13 December, 2013

കലാപ്രതിഭ


പ്രകൃതിയുടെ സ്നേഹചിത്രകാരന്‍



പ്രകൃതിയെ കാവ്യാത്മകമായി ചിത്രീകരിക്കുകയാണ് വിപിന്‍ കെ നായര്‍ എന്ന യുവ ചിത്രകാരന്‍. മണ്ണില്‍ നിന്നും മനസ്സില്‍ നിന്ന് പോലും മരങ്ങള്‍ മറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വിപിന്റെ കാന്‍വാസില്‍ മരങ്ങള്‍ പടര്‍ന്ന് പന്തലിക്കുകയാണ്.വിപിന്റെ മനസ്സ് നിറയെ പച്ചപ്പരപ്പാണെന്ന് തോന്നുന്നു.പ്രകൃതിയെ , പ്രത്യേകിച്ച് മരക്കൂട്ടങ്ങളുടെ നിബിഢതയെ അത്രക്കിഷ്ടപ്പെടുന്നുണ്ട് ഈ ചിത്രകാരന്‍.മരച്ചിത്രങ്ങള്‍ക്ക് മുന്നിലിരുന്ന് മനസ്സിനെ ധ്യാനാത്മകമാക്കുയെന്നാണ് വിപിന്‍ പറയുന്നത്.കണ്ണും മനസ്സും ആ പച്ചപടര്‍പ്പുകളിലേക്ക് ആവാഹിക്കുമ്പോള്‍ ഒരു പാട് കാഴ്ച്ചകള്‍ അനുഭവിക്കാം എന്ന് ചിത്രകാരന്‍.അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ക്ക് വിവരണമില്ലയെന്ന് ഭവ്യതയോടെ ഈ ചിത്രകാരന്‍ മൊഴിയുന്നു.

വിപിന്‍ കെ നായരുടെ അക്രിലിക്ക് ചിത്രങ്ങള്‍ എറണാകുളം ഡര്‍ബാര്‍ ഹാളിലെ ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.പള്ളുരുത്തി സ്വദേശിയായ വിപിന്‍ എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.

ചിത്ര രചനക്ക് കേരള ലളിത കലാ അക്കാദമിയുടെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഈ യുവ ചിത്രകാരന്‍.

മനസ്സിന് ശാന്തിയും സമാധാനവും പകര്‍ന്ന് നല്‍കുന്ന മരങ്ങളെ സ്നേഹിക്കണമെന്ന ആശയം പകര്‍ന്ന് ചിത്രം വരച്ച് കൊണ്ടിരിക്കുകയെന്ന ദൗത്യം നിര്‍വഹിച്ചുകൊണ്ടിക്കുകയാണ് വിപിന്‍.പ്രകൃതിയുടെ ഈ സ്നേഹഗായകന് ഇനിയും വര്‍ണ്ണമനോഹര ദൃശ്യങ്ങള്‍ രചിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. എന്റെ ഈ പ്രിയ ശിഷ്യന് സര്‍വ്വഭാവുകങ്ങളും നേരുന്നു












01 November, 2013

കേരളപ്പിറവി



മലയാളി ആകണമെങ്കില്‍ മനുഷ്യനാകണം.


ഭാഷയെ സ്നേഹിക്കുന്ന , നാടിനെ സ്നേഹിക്കുന്ന ഒരു തലമുറ വളര്‍ന്നു വരണം. മലയാളം മാദ്ധ്യമം വിദ്യാലയത്തില്‍ പഠിച്ചതുകൊണ്ടോ മലയാളം സംസാരിച്ചതുകൊണ്ടോ മലയാളി ആകില്ല.ഇന്ദുലേഖയും , രമണനും വായിച്ചതുകൊണ്ടും മലയാളി ആകില്ല. ലോകമെങ്ങം വാഴ്ത്തുന്ന മലയാളിയുടെ ഒരു മഹിമയുണ്ട് .ഒരു സംസ്ക്കാരമുണ്ട് . ആതാണ് മനുഷ്യത്വം . മനുഷ്യത്വമുളളവനാകണം മലയാളി. അതില്ലാതായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.


നമ്മുടെ നേതാക്കന്മാരും മാദ്ധ്യമങ്ങളും നമ്മെ പഠിപ്പിച്ച് കൊണ്ടിരിക്കുന്നത് അതാണ്.ജനങ്ങള്‍ക്ക് മുന്നില്‍ നിന്ന് യാതൊരു അറപ്പുമില്ലാതെ അവര്‍ നുണ പറഞ്ഞു ഫലിപ്പിക്കുകയാണ്.ആടിനെ പട്ടിയാക്കുന്നു. ജനത്തെ പ്രബുദ്ധരാക്കുകയല്ല പ്രകോപിക്കുന്നു.തമ്മിലടിപ്പിക്കുന്നു. കല്ലെറിയിപ്പിക്കുന്നു.




അസത്യവും അനീതിയും അധര്‍മ്മവും കണ്ടുകൊണ്ടാണ് പുതുതലമുറ വളര്‍ന്ന് വരുന്നത് എന്നോര്‍ക്കണം.


മലയാളി ആകണമെങ്കില്‍ മനുഷ്യനാകണം. പുതുതലമുറയെയെങ്കിലും മനുഷ്യരാക്കി വളര്‍ത്തിയാല്‍ മലയാളത്തിന്റെ മഹിമ ഉയരും.

13 October, 2013

കഥ




ന്യൂ ജനറേഷന്‍



ഉള്ളം കൈയിലിരിക്കുന്ന നാണയത്തിലേക്കും , പിന്നെ അത് ദാനം ചെയ്ത എന്റെ ഭാര്യയുടെ നേര്‍ക്കും അവര്‍ നോട്ടമിട്ടു. തമിഴ് നാട്ടുകാരിയാണെന്ന് തോന്നിക്കുന്ന വൃദ്ധയായ ആ യാചകി പരവശയായിരുന്നു. വടി ഊന്നി നടന്നു വന്ന ആ വൃദ്ധയുടെ തോളില്‍ ഒരു സഞ്ചി തൂങ്ങുന്നുണ്ട്. പഴകിയ സാരി ചുറ്റിയിരിക്കുന്നു.



