31 July, 2018

കഥ




കാറ്റും കോളും

എം.എന്‍.സന്തോഷ്.



ദിവസത്തില്‍ ചില നേരങ്ങളില്‍ വരുന്ന ഫോണ്‍ കോളുകള്‍ ആപത്തുകള്‍ വിളിച്ച് കൂവുന്ന സൈറണുകളായിരുക്കും.ഉദാഹരണത്തിന് പരപരാ വെളുത്ത വരുന്ന നേരം.
അത്തരമൊരു വെളുപ്പാന്‍ കാലത്താണ് ഉണ്ണി ഗോപാലന്റെ കോള്‍ വരുന്നത്.ഫോണെടുത്ത് ചെവി ചേര്‍ത്തു.
ചേട്ടാ, ഉണ്ണിയാണ്. വെളുപ്പിലെ കാറ്റിന് ആഞ്ഞിലി വീണു.1
"ഏതാടാ ? വടക്കേപ്രത്തെയാണോ?”
അല്ല, തെക്കേപ്രത്തെ.ചേട്ടന്റെ അതിരില്‍ നില്‍ക്കുന്നത്”
വേറെ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ വരാമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.
മരം വീണത് കാണാന്‍ കള്‍ കുട ചൂടി മുന്‍പേ നടന്നു.
ഞ്ഞിലിയുടെ കിടപ്പ് കണ്ടപ്പോള്‍ പാദാദി കേശം വിറപൂണ്ടു.വിശാലം ചേച്ചിയുടെ പറമ്പില്‍ പതിച്ച് , മൂലയിലൂടെ അപ്പുറത്ത് വല്ല്യേച്ചിയുടെ പറമ്പില്‍ തല പതിച്ചുള്ള കിടപ്പ് ! ഇടത് ശിഖരങ്ങള്‍ കുഞ്ഞേച്ചി പണിയുന്ന പുരയെ തൊടാതെ വന്‍ മരം മാറി വീണു. വേലിയും ശീമക്കൊന്നകളും നിലം പരിശാക്കിയതൊഴിച്ചാല്‍ , ജാതിക്കും തേക്കിനും മൂവാണ്ടന്‍ മാവിനും ഇടയിലൂടെ ഒരു സേഫ് ലാന്റിങ്ങ്.
ഞാനെത്തിയപ്പോഴെക്കും വീണ മരത്തിന് വില പറയാനായി ഒന്ന് രണ്ട് പരിചയക്കാരെത്തി.
വരട്ടെ തീരുമാനിക്കാനുണ്ട് എന്ന് പറഞ്ഞ് അവരെ വിട്ടു.മുപ്പത്തടത്ത് വല്യേട്ടനെ വിളിച്ച് പറയാന്‍ ഉണ്ണിയെ ഓര്‍മ്മിപ്പിച്ചു.പെങ്ങന്മാര്‍ക്കും കോളുകള്‍ പോയി.

വല്യേച്ചി മകനോടിച്ച കാറില്‍ വന്നു.കുഞ്ഞേച്ചി ഓട്ടോയില്‍ വന്നിറങ്ങി.വല്യേട്ടനൊപ്പം വിശാലം ചേച്ചി ബൈക്കില്‍ കയറി വന്നു.അവരങ്ങനെയാണ്.

മരത്തിനപ്പുറവും ഇപ്പുറവും നിന്ന് അവര്‍ ഓരോന്ന് പറഞ്ഞു.മരത്തെ ചുറ്റി പറ്റിയുള്ള പൂര്‍വ്വ കഥകള്‍.മരച്ചുവട്ടിലെ ബാല്യകാലം.മരച്ചുവട്ടില്‍ കളിവീട് വെച്ചതു്. ആഞ്ഞിലിച്ചുള തിന്നത്.കുരു വറചട്ടിയിലിട്ട് പൊരിച്ച് തിന്നത്.അതിന്റെ ഒരു സ്വാദ് !

