11 July, 2014

ആക്ഷേപങ്ങളും അഭീപ്രായങ്ങളും





നോട്ടില്‍ വരക്കുന്നവരുടെ ശ്രദ്ധക്ക്



സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നോര്‍ത്ത് പറവൂര്‍ ശാഖയില്‍ പണം അടക്കാന്‍ ചെന്നപ്പോള്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഢനമാണ് ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. എസ്.ബി.ടിയുടെ എ.ടി.എം. കൗണ്ടറില്‍ നിന്നും 20/06/2014 രാവിലെ 10.04 ന് ഞാന്‍ പതിനായിരം രൂപ പിന്‍വലിച്ചു.തൊട്ടടുത്തുള്ള എസ്.ബി.ടി. ശാഖയില്‍ ഇതേ പതിനായിരം രൂപ ഹൗസിങ്ങ് ലോണ്‍ അടക്കാനായി കൗണ്ടറില്‍ കൊടുത്തു. ഞാന്‍ കൊടുത്ത കറന്‍സികളില്‍ ഒരു ആയിരം രൂപ നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ പേന കൊണ്ട് എഴുതിയിരിക്കുന്നതായി ബാങ്ക് ഉദ്യോഗസ്ഥ കണ്ടെത്തി.
നോട്ടില്‍ ആ സ്ഥലത്ത് എഴുതാന്‍ പാടില്ലെന്ന് ആ ഉദ്യോഗസ്ഥ പറഞ്ഞു. നോട്ട് എവിടെ നിന്നും എനിക്ക് കിട്ടി എന്ന് ഞാന്‍ ബോധിപ്പിച്ചു. അത് പറഞ്ഞിട്ട് കാര്യമില്ലെന്നായി അവര്‍. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനെ ആ ഉദ്യോഗസ്ഥ നോട്ട് കാണിച്ചു. നോട്ടില്‍ വരക്കുകയോ എഴുതുകയോ ചെയ്യരുതെന്ന് അദ്ദേഹവും എന്നെ ഉപദേശിച്ചു. ഞാന്‍ നിസ്സാഹയനായി.ഹെഡ്കാഷ്യറെ കാണിച്ച് ബോധ്യപ്പെടുത്താന്‍ പറഞ്ഞ് കൊണ്ട് അവര്‍ ആ നോട്ട് എനിക്ക് തിരിച്ചു തന്നു.


ഹെഡ്കാഷ്യര്‍ കൗണ്ടറില്‍ ഇല്ലാതിരുന്നതിനാല്‍ തൊട്ടടുത്ത കൗണ്ടറിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഞാന്‍ സമീപിച്ചു. .ടി.എം. ല്‍ നിന്നും പണം പിന്‍വലിച്ച രസീത് ഞാന്‍ കാണിച്ചു. അതില്‍ എസ്.ബി.ടിയുടെ പേരും ചിഹ്നവും ഉണ്ട്. എസ്.ബി.ടി.യുടെ എ.ടി.എം. കൗണ്ടറിനുള്ളില്‍ രണ്ട് മെഷിനുകള്‍ ഉണ്ട് . അതില്‍ ഒന്നില്‍ പണം നിക്ഷേപിക്കുന്നത് സ്വകാര്യ ഏജന്‍സിയാണ്. അതില്‍ നിന്നും എടുക്കുന്ന പണത്തിന് എസ്.ബി.ടി.ക്ക് ഉത്തരവാദിത്വമില്ലെന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. രസീതിലുള്ള എ.ടി.എം. .ഡി. പരിശോധിക്കാന്‍ ഞാന്‍ ആവശ്യപ്പട്ടു. എസ്.ബി.ടി. പണം നിക്ഷേപിക്കുന്ന മെഷിനില്‍ നിന്നാണ് ഞാന്‍ പണം പിന്‍വലിച്ചിരിക്കുന്നത് എന്ന് തെളിഞ്ഞു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.

പണം എടുത്തത് ഞങ്ങളുടെ എ.ടി.എം.ല്‍ നിന്നായിരിക്കാം. പക്ഷെ ഈ നോട്ട് മെഷിനില്‍ നിന്ന് കിട്ടിയതാകണമെന്നില്ലല്ലോ !”

ഇങ്ങനെ പറയരുത്. ഞാന്‍ സാറിന്റെ നാട്ടുകാരനാണ് . സഹായിക്കും എന്ന് കരുതിയാണ് സാറിനെ സമീപിച്ചത് എന്ന് വിനയത്തോടെ പറഞ്ഞു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെയായിരുന്നു.


"നാട്ടുകാരനായിരിക്കാം. പക്ഷേ നോട്ട് തിരുകിമാറ്റുന്ന സ്വഭാവമുണ്ടോയെന്ന് എനിക്കറിയില്ല.”
ഞാന്‍ ഞെട്ടി. വിയര്‍ത്തു. അപഹസിക്കപ്പെടുകയാണെന്ന തോന്നല്‍. തര്‍ക്കത്തിനൊടുവില്‍ ഹെഡ്കാഷ്യര്‍ ഇടപെട്ട് നോട്ട് മാറി തന്നു. ഏതാണ്ട് അരമണിക്കൂറോളം സമയം ബാങ്കില്‍ വെച്ച് അപമാനിക്കപ്പെട്ടപ്പോള്‍
ബോധ്യപ്പെട്ട ചില ചിന്തകള്‍ കുറിക്കുകയാണ്.


    1. മാന്യമഹാജനങ്ങളെ , ദയവു് ചെയ്ത് കറന്‍സി നോട്ടില്‍ എഴുതുകയോ, ഒപ്പിടുകയോ ചെയ്യല്ലേ .
  1. എസ്.ബി.ടി.യുടെ എ.ടി.എം.ല്‍ സ്വകാര്യ ഏജന്‍സിക്ക് പണം നിക്ഷേപിക്കാന്‍ അനുവാദം
    കൊടുത്തിരിക്കന്നത് ശരിയാണോ ? എങ്കില്‍ കള്ളനോട്ട് ഉള്‍പ്പെടാന്‍ സാധ്യതയില്ലേ ? പണം എടുക്കുന്ന നിരപരാധിയായ ഉപഭോക്താവല്ലേ കുടുങ്ങുക ? സംശയാസ്പദമായ ഒരു നോട്ട് കൈയിലെത്തുകയും , ചുറ്റും മേല്‍പ്പറഞ്ഞതുപോലുള്ള ഉദ്യോഗസ്ഥരുമാണ് ഉള്ളതെങ്കില്‍ എങ്ങനെ നിരപരാധിത്വം തെളിയിക്കും ?
  2. ബാങ്കില്‍ ഇടപാടിനെത്തുന്നവരില്‍ ഭൂരിഭാഗവും ആധാരം അടിയറ വെച്ച് വായ്പ എടുത്തിരിക്കുന്ന
    പാവങ്ങളാണേ ! ബാങ്ക് ഇടപാടിനെത്തുന്ന അത്തരക്കാര്‍ തട്ടിപ്പുകാരെന്ന മട്ടില്‍ പെരുമാറുന്ന ബാങ്ക് ജീവനക്കാര്‍ക്ക് , മാന്യമായി പെരുമാറുന്നതിനുള്ള പരിശീലനം നല്‍കുക.