.ശാസനയും ശകാരവും പാടില്ല. ബെഞ്ചില്‍ നിറുത്താന്‍ പാടില്ല. നിലത്തിരുത്താന്‍ പാടില്ല. ഇംമ്പോസിഷന്‍ എഴുതിക്കാന്‍ പാടില്ല. കുട്ടി പഠിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെങ്കിലും , പരീക്ഷക്ക് പരാജയപ്പെട്ടാലും കുറ്റം പറയാന്‍ പാടില്ല. പ്രശ്നം അദ്ധ്യാപകനാണ്.

എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഒരടി കൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളുണ്ട്. ഒരു ദിവസം പൊരിഞ്ഞ ഇടി നടക്കുന്നു. ഇടിക്കാരെ കൈയോടെ പിടി കൂടി. ഈ അവസരത്തില്‍ സാരോപദേശം നടത്തിയിട്ട് കാര്യമില്ല. സ്കൂളില്‍ നിന്ന് പറഞ്ഞ് വിടലും , മാതാപിതാക്കളെ വിളിപ്പിക്കലുമൊക്കെ അടുത്ത നടപടി. ഇപ്പോള്‍ ഓരോന്ന് കൊടുക്കുക തന്നെ.

ഒരു ചൂരല്‍ വരുത്തി. ഇടിക്കാരെ ഓരോരുത്തരെ നിരത്തി നിറുത്തി ഓരോന്ന് കൊടുക്കുവാന്‍ തുടങ്ങി.
ആദ്യം അടി കിട്ടിയവന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ കരച്ചില്‍ തുടങ്ങി.
ഇത് ഫസ്റ്റ് റൗണ്ട് . ഇവരുടെ കൂടി കഴിഞ്ഞിട്ട് സെക്കന്റ് റൗണ്ട് തരാം.”
അവന്‍ ഡെസ്ക്കില്‍ തല താഴ്ത്തി കരച്ചില്‍ തുടര്‍ന്നു.

മൂന്നാമനെ അടിച്ചതോടെ വടി ഒടിഞ്ഞു . അത് പൊട്ടി പൊളിഞ്ഞ വടി ആയിരുന്നു. ഇനി രണ്ടു പേര്‍ കൂടി ഉണ്ട്.

അടി കൊള്ളാത്തവര്‍ക്ക് ആഹ്ളാദം . കാഴ്ച്ചക്കാര്‍ക്ക് നിരാശ. ഡെസ്ക്കില്‍ തല ചായ്ച്ച് കരഞ്ഞു കൊണ്ടിരുന്നവന്‍ എഴുന്നേറ്റു. കണ്ണിരൊപ്പിക്കൊണ്ട് അവന്‍ ചോദിച്ചു.” അപ്പോ സാറെ . സെക്കന്‍റ് റൗണ്ടിനെന്തു് ചെയ്യും ?”

ക്ളാസ്സില്‍ കൂട്ടച്ചിരി.