21 August, 2021

ഓണപ്പാട്ടുമായിതാ പൂക്കാലം



ഓണമായിതാ. . . . 

 ഈ തിരുവോണനാളില്‍ ഓണപ്പാട്ടുകള്‍ ഓര്‍ത്തെടുത്ത് ഒരെഴുത്ത് .

 

   ചിങ്ങമാസത്തില്‍ ഓണനിലാവ് തെളിയുമ്പോള്‍ തൊടികളില്‍ പൂക്കള്‍ വിടരും. വര്‍ണ്ണച്ചിറകുകള്‍ വീശി പൂമ്പാറ്റകള്‍ പൂക്കള്‍ തോറും പാറി നടക്കും. പൂമുഖം പൂക്കളാല്‍ അലങ്കൃതമാകും.പൂവിളികളുയരും. ഓണപ്പാട്ടും , ഊഞ്ഞാലാട്ടവും, തുമ്പിതുള്ളലും , ഓണക്കളികളും ! ഓരോ മലയാളിയുടെ മനസ്സും പൂമ്പാറ്റകളായി വര്‍ണ്ണ ച്ചിറകുകള്‍ വീശി , ആഹ്ളാദം വാനോളമുയരുന്ന കാലം . വൈവിധ്യമാര്‍ന്നതാണി ഓണ സങ്കല്‍പ്പങ്ങള്‍ !

പരിമിതികളെ അതിജിവിച്ച് കൊണ്ടാണെങ്കിലും ഈ ദുരിത കാലത്തും നമ്മള്‍ ഓണമാഘോഷിക്കുന്നു. ഓണപ്പാട്ടുകളെ അയവിറക്കി കൊണ്ട് ഒരോണക്കാലം .

പൂക്കാലത്തോടൊപ്പം ഓണക്കാലം അടയാളപ്പെടുത്തുന്ന കാവ്യ സുഗന്ധമാണ് ഓണപ്പാട്ടുകള്‍. കാലമെത്ര കഴിഞ്ഞാലും , ഓരോ മലയാളിക്കും ഓണത്തെ ഓര്‍ത്ത് വെക്കാന്‍ ഒട്ടനവധി ഓണപ്പാട്ടുകള്‍ കൈരളിക്ക് കാഴ്ച്ചവെച്ചിട്ടുണ്ട് ചലച്ചിത്ര ഗാനശില്‍പ്പികള്‍.ഓണപ്പാട്ടുകള്‍ മൂളാത്ത ഒരു മലയാളിയുമുണ്ടാവില്ല.

പൂവിളി പൂവിളി പൊന്നോണമായി

നീ വരൂ നീ വരൂ പൊന്നോണത്തുമ്പി..

 Click here പാട്ട് കേള്‍ക്കാം

തിരുവോണത്തിന്റെ ആരവമുയര്‍ത്തുന്ന ഉത്സാഹം വാനോളംമുയര്‍ത്തുന്ന ഒരു ഓണപ്പാട്ടാണിത്.

പൊന്നിന്‍ ചിങ്ങം പൂ കൊണ്ട് മൂടുമെന്നും, ചമ്പാവിന്‍ പാടം കാറ്റത്താടുമ്പോള്‍ പുല്ലാങ്കുഴല്‍ വിളിയുയരുമെന്നും കോരിത്തരിപ്പോടെ ഓര്‍ക്കുകയാണ് കവി.ശ്രീകുമാരന്‍ തമ്പി രചിച്ച മനോഹരമായ ഈ ഗാനം 'വിഷുക്കണി' എന്ന ചിത്രത്തിലെയാണ്. സലില്‍ ചൗധരിയുടെതാണ് ഈണം.

ചിങ്ങമാസത്തില്‍ ഓണപ്പൂക്കളെ കാണാന്‍ കൊതിക്കാത്തവരാരെങ്കിലുമുണ്ടാകുമോ.ഓണപ്പൂക്കളെ മാടിവിളിക്കുന്ന ഒരു മനോഹര ഗാനമുണ്ട് 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍.

ഓണപ്പൂവേ, പൂവേ, പൂവേ

ഓമല്‍ പൂവേ, പൂവേ, പൂവേ

നീ തേടും മനോഹര തീരം.....

click here    പാട്ട് കേള്‍ക്കാം

.എന്‍.വി.യാണ് രചന. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സലില്‍ ചൗധരി.

തിരുവോണനാളിലെത്തുന്ന തിരുമേനിയെ വരവേല്‍ക്കാന്‍ തിരുമുറ്റവും ഹൃദയങ്ങളും അണിഞ്ഞൊരുങ്ങുന്ന കാഴ്ച്ചകള്‍ കണ്ട് കവി ആനന്ദ പുളകിതനാവുകയാണ്.