ഒരു ഉറുപ്പിയാ ? ഇത് തെകയില്ല അമ്മാ.”


ഒരു രൂപ നാണയം പിച്ചക്കാര്‍ക്ക് പോലും വേണ്ടാതായല്ലോ എന്ന ആത്മഗതത്തോടെ സിന്ധു പറഞ്ഞു.



18 September, 2013


 വീണ്ടും ഒരു ഓണക്കാലം


അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന പഴമൊഴിയും പഴങ്കഥയായി.അത്തത്തിന് മഴയായിരുന്നു.തിരുവോണത്തിനും മഴ തകൃതി.ഓണപൂക്കളവും തൃക്കാക്കരയപ്പനും പെരുംമഴയില്‍ കുളിച്ചു നിന്നു.
മുറ്റത്തെ പൂക്കളങ്ങള്‍ക്ക് ഏഴഴകിന്റെ വര്‍ണ്ണചാതുരി ഉണ്ടായിരുന്നില്ല.വാടാമല്ലിയുടെയും , ബന്തിയുടെയും , ജമന്തിയയുടെയും ത്രിവര്‍ണ്ണ ചാരുത ! ഉള്ളതു കൊണ്ട് ഓണം ആഘോഷിക്കുന്ന മലയാളി മൂന്നു നിറമുള്ള പൂക്കളാല്‍ മുറ്റത്ത് പൂക്കളമിട്ടു, മാവേലിയെ വരവേല്‍ക്കാന്‍ കാത്തിരുന്നു.
തുടര്‍ന്ന് വായിക്കുക

08 September, 2013

എന്റെ സ്ക്കൂള്‍ ഡയറി 16



എന്റെ സ്ക്കൂള്‍ ഡയറി 16

വ്യത്യസ്തനാം ഒരു ബാലന്‍


ഓണപരീക്ഷ തുടങ്ങി. ആദ്യ ദിവസം തന്നെ വൈകി വന്നു ചിലര്‍. യൂണിഫോം ഇടാതെ വന്നവര്‍, ടൈം ടേബിള്‍ തെറ്റിച്ചെഴുതി സമയം മാറിപ്പോയവര്‍, പരീക്ഷാറൂം അറിയാതെ പാഞ്ഞു നടക്കുന്നവര്‍... ഇങ്ങനെ പലവിധ പ്രശ്നങ്ങള്‍.


കൂള്‍ ഓഫ് ടൈം" കഴിഞ്ഞപ്പോഴാണ് ഒമ്പതാം ക്ളാസ്സുകാരന്‍ സ‍ഞ്ജയ് വളരെ കൂളായി കടന്നു വന്നത്.

വൈകിയതിന് കാരണം തിര ക്കിയപ്പോള്‍ സ‍ഞ്ജയ് കൂളായി , അവന് പരീക്ഷക്കെത്താന്‍ തരണം ചെയ്യേണ്ടി വന്ന കടമ്പകള്‍ പറഞ്ഞു.
തുടര്‍ന്നു വായിക്കുക


10 August, 2013

എന്റെ കഥ


 കഥ


അവിട്ടപഞ്ചകം

വടക്കേവളപ്പില്‍ വേലിക്കരികില്‍ നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ അവശേഷിക്കുന്ന ശിഖരം കൂടി നിലം പതിച്ചു. മാവില്‍ കെട്ടിയിരുന്ന കയര്‍ വലിച്ചുകൊണ്ടു നിന്നവര്‍ ഒരു വശത്തേക്ക് ഓടി അകന്നു. കുട്ടന്‍ മാമനുമുണ്ടായിരുന്നു.കൂട്ടത്തില്‍.എട്ടു മാസം മുന്‍പ് മാവ് വെട്ടിയിറക്കിയത് അച്ചന് ചിതയൊരുക്കാനായിരുന്നു.അവ‍ശേഷിക്കുന്ന കൊമ്പ് ഇപ്പോഴിതാ കൃഷ്ണേട്ടന് വേണ്ടിയും.!

പടര്‍ന്ന് പന്തലിച്ചു നിന്നിരുന്ന മാവിന്‍ ചുവട്ടില്‍ കളിവീട് കെട്ടികളിച്ചിരുന്ന ബാല്യകാലത്തേക്ക് ഓര്‍മ്മകള്‍ ചിറകടിച്ചു പറന്നു. കൃഷ്ണേട്ടന്റെ നിഴലായിരുന്നു ഞങ്ങളന്ന്. ഊണും കളിയും പള്ളിക്കൂടത്തിലേക്കുള്ള പോക്കും . എല്ലാത്തിനും കൃഷ്ണേട്ടനായിരുന്നു സാരഥി.ഡിപ്ളോമ എഴുതുമ്പോള്‍ കൃഷ്ണേട്ടന്‍ പഠിക്കാനിരുന്നത് ഈ മാവിന്‍ കൊമ്പിലായിരുന്നു.സന്ധ്യ വരെ അവിടെയിരിക്കും.ഇടക്ക് ഓടക്കുഴലൂതുന്നത് കേള്‍ക്കാം.ചായയും പലഹാരങ്ങളും പാളത്തൊട്ടിയില്‍ വെച്ച് കയര്‍ കെട്ടി മുകളിലേക്ക് വലിച്ചു കയറ്റാന്‍ ഈ പൊന്നപ്പനുണ്ടാകും താഴെ.
വിറക് അടുക്കി തോളിലേറ്റി തെക്കേ കോണിലേക്ക് പോകുന്നതിനിടെ കുട്ടന്‍ മാമന്‍ കണ്ടു.ഒരു നിമിഷം കുട്ടന്‍ മാമന്‍ എന്നെ നോക്കി നിന്നു.വിറക് താഴെയിട്ട് തോളില്‍ നിന്നും തോര്‍ത്തെടുത്ത് വലിച്ചടിച്ച് തന്റെ നേര്‍ക്ക് നടന്നു വന്നു.

