05 February, 2024

അഭിനയിച്ച നാടകവും അനുഭവിച്ച ജീവിതവും

 

അഭിമുഖം

അഭിനയിച്ച നാടകവും അനുഭവിച്ച ജീവിതവും

എം.എന്‍.സന്തോഷ്

ആറാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ നാട്ടുമ്പുറത്തെ യുവശക്തി ക്ളബ്ബിന്റെ ഓണാഘോഷ പരിപാടിക്ക് 'നാമ്പുകള്‍ നാളങ്ങള്‍ ' എന്ന സി.എല്‍ ജോസിന്റെ നാടകത്തില്‍ പൊടി പരമു എന്ന കള്ളന്റെ വേഷം അഭിനയിച്ച് നാട്ടുകാരുടെ കൈയടി വാങ്ങിയ കൊച്ചു നടന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ' രണ്ട് നക്ഷത്രങ്ങള്‍’ എന്ന നാടകത്തില്‍ സത്യപ്രതാപന്‍ എന്ന ഒരു കള്ളന്റെ വേഷം ഭാവതീവ്രതയോടെ അവതരിപ്പിച്ച് മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം നേടിയതും അതേ നടന്‍ !

അവാര്‍ഡ് കിട്ടിയപ്പോള്‍ എന്ത് തോന്നി ?”

ഒരു ആശ്വാസം , അത്ര മാത്രം!”

മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ ബിജു ജയാനന്ദനെ അനുമോദിക്കാന്‍ 'സാഹിത്യശ്രീ' യുടെ പ്രതിനിധിയായെത്തിയപ്പോള്‍ ബിജുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ ഒരു നാടക നടനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് പകരുന്നതാണ്. നാടക നടന്‍ താരപ്പകിട്ടില്ലാത്ത , ആള്‍ക്കൂട്ടത്തിലൊരാള്‍ മാത്രമാണ് എന്ന കരുതുന്നയാളാണ് ബിജു. ആരാലും തിരിച്ചറിയപ്പെടാതെ നില്‍ക്കുമ്പോള്‍ , ഇവിടെ ഇങ്ങനെയൊരാള്‍ ഉണ്ടായിരുന്നു എന്ന് കാലത്തിന് രേഖപ്പടുത്തിവെക്കാന്‍ ഒരു അടയാളം.

ഭൗതിക സാഹചര്യങ്ങളില്‍ കാര്യമായ മെച്ചമുണ്ടായില്ലെങ്കിലും എന്ത് നേടി എന്ന് സമൂഹം ചോദിക്കുമ്പോള്‍ ബിജുവിന് നല്‍കാന്‍ ഒറ്റ ഉത്തരമേയുള്ളു. ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ മാത്രം. . ജീവിത യാത്രയില്‍ തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നില്ല എന്ന് തിരിച്ചറിയുന്നത് ഇങ്ങനെയാണ്.

1980 – 90 കാലഘട്ടങ്ങളില്‍ നാട്ടിലെ കലാസമിതികള്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ കണ്ട് വളര്‍ന്ന ബാല്യകാലം ബിജു അനുസ്മരിച്ചു.ഊണുറക്കമുപേക്ഷിച്ച് റിഹേഴ് സല്‍ കണ്ടിരിക്കുന്നതും , അവര്‍ക്ക് വേണ്ട സാധനങ്ങള്‍ സംഘടിപ്പിച്ച് കൊടുക്കുന്നതും, നാടകം അവതരിപ്പിക്കുന്നത് സ്റ്റേജിന് മുന്നിലിരുന്ന കാണുകയും ചെയ്തപ്പോഴുണ്ടായ കൗതുകമാണ് അഭിനയ മോഹമുണര്‍ത്തിയത്. ഒരു നടനാകണമെന്ന മോഹം ബാല്യത്തിലേ പൂവിട്ടതായി ബിജു പറഞ്ഞു.