തിരുവോണ പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍

തിരുമുറ്റമണിഞ്ഞൊരുങ്ങി

തിരുമേനി എഴുന്നുള്ളും നേരമായി

ഹൃദയയങ്ങള്‍ അണിഞ്ഞൊരുങ്ങി....

ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ പിറന്ന ഈ ഗാനം തന്നെയാണിത്. എം.കെ.അര്‍‍ജുനന്റെ സംഗീതം. വാണിജയറാമിന്റെ സ്വരമാധുരി.

പാതിരാക്കിളി

വരു പാല്‍ക്കടല്‍ കിളി

ഓണമായിതാ, തിരുവോണമായിതാ

പാടിയാടി വാ...... 

 

Click here      

പാട്ട് കേള്‍ക്കാം

 

.എന്‍.വി. രചിച്ച ഈ ഗാനം കേള്‍ക്കുമ്പോള്‍ തന്നെ ആരുമൊന്ന് പാടിയാടാന്‍ കൊതിച്ച് പോകും. കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തിലെ ഈ ഗാനം ചിട്ടപ്പെടുത്തിയത് എസ്.പി.വെങ്കിടേഷ്.

1968 ല്‍ ഇറങ്ങിയ തുലാഭാരം എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച ഒരു ഗാനമുണ്ട്.

ഓമന തിങ്കളിനോണം പിറക്കുമ്പോള്‍

താമരക്കുമ്പിളില്‍ പനിനീര്...

താരാട്ട് പാട്ടിന്റെ ലയവും, ഓണനിലാവിന്റെ വശ്യതയുമുള്ള ഗാനം. ജി. ദേവരാജനാണ് സംഗീത ശില്‍പ്പി.പി.സുശീലയാണ് ഗാനമാലപിച്ചത്.

മുറ്റത്തെ പൂക്കളത്തില്‍ പൂനിലാവ് പാല്‍ ചൊരിയുമ്പോഴുള്ള കാഴ്ച അതിമനോഹരമായിരിക്കും.പൂനിലാവിനെ മാടി വിളിക്കുകയാണ് കവി.

ഉത്രാട പൂ നിലാവേ വാ

മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍

ഇത്തിരി പാല്‍ ചുരത്താന്‍ വാ, വാ, വാ......

( Click here     പാട്ട് കേള്‍ക്കാം)

 

ഗന്ധര്‍വ ശബ്ദത്തില്‍ ഈ ഗാനം ശ്രവിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു നവ്യാനുഭൂതിയാണുയരുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് രചന. രവീന്ദ്രന്‍ മാഷിന്റെ സംഗീതം.

പൂക്കളും , പൂനിലാവും, പൂത്തുമ്പിയും പോലെ പൂന്തെന്നലും ഭാവനയുടെ ചിറകിലേറി ഓണക്കാഴ്ച്ചള്‍ കാണാനെത്തുന്ന നിരവധി ഓണപ്പാട്ടുകളുണ്ട്.




താളം തുള്ളുന്ന തുമ്പപ്പൂവിനെ തലോടാന്‍ കുളിര്‍ കാറ്റിന്റെ കുഞ്ഞിക്കൈകളെ ക്ഷണിക്കുന്ന ഒരോണപ്പാട്ട് കല്യാണിയും സംഘവും പാടിയിട്ടുണ്ട് 'ക്വട്ടേഷന്'‍ എന്ന ചിത്രത്തില്‍.

ഓണപ്പാട്ടില്‍ താളം തുള്ളും തുമ്പ പ്പൂവേ

നിന്നെ തഴുകാനായ് കുളിര്‍ കാറ്റിന്‍ കുഞ്ഞിക്കൈകള്‍..

2004 ല്‍ രചിക്കപ്പെട്ട ഈ ഗാനം എഴുതിയത് പ്രജേഷ് രാമചന്ദ്രനും , ഈണം സബീഷ് ജോര്‍ജുമാണ്.

അത്തപ്പൂവും നുള്ളി

തൃത്താപ്പൂവും നുള്ളി

തന്നാനം പാടി. പൊന്നൂഞ്ഞാലിലാടി

തെന്നലേ വാ, ഒന്നാനാം കുന്നിലേറി വാ....!