നീ എത്തിയോ ? എപ്പോഴാ?”
വെളുപ്പിന്"
പോക്കും നിശ്ചയിച്ചോ"
കുട്ടന്‍ മാമന്‍ എന്താണങ്ങനെയൊരു ചോദ്യം ചോദിച്ചത്?എന്റെ നിസ്സംഗഭാവം കണ്ടിട്ടാവാം കുട്ടന്‍ മാമന്‍
അടുത്തേക്ക് വന്നു.
മനസ്സിലായില്ല അല്ലേ? അച്ചനെ ദഹിപ്പിക്കാന്‍ വെട്ടിയതിന്റെ മുറിമാവ് ബാക്കി നിറുത്തരുതെന്ന് ഞനന്നേ പറഞ്ഞതല്ലേ? അപ്പോ നീ എന്താ പറഞ്ഞേ , ധാരാളം മാങ്ങ കായ്ക്കുന്ന മാവാണന്നല്ലേ? അച്ചന്റെ ആണ്ടു തികഞ്ഞില്ല . ഇപ്പോഴിതാ നിന്റെ ഏട്ടനും ! മാവിന്റെ കട കൂടി നില്‍ക്കുന്നുണ്ട് . നിര്‍ത്തിക്കോ . അതാര്‍ക്കു വേണ്ടിയാ? പറയെടാ.”

കൃഷ്ണേട്ടന്‍ ഒരു പാവമായിരുന്നു. വീടിനും നാടിനും വേണ്ടി ജീവിതം ത്യജിച്ച നിര്‍‍ഭാഗ്യവാന്‍.തീച്ചുമടേന്തി സുഗന്ധ ധൂപം പരത്തി എരിഞ്ഞടങ്ങിയ ഒരു സാമ്പ്രാണിത്തിരി!

തിരക്കൊഴിഞ്ഞശേഷമാണ് അമ്മയെക്കാണാന്‍ മനസ്സു വന്നത്.അരികിലിരുത്തി അവര്‍ ഏറെ നേരം കരഞ്ഞു.കൃഷ്ണേട്ടന്റെ അന്ത്യനിമിഷങ്ങള്‍ , പറഞ്ഞുകേട്ട കാര്യങ്ങള്‍ അമ്മ അരികിലെത്തുന്നവരോടൊക്കെ വിവരിക്കുന്നുണ്ടായിരുന്നു.
രണ്ടു മണിയോടെ , പാലുമായി ഡയറിയിലേക്കുള്ള പോക്കാണ് അവസാന കാഴ്ച്ച. ഡയറിയില്‍ പാലു് കൊടുത്ത് തിരിച്ചുള്ള വരവ്. മൂഞ്ഞേലി മാത്യുവിനോട് വര്‍ത്തമാനോം പറഞ്ഞ് സര്‍വീസ് ബാങ്കിനു മുന്നിലെത്തിപ്പോ പറഞ്ഞുത്റേ " മാത്യു പൊയ്ക്കോ, ഞാനീ വരാന്തയിലൊന്നിരുന്നോട്ടെ., തല ചുറ്റണ പോലെന്ന്" . ഒരു വശത്തേക്ക് ചാഞ്ഞപ്പോ മാത്യു താങ്ങീത്റേ. അപ്പോ പോയിട്ടുണ്ടാവും.ഡോണ്‍ ബോസ്ക്കോയില് ചെന്നെങ്കിലും കാര്യണ്ടായില്ല. മടക്കി.”

അമ്മ പിന്നെയും കരഞ്ഞു. സീമന്തപുത്രന്റെ കുഞ്ഞു നാള്‍ മുതലുള്ള ഓരോരോ കഥകള്‍ പറഞ്ഞു.അമ്മയുടെ മുഖത്ത് ദൃഷ്ടിയൂന്നിയിരിക്കുകയായിരുന്നങ്കിലും , അമ്മ കണ്ണീരില്‍ ചാലിച്ച് വരച്ച് കൊണ്ടിരുന്ന കൃഷ്ണേട്ടന്റെ ജീവിത കഥക്കൊപ്പം മനസ്സ് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു.

അമ്മയുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. ” അച്ചന്‍ മരിച്ചപ്പോള്‍ ചില ദുശ്ശീലങ്ങളുണ്ടായിരുന്നില്ലേ? കര്‍മ്മങ്ങളും ഹോമങ്ങളും നടത്തണമെന്ന് പറഞ്ഞപ്പോ വകവെക്കാതിരുന്നതാരാ? നീ.. ഇപ്പോ എന്തായി? അവിട്ട പഞ്ചകമായിരുന്നു..അഞ്ചു ജീവനും കൊണ്ടേ പോകൂ.ആണ്ടു തികയും മുന്‍പേ വരേണ്ടി വന്നില്ലേ വീണ്ടും പിണ്ഡം വെക്കാന്‍! ഇനിയും ബലിയര്‍പ്പിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് ഏതൊക്കെ ജീവിതങ്ങളാണാവോ?”
കൃഷ്ണേട്ടന്റെ പെടുമരണത്തിന് കാരണക്കാരന്‍ താനാണെന്ന കളങ്കം അമ്മ കണ്ണീരില്‍ ചാലിച്ച് ചാര്‍ത്തിക്കഴിഞ്ഞു. അമ്മ മാത്രമല്ല, നാട്ടുകാര്‍ പോലും. ഹോമം നടത്താതിരുന്നത് , മാവ് ബാക്കി നിറുത്തിത്. എല്ലാം പ്രതി സ്ഥാനത്ത് ഞാന്‍ തന്നെ.