നാടകവേദിയിലേക്ക്

ദേശീയ പുരസ്ക്കാരം നേടിയ ചലച്ചിത്ര നടന്‍ സലിംകുമാര്‍ ബിജുവിന്റെ അമ്മ സരോജത്തിന്റെ സഹോദരനാണ്. നാടക നടനാവണമെന്ന മോഹവുമായി ബിജു സമീപിച്ചത് അമ്മാവനെയാണ്. അമ്മാവന്‍ ഒരു മിമിക്രി ട്രൂപ്പ് മികച്ച നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലം . സലിംകുമാര്‍ ആലുവ ശാരികയിലേക്കാണ് ബിജുവിനെ കൂട്ടിക്കൊണ്ട് പോയത്. 

      ആലുവ ശാരിക 'സത്യഗോപുരം’ തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ച് അരങ്ങ് വാണിരുന്ന കാലം. പകരക്കാരനായി വേഷം ലഭിച്ച് സ്ക്രിപ്റ്റ് പഠിച്ച് തയ്യാറായെങ്കിലും നടന്‍ തിരിച്ചത്തിയതോടെ ആദ്യാവസരം നഷ്ടപ്പെട്ടു.

പിന്നീട് 'സരയു സാക്ഷി ’ എന്ന നാടകത്തിലൂടെയാണ് വേദിയില്‍ കയറുന്നത്. ഉത്തരേന്ത്യയില്‍ ഒരു നാടക ട്രൂപ്പ് 'രാംലീല’ അവതരിപ്പിക്കുന്നതാണ് കഥ. സമീര്‍ഖാന്‍ എന്ന മുസ്ലിം കഥാപാത്രം രാംലീലയിലെ രാമനായി വേഷമിടുമ്പോള്‍ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. ശ്രദ്ധേയമായ ആ നാടകത്തില്‍ സമീര്‍ഖാന്റെ വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. വാസവന്‍ പുത്തൂര്‍ രചനയും, മുരുകന്‍ സംവിധാനവും, ഗാന രചന മുല്ലനേഴിയുമായിരുന്നു. ഒരു പുതുമുഖത്തിന് നായക വേഷം നല്‍കുക എന്ന അതി സാഹസം , അസാമാന്യ ധീരത സംവിധായകന്‍ കാണിച്ചത് കൊണ്ടാണ് ബിജു ജയാനന്ദന്‍ എന്ന നടന്‍ രൂപപ്പെട്ടത് എന്ന ബിജു നന്ദിയോടെ അനുസ്മരിക്കുന്നു.

ട്രൂപ്പുകള്‍, നാടകങ്ങള്‍

സരയു സാക്ഷിയെത്തുടര്‍ന്ന് ആലുവ ശാരികയുടെ 'ഗുരുപ്രസാദം’, കൊച്ചിന്‍ ഭരതിന്റെ , ഞാറക്കല്‍ ശ്രീനി സംവിധാനം ചെയ്ത 'പൊന്ന് വിളയും നാട്’, 'അച്ചുവേട്ടന്റെ കൊച്ചു ബംഗ്ലാവ്’, എന്നീ നാടകങ്ങളിലൂടെ സ്റ്റേജിലെ സാന്നിധ്യമായി.

കൊച്ചിന്‍ സിദ്ധാര്‍ത്ഥക്ക് വേണ്ടി ബെന്നി പി നായരമ്പലം രചനയും , ഞാറക്കല്‍ ശ്രീനി സംവിധാനവും നിര്‍വഹിച്ച നിരവധി നാടകങ്ങളിലെ വേഷങ്ങള്‍ ബിജുവിലെ നടന്‍ സ്റ്റേജില്‍ നില ഉറപ്പിച്ചു. 'ദൈവം കോപിക്കാറില്ല’, 'ഇവളെന്റെ മണവാട്ടി’, 'മഹാനായ മത്തായി’, 'അപ്പുപ്പന് നൂറ് വയസ്സ്’, 'സ്വര്‍ഗത്തേക്കാള്‍ സുന്ദരം' ,'മഴവില്‍ കിനാക്കള്‍’, 'വല്യേട്ടന്റെ വീട്' എന്നീ നാടകങ്ങളിലൂടെ അരങ്ങ് ജീവിതവുമായി ഇഴുകി ചേര്‍ന്നു.