 1985 ല്‍ പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കിയ പുന്നാരം ചൊല്ലി ചൊല്ലി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

( click here    പാട്ട് കേള്‍ക്കാം )


കുന്നത്തെ കാവില്‍ നിന്നും തേവര് താഴേക്കെഴുന്നുള്ളി വരുമ്പോള്‍ പൂക്കള്‍ വേണം, പൂവിളിക്കണം. .എന്‍.വി.രചിച്ച മലയാളിത്തമുള്ള ഒരു സൂപ്പര്‍ഹിറ്റ് ഗാനം 'ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങ് വെട്ടം' എന്ന ചിത്രത്തിലുണ്ട്. 1987 ലാണ് ഈ ചിത്രവും, ഈ പാട്ടും എന്നെന്നും ഓര്‍ത്തു വെക്കാന്‍ മലയാളിക്ക് ഓണപ്പുടവയായി ലഭിച്ചത്.

പൂവേണം പൂപ്പട വേണം

പൂവിളി വേണം

പൂണാരം ചാര്‍ത്തിയ കന്നി പൂമകള്‍ വേണം

കുന്നത്തെ കാവില്‍ നിന്നും തേവര് താഴെ എഴുന്നുള്ളുന്നേ

ഓലോലം മഞ്ചല്‍ മൂലി പോരുന്നുണ്ടേ...

 പാട്ട് കേള്‍ക്കാം

click here


മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ഭരതനും , .എന്‍.വി.യും. ജോണ്‍സണും, യേശുദാസും ,ലതികയും ചേര്‍ന്ന് സമ്മാനിച്ച ആ ഓണക്കോടിയുടെ പുതുമ ഇന്നും നിലനില്‍ക്കുന്നു.പണ്ട് പാടിയതാണെങ്കില്‍ പോലും ആ ഓണപ്പാട്ടുകള്‍ മലയാളികള്‍ ഇന്നും ചുണ്ടില്‍ മൂളുന്നു.

ഒരു നുള്ളു കാക്ക പൂ കടം തരാമോ

ഒരു കൂന തുമ്പ പൂ പകരം തരാം

അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ

അതു നിന്റെ തൊടികളില്‍ വിരിഞ്ഞതല്ലേ .

 പാട്ട് കേള്‍ക്കാം

Click here

ബിച്ചു തിരുമലയും, രവീന്ദ്രനും, യേശുദാസും ചേര്‍ന്നൊരുക്കിയ ഒരു നിത്യഹരിത വസന്തഗീതം.

മണ്ണും, മലയാളവും, പൂവും, നിലാവുമൊക്കെയായി ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നു ഓരോ മലയാളിയുടെയും ഓണ സങ്കല്‍പ്പങ്ങള്‍.ഓണത്തെ മലയാളി ഹൃദയപ്പൂത്താലമേന്തി വരവേല്‍ക്കുമ്പോള്‍ , ഓണപ്പാട്ടുകള്‍ കസവുടയാട ചാര്‍ത്തിയൊരുങ്ങുന്നു.

പട്ട് പാവാടയണിഞ്ഞ പെണ്‍കുട്ടികള്‍ പൂക്കൂടയുമായി പൂ തേടി കുന്ന് കയറുകയാണ്. മുറ്റത്ത് പൂക്കളങ്ങള്‍ ഒരുങ്ങുകയാണ്. പായിപ്പാട്ടാറ്റില്‍ വള്ളം കളി. പമ്പാ നദി തീരത്ത് ആര്‍പ്പൂ വിളി!

മാവേലി നാടും , മഹിമകളും എല്ലാം സങ്കല്‍പ്പം. അക്കാലം ഇനിയെന്ന് വരും ? വള്ളം കളിയില്ല. ആര്‍പ്പൂവിളിയില്ല. സാമൂഹിക നിബന്ധനയാകുമ്പോള്‍ കൂടിച്ചരലുകളില്ല. എല്ലാവരും അവരവരുടെ കുടികളില്‍ ഒരുമയോടിരിക്കുന്നു. കൂടിച്ചരലിന്റെ ഓണം അങ്ങിനെ അര്‍ത്ഥവത്തായിരിക്കുന്നു.

പ്രതിസന്ധികളെ അതിജിവിക്കുമ്പോഴും ഹൃദയത്തിലെ നന്മയുടെ മുത്തുകളാല്‍ നമുക്ക് ‍ മുറ്റത്ത് പൂക്കളമൊരുക്കാം.

മാനം തെളിയും. മനസ്സ് നിറയും . ശുഭ കാലം വരും.അതാണല്ലോ ഓണം നല്‍കുന്ന പ്രത്യാശ.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !


എം.എന്‍.സന്തോഷ്



No comments:

Post a Comment