മനുഷ്യത്വത്തിനും രക്തബന്ധത്തിനുമൊന്നും ഞാന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് ഇവര്‍ക്കൊക്കെ തോന്നിത്തുടങ്ങിയിരിക്കുന്നു.പത്തുമുപ്പതു വര്‍ഷത്തെ അന്യദേശവാസം തന്നെയാകെ മാറ്റിയിട്ടുണ്ടാകാം.കമ്പനി വക കുടുസ്സു മുറിയിലെ ജീവിതത്തിനിടയില്‍ തന്റെ മനസ്സും കുടുസ്സായിപ്പോയിട്ടുണ്ടാവാം.കരുണേം സ്നേഹോം ഇല്ലാത്ത മൃഗസമാനനായ മനുഷ്യജീവി എന്നാക്ഷേപിക്കട്ടെ.!

സഞ്ചയനവും അടിയന്തിരവുമൊക്കെ വേണ്ടവിധം നടന്നു.കുട്ടന്‍ മാമനും പ്രതാപനളിയനുമൊക്കെ ഓടി നടന്ന് എല്ലാം ഭംഗിയാക്കി.അയല്‍വാസികളുടെയും സുഹൃത്തുകളുടെയും തിരക്കൊഴിഞ്ഞപ്പോള്‍ അമ്മയോട് പറഞ്ഞു. “അമ്മേ , ദോഷ പരിഹാക്രിയകള്‍ നടത്തേണ്ടേ? പുരുഷോത്തമശാന്തിയെ കണ്ടു . സംസാരിച്ചു. അദ്ദഹം വരും. എല്ലാ ദോഷോം മാറും. ഇനി ഒരു ആപത്തും ഉണ്ടാവില്ലമ്മേ.”
അമ്മ എന്റെ വാക്കുകള്‍ വിശ്വസിച്ചെന്നു തോന്നുന്നില്ല.

ഒരു പകല്‍ മുഴുവന്‍ മുഴുവന്‍ നീണ്ട ഹോമക്രികള്‍ . സര്‍വദോഷങ്ങളും ആവാഹിച്ച് എള്ളുഴിഞ്ഞ് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുമ്പോള്‍ അമ്മയുടെ സായൂജ്യം അമ്മയുടെ സായൂജ്യം അശ്രുകണങ്ങളായി ഒഴുകുകയായിരുന്നു.

പൊന്നപ്പന്റെ ആ ദൗത്യവും പൂര്‍ത്തിയായി. അവധി കഴിയാറായി .ഇനി കര്‍മമ ഭൂമിയിലേക്ക് യാത്ര തുടങ്ങണം .

ഒരു ദിവസം രാവിലെ ശംഭു വന്നു. കയറും കോടാലിയുമൊക്കയായി മരം വെട്ടുകാരന്‍ ശംഭു.രണ്ടു് സഹായികളും കൂടെയുണ്ട്.

മാവ് ഇപ്പോള്‍ വെട്ടണ്ടാന്ന് തീരുമാനിച്ചു.ശംഭു പൊയ്ക്കോ.”

അമ്മ വരാന്തയിലെത്തിയിരുന്നു.ശംഭുവിനോട് പറഞ്ഞത് കേള്‍ക്കുകയും ചെയ്തു.
നീ പറഞ്ഞിട്ട് തന്നെയല്ലേ ശംഭു വന്നത്. ഇപ്പോളെന്താ മാവ് വെട്ടണ്ടാന്ന് വെച്ചത്?”

അതെ , വെട്ടണ്ടാന്ന് വെച്ചു. അതിന്റെ വേരുകള്‍ പിഴുതു കളയാന്‍ തോന്നണില്ല.”

ചായക്കുള്ള 'വക' കൊടുത്തു. ശംഭു പരിഭവം പറഞ്ഞില്ല.. “എപ്പഴാ വെട്ടണ്ടേന്ന് വെച്ചാ പറഞ്ഞാ മതി. വരാം.”ശംഭു പോയി.
- കമ്പനിയിലെ ജോലി ഇനി അധിക നാള്‍ തുടരാനാവില്ല. പുതിയ നിയമങ്ങള്‍ നടപ്പിലാവും മുന്‍പ് പിരിഞ്ഞു പോരണം.കുട്ടികള്‍ക്ക് ഊഞ്ഞാല്‍ കെട്ടാന്‍ പോലും മരമില്ലാത്ത നഗരത്തിലെ കോണ്‍ക്രീറ്റ് മരക്കൊമ്പിലെ കൂടൊഴിയണം.നാട്ടിലെ മാഞ്ചുവട്ടിലേക്ക് തിരിച്ചു വരണം.

വന്‍ നഗരത്തെ ലക്ഷ്യമാക്കി ട്രെയിന്‍ കുതിക്കുമ്പോള്‍ പൊന്നപ്പന്റെ ചിന്തകള്‍ അതൊക്കെയായിരുന്നു.

**********

28 July, 2013

എന്റെ സ്കൂള്‍ ഡയറി 15





ഇരട്ട കുട്ടികളുടെ വീട്



ഇരട്ടക്കുട്ടികളാണ് 9G യിലെ ലിബിനും , നിബിനും. ഉയരവും രൂപവുമൊക്കെ ഒരു പോലെ.സൗമ്യരാണ്,ശാന്തശീലരാണ്.വിനയവും , അച്ചടക്കവുമൊക്കെയുണ്ട്. രണ്ട് ബെഞ്ചിലാണ് ഇരിക്കുന്നത്.ഗണിതശാസ്ത്രം ഒന്നാം ആദ്ധ്യായത്തിന്റെ ടെസ്റ്റ് പേപ്പര്‍ നടത്തിയപ്പോള്‍ ലിബിന് ഫുള്‍ മാര്‍ക്ക്. ലിബിന് 15 ല്‍ 9.