"താഴത്തെ ചില്ലയില്‍ കെട്ടിയ ഊഞ്ഞാലില്‍ എന്റെ മടിയിലിരുന്ന് ഊഞ്ഞാലാടിയത് ഓര്‍ക്കുന്നുണ്ടോടാ ദിനേശാ?”
എന്റെ മനം കുളുര്‍പ്പിക്കാന്‍ വിശാലം ചേച്ചി ഊതി വിട്ട ഊഷ്മളമായ ആ വാങ്മയ തരംഗം ഒരു ചുഴലിക്കാറ്റിന്‍െ ആഗമനമാണെന്ന് ഞാന്‍ ഉറപ്പിച്ചു.
ദേ , ഈ ശിഖരത്തിലിരുന്നാണ് ബി.. പരീക്ഷക്ക് വായിച്ചതെന്ന് വല്യേട്ടനും അവകാശമുന്നയിച്ചു.
വല്ല്യേച്ചിയുടെ മകന്‍ അരുണ്‍കുമാര്‍ മരം വീണ് കിടക്കുന്ന കാഴ്ച്ചകള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

ആഞ്ഞിലി വീണപ്പോഴെങ്കിലും എല്ലാവരും ഒത്തുകൂടിയല്ലോ എന്ന് പറഞ്ഞ് അടുത്ത വീട്ടിലെ മാധവേട്ടന്‍ വന്നപ്പോള്‍ എല്ലാവരും സങ്കടം മായ് ച്ച് കളഞ്ഞ് ചിരി വരുത്തി.ദാസന്‍ ചേട്ടന്റെ മകന്‍ ശ്രീജിത്ത് വന്നത് മരം കൊടുക്കുന്നണ്ടെങ്കില്‍ എടുത്തോളാമെന്ന് പറയാനാണ്.
അളിയന്റെ വീട് പണിക്ക് ഉരുപ്പടി വേണം. ഇതാവുമ്പോ അറിയാവുന്ന തടി.വര്‍ക്കത്തുള്ള മരം.”
ശ്രീജിത്ത് ചോദിച്ച് മടങ്ങി.
അത് ശരി. ഞങ്ങളറിയാതെ കച്ചവടമുറപ്പിച്ചല്ലേ , ദിനേശാ.” വല്ല്യച്ചി സ്വരം കടുപ്പിച്ചിരുന്നു.
മരമുത്തച്ഛന്റെ ശയ്യക്കരുകില്‍ ഒരു ന്യൂന മര്‍ദ്ദം രൂപം പ്രാപിച്ചു.കാറ്റും കോളും തുടങ്ങി.
മഴ കനത്തു.വേരറ്റ് വീണ മരക്കാരണവര്‍ക്ക് പ്രകൃതിയുടെ തീര്‍ത്ഥാഭിഷേകം.കുട ചൂടിനിന്ന ചേട്ടനും ചേച്ചിമാരും ദാസന്‍ ചേട്ടന്റെ കടയുടെ വരാന്തയിലേക്ക് കയറി നിന്നു.
മഴ തോരുമ്പോള്‍ തറവാട്ടിലക്ക് വന്നിട്ട് പോകാവൂ എന്ന് പറഞ്ഞ് ഞാന്‍ നടന്നു.ചെറുകുടയും ചൂടി മഴ രസിച്ച് മകള്‍ മുന്‍പേ നടന്നു , ഓരോരോ സംശയങ്ങളും ചോദിച്ച് .
അച്ഛന്റെ അപ്പുപ്പന്‍ നട്ടതല്ലേ ഈ മരം. അപ്പുപ്പന്മാരൊക്കെ മരിച്ചു.മരവും മരിച്ചു. മരിച്ച് വീണ മരമുത്തശ്ശന് മക്കളില്ലേ? കുഞ്ഞുമക്കളില്ലേ?”
ഉണ്ടല്ലോ മോളേ, നമ്മളൊക്കെ ആ മര മുത്തച്ഛന്റെ മക്കളാണല്ലോ.പിന്നെ , ചില്ലകളില്‍ കൂട് വെച്ച് പാര്‍ത്തിരുന്ന കിളികളും.”
ഒരു ഫോണ്‍ കോള്‍ വന്നു. കീശയില്‍ നിന്നും ഫോണെടുത്തു. വല്യേട്ടന്‍ വിളിക്കുന്നു.
ദിനേശാ, നീയിങ്ങോട്ടൊന്ന് വരൂ.വന്നിട്ട് പറയാം.”
മാനത്ത് പടിഞ്ഞാറ് നിന്നും കാറ് വെച്ച് കേറുന്നുണ്ട്. മഴ ഇനിയും തകര്‍ത്ത് പെയ്യും.
കുട നിവര്‍ത്തി ഞാന്‍ തിരിച്ച് നടന്നു.


1

No comments:

Post a Comment