സലിംകുമാറിന്റെ ട്രൂപ്പായ കൊച്ചിന്‍ ആരതിയുടെ 'ദുബായ് കത്ത്’ , 'അമ്മ തറവാട്’, 'അവന്‍ അടുക്കളയിലേക്ക്' പാല കമ്മൂണിക്കേഷന്‍സിന്റെ 'ഫെയ്സ് ബുക്കില്‍ കണ്ട മുഖം' എന്നീ നാടകങ്ങളിലും അഭിനയിച്ചു.

ഞാറക്കല്‍ ശ്രീനിയോടൊപ്പം അഭിനയിച്ച 'ഇവള്‍ എന്റെ മണവാട്ടി' നാല് വര്‍ഷം കൊണ്ട് ആയിരത്തോളം വേദിയില്‍ അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ് നാടകമായിരുന്നു.

ഇരുപത്തിയൊന്ന് വേഷങ്ങള്‍

സംവിധായകന്‍ രാജേഷ് ഇരുളത്തേയും നാടകകൃത്ത് ഹേമന്ത് കുുമാറിനേയും പരിചയപ്പെടുന്നതോടെയാണ് ബിജുവിന്റെ നാടക ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. വള്ളുവനാട് ഭീക്ഷ്മയുടെ ' സാമൂഹ്യ പാഠ'ത്തിലെ ഷോബി , വള്ളുവനാട് കൃഷ്ണകലാനിലയത്തിന്റെ 'ചില നേരങ്ങളില്‍ ചിലര്‍' നാടകത്തിലെ ആല്‍ബി , 'വെയിലി'ലെ കണ്ണമ്പായി, 'പാട്ട് പാടുന്ന വെള്ളായി' എന്നിവ മികച്ച വേഷങ്ങളായിരുന്നു. ഇതോടെ ബിജു ജയാനന്ദന്‍ എന്ന പേര് പ്രൊഫഷണല്‍ നാടകത്തിലെ നായകന്‍ എന്ന നിലയില്‍ എഴുതപ്പെട്ടു. ‍ വള്ളുവനാട് ബ്രഹ്മയുടെ 'പാട്ട് പാടുന്ന വെള്ളായി' യിലെ സുനിച്ചന്‍ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ഇരുപത്തിയൊന്ന് നാടകങ്ങളില്‍ വേഷമിട്ടു.

രാജേഷും ഹേമന്തും ഒരുക്കിയ 'രണ്ട് നക്ഷത്രങ്ങളി'ലെ കള്ളന്‍ കഥാപാത്രത്തിലൂടെ ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച നാടക നടനുമായി.പൊടി പരമു എന്ന കള്ളന്‍ കഥാപാത്രത്തില്‍ തുടങ്ങിയ അഭിനയ ജീവിതം കള്ളന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തന്നെ സംസ്ഥാന പുരസ്ക്കാരവും കരസ്ഥമാക്കിയത് വിസ്മയമാണ്.

പ്രൊഫഷണല്‍ നാടകത്തില്‍ ഒരു പരീക്ഷണമായിരുന്നു 'രണ്ട് നക്ഷത്രങ്ങള്‍' എന്ന നാടകം. രണ്ടര മണിക്കൂര്‍ നാടകത്തില്‍ രണ്ട് നടന്മാര്‍ മാത്രം രണ്ട് മണിക്കൂര്‍ നിറഞ്ഞാടുന്നു എന്നതായിരുന്നു ആ പ്രത്യേകത. ജോണ്‍സണ്‍ ഐക്കരയായിരുന്നു ഒപ്പം.