ലിബിന്‍ ഹോം വര്‍ക്ക് കൃത്യമായി ചെയ്യും. കളിക്കാനും, കൂട്ടുകൂടാനും പോകാറില്ല. പക്ഷെ നിബിന്‍ അങ്ങനെയല്ല. കളി കഴി‍‍ഞ്ഞ് നിബിന്‍ തലേന്ന് വീട്ടിലെത്തിയത് രാത്രി ഏഴിന്. അതുകൊണ്ടാണ് ഹോം വര്‍ക്ക് ചെയ്യീതിരുന്നതെന്ന് നിബിന്‍.അപ്പോള്‍ അച്ചനും അമ്മയും വഴക്കു പറഞ്ഞില്ലേ എന്ന എന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആ സഹോദരന്മാരുടെ മറുപടി.

അടുത്ത ദിവസം ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ലിബിന്റെ കാത് ശ്രദ്ധയില്‍പ്പെട്ടത്.കാതില്‍ ഒരു തിളക്കം. ഇരട്ടകളില്‍ മിടുക്കനെന്ന് ഞാന്‍ കരുതുന്ന ലിബിന്‍ കാതു തുളച്ച് കമ്മലിട്ടിരിക്കുന്നു.ഷിബിനും കാതു തുളച്ചിട്ടുണ്ട്. കാര മുള്ളുകൊണ്ടാണ് കാതു തുളച്ചതെന്ന് അവര്‍ സമ്മതിച്ചു.

"കാതു തുളക്കാന്‍ അച്ചനും അമ്മയും അനുവാദം തന്നിരുന്നോ ?”
"തന്നു!”
നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് എനിക്ക് അറിയണം.”
ഞാന്‍ അവരുടെ ഫോണ്‍ നമ്പര്‍ തിരക്കി. "അച്ചനോടെനിക്ക് ചോദിക്കണം.”
"അച്ചന്‍ സംസാരിക്കില്ല.” ലിബിന്റെ മറുപടി.
മറ്റു കുട്ടികളും അത് ശരിവെച്ചു.

അല്‍പ്പനിമിഷം എനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു.
പിന്നെ ഞാന്‍ , അമ്മയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. അമ്മയോട് വിളിച്ച് ചോദിച്ചോളാമന്ന് പറഞ്ഞു.
"നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് അമ്മ പറയുമല്ലോ . അങ്ങനെയെങ്കിലും സത്യം അറിയണം.”
അപ്പോള്‍ ലിബിന്‍ പറഞ്ഞു.
"അമ്മയും മിണ്ടില്ല.”
ക്ലാസ്സ് ഒന്നടങ്കം നിശ്ശബ്ദമായി.
മുഴുവന്‍ കുട്ടികളുടെയും കണ്ണുകള്‍ എന്നിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ലിബിന്‍ എന്നെതന്നെ നോക്കി നില്‍ക്കുന്നു.ഞാന്‍ നിബിനെ നോക്കി.അവനും എന്നെ നോക്കുന്നുണ്ട് , കൂട്ടുകാരെയും നോക്കുന്നുണ്ട്.ശോകാര്‍ദ്രമായ ഒരു ചിരി രണ്ടു പേരും ചുണ്ടുകളില്‍ എനിക്കായി കാത്തുവെക്കുന്നുണ്ട്.

ഞാന്‍ വിവശനായി.കണ്ണുകളില്‍ ഇരുട്ട് കയറുന്നുവോ? പ്രതികരിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ പരിഭ്രമിച്ചു. സംയമനത്തോടെ ഞാന്‍ ഷിബിന്റെ തോളി‍ല്‍ പിടിച്ച് നിന്നു.
ഒരു അങ്കിളിന്റെ കാര്യം പറഞ്ഞല്ലോ. ആ അങ്കിളിന്റെ നമ്പറായാലും മതി. തരുമോ ഞാന്‍ വിളിച്ചോളാം.”
ഫോണ്‍ നമ്പര്‍ വാങ്ങിയില്ല. വെറുതേ ചോദിച്ചെന്നു മാത്രം.
വീണ്ടും ഞാന്‍ ഗണിതത്തിലേക്ക് കടന്നു.ചോക്കെടുത്ത് ബോര്‍ഡിനരുകിലേക്ക് നീങ്ങിയെങ്കിലും മനസ്സ് കലങ്ങിയിരുന്നു. പഠിപ്പിക്കാനായില്ല.
ലിബിന്റേയും, ഷിബിന്റെയും വീട്ടിലെ കാണാകാഴ്ച്ചകള്‍ കാണാന്‍ പറക്കുകയായിരുന്നു മനസ്സ്.
പെയ്ന്ററാണ് അവരുടെ അച്ചന്‍. ശാരീരിക വൈകല്യങ്ങള്‍ മറികടന്ന് ജോലി ചെയ്യുന്നുണ്ടാകും അദ്ദേഹം എന്ന് ഞാന്‍ കരുതി. അങ്ങനെ ആ നാലംഗ കുടുംമ്പം മുന്നോട്ട് പോകുന്നുണ്ടാകും.

ആ അച്ചന് ഇക്കാലമത്രയും തന്റെ പൊന്നു മക്കളെ "ലിബിന്‍", “ഷിബിന്‍" എന്ന് വിളിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലല്ലോ എന്ന് ഞാനോര്‍ത്തു. . സ്നേഹവാല്‍സല്യത്തോടെ "മക്കളേ" എന്ന് ഉരുവിടാന്‍ ആ അമ്മ കൊതിക്കുന്നുണ്ടാവുമല്ലോ .മക്കളും ആ വിളി കേള്‍ക്കാന്‍ കൊതിയോടെ കാത്തിരുന്ന ഒരു ബാല്യമുണ്ടാവും.

