31 July, 2018

കഥ




ഉല്ലാസ യാത്ര




പ്രവിതയാണ് വിളിക്കുന്നത്. ഫോണെടുത്തു.
എത്ര നേരമായി വിളിക്കുന്നു.”പ്രവിതയുടെ ശബ്ദത്തില്‍ രോഷം ജ്വലിക്കുന്നണ്ട്.
കലി തുള്ളി സംസാരിക്കുന്ന തന്റെ ഭാര്യയുടെ ചിത്രം മനസ്സിലും , ശബ്ദം ചെവിയിലും പവിത്രന്‍ ശരിക്കും ആസ്വദിച്ചു.
പ്രവിത, ഞാനല്പം തിരക്കിലായിരുന്നു.”
റിങ്ങ് ചെയ്യുന്നുണ്ടല്ലോ .ഫോണെടുത്തു കൂടെ നിങ്ങള്‍ക്ക്. പവിത്രേട്ടാ,അമ്മക്ക് തീരെ വയ്യാന്ന് പറയാനാ വിളിച്ചത്. ”
ഇടത് ഷോള്‍ഡര്‍ കൊണ്ട് ഫോണ്‍ ചെവിയിലമര്‍ത്തിപ്പിടിച്ച് പ്രവിതയുടെ ശബ്ദം കേള്‍ക്കുകയും, ബാഗില്‍ സാധനങ്ങള്‍ തിരുകി വെക്കുകയും ചെയ്തു പവിത്രന്‍.
രാത്രി ഉറങ്ങീട്ടില്ല. പവിത്രനെ അറിയിക്കേണ്ടാ, ലീവ് കളഞ്ഞ് വരുത്തണ്ടന്നാണ് അമ്മ.... എങ്കിലും പവിത്രേട്ടന്‍ വാ. ചെക്കപ്പിനുള്ള സമയമായിട്ടിട്ടുണ്ട്.ഇഞ്ചക്ഷനുള്ള മരുന്നും തീര്‍ന്നു . വരുമ്പോ മരുന്ന് മറക്കരുത്.”
പാക്കറ്റില്‍ നിന്നും പുറത്തെടുത്ത് ,പൊന്നാടയുടെ തിളക്കം ഒന്ന് കൂടി ഉറപ്പ് വരുത്തി വീണ്ടും പാക്കറ്റിലാക്കുന്നതിനിടയില്‍ പവിത്രന്‍ നിസ്സംഗത അറിയിച്ചു.
യു മാനേജ് ഇറ്റ്. ഞാന്‍ നാളെയെത്താം . ഇന്നത്തെ പ്രോഗ്രാം ഫിക്സ്ഡ് ആണ്.”
ുടുംബമെന്ന വിചാരമുണ്ടോ നിങ്ങള്‍ക്ക് എന്ന് പരിഹസിച്ച് കൊണ്ട് അവള്‍ ഫോണ്‍ കട്ട് ചെയ്തു.
നിര്‍മ്മല ടീച്ചറെ പൊന്നാട അണിയിക്കുന്ന ഐറ്റം ഗംഭീരമാകുമെന്ന് പവിത്രന്‍ നിസ്സംശയം അഭിമാനിച്ചു.ഗ്രൂപ്പില്‍ മറ്റാര്‍ക്കുമില്ലാത്ത ഈ ഐഡിയ തന്റേതാണ്.അതിന്റെ ക്രഡിറ്റ് തനിക്ക് തന്നെ.വണ്ടി കാത്ത് കേസരി ജംങ്ഷനില്‍ നില്ക്കുമ്പോള്‍ വിനോദയാത്ര പോകുന്ന സ്ക്കൂള്‍ പിള്ളേരുടെ കൂക്കി വിളികളുമായി ഒരു ലക്ഷ്വറി ബസ്സ് കടന്ന് പോയി.
പെരുംപടന്നയിലെത്തിയെന്ന് അഭയ്ശേഖറിന്റെ സന്ദേശമെത്തി. വാട്സ്ആപ്പില്‍ പ്രഭാത വന്ദനങ്ങള്‍ നിറഞ്ഞ് കവിഞ്ഞ് കിടക്കുന്നു. പതിവുകാരൊക്കെയുണ്ട്. ലക്ഷ്മി.കെ.കെ., വിമലമേനോന്‍, അയ്യപ്പന്‍ പിള്ള, ഗൗരിലക്ഷ്മി, ഹരിശങ്കര്‍. വന്ന ഇമേജുകള്‍ ഓരോരുത്തര്‍ക്കും പരസ്പരം മാറ്റി അയച്ചു.
രേണുക ഗോപകുമാറിന്റെ മിസ്ഡ് കോള്‍ വന്നിരിക്കുന്നു.കണ്ട ഉടനെ തിരിച്ച് വിളിച്ചു.
ഞങ്ങളിതാ പുറപ്പെട്ടു.”
കവിയില്ലേ?”
"രാമദാസ് കണ്ണമാലിയല്ലേ. ഉണ്ട്. പുള്ളിക്കാരന്‍ നല്ല ത്രില്ലിലാണ്.”
നിര്‍മ്മല ചേച്ചി കവിയെക്കാണാന്‍ ഒത്തിരി നാളണ്ട് കൊതിക്കുന്നു.കണ്ണമാലിയുടെ ആരാധകനാണ് ചേച്ചി.ഒരു സീക്രട്ടുണ്ട്.നിര്‍മ്മല ചേച്ചി ഒരു ട്രിപ്പ് അറേഞ്ച് ചെയ്തിരിക്കുന്നു.ലഞ്ച് കഴിഞ്ഞിട്ട് നേരെ തുഞ്ചന്‍ പറമ്പിലേക്ക് . ഗ്രൂപ്പില്‍ പറയേണ്ട.ഒരു സീക്രട്ടായിക്കോട്ടെ.”
അഭയ് ശേഖര്‍ ഷെ‍ഡ്യുള്‍ വായിച്ചു.
