21 May, 2020

മയൂരനൃത്തം




പറവൂരിലെ വീട്ട് മുറ്റത്ത് അതിമനോഹരമായ മയില്‍ നൃത്തം നടക്കുന്നു.
2020മെയ് പതിനേഴ് ഞായര്‍.
അന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ദിവസമായിരുന്നു.
ആ മയിലുകള്‍ വീടിന് മുന്നിലേക്ക് നടന്നു വന്നു.
ഏതാനം ആഴ്ച്ചകളായി ഈ മയിലുകള്‍ ഈ പരിസരത്ത് ഉണ്ട്.
ആദ്യം കാണുമ്പോള്‍ മൂന്നെണ്ണമുണ്ടായിരുന്നു.പൂവനും , രണ്ട് പിടകളും.ഇപ്പോള്‍ രണ്ടെണ്ണം മാത്രമേ ഈ പരിസരത്ത് കാണുന്നത്. 
 അവയാണ് ഇപ്പോള്‍  വീടിന് മുന്നിലെത്തിയിരിക്കുന്നത്.
കുറച്ച് അരി വിതറിയിട്ടു.
രണ്ട് പേരും വളരെ ആവേശത്തോടെ തിന്നു.
പിന്നെ ആഹാളാദഭരിതരായി നൃത്തം തുടങ്ങി.
ഏതാണ്ട് അരമണിക്കൂര്‍  വീടിന് മുന്നില്‍ മയിലുകള്‍ ഉല്ലസിച്ച് നടന്നു.
ഈ കോവിഡ് കാലത്ത് മനുഷ്യര്‍ അകത്തും പക്ഷിമൃഗാദികള്‍ പുറത്തും.
മനുഷ്യരാണ് കൂട്ടിലടച്ചിരിക്കുന്നത്.
ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ യഥേഷ്ടം വിഹരിച്ച് നടക്കുന്നു.

     ഹരിയും, ഗൗരിയുമാണ് ഈ മനോഹര ദൃശ്യം വിഡിയോയില്‍ പകര്‍ത്തി എഡിറ്റ് ചെയ്ത് തയ്യാറാക്കിയത്


06 May, 2020

ഫ്ളാഷ്


പാഠം ഒന്ന്

എം.എന്‍.സന്തോഷ്


ആകാശത്ത് രണ്ട് ചെമ്പരുന്തുകള്‍.
വട്ടം ചുറ്റി, വട്ടം ചുറ്റി, പറക്കുകയല്ല ഒഴുകുകയാണെന്ന് തോന്നിപ്പിക്കുന്നു.
പരുന്ത് പറക്കുന്നത് കണ്ടിട്ടുള്ളത് ബാല്യകാലത്താണ്. അതൊരു രസമുള്ള കാഴ്ച്ചയായിരുന്നു.
പാറിപ്പറക്കുന്ന ചെമ്പരുന്തുകളേ , നിങ്ങളെവിടെയായിരുന്നു ഇത്രയും കാലം ?”
ഒരു പരുന്ത് പരിക്രമണം നിറുത്തി ഞാന്‍ നിന്നിടം ലക്ഷ്യമാക്കി പറന്നിറങ്ങി. പരുന്ത് എന്റെ മുന്നിലെത്തി. 'പരുന്തുകളുടെ ദൃശ്യ ശ്രാവ്യ ശേഷി അപാരമാണ്. കോഴിക്കുഞ്ഞുങ്ങളെ കാണും, അവയുടെ 'കിയോ' കേള്‍ക്കും.’ മുത്തശ്ശി പറഞ്ഞതോര്‍ക്കുന്നു.

പരുന്ത് സംസാരിക്കാന്‍ തുടങ്ങി.
കൊറോണയെ പേടിച്ച് നിങ്ങള്‍ അകത്തിരുന്നപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങിയെന്നാണോ ? അല്ല സുഹൃത്തേ. ഞങ്ങളുണ്ടായിരുന്നു ഈ ചുറ്റുപാടുകളില്‍ തന്നെ. ‍മേഘപടലങ്ങളെ തൊട്ട് പറക്കുകയും ,തെങ്ങോലത്തുഞ്ചത്ത് വിശ്രമിക്കുകയും ചെയ്യാറുണ്ട് നിത്യവും. നിങ്ങള്‍ക്ക് ഞങ്ങളെ കാണാന്‍ സമയമുണ്ടായിരുന്നില്ല. ആകാശത്തേക്ക് ശിരസ്സുയര്‍ത്താന്‍ മനസ്സുണ്ടായിരുന്നില്ല.”
വീണ്ടും വരാമെന്ന് പറഞ്ഞ് പരുന്ത് മാനം ലക്ഷ്യമാക്കി പറന്നു.