അവരുടെ വീട്ടിലെ മൗന നൊമ്പരങ്ങളുടെ കാഴ്ച്ചകള്‍ . ഇങ്ങനെയൊക്കെയാവും ഓരോ കുട്ടികളുടെയും
ജീവിത സാഹചര്യങ്ങള്‍. നമ്മള്‍ അതൊക്കെ അറിയുന്നണ്ടോ? നമ്മുടെ മുന്നില്‍ ഇരിക്കുന്ന പത്തു നാല്‍പ്പതു കുട്ടികള്‍. അതൊരു വിശാലമായ ലോകം തന്നയാണ്. മനസ്സു തുറപ്പിക്കുന്ന കാഴ്ത്തകളുമുണ്ട്, കണ്ണു നിറയ്കുന്ന കാഴ്ച്ചകളുമുണ്ട് . പഠിപ്പിക്കുന്ന നമുക്ക് അവിടെ നിന്ന് ഒരുപാട് പഠിക്കാം.

14 April, 2013

ഐതിഹ്യം

കൊടുങ്ങല്ലൂര്‍ ശ്രീകുരുംമ്പക്കാവില്‍
ഭഗവതി ക്ഷേത്രം
കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു കൊടുങ്ങല്ലൂര്‍ ശ്രീകുരുംമ്പക്കാവില്‍


ഭഗവതി ക്ഷേത്രം.മീന മാസത്തിലെ ഭരണി, അശ്വതി നാളിലെ കാവുതീണ്ടല്‍, കോഴിക്കല്ലു മൂടല്‍ എന്നിവ ഇവിടത്തെ പ്രധാന വിശേഷാവസരങ്ങളാണ്. ഭരണിപ്പാട്ട് എന്ന പ്രാചീന എനുഷ്ഠാനം സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നു എന്ന് ആരോപിച്ച് ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.


മലബാര്‍ ഭാഗത്തുനിന്നുള്ള ഭക്തന്മാരാണ് കൂടുതലായും എത്തുന്നത്.പാട്ടു പാടിയാണ് അവര്‍ മുന്നോട്ട് നീങ്ങുക. ഭക്തി പരമായ പാട്ടുകളും തെറിപ്പാട്ടുകളും ഉണ്ടാവും.


ഉന്മാദത്തിന്റെ തലത്തോളമെത്തുന്ന ഭക്തി ലഹരിയാണ് കാവുതീണ്ടലിനെത്തുന്ന കോമരങ്ങളില്‍ കാണാനാവുക.അവരവരുടെ അവകാശത്തറകളില്‍ നിന്നാണ് കാവുതീണ്ടലിനായി പുറപ്പെടുക.വാളും, ചിലമ്പും കിലുക്കി ക്ഷേത്രമുറ്റത്തുകൂടി ഓടി ക്ഷേത്രഭിത്തിയിലും, ചിലപ്പോള്‍ സ്വന്തം ശിരസ്സിലും വെട്ടും.തലപൊട്ടി ചോര ഒലിക്കും.ക്ഷേത്രത്തില്‍ നിന്നുള്ള മഞ്ഞള്‍ പുരട്ടിയാല്‍ ചോരയൊഴുക്കു നിലക്കുമെന്നാണ് അനുഭവസാക്ഷ്യം.ദാരുകനെ വധിച്ച ഭദ്രകാളിയെ സഹായിച്ച ഭൂതഗണങ്ങളാണ് തങ്ങളെന്നാണ് കോമരങ്ങളുടെ വിശ്വാസം.


കാവുതീണ്ടല്‍ നടക്കുന്ന ദിവസം കൊടുങ്ങല്ലൂരമ്മ സാധാരണക്കാരിയായി മാറുന്നു എന്നാണ് വിശ്വാസം.അന്ന് ഉച്ചയോടെ വടക്കേനട അടക്കും.അശ്വതിപൂജയെന്ന ചടങ്ങില്‍ ഭഗവതിയുടെ വിഗ്രഹത്തിലെ തിരുവാഭരണങ്ങള്‍ അഴിച്ചു മാറ്റും.തൃച്ചന്ദനപ്പൊടി തൂകി സാധാരണക്കാരിയാക്കി മാറ്റും.ഈ രൂപത്തില്‍ ഭഗവതിയെ ദര്‍ശിക്കുന്നത് ഐശ്വര്യദായകമാണത്രേ ! നടതുറന്നാലുടന്‍ കൊടുങ്ങല്ലൂര്‍ വലിയതമ്പുരാനെ ഭക്തന്മാര്‍ സ്വീകരിച്ചു കൊണ്ടു വരും. അദ്ദേഹം കിഴക്കേ നടയിലെ നിലപാടുതറയില്‍ കയറിനിന്ന് നാല്‍പ്പത്തൊന്ന് പേര്‍ക്ക് ആയുധം നല്‍കും. ഇത് കാവുതീണ്ടലിനുള്ള സൂചനയാണ്.പിന്നെ പട്ടുകുട നിവര്‍ത്തിച്ച് ചടങ്ങിന് അനുവാദം കൊടുക്കും.


