06 May, 2020

ഫ്ളാഷ്


പാഠം ഒന്ന്

എം.എന്‍.സന്തോഷ്


ആകാശത്ത് രണ്ട് ചെമ്പരുന്തുകള്‍.
വട്ടം ചുറ്റി, വട്ടം ചുറ്റി, പറക്കുകയല്ല ഒഴുകുകയാണെന്ന് തോന്നിപ്പിക്കുന്നു.
പരുന്ത് പറക്കുന്നത് കണ്ടിട്ടുള്ളത് ബാല്യകാലത്താണ്. അതൊരു രസമുള്ള കാഴ്ച്ചയായിരുന്നു.
പാറിപ്പറക്കുന്ന ചെമ്പരുന്തുകളേ , നിങ്ങളെവിടെയായിരുന്നു ഇത്രയും കാലം ?”
ഒരു പരുന്ത് പരിക്രമണം നിറുത്തി ഞാന്‍ നിന്നിടം ലക്ഷ്യമാക്കി പറന്നിറങ്ങി. പരുന്ത് എന്റെ മുന്നിലെത്തി. 'പരുന്തുകളുടെ ദൃശ്യ ശ്രാവ്യ ശേഷി അപാരമാണ്. കോഴിക്കുഞ്ഞുങ്ങളെ കാണും, അവയുടെ 'കിയോ' കേള്‍ക്കും.’ മുത്തശ്ശി പറഞ്ഞതോര്‍ക്കുന്നു.

പരുന്ത് സംസാരിക്കാന്‍ തുടങ്ങി.
കൊറോണയെ പേടിച്ച് നിങ്ങള്‍ അകത്തിരുന്നപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങിയെന്നാണോ ? അല്ല സുഹൃത്തേ. ഞങ്ങളുണ്ടായിരുന്നു ഈ ചുറ്റുപാടുകളില്‍ തന്നെ. ‍മേഘപടലങ്ങളെ തൊട്ട് പറക്കുകയും ,തെങ്ങോലത്തുഞ്ചത്ത് വിശ്രമിക്കുകയും ചെയ്യാറുണ്ട് നിത്യവും. നിങ്ങള്‍ക്ക് ഞങ്ങളെ കാണാന്‍ സമയമുണ്ടായിരുന്നില്ല. ആകാശത്തേക്ക് ശിരസ്സുയര്‍ത്താന്‍ മനസ്സുണ്ടായിരുന്നില്ല.”
വീണ്ടും വരാമെന്ന് പറഞ്ഞ് പരുന്ത് മാനം ലക്ഷ്യമാക്കി പറന്നു.

No comments:

Post a Comment