മറക്കാനാവാത്ത അനുഭവങ്ങള്‍

അമ്മയുടെ മരണം . ബിജുവിനന്ന് അഞ്ച് വയസ്സ്. വലിയൊരാഘാതമായിരുന്നു അത്. ഇപ്രാവശ്യം , നാടക മത്സരം കഴിഞ്ഞ് കര്‍ട്ടന്‍ വീണപ്പോള്‍ വിയര്‍ത്ത് കുളിച്ച് സ്റ്റേജില്‍ നിന്നിറങ്ങി ജോണ്‍സണ്‍ ഐക്കരയുമായി കെട്ടിപ്പിടിച്ച് നിന്ന് കരഞ്ഞത്. സംഘര്‍ഷഭരിതമായ മനസ്സോടെ രണ്ട് പേര്‍ ചേര്‍ന്ന് തോണി തുഴഞ്ഞ് കര പറ്റാനുള്ള ശ്രമം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സംഘര്‍ഷമായിരുന്നു ആ നേരത്ത് അനുഭവിച്ചത്. നാടകവുമായി സഞ്ചരിക്കുമ്പോള്‍ ചില ഉള്‍നാടന്‍ ഗ്രാമ ദേശങ്ങളില്‍ എത്തിയത്. നാടക വണ്ടി തിരിച്ചോടുമ്പോള്‍ ആ നാടുകളിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് വണ്ടിയിലിരിക്കും.

അരങ്ങിലേക്കുള്ള ഒരുക്കങ്ങള്‍

രണ്ട് നക്ഷത്രങ്ങളിലെ കള്ളന്റെ കഥാപാത്രത്തിന്റെ സ്ക്രിപ്റ്റ് കിട്ടിയപ്പോള്‍ അത്തരമൊരു കള്ളന്‍ ജന്മമെടുക്കാനുള്ള സാഹചര്യങ്ങളാണ് മനസ്സില്‍ മെനഞ്ഞെടുത്തത്. സ്വന്തം ജീവിതാവസ്ഥകളുമായി കഥാപാത്രത്തെ കൂട്ടിച്ചേര്‍ത്തു. എന്റെ വീട്ടുകാരുടെ അവസ്ഥ, നാടകത്തിലേക്ക് വരാനുണ്ടായ സാഹചര്യം, ഒരു ബാഗും തൂക്കി ഞാന്‍ വീട്ടില്‍ നിന്നിറങ്ങുന്നത്, അങ്ങനെ സ്ക്രിപ്റ്റിനപ്പുറം കുറെ കാര്യങ്ങള്‍ ഭാവനയില്‍ കണ്ടുകൊണ്ടാണ് കള്ളനായി നാടകത്തിലെ ആ വീട്ടിലേക്ക് ഇറങ്ങി വരുന്നത്. ആ രീതിയിലാണ് മുന്നൊരുക്കങ്ങള്‍.

സ്വാധീനിച്ച വ്യക്തികള്‍

അഭിരുചിക്കനുസരിച്ച് എന്റെ ഇഷ്ടത്തിന് വിട്ട് ഒപ്പം നിന്ന കുടുംബാംഗങ്ങളാണ് ഏറ്റവും സ്വാധീനിച്ചത്. അഞ്ചാം വയസ്സില്‍ അമ്മയുടെ വേര്‍പാടിന് ശേഷം അമ്മയുടെ സ്നേഹം നല്‍കിയ ഇപ്പോഴും അമ്മ എന്ന് വിളിക്കുന്ന അച്ഛന്റെ സഹോദരി രമണി, അച്ഛന്‍ ജയാനന്ദന്‍, ഭാര്യ ഷാലിമ, ഏഴിലും അഞ്ചിലും പഠിക്കുന്ന മക്കള്‍ ഭരത്കൃഷ്ണ, സ്വേത എന്നിവരുടെ സ്നേഹവും പിന്തുണയുമാണ് ചാലക ശക്തികള്‍.