തിരുവഞ്ചിക്കുളം ആസ്ഥാലമാക്കി വാണ ചേരന്‍ ചെങ്കട്ടുവനാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് ചില്ര്‍ വിശ്വസിക്കുന്നു.ചിലപ്പതികാരം രചിച്ച ഇളങ്കോവടികള്‍ ചേരരന്‍ ചെങ്കട്ടുവന്റെ സഹോദരനായിരുന്നുവെന്നും അതിലെ നായികയായായ കണ്ണകിയെ കൊടുങ്ങലൂരില്‍ പ്രതിഷ്ഠിക്കാന്‍ രാജാവിനെ പ്രചോദിപ്പിച്ചത് ഇതാണെന്നും കരുതപ്പെടുന്നു.ചിലപ്പതികീരത്തിലെ കണ്ണകി ഭദ്രകാളി തന്നെയാണെന്ന് കരുതപ്പെടുന്നു. കണ്ണകി തപസ്സു് ചെയ്ത ചെങ്കല്ലില്‍ കണ്ണകിയെ സങ്കല്പിച്ച് ഭദ്രകാളിയെ


പ്രതിഷ്ഠിക്കുകയാണ് ചെയ്തത്.ഇളങ്കോവടികളാണ് ആദ്യ പൂജ ചെയ്തത് എന്ന് കരുതുന്നു.ഒരു മുല പറിച്ചെറിഞ്ഞ് മധുരാ നഗരം ചാമ്പലാക്കിയ കണ്ണകി ഒറ്റ മുലച്ചി എന്ന് അറിയപ്പെടുന്നു. കൊടുങ്ങല്ലൂരമ്മയും ഈ പേരിലറിയപ്പെടുന്നണ്ട്.




മധുര മീനാക്ഷിയാണ് കൊടുങ്ങലൂരമ്മ എന്നാണ് ഒരു വാദം. അതുകൊണ്ടാണ് നിരവധി തമിഴ് ഭക്തന്മാര്‍ ഭരണി നാളില്‍ കൊടുങ്ങല്ലൂരില്‍ എത്താറുണ്ട്.


ത്രിലോകങ്ങളും വിറപ്പിച്ച ദാരുക വധത്തിനായി ദേവന്മാര്‍ ശ്രീ പരമേശ്വരനെ അഭയം പ്രാപിച്ചു.ഭഗവാന്‍ മൂന്നാം കണ്ണില്‍ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു.ഭദ്രകാളി ദാരുകനെ വധിച്ചു. ഈ ഭദ്രകാളിയാണ് കൊടുങ്ങലൂരിലെ ശ്രീകുരുംമ്പ എന്നും വിശ്വസിക്കപ്പെടുന്നു.ദാരുക പത്നി മനോദരിയെ "വസൂരി മാലയാക്കി" കൂടെ കൂട്ടുകയും ചെയ്തത്രെ.





ഭദ്രകാളി സാന്നിദ്ധ്യം ശക്തമായ ആദ്യം "കൊടുംകാളിയൂരും" ക്രമേണ കൊടുംങ്ങല്ലൂരും ആയെന്ന് സ്ഥല പുരാണം പറയുന്നു.


കൊടുങ്ങലൂര്‍ മുന്‍കാലത്ത് ബുദ്ധകേന്ദ്രമായിരുന്നത്രെ . പിന്നീട് ഹൈന്ദവര്‍ അവരെ ഓടിച്ചു.ആരാധനാലയം വളരെ പവിത്രമായി കരുതിയിരുന്ന ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ അവ്ര്‍ പല ഹീന മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. ജന്തുഹിംസ നടത്തി, തെറിപ്പാട്ട് പാടി, വാളും വടികളും കൊണ്ട് ആക്രമിച്ച് വിഹാരങ്ങള്‍ അശുദ്ധമാക്കി. ബൗദ്ധരുടെ പാലായനത്തെ തുടര്‍ന്ന് വിഹാരം തകര്‍ത്ത് അവിടെ ഭദ്രകാളിക്ഷേത്രം പണിതു എന്നും പറയപ്പെടുന്നു.ആ ആക്രമങ്ങളുടെ ഓര്‍മ്മക്കായാണ് കോഴിക്കല്ലു് മൂടല്‍. കാവുതീണ്ടല്‍, ഭരണിപ്പാട്ട് തുടങ്ങിയ ചടങ്ങുകള്‍ എന്ന് അഭിപ്രായമുണ്ട്.










11 April, 2013

തെരുവോരക്കാഴ്ച്ചകള്‍

തെരുവ് സര്‍ക്കസ്
അമ്പലപ്പറമ്പിലെ ഒരു കാഴ്ച

കാവുതീണ്ടല്‍




സുപ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംമ്പക്കാവില്‍ ഇന്ന് അശ്വതി കാവുതീണ്ടല്‍ നടന്നു.കോമരങ്ങളും , ഭക്തരും കാവില്‍ ഭക്തിസാഗരത്തില്‍ ആറാടി. ചുവന്ന ചേല ചുറ്റിയ കോമരങ്ങള്‍ , വാളും ചിലമ്പുമായി ഉറഞ്ഞു തുള്ളി.
കാവുതീണ്ടലിന്റെ ദൃശ്യങ്ങള്‍.......

           

27 January, 2013

കാവടിക്കാഴ്ച്ചകള്‍

തൈപ്പൂയ മഹോല്‍സവത്തില്‍ കാവടി തുള്ളുന്ന ഭക്തന്മാര്‍

നാവില്‍ തറച്ച ശൂലവുമായി കാവടി അഭിഷേകം നടത്തുന്ന ഭക്തന്‍

കാവടിയാടുന്ന കൊച്ചു മുരുകന്മാര്‍

നിലക്കാവടി

13 January, 2013

എന്റെ സ്ക്കൂള്‍ ഡയറി 14


സ്വരം മധുരം , ഗുരുദേവ കടാക്ഷിതം 
 
നാദം, ശ്രുതി, സ്വരം, രാഗം, എന്നിവയുടെ മേളനമാണ് സംഗീതം. മനുഷ്യന്റെ എല്ലാ വികാരങ്ങളെയും ഉള്‍ക്കൊള്ളാനും, ആവിഷ്ക്കരിക്കാനും സംഗീതത്തിന് കഴിയും.സംഗീതം ദൈവികമായി സിദ്ധിച്ച ഒരു വൈഭവമാണ്.ഹൃദയത്തില്‍ ഈശ്വരചൈതന്യം വിളയാടുമ്പോഴാണ് സംഗീതം സ്വര്‍ഗീയമാവുന്നത്.