നേരെ ചെങ്ങമനാട്ടക്ക്. ആദ്യം ഡാനിയുടെ ഭവനം.സെക്കന്റ് ലി രേണുക ഗോപകുമാര്‍, പിന്നെ റോയ് ചെറിയാന്‍, ആന്റ് ഫൈനലി നിര്‍മ്മല ടീച്ചര്‍.ക്ളിയറായോ?”
കലക്കി. എഫ് ബി ലിസ്റ്റിലെ കിഡ്ഡീസ് ഡാനിയില്‍ തുടങ്ങി മോസ്റ്റ് റെസ് പെക്ടബിെള്‍ കപ്പിള്‍സ് മിസ്സിസ്സ് നിര്‍മ്മല ടീച്ചര്‍ ആന്റ് മിസ്റ്റര്‍ രാമചന്ദ്രമേനോന്‍ സാര്‍ വരെ, അല്ലേ? നമ്മുടെ എഫ്ബി കുടുംബത്തിന്റെ മഹത്വംഅതാണ്.”
പ്രവിത വിളിക്കുന്നു.
പവിത്രന്‍ ഫോണെടുത്തു.ഫോണിലെ വെളുത്ത വലയത്തില്‍ വിരല്‍ മുട്ടിച്ച് മുകളിലേക്ക് ചലിപ്പിച്ചു.മെസ്സേജ ബോക്സില്‍ ' can't talk now.call me later' ല്‍ വിരലമര്‍ത്തി.പ്രവിതക്ക് ഒരു ടെക്സ്റ്റ് സന്ദേശമയച്ചു.
രാമദാസ് കണ്ണമാലി കവിത ആലപിക്കാന്‍ തുടങ്ങിയിരുന്നു.ഉണ്ടാക്കി പാടുകയാണ്. എഫ് ബി കൂട്ടായ്മ നടത്തുന്ന പ്രതിമാസ യാത്രയെപ്പറ്റിയുള്ള പാട്ട്.
ഒരു മിസ്ഡ് കോള്‍ കിടക്കുന്നു. വീണ്ടും രേണുക ഗോപകുമാര്‍.പവിത്രന്‍ തിരക്കിട്ട് ഡയല്‍ ചെയ്തു.
രേണുക വിളിച്ചിരുന്നു, അല്ലേ? സോറി ,എല്ലാവരും നല്ല ഉല്‍സാഹത്തിലാണ്.അതിനിടക്ക് റിങ്ങ് കേട്ടില്ല.”
നോവല്‍ മറന്നില്ലല്ലോ?നിങ്ങളുടെ നാട്ടുകാരന്റെ .”
ഒറ്റുകാരന്റെ സുവിശേഷം.അല്ലേ?”
യെസ്”
ബാഗിലുണ്ട്.”
നൈസ്.താങ്ക് യു.”
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിട്ടു.അഭയ് റേഡിയോ ഓണ്‍ ചെയ്തു.ആശചേച്ചിയും , ബാലേട്ടനും കത്ത് വായിക്കുന്നു. പശ്ചാത്തലത്തില്‍ നേര്‍ത്ത ഈണം.റോഡിനിരുവശവും കതിരണിഞ്ഞ് നില്‍ക്കുന്ന നെല്‍പ്പാടം. എ സി യുടെ ഇളം കാറ്റ് പവിത്രനെ തഴുകി.
ശ്വസിക്കാന്‍ പാടുപെടുന്ന വലിവ് രോഗിയായ കുഞ്ഞിനെ തോളില്‍ ഇടത് കൈകൊണ്ട് അമര്‍ത്തിപ്പിടിച്ച് , വലത് കൈയില്‍ ഔണ്‍സ് കുപ്പി മുറുക്കിപ്പിടിച്ച് , പാടവരമ്പത്ത് കൂടി ആശുപത്രിയിലേക്ക് അതിവേഗം പോകുന്ന ഒരമ്മ.....
" കുഞ്ഞിനെ മഴ കൊള്ളിക്കല്ലെ. ലീലേ, നില്‍ക്ക്....”കുട നിവര്‍ത്തിപ്പിടിച്ച് കൈലിമുണ്ട് മാത്രമുടുത്ത് ഓടി വരുന്ന അച്ഛന്‍.....
"ഇത്ര പെട്ടെന്ന് ഉറങ്ങിപ്പോയോ നീ ?എന്തായിരുന്നു സ്വപ്നം കണ്ടത്?”ഡ്രൈവ് ചെയ്യുന്ന അഭയ് ശേഖറിന്റെ മന്ദഹാസത്തോടോയുള്ള ചോദ്യത്തിന് ഏയ്. ഒന്നുമില്ല എന്ന് പവിത്രന്‍ മറുപടി പറഞ്ഞു.
അഭയ് , അടുത്ത ജംങ്ഷനില്‍ നിറുത്തണം.”
എന്തിനാ?”
മരുന്ന് വാങ്ങണം ,അമ്മക്ക്.”
പഴ് സ് തുറന്ന് മരുന്നിന്റെ കുറിപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തി.പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് സ്വിച്ച് ഓണാക്കി.
കരഞ്ഞത് ആരാണ്? അമ്മയോ,കുഞ്ഞോ,താനോ? അതോ സ്വപ്നമോ? പവിത്രന്‍ കുടുംബത്തെപ്പറ്റിയുള്ള ആലോചനയിലായിരുന്നു.


എം.എന്‍.സന്തോഷ്

No comments:

Post a Comment