25 January, 2020

കവിത


കുയില്‍ പാട്ട്

എം.എന്‍.സന്തോഷ്


മുറ്റത്തെ മാവിന്റെ ചില്ലകള്‍ തളിര്‍ത്തപ്പോള്‍
രണ്ടിണക്കുയിലുകള്‍ വിരുന്ന് വന്നു
തത്തിക്കളിച്ചും ചിറകടിച്ചും , ചിലച്ചും
മാന്തോപ്പിലാമോദമായ് വസിച്ചു

കുയിലിന്റെ പാട്ടും കുളിരും നുകര്‍ന്നാവാം
കുഞ്ഞുണ്ണി മാങ്ങകള്‍ മിഴി തുറന്നു.
മാമ്പൂ വിരിഞ്ഞതും കായ്ച്ചതും കവിതയായ്
പൂങ്കുയിലീണത്തിലാലപിച്ചു.

മുത്തശ്ശി മാവിന്റെ തുഞ്ചത്തെ ചില്ലയില്‍
കൂടൊന്നൊരുക്കി കാക്കകള്‍ തകൃതിയായ്.
ചുള്ളിയും, കമ്പും ,ചകിരിയും കാക്കകള്‍
പെറുക്കിടുക്കിയാ കൂട് തീര്‍ത്തു.

മാങ്ങാക്കുലകളില്‍ ഏറുവാന്‍ കമ്പുമായി
ബാലകരേ മാഞ്ചോട്ടിലെത്തി
കളിച്ചും രസിച്ചും കുയിലിനെ കൂക്കിയും
കൊച്ചുതെമ്മാടിള്‍ ഉല്ലസിച്ചു.

കാക്കച്ചിയമ്മ തപസ്സ് നോറ്റു
കരിങ്കുട്ടികള്‍ രണ്ട് വിരുന്നു വന്നു
തൊട്ടും തലോടിയും സ്നേഹം നല്‍കി
ഇളം ചൂട് ചിറക് പുതച്ച് നല്‍കി

കാട് താണ്ടാന്‍ പോയ കാക്കയച്ഛന്‍
തൊള്ളയില്‍ തീറ്റ നിറച്ചു വന്നു
തീറ്റ കണ്ടതും വാവിട്ടു കേഴുന്നു
കൂട്ടിലെ കുട്ടികള്‍ രണ്ട് പേരും

'ഒന്നല്ല കൂട്ടില്‍ രണ്ടുണ്ട് കുട്ടികള്‍,
കഥയെന്താണ് പെണ്ണേ', കയര്‍ത്തു കാക്ക.
'മുട്ടയൊന്നല്ലേ നീ ഇട്ടതുള്ളു പിന്നെ
കുഞ്ഞുങ്ങള്‍ രണ്ടെണ്ണം പറക സത്യം'

സത്യം പറഞ്ഞിടാം കൊത്തല്ലേ കൊല്ലല്ലേ
ആ കുയില്‍ പെണ്ണിന്റേതാണൊരെണ്ണം
കാകനതു കേട്ടു കല്‍പ്പിച്ചുഗ്ര കോപത്താലെ
കൊത്തിയെറിയുകീ പീറ പറവയെ.



അവിവേകമൊന്നും കാട്ടിടല്ലേ കാകാ
അറിവില്ലാത്തതാണോ ഈ കഥകളെല്ലാം
കുയിലിന്റെ ഈറ്റില്ലമിതല്ലേ സത്യം
മാറ്റുവാനൊക്കുമോ ലോക ധര്‍മ്മം ?

ചൊല്ലേണ്ട നീ സഖീ 'സത്യവും', 'ധര്‍മ്മവും'
പുല്ലു വിലയുണ്ടോ രണ്ടിനും ഭൂമിയില്‍ ?
കാരുണ്യമൊന്നും നാം കാട്ടിടേണ്ട
കാട്ടിലെറിയൂ നീ ഈ കോകിലത്തെ.


തൂവലുറക്കുന്ന കാലം വരും വരെ
കോകില കുഞ്ഞിനെ പോറ്റിടാം ഞാന്‍
കിളികള്‍ ഇരു ഗോത്രമാണെങ്കിലും
അവയിലെ ജീവന്‍ തുടിച്ചതെന്‍ ചൂടിനാല്‍.

വേദാന്തമൊന്നും ഓതിടേണ്ടെന്നോട്
സദ്ക്കര്‍മ്മം ചെയ്താലും ആര്‍ക്കാണ് നന്ദി ?
നേരും നെറിവും കെട്ടതാണിക്കാലം
കാകനാ കുഞ്ഞിനെ കൊത്തിയെറിയുന്നു.

മാമ്പഴം ഞെട്ടറ്റ പോലെയാ കുഞ്ഞ്
തല തല്ലി താഴെ പതിച്ച നേരം ,
ദൂരെയേതോ ഒരു മാവിന്റെ ചില്ലയില്‍
കഥയറിയാതെ പാടുന്നു കുയിലമ്മ.

മധു മാസമണയുമ്പോള്‍ ഇന്നും ആ മാവില്‍
കുയിലമ്മ പാടുവാന്‍ എത്തും മുടങ്ങാതെ
കുഞ്ഞിന്റെ ദുര്‍വിധി ഓര്‍ത്തിന്നും ആ അമ്മ
ശോകാര്‍ദ്ര രാഗത്തില്‍ പാടുന്നത് കേള്‍ക്കാം.