സംഗീത സാഗരത്തിലാറാടുമ്പോള്‍ വിവിധ വികാരങ്ങളുടെ തിരമാലകള്‍ ആസ്വാദകരെ പൊതിയുന്നു.സംഗീതം ആഹ്ളാദിപ്പിക്കുന്നു. സംഗീതം ഉന്മേഷം പകരുന്നു.സംഗീതം സര്‍വ ദുഖങ്ങളും അകറ്റുന്നു.ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ഗാനങ്ങള്‍ അവാച്യമായ അനുഭൂതി പകരുന്നു.


ശ്രീനാരായണ ഗുരുദേവന്റെ സ്തോത്രങ്ങളില്‍ ഏറ്റവും മഹനീയമാണ് ദൈവദശകം.ഈ കൃതിയുടെ സാരത്തിന്റെ വ്യാപ്തിയും , ഭാവത്തിന്റെ ആഴവും, ഭക്തിയുടെ ഉത്തുംഗതയും പകര്‍ന്നു തരുന്ന അനുഭൂതി അനിര്‍വചനീയമാണ്.


ശ്രീ എം എം ബിബിന്‍ മാസ് റ്റര്‍ (എസ് ഡി പി വൈ ബോയ്സ്  ഹൈസ്ക്കൂളിലെ സംഗീത അദ്ധ്യാപകനാണ് click here)ദൈവദശകം ആലപിക്കുമ്പോള്‍ അനുഭൂതികളുടെ തിരമാലകളിലേറി ആസ്വാദകര്‍ ആലോലമാടും.അദ്ദേഹം തന്നെയാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതി.കേരളത്തിലിന്നേവരെ ഒരു സംഗീത പ്രതിഭകളും ആവിഷ്ക്കരിച്ചിട്ടില്ലാത്ത ഒരു നവീന ഭാവമാണ് അദ്ദേഹം ദൈവദശകത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.


'ദൈവമേ ! കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളെ' ഒരു സവിശേഷ ഭാവത്തില്‍ പാടിതുടങ്ങുമ്പോള്‍ തന്നെ ഭക്തിയുടെ ശ്രീകോവില്‍ നട തുറന്ന പ്രതീതിയാണ്.പിന്നെ ഒന്നൊന്നായി ഭക്തിയുടെ പടവുകള്‍ കയറി ആ നാദധാര ഉയരുകയാണ്.മണിയൊച്ചയും, മന്ത്രധ്വനികളും മുഴങ്ങുന്നതു പോലെ തോന്നിപ്പിക്കുന്ന ആ പാട്ട് മനസ്സില്‍ മാത്രമല്ല ശരീരത്തിലും ഒരു 'വൈബ്രേഷന്‍' ഉണ്ടാക്കുന്നുണ്ട്.ഭക്തിയുടെ തരംഗങ്ങളെ വായുവിലൂടെ പ്രസരിപ്പിക്കുവാന്‍ സംഗീതത്തിന് കഴിയും എന്ന് പറയുന്നത് ഈ ഗാനം ശ്രവിക്കുമ്പോള്‍ ബോധ്യപ്പെടും.


നിരവധി വേദികളില്‍ ശ്രീ ബിബിന്‍ മാസ് റ്റര്‍ ദൈവദശകം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആലപിച്ചു കഴിഞ്ഞു. പ്രശസ്ത വ്യക്തികള്‍ സാന്നിധ്യം വഹിക്കുന്ന വേദികളില്‍ ദൈവദശകം പ്രാര്‍ത്ഥനാ ഗീതമായി ആലപിച്ച് ബിബിന്‍ മാസ്റ്റര്‍ ആനന്ദിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ശ്രീ കെ വി തോമസ്, ശ്രീ വി എം സുധീരന്‍ , ശ്രീ സി കെ പന്മനാഭന്‍ ശ്രീ വെള്ളാപ്പിള്ളി നടേശന്‍ , സ്വാമി സന്ദീപ് ചൈതന്യ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ബിബിന്‍ മാസ്ററ റുടെ ആലാപനത്തില്‍ ആകൃഷ്ടരായി മുക്തകണ്ഠം പ്രശംസിക്കുന്നത് കേട്ടിട്ടുണ്ട്.


ഒരു ചടങ്ങില്‍ ബിബിന്‍മാസ്റററുടെ ആലീപനം ശ്രവിക്കുവാനിടയായ ,എന്‍ സി സി യുടെ സുബേദാര്‍ മേജര്‍ ശ്രീ സുവര്‍ണ്ണകുമാര്‍ ഗായകനെ അനുമോദിച്ചത് ഇങ്ങനെയാണ്.”ബഹുത്ത് അച്ഛാ വോയ്സ്. ഇറ്റ്സ് എ ഗിഫ്റ്റ് ഓഫ് ഗോഡ് ". ആ ദൈവം ഗുരുദേവനായിരിക്കും എന്ന് ഞാന്‍ കരുതുന്നു. ശ്രീ നാരായണഗുരുദേവന്റെ ചൈതന്യം അദ്ദേഹത്തില്‍ കളിയാടുന്നതുകൊണ്ടാവാം ഇത്ര ഭക്തിരസം തുളുംമ്പുന്ന വിധം ഗാനമാലപിക്കുവാന്‍ കഴിയുന്നത്. സംഗീത നഭസ്സില്‍ ഒരു ശുക്രനക്ഷത്രമായി ശ്രീ ബിബിന്‍മാസ്റ്റര്‍ ഉദിച്ചുയരട്ടെ, അതിന് ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.