കുട്ടിക്കാലത്തെ സംവിധായകന്‍ ജി പാലക്കല്‍, പൂയപ്പിള്ളി തങ്കപ്പന്‍ മാസ്റ്റര്‍, അമ്മാവന്‍ സലിംകുമാര്‍, സ്ക്കൂള്‍ ഓഫ് ഡ്രാമയിലെ മുരുകന്‍, ബെന്നി പി നായരമ്പലം, ശ്രീനി ഞാറക്കല്‍, ഫ്രാന്‍സിസ് ടി മാവേലിക്കര, ഹേമന്ത്കുമാര്‍, രാജേഷ് ഇരുളം, മുല്ലനേഴി ...... ഒരു നാടകം കഴിയുമ്പോള്‍ അനുമോദിക്കാന്‍ പിന്നണിയിലേക്കെത്തുന്ന നാടക പ്രേമികള്‍ ... അങ്ങനെ ഒട്ടനവധി പേര്‍. പിന്നിട്ട വഴിത്താരകളില്‍ ഇത്തരം വഴിവിളക്കുകളില്ലായിരുന്നെങ്കില്‍ ഈ നടനുണ്ടാകുമായിരുന്നില്ല.‍ കോവിലകത്തുംകടവില്‍ മാത്രം ജീവിക്കുന്ന ഒരു മനുഷ്യന്‍ മാത്രമാകുമായിരുന്നു.

തിരിഞ്ഞ് നോട്ടം

നാടകത്തിന് വേണ്ടി ജിവിതത്തെ പരിമിതപ്പെടുത്തി. ആഗ്രഹങ്ങളും ആശകളും ഒളിപ്പിച്ച് വെച്ചു. നാടകത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വാര്‍ഡ് സമിതി അംഗവുമായി. കലാകാരന്‍ എന്ന നിലയില്‍ ലഭിച്ച , പൊതുജനങ്ങളുടെ അംഗീകാരമായിരുന്നു അത്. നാടകമില്ലാത്ത കാലത്ത് സ്വന്തമായുള്ള ഓട്ടോ ടാക്സി ഓടിച്ച് ജിവിത മാര്‍ഗം കണ്ടെത്തും. ഇപ്പോള്‍ തികച്ചും സംതൃപ്തന്‍.

സ്റ്റേജിലെ സംഘര്‍ഷം

ഇരുപത്തിനാല് അടി ചുറ്റളവില്‍ നടന്‍ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്.പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണത്. സിനിമയില്‍ കിട്ടാത്ത സ്വാതന്ത്ര്യമാണത്. സ്റ്റേജില്‍ വൈകാരികമായ ഒരു തുടര്‍ച്ച അനുഭവപ്പെടും. വേദിയില്‍ വെച്ച് അനുഭവിക്കേണ്ടി വരുന്ന ഒരു വേദനയും ഏകാന്തതയുമുണ്ട്. അതോടൊപ്പം ഏകാഗ്രതയും വേണം. കാണികളില്‍ നിന്നുള്ള ഒരു കൗണ്ടര്‍ ഡയലോഗ് മതി ഏകാഗ്രത തകരാന്‍. വേദനക്ക് അതും ഒരു കാരണമാണ്.

നടന്റെ അന്നന്നത്തെ മാനസികാവസ്ഥ പോലിരിക്കും പ്രകടനം. മനസ്സ് ശൂന്യമായി പോകുന്ന അവസ്ഥയുണ്ടാകും. ഡയലോഗ് മറന്ന് പോകും, സ്ഥലകാല ബോധം നഷ്ടപ്പെടും. ഏതൊരു നടനുമുണ്ടാകും ഇത്തരം മാനസികാവസ്ഥകള്‍.

നാടകത്തില്‍ നിന്നും സിനിമയിലേക്ക്

രാജേഷ് ഇരുളും ഹേമന്ത് കുമാറും ചേര്‍ന്നൊരുക്കുന്ന 'നുണ' എന്ന സിനിമയില്‍ ഇന്ദ്രന്‍സിനൊപ്പം ആദ്യാവസാനമുള്ള വേഷം അഭിനയിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുന്ന ചിത്രം ആഗസ്റ്റില്‍ റിലീസ് ചെയ്യും. താരപരിവേഷം പ്രകടിപ്പിക്കാത്ത ഇന്ദ്രന്‍സിനൊപ്പം സ്വാതന്ത്ര്യത്തോടെ അഭിനയിക്കാന്‍ കഴിഞ്ഞത് വേറിട്ട ഒരനുഭവമായി.





No comments:

Post a Comment