08 April, 2011

വിഷുവിന്റെ അടയാളം

വീണ്ടുമൊരു വിഷുക്കാലം വരവായി.ബാല്യത്തിലെ വിഷുക്കാലം ഓര്‍ക്കുംബൊള്‍ പൊള്ളുന്ന ഒരു അനുഭവമാണ് മത്താപ്പുവെളിച്ചത്തിലെന്നപൊലെ തെളിഞ്ഞുവരുന്നത്.അച്ചന്‍ വാങ്ങിത്തരാറുള്ളത് പൊട്ടാത്ത ഇനം പടക്കങ്ങള്‍ മാത്രമായിരുന്നു. കംബിത്തിരി, മത്താപ്പൂവ്, മേശപ്പൂവ്, തുടങ്ങിയ അപകടരഹിതമായ ഇനങ്ങള്‍ മാത്രമടങ്ങിയ ഒരു ചെറിയ പൊതിയാണ് അച്ചന്‍ കൊണ്ടുവരാറുള്ളത്. അയല്‍ വീടുകളില്‍ മത്സരിച്ചാണ് പടക്കം പൊട്ടിക്കുന്നത്. സന്ധ്യയൊടെ ‘പടപട‘ ഘൊഷം ചുറ്റുപാ‍ടും മുഴങ്ങി തുടങ്ങും.സന്ധ്യക്ക്, അത്താഴം കഴിഞ്ഞ്, പിന്നെ പുലര്‍ച്ചെ കണികണ്ടു കഴിഞ്ഞ് ,ഇങ്ങനെ പല ഘട്ടങ്ങളായി കരിമരുന്നു പ്രയൊഗം ചുറ്റുപാടും തകര്‍ക്കും.ഒന്നാം വിഷു, രണ്ടാം വിഷു, മൂന്നാം വിഷു ഇങ്ങനെ സ്റ്റൊക്ക് തീരുവൊളം അവര്‍ പടക്കം പൊട്ടിക്കും ! അയല്‍ വീടുകളിലെ സമപ്രായക്കാരായ ഉണ്ണിയും, അശൊകനും ,പൊട്ടിച്ച പടക്കങ്ങളുടെ വര്‍ണ്ണന നടത്തുംബൊള്‍ അസൂയ തൊന്നിയിട്ടുണ്ട്.
അച്ചന്‍ വാങ്ങിത്തരുന്ന പടക്കങ്ങള്‍ കത്തിക്കാന്‍ ഞങ്ങളെ അനുവദിക്കാറില്ല. അയല്‍ വീട്ടിലെ ബാ‍ബു ചേട്ടനാണ് അതിന്റെ ചുമതല. എനിക്ക് കംബിത്തിരി പൊലും കൈയില്‍ പിടിച്ചു കത്തിക്കാനുള്ള ധൈര്യമില്ലായിരുന്നു.ഒരു നീളമുള്ള വടിയുടെ തുംബില്‍ കംബിത്തിരി കുത്തിനിറുത്തും.എന്നിട്ട് വടി നീട്ടിപ്പിടിച്ചാണ് കംബിത്തിരി കത്തിക്കുന്നത്.
കംബിയില്‍ കൊര്‍ത്ത് കത്തിക്കുന്ന ഒരു തരം ചക്രം ഉണ്ടായിരുന്നു അക്കാലത്ത്. ബാബുചേട്ടന്‍ കംബിയില്‍ ചക്രം കൊര്‍ത്ത് തീ പിടിപ്പിച്ചു.തീ പിടിച്ചാല്‍ ചക്രം ഒരു തീ പൂക്കളം തീര്‍ത്തുകൊണ്ട് കംബിയില്‍ കിടന്നു കറങ്ങും.നല്ല ഭംഗിയാണ് അതു കാണാന്‍ !ഞങ്ങള്‍ അകന്നാണിരിക്കുന്നത്. ചക്ക്രത്തിനു തീ പിടിച്ചു ! കഷ്ടകാലത്തിന് ചക്രം കറങ്ങിയില്ല. കറങ്ങാതെ ഒരൊറ്റ ചീറ്റല്‍. ചീറ്റിയത് തീ ആണെന്നു മാത്രം ! ആ തീ മുഴുവനും വന്ന് വീണത് എന്റെ കാലിലാണ് . അതൊടെ വിഷു ആഘൊഷം കലങ്ങി.പ്രഥമ ശുശ്രൂഷ എന്തൊക്കെയൊ ചെയ്തെങ്കിലും ഫലിച്ചില്ല.കനത്ത പൊള്ളലായിരുന്നു.ഇടതു കാല്‍മുട്ടിന്റെ പിന്‍ഭാഗം പഴുത്തു വ്രണമായി. കുഴുപ്പിള്ളീ‍ സേന്റ് വിന്‍സന്റ് ഡി പൊള്‍ ആശുപത്രിയിലായിരുന്നു ചികിത്സ.ആശുപത്രിയിലെ മേശപ്പുറത്ത് കമിഴ് ത്തി ക്കിടത്തി , കൈയും, കാലും അറ്റന്‍ഡര്‍മാര്‍ അമര്‍ത്തിപ്പിടിച്ച് വ്രണം തേച്ചുകഴുകുംബൊഴുള്ള പ്രാണരക്ഷാര്‍ത്തമുള്ള ആര്‍ത്തനാദം ഇപ്പൊഴും കാതുകളില്‍ മുഴങ്ങുന്നു.അച്ചച്ചനാണ് ആശുപത്രിയില്‍ കൊണ്ടുപൊകുന്നത്. ആശുപത്രിയില്‍ നിന്നുള്ള മടക്കയാത്രയില്‍, ദേവസ്വം നടയിലെ ഒരു ചായക്കടയില്‍ നിന്നു അച്ചച്ചന്‍ ചായയും, ഒരു ബൊണ്ടയും വാങ്ങിച്ചു തരും.ബൊണ്ട ആദ്യമായാണ് തിന്നുന്നത്. നല്ല രുചിയായിരുന്നു.വേദന സഹിച്ചാലും, ബൊണ്ട തിന്നാമെന്നുള്ള കൊതിയൊടെ മനസ്സില്ലാ മനസ്സൊടെ ആശുപത്രിയിലേക്കുള്ള ആ യാത്രയെക്കുറിച്ചൊര്‍ക്കുംബൊള്‍ നല്ല രസം !
പൊള്ളലേറ്റ ആ പാട് ശരീരത്തില്‍ നിന്നും മാഞ്ഞില്ലെന്നു മാത്രമാല്ല , എസ്. എസ് . എല്‍ . സി. ബുക്കിലും ഈ അടയാളം രേഖപ്പെടുത്താനിട വന്നു.അങ്ങനെ ആ വിഷുക്കാല സംഭവം ജീവിതത്തിലെ മായാത്ത അടയാളമായിത്തീര്‍ന്നു.
വിഷുപ്പക്ഷികള്‍ ഇപ്പൊഴും പാടുന്നു ! കൊന്നമരങ്ങള്‍ പൂവണിയുന്നു !വിഷുവിന് ഇന്നും ഒരു മാറ്റവുമില്ല.കാലമെത്ര കഴിഞ്ഞാലും , മായാത്ത അടയാളം സമ്മാനിച്ച കുട്ടിക്കാലത്തെ ആ വിഷുദിനം ഇന്നൊരു വേദനയല്ല.പൂത്തിരി കത്തിക്കുംബൊഴുള്ള ആഹ്ലാദം പൊലെയാണ് !

No comments:

Post a Comment